മട്ടാഞ്ചേരി: പുതുവര്‍ഷത്തില്‍ പൈതൃകനഗരിലെ ഉത്സവഛായയിലാക്കി നടന്ന കാര്‍ണിവല്‍ റാലി കാഴ്ചവിരുന്നായി. ദേശ-മത-പ്രായ-ലിംഗഭേദമെന്യേ തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികളില്‍ ആവേശവും ആഹ്ലാദവും പകര്‍ന്നു നടന്ന കാര്‍ണിവല്‍ റാലി ജനകീയോത്സവമായി മാറുകയായിരുന്നു. ഫോര്‍ട്ടുകൊച്ചി നഗരത്തെ ലോകശ്രദ്ധയിലേക്ക് നയിച്ച മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രമാണ് കൊച്ചിന് കാര്‍ണിവലിന്റേത്. പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ജനകീയോത്സവത്തിന് സമാപനംകുറിച്ചുകൊണ്ടാണ് കാര്‍ണിവല്‍ റാലി നടന്നത്. ഗജവീരന്, നാടന്‍കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പ്രഛന്നവേഷങ്ങള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയവ അണിനിരന്ന റാലി ഫോര്‍ട്ടുകൊച്ചി വെളിയില്‍നിന്നാണ് തുടങ്ങിയത്.
പഞ്ചവാദ്യവും ഗജവീരനും സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക സംഘടനാ നേതാക്കളും നയിച്ച കാര്‍ണിവല്‍ റാലിയില്‍ ഏകാംഗ പ്രഛന്നവേഷങ്ങളില്‍ ഛത്രപതി ശിവജിയും മലയാളിയുമടക്കം മുപ്പതിലേറെ വേഷങ്ങള്‍ അണിനിരന്നു. ഗ്രൂപ്പ് വേഷങ്ങളില്‍ ലങ്കാദഹനവും പടയണി, കറുത്തപൊന്ന് കവര്‍ന്ന ബ്രിട്ടീഷ് സംഘം, ബാലിവധം, സേതുബന്ധനം തുടങ്ങിയവ ശ്രദ്ധേയമായി മാറി.
ശിവപാര്വതീനൃത്തം, കരകാട്ടം, തെയ്യം, പഞ്ചാരിമേളം, കാവടി, കഥകളി തുടങ്ങി നാടന്‍ കലാ വാദ്യങ്ങളും റാലിയില്‍ അണിനിരന്നു. 25 ഓളം നിശ്ചലദൃശ്യങ്ങളില്‍ ശ്രദ്ധേയമായത് ബ്രസീലിയന്‍ സര്‍ക്കസ് സംഘം, പാഞ്ചാലി വസ്ത്രാപഹരണം, ശില്പി, ചിത്രവധം, കുഞ്ഞാലിമരയ്ക്കാരും സാമൂതിരിയും അത്താഴവിരുന്ന്, ശിക്ഷാവിധി, വിശ്വാസവിജയം, വിവാഹം തുടങ്ങിയവ ശ്രദ്ധേയമായി. വെളി മൈതാനിയില്‍നിന്ന് തുടങ്ങിയ റാലി നാല്പതടി റോഡ്, കമലക്കടവ് വഴി പരേഡ് മൈതാനിയിലെത്തി സമാപിച്ചു. ണിക്കൂറുകള്‍ നീണ്ട റാലി കാണുവാന്‍ റോഡിനിരുവശവും വന്‍ ജനത്തിക്കാണനുഭവപ്പെട്ടത്. റാലിക്ക് നഗരസഭാ ജനപ്രതിനിധികള്‍, ആര്‍ഡിഒ, സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കള്‍, കാര്‍ണിവല്‍ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. സമാപനസമ്മേളനത്തില്‍ വെച്ച് കാര്‍ണിവല്‍ ആഘോഷ മത്സരവിജയികള്‍ക്ക് സമ്മാനദാനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: