തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ ഇന്ന് നടത്താനിരുന്ന 12 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു. പമ്പുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് പെട്രോള്‍ പമ്പുടമകളുടെ സംഘടനയായ ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോള്‍ ട്രേഡേഴ്സ് പ്രസിഡന്റ് എസ്.മുരളീധരന് അറിയിച്ചു.
പുതിയ പമ്പുകള്‍ക്കായുള്ള എന്‍ഒസി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കും വരെ പുതിയ പമ്പുകള്‍ക്ക് അനുമതി നല്‍കരുതെന്നായിരുന്നു പമ്പുടമകളുടെ പ്രധാന ആവശ്യം. എന്‍.ഒ.സി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാനദണ്ഡം തയാറാക്കുമെന്നും അതുവരെ പുതുതായി എന്‍.ഒ.സി അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഓയില്‍ കമ്പനികളുമായി ആലോചിച്ചാണ് മാനദണ്ഡങ്ങള്‍ തയാറാക്കുക. ഇതിന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തോളം പെട്രോള്‍ പമ്പുകളില്‍ 80 ശതമാനവും നഷ്ടത്തിലാണെന്ന് പമ്പുടമകള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. 10 ശതമാനം പമ്പുകള്‍ അടഞ്ഞുകിടക്കുകയാണ്. പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാകാത്തപക്ഷം തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ബാഷ്പീകരണ നഷ്ടമാണ് പമ്പുടമകള്‍ നേരിടുന്ന മറ്റൊരു പ്രശ്നം. പതിനഞ്ച് ഡിഗ്രി താപനിലയില്‍ പ്രവര്‍ത്തിക്കുന്ന വിതരണ കമ്പനികളില്‍ നിന്ന് പെട്രോള്‍ പമ്പുകളിലെ ടാങ്കുകളില്‍ പെട്രോള്‍ നിറക്കുമ്പോള്‍ ഡീലര്‍മാര്‍ക്ക് നഷ്ടമുണ്ടാകുന്നു. കമ്പനികള്‍ ഇതിലൂടെ കോടിക്കണക്കിന് രൂപ തങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള കേസുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കമ്പനികള്‍ക്കും മാഫിയകള്‍ക്കും ഒപ്പം നിന്ന് ഡീലര്‍മാരെ കബളിപ്പിക്കുകയാണെന്നും ഇത് പരിശോധിക്കാന്‍ നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുണ്ടാകുന്ന സാമൂഹ്യ വിരുദ്ധ ശല്യം, നിലവില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ ലൈസന്‍സുകള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി, ഡീലര്‍മാരുടെ കമ്മീഷന് തുടങ്ങിയ വിഷയങ്ങളാണ് പമ്പുടമകള്‍ മുന്നോട്ടുവെച്ചത്. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളിലധികവും പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിനാലാണ് സമരം പിന്‍വലിക്കുന്നതെന്ന് ചര്‍ച്ചക്ക് ശേഷം സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: