കേശവന് വേട്ടിരുന്ന തെക്കിണ്യേടം യജ്ഞപുരം ക്ഷേത്രത്തിനടുത്തുള്ള മറ്റ് ഇല്ലങ്ങളേക്കാള് വലുതാണ്. വലിയ പ്രതാപികളായിരുന്നു തെക്കിണ്യേടത്തുള്ളവര്. ആ പ്രതാപത്തിനനുസരിച്ച് സ്വത്തും ഉണ്ട്. മാവും പിലാവും വേങ്ങയും എല്ലാം മതിമറന്ന് വളര്‍ന്നു നില്ക്കുന്ന വലിയ ഇല്ലപ്പറമ്പിലൂടെ ദ്വിവേദി മുറ്റത്തേയ്ക്ക് ഇറങ്ങിച്ചെന്നു. മാവ് തണല്‍ വിരിച്ചു നില്ക്കുന്ന മുറ്റത്ത് കെട്ടിയ പശുവിന്റെ കുട്ടി മുറ്റത്ത് തുമ്പ്രു കളിയക്കുന്നുണ്ടായിരുന്നു. പശു പ്രസവിച്ചിട്ട് അധികം ദിവസം ആയില്ലെന്നു തോന്നുന്നു. കേശവന് വന്നത് ഈ ഗൃഹത്തിന് ഐശ്വര്യം കൂട്ടിയിട്ടുണ്ടാകും. പക്ഷേ കേശവന് വളരെ അസ്വസ്ഥനാണെന്നാണ് രവി പറഞ്ഞത്. ദ്വിവേദി പൂമുഖത്തേയ്ക്ക് കയറി. അകത്ത് ആരുടേയോ ശാപവചനങ്ങള്‍ ഇളകിയാടുന്നുണ്ട്. പൂമുഖത്താരും ഇല്ല. ദ്വിവേദി വാതില്ക്കല് മുട്ടി. കുറച്ചു നേരത്തേയ്ക്ക് ആരും തുറന്നു കാണാത്തതിനാല്‍ വീണ്ടും മുട്ടി. അല്പസമയം കഴിഞ്ഞപ്പോള്‍ കേശവന് വാതില്‍ തുറന്നു. പാവത്തിന് ദ്വിവേദിയെ കണ്ടപ്പോള്‍ കണ്ണില്‍ വെള്ളം നിറഞ്ഞു. ദ്വിവേദി പൂമുഖത്തെ പടിയില്‍ ഇരുന്നുകൊണ്ടു ചോദിച്ചു. ‘കേശവാ സുഖമല്ലേ?’ കേശവന് ദൈന്യമായി ചിരിച്ചതേ ഉള്ളൂ. ‘എന്തേ യജ്ഞപുരത്തെ വാരത്തിന് കാണാത്തേ’ എന്നു ദ്വിവേദി ചോദിച്ചപ്പോള്‍ കേശവന് ഒഴിഞ്ഞുമാറി ‘ഒന്നുമില്ല. പോന്നില്ല എന്നുമാത്രം.’ കേശവന്റെ വേവലാതികള്‍ മനസ്സിലാകുന്ന ദ്വിവേദി കരുണയോടെ കൈ പിടിച്ചുകൊണ്ടു ചോദിച്ചു. ‘എന്താ കേശവാ?’ ദ്വിവേദിയുടെ സ്വരം കേശവനെ അവശനാക്കി. കേശവന് മനസ്സിലാവുന്ന ഭാഷ അമ്മയുടെ ഭാഷയാണ്. അത് ദ്വിവേദിയില്‍നിന്ന് പുറപ്പെട്ടപ്പോള്‍ പാവത്തിന് അടക്കാന്‍ പറ്റിയല്ല. ‘എനിയ്ക്ക് നാട്ടില്‍ പോണം.’ വിഷമം തുളുമ്പുന്ന മുഖം ഒരു വശത്തേയ്ക്ക് ചെരിച്ചുകൊണ്ട് കേശവന് പറഞ്ഞു. ദ്വിവേദി മൃദുവായി കൈ അമര്‍ത്തിക്കൊണ്ടു ചോദിച്ചു. ‘ഇവിടെ വന്നിട്ട് ഒന്നര വര്ഷമായില്ല? ഇനിയും നാടിന്റെ വിചാരം മാറിയില്ലേ?’ ‘ഈ വലിയ ഇല്ലത്ത് ഞാന്‍ എന്തു ചെയ്യാനാ. പരദേശിയായ എന്നെ ഇവിടുത്തെ അറകളിലുള്ള ഇരുട്ടിനുപോലും ഇഷ്ടമല്ല.’ ‘ഇത്ര വിഷമിയ്ക്കാനെന്താ ഉണ്ടായത്?’ ‘ഞാനിവിടേയ്ക്കു യോജിച്ച ആളേ അല്ല. അകത്തുള്ളാളുടെ ഭാഷയില്‍ പറഞ്ഞാല്‍ പുറത്താളത്തില്‍ ഇരിയ്ക്കുന്ന ഒരു ദുര്‍ബ്ബലമായ ശ്വാസോച്ഛ്വാസമാണ്.’ താന്‍ പ്രധാനിയായി വളര്‍ന്ന കുട്ടിയാണ് കേശവന്റെ അകത്തുള്ളാള്. കേശവനാണെങ്കില്‍ നാഴികയ്ക്കു നാല്‍പ്പതുവട്ടം ഇതിനൊന്നും ചേര്‍ന്നവനല്ല താനെന്ന് സ്വയം ഓര്‍മ്മപ്പെടുത്തുന്നവനും. ഈ രണ്ടു കാര്യങ്ങളും തന്നില്‍ ചേരുന്നില്ല. ‘കേശവാ എന്തിനാണ് ഇരുട്ടിലേയ്ക്ക് ചുരുണ്ടുകൂടുന്നത്?’ വേദനയില്‍ തൊട്ടു നോക്കുന്നതു പോലെ ദ്വിവേദി ചോദിച്ചു. ‘ഇവിടെ എനിയ്ക്കെല്ലാം അപരിചിതമാണ്. മനസ്സ് ഇരുട്ടിലിരിയ്ക്കാന് നിര്ബ്ബന്ധിയ്ക്കുന്നു. മനസ്സിനെ താണ്ടിപ്പോകാന്‍ കഴുയുന്നുമില്ല.’ ദ്വിവേദി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ കേശവന് വഴി കാണിച്ചു. ‘ഇഷ്ടപ്പെടുന്ന പ്രവൃത്തികളില്ലാത്തതാണ് ഇങ്ങിനെ വരുവാന്‍ കാരണം എന്നാണ് എനിയ്ക്കു തോന്നുന്നത്. രവിയേ നോക്കൂ. എത്ര ഉത്സാഹവാനാണ്? കേശവനും ഇഷ്ടപ്പെട്ടകാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ ഈ വിഷമം മാറും, തീര്‍ച്ച.’ കേശവന് തകര്‍ന്ന വിധത്തില്‍ പറഞ്ഞു. ‘കൃഷിയെക്കുറിച്ച് എനിയ്ക്ക് യാതൊന്നും അറിയില്ല. ഇഷ്ടവുമല്ല. സ്വത്തുഭരിയക്കുന്നതും ശരിയാവില്ല. പിന്നെ എന്തുചെയ്യാനാണ്?’ ദ്വിവേദി ശാസിയ്ക്കുന്ന സ്വരത്തില്‍ ചോദിച്ചു. ‘കൃഷിയോ ഭരണമോ മാത്രമാണോ പ്രവൃത്തി? ബ്രാഹ്മണന് പറഞ്ഞ ആറെണ്ണത്തില്‍ ഇതൊന്നും തന്നെ പെടില്ലല്ലോ? അദ്ധ്യയനം, അദ്ധ്യാപനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം ഇവയല്ലേ? ദാനവും പ്രതിഗ്രഹവും നില്ക്കട്ടെ. യാഗം മുതലായവ ചെയ്യുമ്പോഴും ചെയ്യിയ്ക്കുമ്പോഴും മറ്റുള്ളവരായി ഇടപെടേണ്ടി വരും എന്നതുകൊണ്ട് ഒരു വാദത്തിനു വേണ്ടി കേശവന് ഇഷ്ടമല്ലെന്നു സമ്മതിയ്ക്കാം. പക്ഷേ പഠിയ്ക്കാനും പഠിപ്പിയ്ക്കാനും കേശവന് കഴിവില്ല എന്നും ഇഷ്ടമല്ലെന്നും പറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ വിഷമമുണ്ട്. വൈദികന്റെ അവിടത്തെ യാഗത്തോടെ കേശവന് ഏറ്റവും പറ്റുന്നത് അതാണെന്ന് എനിയ്ക്കല്ല, എല്ലാവര്ക്കും ഉറപ്പായിട്ടുണ്ട്. ഉത്തമമായ അദ്ധ്യയനവും അദ്ധ്യാപനവും പ്രവൃത്തിയായി എടുക്കരുതേ?’ കേശവന്റെ മുഖത്ത് പ്രതീക്ഷയുടെ പ്രകാശം ഉണര്‍ന്നു. വാതിലിന്റെ പിന്നില്‍നിന്ന് തെക്കിണിയേടത്തെ മുത്തശ്ശി ചോദിച്ചു. ‘കേശവാ! ആരാ വന്നിരിയ്ക്കുന്നത്?’ ‘ദ്വിവേദി. ചൂരക്കോട്ടെ ദ്വിവേദി’ തെക്കിണിയേടത്ത് കേശവന് തണുപ്പു കിട്ടുന്നത് മുത്തശ്ശിയില്‍ നിന്നു മാത്രമാണ്. ഉഗ്രമൂര്‍ത്തിയായ പത്നിയില്‍നിന്നും, മാനസികമായി യാതൊരു ചലനവും ഇല്ലാത്തതിനാല്‍ പത്നിയുടെ അമ്മയില്‍ നിന്നും കിട്ടാത്ത തണുപ്പ്. പത്നിയുടെ അമ്മയ്ക്ക് നമ്പൂതിരി മരിച്ച ശേഷം മനസ്സു മരവിച്ച പോലെയാണ്. മുത്തശ്ശി ദ്വിവേദിയോട് ലോഗ്യം ചോദിച്ചു. ‘ചൂരക്കോട്ടെ അമ്മയ്ക്ക് വയ്യായ ഒന്നും ഇല്യലോ?’ ‘ഇല്യ. പ്രത്യേകിച്ചൊന്നും ഇല്യ. വാതത്തിന്റെ അസ്ഖിത കുറച്ചുകാലായിട്ടുണ്ട് അത്രത്തന്നേ ഉള്ളൂ.’ ദ്വിവേദി എന്തോ പറയാന്‍ തുടങ്ങുന്നതിനു മുമ്പ് മുത്തശ്ശി വീണ്ടും ചോദിച്ചു. ‘ദേവകിയ്ക്ക് വിശേഷം ഉണ്ട് എന്നു കേട്ടു. എത്രമാസം ആയി?’ മുത്തശ്ശിയുടെ ആകാംക്ഷയില്‍ കേശവന്റെ പ്തനിയ്ക്കും താമസിയാതെ വിശേഷം ഉണ്ടാകും എന്ന പ്രതീക്ഷയുണ്ടായിരുന്നു. ‘അഞ്ചുമാസം. സീമന്തത്തിന് കേശവനെ ക്ഷണിയ്ക്കാനാണ് വന്നത്. പിന്നെ വേറെ ഒരു കാര്യവുണ്ട്. കാനത്തെ ഒരു ഉണ്ണിയുടെ ഓത്തു തുടങ്ങുന്നതിന് പോയിരുന്നു. കാനത്തെ അക്കിത്തര് ആ ഉണ്ണിയെ കേശവന് ഓത്തു ചൊല്ലിച്ചാല്‍ നന്നായിരുന്നൂ എന്നു നടിച്ചു.’ മുത്തിശ്ശി സന്തോഷത്തിന്റെ വഴിച്ചിലോടെ പ്രോത്സാഹിപ്പിച്ചു. ‘ഒട്ടും തരക്കടില്യ. ഇവിടെ ഒരു ഉണ്ണി വികൃതിയടിച്ച് നടന്നിട്ട് എത്രകാലായി? ഓപിനിച്ചുണ്യായാല് വികൃതിയ്ക്ക് ഒരു കുറവും ഉണ്ടാവില്യ. കേശവന് പഠിപ്പിയ്ക്കാന്‍ വിരോധല്യാച്ചാ ഇവിടത്തന്നെ വേണം കാനത്തെ ഉണ്ണി ഓത്തു ചൊല്ലാന്‍.’ ദ്വിവേദി സംവിധാനം ചെയ്തിരിയ്ക്കുന്ന സൗകര്യങ്ങളേക്കുറിച്ച് അറിയിച്ചു. ‘ചിലപ്പോളെല്ലാം രവി വന്ന് സഹായിയ്ക്കാം എന്നും പറഞ്ഞിട്ടുണ്ട്.’ മുത്തശ്ശി അങ്ഗീകരിച്ചു. ‘അതും വളരെ നല്ലതാ. കേശവന് ഇടയ്ക്കെല്ലാം മനസ്സു തുറന്നു സംസാരിയ്ക്കാന്‍ രവി വരുന്നതും നല്ലതാണ്.’ മുത്തശ്ശിയുടെ വാക്കുകള്‍ കേശവനില്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ ദ്വിവേദി ശ്രദ്ധിച്ചു. കുട്ടികളേപ്പോലെയാണ് കേശവന്. ‘അപ്പൊ കേശവനെന്താ തീരുമാനിച്ചത്?’ ദ്വിവേദി ചോദിച്ചു. ‘മുത്തശ്ശിയ്ക്ക് സന്തോഷമാണെങ്കില്‍ അത് ചെയ്യേണ്ടത് എന്റെ ചുമതലയാണ്.’ ദ്വിവേദി മുത്തശ്ശിയോടായി പറഞ്ഞു. ‘കേശവന് പഠിയ്ക്കാനും നല്ല കഴിവുണ്ട്. ചൊമാരിയ്ക്ക് ആരെയെങ്കിലും മീമാംസ പഠിപ്പിയ്ക്കണം എന്നാഗ്രഹമുണ്ട്. അതുകൂടി കണ്ടുകൊണ്ടാണ് ഞാന്‍ രവിയോട് സഹായിയ്ക്കാന്‍ പറ്റ്വോ എന്നു ചോദിച്ചത്.’ ‘നന്നായി. ഇവിടെ മുകളില്‍ കുറേ ഗ്രന്ഥങ്ങളുണ്ട്. മുത്തച്ഛന്റെ ആണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. വല്യേ മീമാംസാപണ്ഡിതനായിരുന്നൂത്രേ. ആ ഗ്രന്ഥങ്ങളൊക്കെ ഉപകാരാവൂലോ.’ കേശവന് ജീവിതത്തിന് ചില ഉദ്ദേശങ്ങളുണ്ടെന്നു തോന്നിത്തുടങ്ങി. അത് മുഖത്ത് പ്രകടമാകുകയും ചെയ്തു. മുറ്റത്ത് കെട്ടിയിരിയ്ക്കുന്ന പശു, എത്തിവലിഞ്ഞ് തിണ്ടിന്നപ്പുറത്തുള്ള പുല്ലു തിന്നുകയാണ്. പശുക്കുട്ടി തപ്പിത്തടഞ്ഞ് പശുവിന്റെ മുല കണ്ടു പിടിച്ചു കുടിയ്ക്കാന്‍ തുടങ്ങി. കേശവനും അദ്ധ്യാപനവും അദ്ധ്യയനവും തുടങ്ങിയാല്‍ മാറ്റം വരുമായിരിയ്ക്കും. ‘അപ്പോള്‍ കേശവാ! അടുത്ത വെളുത്ത പക്ഷത്തില്‍ വരുന്ന ഉത്രട്ടാതിയ്ക്ക് സീമന്തത്തിന് ക്രിയയ്ക്ക് കേശവന് വരണം. കാനത്തെ അക്കിത്തരോട് ഉണ്ണിയെ ഇങ്ങോട്ട് അയയ്ക്കുന്ന കാര്യം ഇന്നു തന്നെ പറയാം.’ ദ്വിവേദി പുഞ്ചിരിച്ചുകൊണ്ട് എണീറ്റപ്പോള്‍ കേശവന് ആശ്വാസമോ പരിഭ്രമോ ഉണ്ടായത് എന്ന് കേശവനുതന്നെ മനസ്സിലായില്ല. ചിലത് ചെയ്യാനുണ്ട് എന്ന ആശ്വാസവും, വിദ്യാര്‍ത്ഥിയെ മുത്തിശ്ശിയല്ലാത്തവര് എങ്ങിനെ സ്വീകരിയ്ക്കും എന്ന പരിഭ്രമവും. ദ്വിവേദി അകത്തേയ്ക്കു നോക്കിക്കൊണ്ട് മുത്തശ്ശിയോട് യാത്ര പറഞ്ഞു. ‘എന്നാല്‍ ഇപ്പൊ ഇറങ്ങണു.’ ‘ഊണു കഴിഞ്ഞ് ഇറങ്ങിയാല്‍ പോരേ?’ മുത്തശ്ശി ചോദിച്ചു. അപ്പോഴാണ് കേശവന് ജാള്യതതോന്നിയത്. എന്താണ് താനങ്ങിനെ ചോദിയ്ക്കാന്‍ മറന്നുപോകുന്നത്? ‘കാനത്തയ്ക്ക് എത്താം എന്നാ വിചാരിയ്ക്കണത്. ഇനി യജ്ഞപുരത്തേയ്ക്ക് വരുന്ന അന്ന് ഇതിലെ വരാം.’ ദ്വിവേദി ഇറങ്ങി നടന്നു. കേശവന് അനുയാത്ര ചെയ്തു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: