ഭൂവിനിയോഗത്തിലെ സാമൂഹിക നിയന്ത്രണം നിഷ്ക്കര്ഷിച്ചുവെന്നത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മേന്മയാണ്. തദ്ദേശ വാസികളുടെ നിത്യജീവിതത്തെ ഹനിക്കുന്ന യാതൊന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
വാസ്തവത്തില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലെ കര്‍ഷകരേയും ആദിവാസി ഗോത്രജനങ്ങളേയും സംരക്ഷിക്കണമെന്നും അവരുടെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള ആവാസ വ്യവസ്ഥ ഉണ്ടാക്കണമെന്നും ഇതു നശിപ്പിക്കുന്ന തരത്തിലുള്ള ഏത് പ്രവര്‍ത്തനവും തടയപ്പെടേണ്ടതുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ പശ്ചിമഘട്ടത്തിലെ 3000ല്‍പരം അനധികൃത പാറമടകളും വിനോദസഞ്ചാരത്തിന്റെ പേരില്‍ വനം കയ്യേറി വളച്ചുകെട്ടി കുത്തകകള്‍ ഉണ്ടാക്കുന്ന പഞ്ചനക്ഷത്ര ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്കും ഹില്‍ സ്റ്റേഷനുകള്‍ക്കും അനുമതി നല്‍കുന്നത് കര്‍ശന നിബന്ധനകള്‍ക്ക് വിധേയമാക്കേണ്ടിവരും. ഇതിനെതിരെയാണ് ക്രൈസ്തവസഭയും കുത്തകകളും ഒരിക്കല്‍ക്കൂടി കൈകോര്‍ത്ത് വിശുദ്ധ സഖ്യത്തിന് രൂപംകൊടുത്തത്. ക്രൈസ്തവ സഭയുടെ ആരും ചോദ്യംചെയ്യപ്പെടാത്ത മലനിരകളിലെ അധീശത്വം ഗാഡ്ഗില്‍ ഉയര്‍ത്തിയ പശ്ചിമഘട്ട പരിരക്ഷകൊണ്ട് തകര്ക്കപ്പെടുമെന്നുള്ളതും ചര്‍ച്ച് കൊളോണിയലിസത്തിന്റെ ഇടനാഴി അടയ്ക്കപ്പെടുമെന്നുമുള്ള ഉത്കണ്ഠയും ഭീതിയും കുഞ്ഞാടുകളെ രക്ഷിക്കുവാനുള്ള വ്യഗ്രതയും. ഇതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിച്ച് തല്‍സ്ഥാനത്ത് കസ്തൂരിരംഗന്‍ എന്ന കാലാളിനെക്കൊണ്ട് കള്ളച്ചൂതിന് രംഗമൊരുക്കിയത്. യേശുക്രിസ്തു ഇന്ന് ജീവിച്ചിരിക്കുകയാണെങ്കില്‍ ആദ്യത്തെ ചാട്ടവാറുകൊണ്ടുള്ള അടി കള്ളച്ചൂത് കളിക്കുന്ന കേരളത്തിലെ മെത്രാന്മാര്ക്ക് ആയിരിക്കുമെന്നുള്ളത് സംശയമില്ല.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ബാക്കിപത്രമാണ് കസ്തൂരി രംഗന് റിപ്പോര്‍ട്ട്. ചോദിക്കാത്ത കാര്യത്തിന് സ്വാര്‍ത്ഥതയോടെ ഉത്തരം പറഞ്ഞ്, ഏല്‍പ്പിക്കാത്ത ദൗത്യത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കസ്തൂരി രംഗന് കടന്നുവന്നത് പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാനല്ല, മറിച്ച് ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ. ലത എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: കസ്തൂരി രംഗന് പശ്ചിമഘട്ടത്തെ ഇല്ലാതാക്കും. ഗോവ മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിദ്ധ്യത്തെ, അതിനെ ഉപജീവിക്കുന്ന മനുഷ്യരുടെ സമഗ്രപുരോഗതിയും അതിജീവനവും ലക്ഷ്യമിട്ട് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പശ്ചിമഘട്ട സംരക്ഷണറിപ്പോര്ട്ട് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. വസ്തുതാ വിരുദ്ധമായ പ്രസ്താവനകളിലൂടെ മലയോര മേഖലകളിലെ കര്‍ഷകരെ മുന്നില്‍ നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സമരം ചെയ്യുകയാണ് രാഷ്ട്രീയ നേതൃത്വവും മതവും ചൂഷക ലോബികളും. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട കസ്തൂരി രംഗന് കമ്മിറ്റി, പക്ഷെ ആ റിപ്പോര്‍ട്ടിനെ പാടെ തള്ളിക്കളഞ്ഞ് രാഷ്ട്രീയ നേതൃത്വത്തിന് അനുകൂലമായ നിലപാട് എടുത്തിരിക്കുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടിയാണ് കസ്തൂരി രംഗന് കമ്മിറ്റി ശുപാര്‍ശകള്‍ എന്ന് ആരും തെറ്റിധരിക്കേണ്ട. പശ്ചിമഘട്ടത്തിലെ സര്‍ക്കാരുകളെ പ്രീതിപ്പെടുത്താനുള്ള ഫോര്‍മുല മാത്രമാണിത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ച ഗ്രാമസഭകളെ ഉള്‍പ്പെടുത്തി പരിസ്ഥിതി ലോലമേഖലകളുടെ അതിര്‍ത്തികളും നിയന്ത്രണ പരിരക്ഷണവും ഉള്‍പ്പെടുത്തിയ പശ്ചിമഘട്ട സംരക്ഷണം കസ്തൂരി രംഗന് അട്ടിമറിച്ചു.
ഈ അട്ടിമറിയുടെ കാണാമറയത്ത് ആരുടെ കരങ്ങളാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരിസ്ഥിതി മന്ത്രാലയം ഗാഡ്ഗിലിനെ നിയോഗിച്ചു എന്നു മാത്രമല്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം ചര്‍ച്ച നടക്കേണ്ടതെന്നും തീരുമാനിച്ചു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എങ്ങനെ നടപ്പിലാക്കണമെന്നുള്ള നിര്‍ദ്ദേശങ്ങളാണ് കസ്തൂരി രംഗനില്‍ നിന്നും ആവശ്യപ്പെട്ടതെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരിഗണിക്കാതെ കസ്തൂരി രംഗന് തന്റേതായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയതിന്റെ പിന്നില്‍ കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന വത്തിക്കാന്‍ പ്രതിനിധിയാണെന്ന സംശയം കൂടുതല്‍ ബലപ്പെടുന്നു. അന്നത്തെ വകുപ്പുമന്ത്രി ജയറാം രമേശ് കസ്തൂരി രംഗന് എതിരായിരുന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ കുറിച്ച് ജയറാം രമേശ് പറഞ്ഞതിങ്ങനെയാണ്: “ദിസ് ഗവണ്മെന്റ് കാന്‍ ഓണ്‍ലി ബി ഷോര്‍ട്ട്-സൈറ്റഡ് ഇഫ് ഇറ്റ് ഈസ് ടു ഡിസ്മിസ് ഗാഡ്ഗില്‍ കമ്മിറ്റീസ് റിപ്പോര്‍ട്ട്”. പരിസ്ഥിതി വകുപ്പിനും മന്ത്രിക്കും താല്പര്യമില്ലാതെ കസ്തൂരി രംഗന് എന്തുകൊണ്ട് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്തുകൊണ്ട് മന്ത്രാലയം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് കസ്തൂരി രംഗന് റിപ്പോര്‍ട്ട് സ്വീകരിച്ചു. അന്താരാഷ്ട്ര ഗൂഢാലോചനയുടെ കരങ്ങള്‍ ഈ അട്ടിമറിക്കുപിന്നില്‍ പ്രവര്ത്തിച്ചിരിക്കുകയാണെന്ന സംശയം ബലപ്പെടുന്നതും ഈ സാഹചര്യത്തിലാണ്.
കസ്തൂരി രംഗന് റിപ്പോര്‍ട്ടനുസരിച്ച് പശ്ചിമഘട്ടത്തെ സ്വാഭാവിക മേഖലയും സാസ്കാരിക മേഖലയെന്നും രണ്ടായി തരംതിരിക്കുകയും ഇതില്‍ മൂന്നില്‍ രണ്ടുഭാഗം സാസ്കാരികമേഖലയാക്കുകയും ഇവിടെ നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും, നിയന്ത്രണങ്ങള്‍ സ്വാഭാവിക മേഖലയില്‍ മാത്രം മതിയെന്നും വ്യക്തമാക്കി.
ഇന്നത്തെ വനസംരക്ഷിത പ്രദേശങ്ങളടക്കം സ്വാഭാവിക മേഖലയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ നിയന്ത്രണമേഖല എന്നു പറയുന്നത് പശ്ചിമഘട്ടത്തിലെ 37 ശതമാനം പ്രദേശങ്ങള്‍ ആക്കി കസ്തൂരി രംഗന് ചുരുക്കി. പശ്ചിമഘട്ടം മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശമാക്കി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള ആദ്യ അട്ടിമറിയാണ് ഈ കണ്ടെത്തല്‍. ഇതോടെ കേരളത്തിന്റെ ഭാഗമായ പശ്ചിമഘട്ടത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മൂവ്വായിരത്തോളം ക്വാറികള്‍ക്ക് കസ്തൂരി രംഗന് റിപ്പോര്‍ട്ട് ഒരു തടസ്സവും ഉണ്ടാക്കില്ല. മറ്റൊരു ശ്രദ്ധേയമായ കാര്യം സര്‍ക്കാര്‍ ഭൂമി സ്വകാര്യഭൂമി ആക്കുന്നതിനെപറ്റിയും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെപ്പറ്റിയും വനം വനേതരമാക്കുന്നതിനെപ്പറ്റിയും കസ്തൂരിരംഗന്‍ ഒന്നും പറയുന്നില്ല എന്നതാണ്. ഇതോടെ റിസോര്‍ട്ട് നിര്‍മ്മാണം, വനം കയ്യേറ്റം, റിയല്‍ എസ്റ്റേറ്റ്, ടൂറിസം തുടങ്ങിയ എല്ലാം വനമാഫിയ ചൂഷണത്തിനും പശ്ചിമഘട്ടത്തെ ഉപയോഗപ്പെടുത്താന്‍ കസ്തൂരി രംഗന് അനുമതി നല്കുന്നു. മറ്റൊരു പ്രധാന പ്രശ്നം അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണസംവിധാനങ്ങളും ആദിവാസി ഗോത്ര ഊരുകള്‍ക്കും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നല്കിയ പരിരക്ഷയും പരിഗണനയും കസ്തൂരി രംഗന് എടുത്തുകളഞ്ഞു എന്നതാണ്. ചുരുക്കത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ടം സംരക്ഷിക്കാനായി കൊണ്ടുവന്ന നിലപാടുകളും നിയന്ത്രണങ്ങളും തള്ളിക്കളഞ്ഞുകൊണ്ടാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കുതന്ത്രങ്ങളിലൂടെ കേരളീയ സമൂഹത്തെ തെറ്റിധരിപ്പിച്ച് കര്‍ഷകരെ തെരുവിലിറക്കിയ ഇന്നത്തെ യുദ്ധപ്രഖ്യാപനത്തിന്റെ കാതല്‍ അന്വേഷിക്കേണ്ടത് ഇവിടെയാണ് . ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകരേയും ആദിവാസികളേയും സംരക്ഷിക്കുവാനാണ് ശ്രമിച്ചത്. കസ്തൂരി രംഗനാകട്ടെ ഗാഡ്ഗില്‍ കൊണ്ടുവന്ന നിര്‍ദ്ദേശങ്ങളെല്ലാം തള്ളി പഷ്ചിമഘട്ടത്തെ തകര്‍ക്കുന്ന റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് മെത്രാന്മാര് സമരത്തിനിറങ്ങി എന്ന് ചിന്തിക്കുമ്പോഴാണ് ഗൂഢാലോചനയുടെ ശരിയായ ചിത്രം തെളിയുന്നത്. പശ്ചിമഘട്ട സംരക്ഷണ ചര്‍ച്ചയില്‍നിന്നും പരിപൂര്‍ണ്ണമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിക്കളയാനും കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള 37 ശതമാനം വരുന്ന സാംസ്കാരിക മേഖലയല്ലാത്ത നിയന്ത്രിത മേഖലയിലെ നിലവിലുള്ള പ്രദേശങ്ങള്‍ കുറക്കുവാനും പള്ളിക്കാര്‍ക്കും പട്ടയക്കാര്‍ക്കും ഭൂമാഫിയകള്‍ക്കും പശ്ചിമഘട്ടത്തെ കാര്ന്നുതിന്നാനുമുള്ള വിലപേശലിനുമാണ് ഈ യുദ്ധപ്രാഖ്യാപനം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ സംരക്ഷിത മേഖലാപ്രദേശങ്ങളെ കുറക്കുന്നതിന് പള്ളിക്കാരും പട്ടയക്കാരും യഥേഷ്ടം മലനിരകളെ ചൂഷണം ചെയ്യാന്‍ ഒരുക്കുന്ന ഒത്തുതീര്‍പ്പ് മെത്രാന്മാരും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും തമ്മില്‍ വളരെ മുമ്പേ ഉണ്ടാക്കിയെന്ന രാഷ്ട്രീയ തിരിച്ചറിവാണ്. ഇടതുപക്ഷത്തിന്റെ കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്നെതിരായ സമരത്തിന്റെ മലക്കം മറച്ചില്‍. പിണറായി പക്ഷത്തിന്റെ ഈ അടവുനയത്തിന്റെ പിന്നില്‍ മറ്റൊരു അട്ടിമറിയുടെ ലക്ഷ്യവുമുണ്ട്. പശ്ചിമഘട്ടം തകര്‍ന്നാലും ഭൂമാഫിയകളേയും മെത്രാന്മാരേയും സഹായിച്ച് കേരളാകോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ മുഖ്യമന്ത്രി കസേരയിലിരിക്കാനുള്ള പിണറായിയുടെ അധികാര ദാഹവും ഈ സമരത്തിന്റെ പിന്നിലുണ്ട്. ഇടതുപക്ഷ ബുദ്ധിജീവികളും ശാസ്ത്രസാഹിത്യപരിഷത്തും പരിസ്ഥിതി ഗവേഷകരും ഗാഡ്ഗിലിനെ പിന്തുണച്ചപ്പോള്‍ അടവുനയവുമായി അങ്കത്തട്ടില്‍ ക്രൈസ്തവ സഭയുടെ അപ്പോസ്തലനായി പിണറായി വിജയന് അങ്കംവെട്ടുന്നത് ചിന്തിക്കുന്ന കേരളീയ സമൂഹം ലജ്ജയോടെയാണ് കാണുന്നത്.
കസ്തൂരിരംഗനല്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് നടപ്പിലാക്കേണ്ടത്, ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഇടയലേഖനങ്ങളിലൂടെ അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് പാവപ്പെട്ട ജനങ്ങളില്‍ വിഭ്രാന്തിയുണ്ടാക്കി അവരെ തെരുവിലിറക്കുന്ന മെത്രാന്മാരുടെ യുദ്ധപ്രഖ്യാപനത്തിനെതിരെയാണ് രൂക്ഷമായ പ്രതിരോധമുണ്ടാകേണ്ടത്.
പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഹിമാലയത്തില്‍ ഈയിടെയുണ്ടായ വന്‍ദുരന്തം പ്രകൃതിയുടെ മുന്നറിയിപ്പിനെ അവഗണിച്ചതിലും ചൂഷണം നിര്‍ബാധം തുടര്ന്നതിലുമാണ്. ഭാവികേരളം സുരക്ഷിതമാകണമെങ്കില്‍ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം. വത്തിക്കാന്റെ ആഹ്വാനപ്രകാരം ഇന്ത്യയില്‍ നടക്കുന്ന മതപരമായ അധിനിവേശത്തിന് കടിഞ്ഞാണ്‍ ഇടണമെങ്കില്‍ ചര്‍ച്ച് കൊളോണിയലിസത്തിന്റെ ഇടനാഴിയില്‍ മെത്രാന്മാര്ക്കും ബിഷപ്പുമാര്‍ക്കും പകരം ആനയ്ക്കും ആദിവാസിക്കും അധീശശക്തിയെ ഭയക്കാതെ തനിമയും സംസ്കാരവും നിലനിര്‍ത്തി ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാകണം. ഈ സ്വാതന്ത്ര്യമാണ് ഗാഡ്ഗില്‍ പരിരക്ഷിക്കാന്‍ ശ്രമിക്കുന്നത്.
അഡ്വ. ബി. ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: