ന്യൂദല്‍ഹി: ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ലഫ്. ഗവര്‍ണര്‍ നജീബ് ജുങ് സത്യവാചകം ചൊല്ലിക്കൊടുത്തു. അരവിന്ദ് കെജ്രിവാളിനു പുറമെ ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ദല്‍ഹിയിലെ ജനങ്ങളാണ് അധികാരമേറ്റതെന്ന് കെജ്രിവാള് പറഞ്ഞു.
ഗാന്ധിയന്‍ അണ്ണാ ഹസാരെയ്ക്കൊപ്പം അഴിമതിക്കെതിരെ നിരാഹാരം അനുഷ്ഠിച്ച ദല്‍ഹി രാംലീല മൈതാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ദൈവനാമത്തിലായിരുന്നു കെജ്രിവാളിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ശേഷം സംസാരിച്ച കെജ്രിവാള് ദല്‍ഹിയില്‍ ജനങ്ങളാണ് ഇപ്പോള്‍ അധികാരത്തിലേറിയിരിക്കുന്നതെന്ന് പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനം മാറ്റി പുതിയൊരു സംവിധാനം കൊണ്ടുവരാനാണ് താന്‍ സമരത്തിലൂടെ നടത്തിയത്. ആ സമരം തുടരുമെന്ന് കെജ്രിവാള് പറഞ്ഞു.
അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം തുടരും. ആരെങ്കിലും കൈക്കൂലി ആവശ്യപ്പെടുകയാണെങ്കില് അക്കാര്യം ചൂണ്ടിക്കാണിക്കാനായി ഒരു പ്രത്യേക നമ്പര്‍ നല്‍കുമെന്നും അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ എംഎല്‍എമാര്‍ക്കോ മന്ത്രിമാര്‍ക്കോ അധികാരത്തില്‍ ദാര്‍ഷ്ട്യം ഉണ്ടാവരുതേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായിരുന്ന മനീഷ് സിസോഡിയ(വിദ്യാഭ്യാസം, നഗരവികസനം, പൊതുമരാമത്ത്, ഗ്രാമവികസനം), ദ്യശ്യ മാധ്യമ പ്രവര്‍ത്തകയായിരുന്ന രാഖി ബിര്‍ള (വനിതാ, ശിശുക്ഷേമം സാമൂഹ്യ ക്ഷേമം, ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന സൗരബ് ഭരജ്വാജ്(ഭക്ഷ്യവിതരണം, ഗതാഗതം), ഐഐടി ബിരുദധാരിയും അഭിഭാഷകനുമായ സോമനാഥ് ഭാരതി (ടൂറിസം,നിയമം, ഭരണപരിഷ്കാരം), തുകല്‍ വ്യാപാരിയായ ഗീരീഷ് സോണി (പട്ടികജാതി,പട്ടികവര്‍ഗ ക്ഷേമം, തൊഴില്‍ വൈദഗ്ധ്യ വികസനം), കേന്ദ്ര പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന സത്യേന്ദ്ര ജയിന് (ആരോഗ്യം, വ്യവസായം) എന്നിവരായിരുന്നു കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്തവര്‍. മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് ഇരുപത്തിയാറു വയസു മാത്രമുള്ള രാഖി.
ധനകാര്യം, ആഭ്യന്തരം, വിജിലന്‍സ്, ഊര്‍ജ്ജം, ആസൂത്രണം എന്നീ വകുപ്പുകള്‍ കെജ്രിവാള് കൈകാര്യം ചെയ്യും. രാവിലെ 10.30ന് ഗാസിയാബാദ് –ദല്‍ഹി അതിര്‍ത്തിയിലെ കൗസംബിയില്‍ നിന്ന് മെട്രോ ട്രെയിനില്‍ കയറിയ കേജ്രിവാളും ആറു നിയുക്ത മന്ത്രിമാരും കൊണാട്പ്ലേസിന് അടുത്തുള്ള ബാരഖംബ റോഡ് മെട്രോ സ്റ്റേഷനില്‍ ഇറങ്ങി. അവിടെ നിന്ന് കാല് നടയായി 11.50ന് സത്യപ്രതിജ്ഞാവേദിയില്‍ എത്തി. 12 മണിയോടെ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ന് തന്നെ ആദ്യ മന്ത്രി സഭയോഗം ചേരും. പ്രതിദിനം 700 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കുന്നതുള്‍പ്പടെയുള്ള ചില പ്രഖ്യാപനങ്ങള്‍ ആദ്യ ദിവസം പ്രതീക്ഷീക്കാം.
ദില്ലിയിലെ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് നിരക്ക് വര്‍ധന ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അരവിന്ദ് കെജ്രിവാള് വിളിച്ചിട്ടുണ്ട്. പൊതുമേഖലാ വാതക കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് സിഎന്‍ജിയുടെയും പൈപ്പ് ലൈന്‍ വാതകത്തിന്റെയും വില കൂട്ടിയതു വിവാദത്തിനിടയാക്കിയിട്ടുണ്ട്. ഇത് ആദ്യ ദിനം തന്നെ പരിശോധിക്കുമെന്നും കെജ്രിവാള് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: