കേട്ടറിഞ്ഞ കുഞ്ഞിക്കണ്ണനെക്കുറിച്ച് അത്രയൊന്നും മതിപ്പുണ്ടായിരുന്നില്ല. പച്ചയായിപ്പറഞ്ഞാല്‍ രാഷ്ട്രീയം തന്നെ കാരണം. മുസ്ലിം ലീഗിന്റെ മുപത്രമായ ‘ചന്ദ്രിക’യില്‍ പാര്‍ട്ടി പ്രവര്ത്തകന് എന്ന പരിഗണനയില്‍ അവസരം ലഭിച്ച എനിക്ക് ബിജെപിയുടെ പ്രവര്‍ത്തകനെന്ന നിലയില്‍ ‘ജന്മഭൂമി’യില്‍ ജോലി ചെയ്യുന്ന വ്യക്തിയെക്കുറിച്ച് അങ്ങനെയൊക്കെയേ അക്കാലത്ത് ചിന്തിക്കാനുമാകൂ. നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരിലും കണ്ണൂരിലും മത്സരിച്ച ബിജെപി സ്ഥാനാര്‍ഥികൂടിയാണ് കേട്ടറിഞ്ഞ കുഞ്ഞിക്കണ്ണന്.
നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിന് താത്കാലികമായും പിന്നീട് ‘ചന്ദ്രിക’യുടെ തിരുവനന്തപുരം ബ്യൂറോയില്‍ സ്ഥിരമായും എത്തിപ്പെടുന്നതോടെയാണ് കുഞ്ഞിക്കണ്ണനുമായുള്ള സൗഹൃദം തുടങ്ങുന്നത്. ഞാന്‍ തിരുവനന്തപുരത്തെത്തുമ്പോഴേക്കും ‘ചന്ദ്രിക’ ബ്യൂറോ ചീഫ് ആയ കുഞ്ഞമ്മദ് വാണിമേലിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു കുഞ്ഞിക്കണ്ണന്. അവരുടെ സുഹൃദ് വലയത്തില്‍ ഞാനും കണ്ണിയായി. സൗഹൃദത്തിന്റെ ഇഴയടുപ്പം പിന്നെ ദൃഢമായിക്കൊണ്ടേയിരുന്നു. രണ്ടുപേരും രാഷ്ട്രീയം മറന്ന് വ്യക്തിബന്ധത്തിന്റെ വഴിയിലേക്ക് ഞങ്ങളറിയാതെ നീങ്ങിയെന്നു പറയുന്നതാകും ശരി.
പതിറ്റാണ്ടുകാലത്തോളം തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തനവുമായി കഴിഞ്ഞതിന്റെ ബാക്കിപത്രമായി സൂക്ഷിക്കുന്ന സൗഹൃദപ്പട്ടികയില്‍ ഇന്നും മുന്‍നിരയിലുള്ള പേര് കുഞ്ഞിക്കണ്ണന്റേതാണ്. തലസ്ഥാനത്തെ തലയെടുപ്പുള്ള പത്രപ്രവര്‍ത്തകരില്‍ തുടക്കനാളുകളില്‍ തന്നെ സ്ഥാനം പിടിച്ച വ്യക്തിയാണ് പ്രിയ സുഹൃത്ത്. ഒട്ടേറെ സവിശേഷതകള്‍ കുഞ്ഞിക്കണ്ണന്റെ ശീലങ്ങള്ക്കുണ്ടെന്ന് പറയാനാകും.
സാങ്കേതികമായ പരിശീലങ്ങള്‍ നേടി പത്രപ്രവര്ത്തനത്തിലെത്തിയതല്ല കുഞ്ഞിക്കണ്ണന്. എന്റെ കാര്യത്തിലുമെന്നപോലെ പാര്‍ട്ടിപ്രവര്‍ത്തനത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തനത്തിനായി അവസരം ലഭിച്ച വ്യക്തി. പാര്‍ട്ടിക്കുവേണ്ടി പ്രസംഗിച്ചും പ്രവര്‍ത്തിച്ചും നടന്നുവെന്നുമാത്രമല്ല, തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങാനും നിയോഗം ലഭിച്ചു അദ്ദേഹത്തിന്.
പാര്‍ട്ടി യുവനിരയിലെ ശ്രദ്ധേയനായ പ്രാസംഗികന് ആയിരുന്നു കുഞ്ഞിക്കണ്ണന്. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തന തിരക്കിനിടയിലും പാര്‍ട്ടിക്കുവേണ്ടി പ്രസംഗിച്ചു നടന്നയാള്‍. കുഞ്ഞിക്കണ്ണന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളോര്‍ത്ത് പേര്‍ത്തും പേര്‍ത്തും ചിരിക്കുന്ന അനുഭവമുണ്ട്. കെ.കരുണാകരന് മുഖ്യമന്ത്രിയും യു.എ.ബീരാന് ഭക്ഷ്യമന്ത്രിയുമായിരുന്ന കാലത്ത് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ കുഞ്ഞിക്കണ്ണന് നടത്തിയ പ്രസംഗത്തെക്കുറിച്ച് ആ മേഖലയില്‍നിന്നുള്ള പത്രപ്രവര്‍ത്തകനായ മുരളീധരന് (പിടിഐ – തിരുവനന്തപുരം) പല ഘട്ടങ്ങളിലായി ഓര്‍മിപ്പിക്കുമായിരുന്നു ഞങ്ങളുടെ കൂട്ടായ്മയില്‍. പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത കാലമായിരുന്നു അത്. കാര്‍ഡിലെ വിവരങ്ങളാണെങ്കില്‍ തെറ്റിന്റെ പൂരം. അച്ഛനെ അമ്മയായും അമ്മയെ മകളായും ഭാര്യയെ ഭര്‍ത്താവായും ഭര്‍ത്താവിനെ പുത്രനായുമൊക്കെ രേപ്പെടുത്തിയായിരുന്നു പലര്‍ക്കും റേഷന്‍ കാര്‍ഡുകള്‍ ലഭിച്ചത്. പത്രപ്രവര്‍ത്തകനായ തന്നെ റേഷന്‍ കാര്‍ഡില്‍ ‘പുത്രപ്രവര്ത്തകന്’ ആക്കിയെന്നായിരുന്നു കുഞ്ഞിക്കണ്ണന്റെ പരിഭവം. മക്കളൊന്നും ജനിച്ചിട്ടില്ലാത്ത തന്നെ പുത്രപ്രവര്ത്തകനാക്കിയതിലെ പരിഹാസം സരസമായി വിവരിച്ചായിരുന്നു പ്രസംഗം. പില്ക്കാലത്ത് കുഞ്ഞിക്കണ്ണന് രണ്ടു മക്കളുണ്ടായി. രണ്ടും പുത്രിമാര്‍. അവരിലൊരാള്‍ ചാനലിലെ വാര്‍ത്താ അവതാരക എന്നനിലയില്‍ പത്രപ്രവര്‍ത്തകയും.
നിയമഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നോര്‍ത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി റേച്ചല്‍ മത്തായിക്കെതിരെ എതിര്‍സ്ഥാനാര്‍ഥിയുടെ പ്രചാരണ ക്യാംപില്‍ നിന്നും ദ്വയാര്‍ഥമുള്ള പ്രയോഗങ്ങളുണ്ടായപ്പോള് ഒറ്റവാചകം കൊണ്ട് തിരിച്ചടിച്ച പ്രസംഗവുമുണ്ട് കുഞ്ഞിക്കണ്ണന്റെ കണക്കില്‍. പേരിനൊപ്പം ഇനീഷ്യല്‍ എന്നത് പിതാവിന്റെ പേരായാണ് പരിഗണിക്കാറുള്ളത്. ഇനീഷ്യല്‍ ഉപയോഗിക്കാത്തതിനെ ചിലര്‍ ആ അര്‍ഥത്തില്‍ വിമര്‍ശിക്കാറുമുണ്ട്. റേച്ചല്‍ മത്തായിയുടെ പേരിനൊപ്പം ഇനീഷ്യല്‍ കാണാത്തത് വട്ടിയൂര്‍ക്കാവില്‍ പ്രസംഗത്തില്‍ പരിഹാസരൂപേണ ചോദ്യം ചെയ്ത് എതിര്‍പക്ഷത്തിനുവേണ്ടി പിരപ്പന്‍കോട് മുരളിയുടെ പ്രസംഗം. പിതാവിന്റെ പേരായ മത്തായി എന്നതായിരുന്നു അവിവാഹിതയായ റേച്ചലിന്റെ പേരിനൊപ്പം. അതൊന്നും പരിഗണിക്കാതെ ഒരു ആശയക്കുഴപ്പമുണ്ടാക്കുക എന്നു മാത്രമേ പിരപ്പന്‍കോട് ലക്ഷ്യമിട്ടുകാണൂ. പക്ഷെ അദ്ദേഹത്തിന്റെ പ്രയോഗം വിചാരിക്കാത്ത അര്‍ഥത്തില്‍ പ്രചാരണമായതോടെ മറുപടി പറയേണ്ട ബാധ്യത ബിജെപിക്കുണ്ടായി. മറുപടി പറയേണ്ടുന്ന നിയോഗം കുഞ്ഞിക്കണ്ണനിലുമായി. മുരളിക്ക് അങ്ങനെയൊരു സംശയമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പിതാവിനെ തേടി പിരപ്പന്‍കോട്ട് എവിടെയൊക്കെയാണ് അന്വേഷിക്കേണ്ടത് എന്ന ലളിതമായ ചോദ്യമായിരുന്നു കുഞ്ഞിക്കണ്ണന്റേത്. മുരളിയുടെ പേരിനൊപ്പവും ഇനീഷ്യല്‍ ഇല്ല എന്നതായിരുന്നു കുഞ്ഞിക്കണ്ണന്റെ തുറുപ്പുചീട്ട്. ഈ ചോദ്യം കാര്യമായി തന്നെ ഏശി. പ്രസംഗം കേട്ട പത്രപ്രവര്‍ത്തക സുഹൃത്ത് യു.വിക്രമന് അടുത്ത ദിവസം സെക്രട്ടറിയറ്റിലെ പ്രസ് റൂമില്‍ വന്ന് ചോദിച്ച ചോദ്യമുണ്ട്: കുഞ്ഞിക്കണ്ണാ, കലക്കി, എന്നാലും അത്രയും വേണമായിരുന്നോ എന്ന്.
അക്കാലത്ത് തലസ്ഥാനത്തെ മുണ്ടുടുക്കുന്ന പത്രക്കാരിലായിരുന്നു കുഞ്ഞിക്കണ്ണന്റേയും എന്റേയും സ്ഥാനം. പാന്റ് ധാരികളായിരുന്നില്ല രണ്ടുപേരുമെന്ന് ചുരുക്കം.
പത്രസമ്മേളനങ്ങളില്‍ അര്‍ഥവത്തായ ചോദ്യങ്ങള്‍ ഉന്നയിക്കാറുള്ള പത്രപ്രവര്ത്തകന്. താന്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തിന്റേയും പത്രത്തിന്റേയും നിലപാടുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴും പൊതുബോധം നിലനിര്‍ത്തിക്കൊണ്ട് പെരുമാറാന്‍ കഴിയുന്നുവെന്നതാണ് കുഞ്ഞിക്കണ്ണന്റെ പ്രത്യേകത എന്നും തോന്നിയിട്ടുണ്ട്.
പരിചയപ്പെടുന്നവരുടേയെല്ലാം സ്നേഹം പിടിച്ചുവാങ്ങാന്‍ കഴിയുന്ന പ്രത്യേകതയുമുണ്ട് കുഞ്ഞിക്കണ്ണന്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ ഉള്‍പ്പെടെ അത്തരം സ്നേഹവായ്പോടെ കുഞ്ഞിക്കണ്ണനോട് പെരുമാറുന്നതിന് പലപ്പോഴും സാക്ഷ്യം വഹിക്കാനായിട്ടുണ്ട്. തന്റെ പത്രസമ്മേളനങ്ങളില്‍ കുഞ്ഞിക്കണ്ണനും ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധം പോലെയായിരുന്നു ചിലപ്പോഴൊക്കെ ഇ.കെ.നായനാര്‍ക്ക്. കുഞ്ഞിക്കണ്ണനെ പത്രസമ്മേളനത്തില്‍ കണ്ടില്ലെങ്കില്‍ നായനാര്‍ ചോദിക്കുമായിരുന്നു. ‘ഏടോ.. അന്റെ ചങ്ങായി എവ്ടെ പോയടോ. ഓനെ കാണുന്നില്ലല്ലോ..’ എന്ന്. കുഞ്ഞിക്കണ്ണനുമായുള്ള സൗഹൃദം സ്വയം വെളിപ്പെടുത്തുന്നതിനൊപ്പം ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ സൗഹൃദത്തിലാണെന്ന് സൂചിപ്പിക്കാനുമാണ് നായനാരുടെ പ്രയോഗമെന്ന് തോന്നിയിട്ടുമുണ്ട്.
നായനാര്‍ മാത്രമല്ല, അക്കാലത്ത് നിയമസഭയില്‍ അംഗങ്ങളായിരുന്ന ചിലരും പത്രപ്രവര്‍ത്തക സുഹൃത്തുക്കളും ഞങ്ങള്‍ക്കിടയിലെ സൗഹൃദം പരാമര്‍ശിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ലീഗ്-ബിജെപി ബന്ധമാണെന്ന് നിയമസഭയില്‍ പ്രസംഗിക്കുമെന്നായിരുന്നു ഒരിക്കല്‍ ലോനപ്പന് നമ്പാടന്റെ മുന്നറിയിപ്പ്. എങ്കില്‍ ഞങ്ങളുടെ പേര് കൂടി പറയണമെന്നും അങ്ങനെയെങ്കിലും ഞങ്ങളുടെ പേരുകള്‍ നിയമസഭാ രേഖയില്‍ സ്ഥാനം പിടിക്കട്ടേയെന്ന് പ്രതികരിച്ചുവെങ്കിലും നമ്പാടന് അങ്ങനെ പ്രസംഗിച്ചൊന്നുമില്ല.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ തീര്‍ത്തും ഒഴിച്ചുകൂടാനാകാത്ത ആവശ്യത്തിന് ഒറ്റദിവസം തിരുവനനന്തപുരത്തുനിന്നും മാറിനില്‍ക്കേണ്ടിവന്ന അവസരം ഓര്‍ക്കുന്നു. കോഴിക്കോട്ട് ഓഫീസില്‍ വിളിച്ചുപറഞ്ഞ് പകരം ആളെ വരുത്താനുള്ള സാവകാശമൊന്നുമില്ല. ആവശ്യം നിര്‍വഹിക്കാന്‍ നാട്ടില്‍ പോകാതിരിക്കാനും വയ്യ. ഒരു ദിവസത്തേക്ക് ‘മുങ്ങുക’ എന്നതുമാത്രം പ്രായോഗികമാര്‍ഗം. എന്തുചെയ്യണമെന്നറിയാത്ത സ്ഥിതി. നിയമസഭയിലെ ചോദ്യോത്തരങ്ങളും ‘ചന്ദ്രിക’യ്ക്ക് ആവശ്യമായ പ്രസംഗങ്ങളുമൊക്കെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളായ പലരില്‍നിന്നും ലഭിക്കാന്‍ വഴിയുണ്ടാക്കാം. സഭാവലോകനം എന്നത് പേരുവച്ച് എഴുതുന്നത് ആയതിനാല്‍ ആകെ അങ്കലാപ്പ്. സഭാവലോകനം ഒരു ദിവസത്തേക്ക് ഒഴിവാക്കാനാകില്ല. പ്രത്യേകിച്ച് ഹെഡ് ഓഫീസില്‍ പറയാതേയുള്ള ‘മുങ്ങലും’. വിഷമാവസ്ഥ മനസിലാക്കി കുഞ്ഞിക്കണ്ണന് സമാധാനിപ്പിച്ചു. ധൈര്യത്തില്‍ പോയിവന്നോളൂ. സഭാവലോകനം ഞാന്‍ തയാറാക്കികൊടുത്തേക്കാം.
മോരും മുതിരയും പോലെ പൊരുത്തപ്പെടാത്തവിധം രണ്ടു രീതിയില്‍ അവലോകനം എഴുതിക്കൊണ്ടിരിക്കുന്ന രണ്ടുപേര്‍. അവരില്‍ ഒരാളാണ് മേറ്റ് ആളുടെഅടിയന്തരസാഹചര്യം മനസിലാക്കി സഹായിക്കാമെന്ന് പറയുന്നത്. അടുത്ത ദിവസമാണ് സംഭവത്തിന്റെ ക്ലൈമാക്സ്. ഹെഡ് ഓഫീസില്‍ പറയാതെ റിപ്പോര്‍ട്ടര്‍ ‘മുങ്ങിയ’ ഓഫീസില്‍ സാക്ഷാല്‍ അസിസ്റ്റന്റ് എഡിറ്റര്‍ നേരിട്ട് ഹാജരാകുന്നു. റിപ്പോര്‍ട്ടറെ അന്വേഷിച്ചപ്പോള്‍ ഡിടിപി ഓപ്പറേറ്റര്‍ വേലായുധന് പിള്ള ആദ്യം ഒഴികഴിവ് പറഞ്ഞും അവസാനം സത്യം പറഞ്ഞും കാര്യം ധരിപ്പിച്ചു. അപ്പോള്‍ നിയമസഭാ കവറേജ് എങ്ങനെയെന്ന് അന്വേഷിച്ച അസിസ്റ്റന്റ് എഡിറ്റര്‍ റഹീം മേച്ചേരി സന്ദര്‍ശക ഗ്യാലറിയില്‍ കയറിയിരുന്ന് മനസില്‍ കുറിച്ചിട്ട കുറിപ്പുകളുമായി ബ്യൂറോയിലെത്തി. അന്നത്തെ സഭാവലോകനം തയാറാക്കി ഏല്‍പ്പിച്ചപ്പോഴാണ് പിള്ള കാര്യം പറഞ്ഞത്. അവലോകനം തയാറാക്കിതരാമെന്ന് കുഞ്ഞിക്കണ്ണന് സാര്‍ പറഞ്ഞിട്ടുണ്ടെന്ന പിള്ളയുടെ വെളിപ്പെടുത്തല്‍ റഹീം മേച്ചേരിയെ തൃപ്തിപ്പെടുത്തിയില്ല. ചന്ദ്രികയ്ക്ക് ആവശ്യമായതാകുമോ ജന്മഭൂമി റിപ്പോര്‍ട്ടറുടെ അവലോകനം എന്നതായിരുന്നു റഹീം മേച്ചേരിയുടെ സന്ദേഹം. മേച്ചേരി എഴുതിയ അവലോകനം ടൈപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കുഞ്ഞിക്കണ്ണന് എഴുതിയ അവലോകനമെത്തുന്നത്. അതു വാങ്ങി വായിച്ച റഹീം മേച്ചേരി സ്വന്തമായി എഴുതിയ അവലോകനം ഒഴിവാക്കാനും കുഞ്ഞിക്കണ്ണന് എഴുതിയത് ഓഫീസിലേക്ക് അയക്കാനും നിര്‍ദേശിക്കുകയായിരുന്നു. റഹീം മേച്ചേരി എന്ന പത്രാധിപരുടെ മനസിന്റെ ഔന്നത്യത്തിനും കുഞ്ഞിക്കണ്ണന്റെ ആശയവൈപുല്യത്തിനും സാക്ഷ്യമായി ഇന്നും മനസിലുണ്ട് ആ സംഭവം.
കുഞ്ഞിക്കണ്ണനെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടും പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ കഥകളുണ്ട്. കുഞ്ഞിക്കണ്ണന് കണ്ണൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ശക്തമായ പ്രചാരണമുണ്ടായിരുന്നു. മഞ്ചേശ്വരത്തും തിരുവനന്തപുരത്തുമൊക്കെ അത്രയും വിജയപ്രതീക്ഷയുമായിരുന്നു. ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് അത്തവണയും വിജയമില്ല. പാര്‍ട്ടിക്ക് നിയമസഭയില്‍ സാന്നിധ്യമുണ്ടാകുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാനാണ് ബിജെപിക്കാരനായ കുഞ്ഞിക്കണ്ണനെ പാര്‍ട്ടി പത്രത്തിന്റെ റിപ്പോര്ട്ടറായെങ്കിലും തിരുവനന്തപുരത്തേക്ക് അയച്ചതെന്നാണ് പത്രക്കാര് തമാശയായി പറയാറുള്ളത്. അത്തവണ തെരഞ്ഞെടുപ്പിനുശേഷം നിയമസഭ സമ്മേളിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനെ തോല്പിച്ച യുഡിഎഫിലെ പി. ഭാസ്കരനും ഭാസ്കരന് തോല്പിച്ച കുഞ്ഞിക്കണ്ണനും നിയമസഭയില്‍. പഴയ നിയമസഭാ മന്ദിരത്തില്‍ എംഎല്‍എമാരും പത്രക്കാരും തമ്മിലുള്ള വ്യത്യാസം ഒരു പൈപ്പുവേലി മാത്രം. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും നിയമസഭയില്‍ എത്തി, ഇത്രയും ദീര്‍ഘകാലം നിയമസഭയുടെ ഭാഗമായി തുടരുന്ന പത്രപ്രവര്ത്തകന് കേരളത്തില്‍ മറ്റാരും കാണില്ലെന്നും ഉറപ്പ്.
ആകര്‍ഷണീയമായ ശൈലിയാണ് കുഞ്ഞിക്കണ്ണന്റെ എഴുത്തിന്. കുഞ്ഞിക്കണ്ണന് ഉപയോഗിക്കാറുള്ള ഉപമകള്‍ പലപ്പോഴും അസൂയയോടെയാണ് ഓര്‍ക്കാറുള്ളത്. തുറന്നുപറയട്ടെ, തെറിക്കുത്തരം മുറിപ്പത്തല് തുടങ്ങിയ പ്രയോഗങ്ങള്‍ കുഞ്ഞിക്കണ്ണനില്‍നിന്നും പഠിച്ചതാണ് ഞാന്‍. കേരള രാഷ്ട്രീയത്തെക്കുറിച്ച് നല്ല അവഗാഹമുള്ള പത്രപ്രവര്‍ത്തകരില്‍ കുഞ്ഞിക്കണ്ണന് സ്ഥാനമുണ്ട്. ജന്മഭൂമിയില് കുഞ്ഞിക്കണ്ണന്റേതായി വരാറുള്ള കുറിപ്പുകള്‍ പലതും അതിനുള്ള തെളിവുമാണ്.
നിയമസഭയില്‍ കാല്‍നൂറ്റാണ്ടിലേറെക്കാലം പൂര്‍ത്തിയാക്കിയതിന് പ്രിയ സുഹൃത്ത് നിയമസഭയുടെ ആദരം ഏറ്റുവാങ്ങുന്നുവെന്നറിയുമ്പോള് നേരുന്നു, സ്നേഹത്തോടെ ഒരായിരം ആശംസകള്‍.
എ.എം.ഹസന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: