ഇന്ന് പുതുവത്സര ദിനം. എല്ലാ മലയാളികള്‍ക്കും പ്രത്യേകിച്ച് ജന്മഭൂമി വായനക്കാര്‍ക്ക് ഞാന്‍ പുതുവത്സരാശംസകള്‍ നേരുകയാണ്.
എന്റെ കുട്ടിക്കാലത്ത് പുതുവത്സര സങ്കല്പ്പമില്ല. ജനുവരി ഒന്ന് പുതുവത്സരമായി ആഘോഷിക്കാന്‍ നമ്മെ പഠിപ്പിച്ചത് കൊളോണിയല്‍ ഭരണാധികാരികളാണ്. മലയാളിയുടെ പുതുവത്സരം ചിങ്ങം ഒന്നായിരുന്നു. അതിന് ആഘോഷമില്ല. പക്ഷേ പൊന്നിന് ചിങ്ങമാസം ആഘോഷിക്കപ്പെട്ടിരുന്നു. നെല്‍വയലുകളില്‍ പൊന്കതിര് വിളയുന്നു. മരങ്ങളും ചെടികളും പൂവണിയുന്നു. നേന്ത്രവാഴക്കുലകള്‍ മൂത്ത് ഉപ്പേരിയ്ക്കും നേന്ത്രപ്പഴത്തിനും പാകമാകുന്നു. ഓണക്കോടിയുടുത്ത് ഓണസദ്യ ഉണ്ട്, ഓണ പന്തു കളിച്ച് സന്തുഷ്ടമായിരുന്ന കാലം! ഇന്ന് ഓണം എന്നാല്‍ പൂവിടല്‍ അല്ല ‘വില്‍പ്പന’ യാണ് കടകളായ കടകളിലെല്ലാം. ഓണസദ്യ ‘വിനായക’യിലും ‘വിഘ്നേശ്വര’യിലും. ഉപ്പേരിയും അച്ചാറും കടകളിലെ ഷെല്ഫുകളില്. വിഷുവും മലയാളിക്ക് പുതുവത്സരമായിരുന്നു. വിഷുക്കണി കണ്ട് വിഷു കൈനീട്ടം വാങ്ങി വിഷുസദ്യ ഉണ്ട്…
പക്ഷേ, ഇന്ന് മലയാളിക്ക് ആഘോഷം എന്നാല്‍ മദ്യമാണ്, മദ്യപാനമാണ്. ഇന്നലെ ജന്മഭൂമിയിലേയ്ക്ക് വരുന്നവഴി ബെവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ ആബാലവൃദ്ധം ജനങ്ങളും തിക്കിത്തിരക്കുന്നതു കണ്ടു. ഭിക്ഷ യാചിക്കുന്നവര്‍ പോലും പൊരിവെയിലത്ത് ക്യൂവില്‍ നില്ക്കുന്നു. മദ്യമില്ലെങ്കില്‍ എന്താഘോഷം! ”വൈകിട്ടെന്താ പരിപാടി” എന്ന കാലഘട്ടം പോലും മാറി. ഇന്ന് മദ്യപാനത്തിന് സമയമില്ല, ദിവസമില്ല, സന്തോഷത്തിനും സങ്കടത്തിനും പ്രതിവിധി മദ്യം! കല്യാണത്തിനും മരണാനന്തര അടിയന്തരത്തിനും പിറന്നാളിനും ഒഴിവുദിവസത്തിനും എല്ലാം ആഘോഷം മദ്യപാനത്തില്‍ കൂടി.
”മദ്യപാനം ആരോഗ്യത്തിന് ഹാനികരം!” എന്നെഴുതി വച്ചാല്‍ മതി. മദ്യം എത്ര വേണമെങ്കിലും അകത്താക്കാം. കേരളത്തില്‍ പ്രതിശീര്‍ഷ മദ്യോപയോഗം 8.25 ലിറ്ററാണ്. ഇന്ത്യയില്‍ ഏറ്റവും അധികം മദ്യപാനികള്‍ ഉളളത് പഞ്ചാബിലും ഹരിയാനയിലുമല്ല, പരശുരാമന് മഴു എറിഞ്ഞു നേടിയ കേരളത്തിലാണ്. മദ്യത്തിന് ജാതി-മത ഭേദമോ, ഉച്ചനീചത്വമോ, ആഢ്യ-അധഃകൃത വ്യത്യാസമോ ഇല്ല. മദ്യപാനത്തിലാണ് ഇന്ന് ‘സമത്വം’. മരണത്തിലല്ല. സംശയമുണ്ടെങ്കില്‍ മലയാളിയോട് ചോദിക്കൂ! കഴിഞ്ഞ പുതുവത്സരത്തലേന്ന് സംസ്ഥാനം വിറ്റത് 30 കോടി രൂപയുടെ മദ്യമാണ്. ധനമന്ത്രിയ്ക്ക് ആശ്വസിക്കാം. കേരള ഖജനാവിന് ഏറ്റവും അധികം വരുമാനം നേടിക്കൊടുക്കുന്നത് ബെവറേജസ് കോര്‍പ്പറേഷനാണ്. മൂന്നു സ്റ്റാര്‍ മുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് എന്ന പ്രഖ്യാപനം വന്നപ്പോള്‍ എത്രവേഗം എത്രയോ പുതിയ ബാര്‍ ഹോട്ടലുകള്‍ ഈ പദവി നേടി! ഏഷ്യാനെറ്റില്‍ കുട്ടികളുടെ പ്രകടനങ്ങള്‍ക്ക് നല്കുന്ന സ്റ്റാറുകളെക്കാള്‍ എളുപ്പമാണ് ബാറുകള്‍ക്ക് സ്റ്റാര്‍ പദവി! എങ്ങനെ എന്ന ചോദ്യം അപ്രസക്തം!
ഒന്നാം തീയതികളില്‍ ബെവറേജസ് കോര്പ്പറേഷന് തുറക്കില്ല. മദ്യമില്ലെങ്കില്‍ പുതുവര്‍ഷം എങ്ങനെ പുലരും? അതുകൊണ്ട് മദ്യപാനികള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നട്ടുച്ചയടക്കം രാത്രി വരെ ക്യൂവില്‍നിന്ന് കുപ്പി വാങ്ങുന്നു. മുന്‍വാതില്‍ അടച്ചാല്‍ പിന്‍വാതില്‍ തുറക്കപ്പെടും. മലയാളികള്‍ അച്ചടക്കശീലമുള്ളവരാണെന്ന് തെളിയിക്കുന്ന ഒരേ ഒരു ദൃശ്യം ബെവറേജസിന്റെ മുന്പിലെ ക്യൂ ആണ്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം വിളമ്പരുതെന്ന നിയമം നിര്‍മിക്കുന്നവര്‍ എത്ര മണ്ടന്മാരാണ്.
മദ്യപാന മാരത്തണ്‍ സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വരുമാനം വര്‍ധിപ്പിക്കാനുള്ള സുഗമമാര്‍ഗ്ഗം മദ്യോപയോഗം വര്ധിപ്പിക്കലല്ലേ? ഋഷിരാജ് സിംഗ് പോലും കൊച്ചി മാരത്തണില്‍ 21 കിലോമീറ്റര്‍ ഓടി ആശുപത്രിയിലായി. ഒരു മദ്യ മാരത്തണ്‍ വച്ചാല്‍ ആശുപത്രികളിലെ വരവും ഡോക്ടര്‍മാരുടെ വരുമാനവും വര്‍ധിക്കും. ഇപ്പോഴും മദ്യോപയോഗ മത്സരം അല്ലെങ്കില്‍ മദ്യ വില്‍പ്പന മത്സരം താരതമ്യപ്പെടുത്താറുണ്ട്. ഇതുവരെ ഒന്നാം സ്ഥാനത്തുനിന്നിരുന്ന ചാലക്കുടിയില്‍നിന്നും കുടിയന്മാര് അത് കഴിഞ്ഞവര്‍ഷം കരുനാഗപ്പള്ളിയ്ക്കും നേടിക്കൊടുത്തു. ഈ വര്‍ഷവും കരുനാഗപ്പള്ളി ജയിച്ചാല്‍ കരുനാഗപ്പള്ളിക്കുടി എന്ന പേരിന് അര്‍ഹത ലഭിക്കുമായിരുന്നു.
പക്ഷേ മദ്യവില്‍പ്പനയില്‍ ഓണക്കാലത്ത് നഷ്ടമായ ഒന്നാംസ്ഥാനം ക്രിസ്തുമസിന് ചാലക്കുടി തിരിച്ചുപിടിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് നാലുദിവസം മലയാളികള്‍ കുടിച്ചത് 9082 കോടിയുടെ മദ്യം! ഇതില്‍ 21.11 കോടിയും അകത്താക്കിയത് ക്രിസ്തുമസ് ദിനത്തില്‍ തന്നെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.30 ശതമാനം വര്‍ധനവാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായത്. കേരള മോഡല്‍ പുതുക്കണം എന്ന പ്രതിരോധ മന്ത്രി ആന്റണിയുടെ നിരീക്ഷണം ഈ പശ്ചാത്തലത്തില്‍ എത്ര അപ്രസക്തം! ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25 ന് ചാലക്കുടിയിലെ ബെവറേജസ് കോര്പ്പറേഷന് ചില്ലറ വില്‍പ്പനശാലയില്‍ വിറ്റഴിച്ചത് 13.75 ലക്ഷം രൂപയുടെ മദ്യമാണ്. രണ്ടാം സ്ഥാനം തൊട്ടടുത്തുള്ള ഇരിങ്ങാലക്കുട കരസ്ഥമാക്കി.
2004 മുതലാണ് മദ്യവില്‍പ്പനയില്‍ ചാലക്കുടിയും കരുനാഗപ്പള്ളിയും തമ്മില്‍ മത്സരം തുടങ്ങിയത്. അതിന് മുമ്പ് കരുനാഗപ്പള്ളി, ഓച്ചിറ, ആലപ്പാട് പ്രദേശങ്ങളിലായിരുന്നു ഏറ്റവും അധികം മദ്യം വിറ്റിരുന്നത്. 2004 ന് ശേഷം ചാലക്കുടിയും കരുനാഗപ്പള്ളിയും ഇഞ്ചോടിഞ്ച് മത്സരിച്ച് നാലഞ്ചു വര്‍ഷമായി ചാലക്കുടി ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. ഓണക്കാലത്തെ ചാമ്പ്യന്‍ പദവി നഷ്ടം ക്രിസ്തുമസ്സിന് വീണ്ടെടുത്തു. സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ മദ്യ വില്‍പ്പനയില്‍ നാലിരട്ടിയോളം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് എക്സൈസ് മന്ത്രി കെ.ബാബു നിയമസഭയെ അറിയിച്ചിരുന്നു. 2003-04 കാലയളവില്‍ 2071-91 കോടിയായിരുന്ന മദ്യവില്‍പ്പന കഴിഞ്ഞ സാമ്പത്തികവര്‍ഷം 7860.15 കോടിയായി. പത്ത് വര്‍ഷത്തില്‍ 6012.95 കോടിയുടെ വര്‍ധന. ബിവറേജസ് ഔട്ട്ലെറ്റ് വഴിവിറ്റ ഈ മദ്യക്കണക്കില് ബാറുകളും കള്ളുഷോപ്പുകളും ഉള്‍പ്പെടുന്നില്ല.
എക്സൈസ് ഉദ്യോഗസ്ഥരും സ്പിരിറ്റ് മാഫിയയുമായി അവിശുദ്ധ ബന്ധം ഉണ്ടെന്ന് മന്ത്രി ബാബു നിയമസഭയെ അറിയിച്ചിരുന്നു. ഒടുവില്‍ കേട്ട വാര്‍ത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ ബെവറേജസിലേയ്ക്ക് സ്ഥലംമാറ്റം വാങ്ങുന്നുവെന്നാണ്. നിയന്ത്രിക്കേണ്ടുന്നവര്‍ വില്‍പ്പനക്കാരാകുന്ന കാഴ്ച! സ്വന്തം ദൗത്യത്തിലുള്ള താല്‍പ്പര്യമില്ലായ്മ വകുപ്പ് നേരത്തെ പ്രകടമാക്കിയിരുന്നു. ലഹരി വിരുദ്ധ പ്രചാരണത്തില്‍ 2012-13 വര്‍ഷത്തില്‍ വകുപ്പ് ചെലവഴിച്ചത് വെറും 70 ലക്ഷം രൂപ. 2011-12 ല്‍ ഇത് 1.19 കോടി രൂപയായിരുന്നു. പ്രതിവര്‍ഷം മദ്യോപയോഗവും വിറ്റുവരവും കൂടുമ്പോള്‍ എന്തിന് കടലില്‍ കായം കലക്കി മദ്യവില്‍പ്പന പരിപാടി നടത്തണം. സംസ്ഥാന ഖജനാവിന് മദ്യം വഴി ലഭിച്ച നികുതി 4960 കോടി രൂപ. ഖജനാവിന് 6336 കോടി രൂപയും.
പാവങ്ങളോട് എന്നും അനുകമ്പയുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് മദ്യവില്‍പ്പന കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ നക്ഷത്ര ഹോട്ടലുകള്‍ക്കും ലൈസന്‍സ് നല്കി മദ്യം ഒഴുക്കി മദ്യവിരുദ്ധ പ്രചാരണം അകാല ചരമമടഞ്ഞത്. മദ്യാസക്തി തത്വത്തില്‍ അംഗീകരിച്ച് നല്ല മദ്യം വിതരണം ചെയ്ത് സമൂഹത്തെ സമ്പൂര്‍ണ മദ്യവിമുക്തമാക്കുകയാണ് എക്സൈസ് വകുപ്പിന്റെ ചുമതല. ഇതിനായി പ്രത്യേക വിഭാഗം പോലും വകുപ്പിലുണ്ട്. പക്ഷേ ഇപ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ബെവറേജസ് കോര്‍പ്പറേഷനില്‍ ജോലി സമ്പാദിച്ച് വിളവ് തിന്നുന്ന വേലികളായി മാറിയിരിക്കുന്നു.
കേരളത്തില്‍ മദ്യോപയോഗത്തില്‍ നേരിയ വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് കരുതാനാവില്ലെന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ബാറുകളെക്കുറിച്ചുള്ള സിഎജി പരാമര്‍ശം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതിയില്‍ മദ്യനയം സംബന്ധിച്ച കേസ് നടന്നപ്പോഴാണ് 418 ബാറുകളും ലൈസന്‍സ് സ്ഥിരപ്പെടുത്തിയതെന്നും കോടതി നിരീക്ഷിച്ചു.
കോടതി കാര്യം മുറപോലെ; മദ്യോപയോഗവും. കേരളത്തില്‍ ഏറ്റവും പ്രിയം റമ്മിനോടാണ്. വില്‍പ്പനയില്‍ 56 ശതമാനവും റം. ബ്രാണ്ടി 39 ശതമാനവും വിസ്കി ഒരു ശതമാനവും വോഡ്ക നാലു ശതമാനവും വിറ്റഴിയുന്നു. തെക്കന്‍ കേരളത്തില്‍ റമ്മും മലബാറില്‍ ബ്രാണ്ടിയുമാണ് പ്രിയങ്കരം. കഴിഞ്ഞതവണ പുതുവത്സര ദിനത്തില്‍ മാത്രം 30കോടിയുടെ മദ്യം വിറ്റ ബെവറേജസ് സ്വന്തം റിക്കോര്‍ഡ് തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്.
കേരളത്തില്‍ ഇന്ന് കുട്ടികളും മദ്യപിക്കുന്നു. ഒന്‍പതു വയസ്സുമുതല്‍ അവര്‍ മദ്യം ഉപോഗിക്കാന്‍ തുടങ്ങുന്നു. പിതാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന കുപ്പിയില്നിന്നും തങ്ങളുടെ വാട്ടര്‍ ബോട്ടിലിലേയ്ക്ക് മദ്യംപകര്‍ന്ന് ക്ലാസ്സില്‍ പോയി കുടിക്കുന്ന വിരുതന്മാരായ കുട്ടികളില്‍ ക്രിമിനല്‍വല്‍ക്കരണം വര്‍ധിക്കുന്നതിന് ആരെ കുറ്റപ്പെടുത്തും?
കേരളത്തില്‍ കാന്‍സര്‍ പോലുള്ളജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുകയാണ്. ഏറ്റവും അധികം ഗാര്‍ഹിക പീഡനം കേരളത്തില്‍ നടക്കുന്നതും സ്ത്രീ-ബാല-ബാലികാ പീഡനം വര്‍ധിക്കുന്നതും മദ്യപാനം മൂലമാണ്. വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നതുമൂലം കുട്ടികള്‍ മാനസിക സമ്മര്‍ദ്ദത്തിന് വിധേയരാകുന്നു. കേരളത്തില്‍ മന്ത്രിസഭാ മാറ്റമോ പുനഃസംഘടനയോ അല്ല, സാമൂഹിക മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. സമ്പത്ത് മാത്രമല്ല പുരോഗതിയുടെ അടയാളം-സാമൂഹിക പുരോഗതി കൂടിയാണ്. അതിന് ദുശ്ചിന്തകളെയും ദുഃശീലങ്ങളെയും തിരിച്ചറിഞ്ഞ് നശിപ്പിക്കണം.
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: