വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരി, പെട്ടെന്നു കാണണം എന്ന് ആളെ പറഞ്ഞയച്ചതു കാരണം താന്നിയിലെ കൃഷ്ണന് പുഴവക്കത്തെ ആലിന്റെ താഴത്ത് തോണി കാത്തിരിക്കുകയാണ്. പടനിലത്തിന്റെയും പുഴയുടെയും ഇടയ്ക്കാണ് അനവധി യുദ്ധങ്ങള്‍ കണ്ട ആല്. കുറുങ്കൂര്‍ പെരുങ്കൂറില്‍നിന്ന് വിട്ടുപോന്നതിന്റെ ശേഷം അനവധി യുദ്ധങ്ങളുണ്ടായിട്ടുണ്ട്. കുറച്ചു കാലമായി വീണ്ടുമൊരു യുദ്ധത്തിനുള്ള കാരണങ്ങള്‍ ഒരുക്കൂടിത്തുടങ്ങിയിട്ട്. യുദ്ധമുണ്ടായാല്‍ കുറുങ്കൂറു നാമാവശേഷമാകുമെന്നാണ് അമ്മാമന് തീര്‍പ്പു പറയുന്നത്. എന്നാല്‍ കാര്യങ്ങളങ്ങനെയല്ല. കുറുങ്കൂര്‍ അതിശക്തമാണെന്നാണ് ശ്രുതി. പ്രമാണിമാര്‍ നടത്തുന്ന കളരികള്‍ പലയിടത്താകകൊണ്ട് അവരുടെ ശക്തി എത്രയുണ്ടെന്ന് പറയുക അസാധ്യമാണെന്നാണ് അറിവുള്ളവര്‍ പറയുന്നത്. കുറുങ്കൂറിന്റെ കീഴില്‍ ഉള്ള പടതന്നെ യുദ്ധം ജയിക്കാന്‍ പോന്നതാണത്ര. അതിനോടുകൂടി പ്രമാണിമാരുടെ ബലംകൂടിയാല് പെരുങ്കൂറിന് അടിയറവു പറയേണ്ടിവരും എന്ന് വിശ്വസിക്കുന്നരാണ് അധികം പേരും. സത്യത്തില്‍ പെരുങ്കൂറിലെ പടയും മുന്നത്തെക്കാള്‍ ശക്തവും ചടുലതയുള്ളതുമാണ്. അമ്മാമന്റെ അഭിപ്രായപ്രകാരം കാരാക്കുളങ്ങര പ്രമാണിമാര്‍ പെരുങ്കൂറിന്റെ കൂടെ നില്ക്കും. അവരുടെ സ്വാമിഭക്തി കുറയാനുള്ള കാലമായിട്ടില്ല. അങ്ങനെയായാല്‍ കുറുങ്കൂറിന് കാരാക്കുളങ്ങര കൈവശം വയ്ക്കാനുള്ള ധാര്മികാടിത്തറയില്ലാതാകും. ധാര്മികാടിസ്ഥാനമില്ലാത്തതിനാല് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ പ്രയാസമുണ്ടാകില്ല പോലും. പക്ഷേ കുറുങ്കൂറിന്റെ സ്വഭാവം അനുസരിച്ച് പ്രമാണിമാര്‍ പെരുങ്കൂറിനോട് കൂടാന്‍ തീരുമാനിച്ചാല്‍ കാരാക്കുളങ്ങര വിട്ടുകൊടുക്കാന്‍ പ്രയാസം ഉണ്ടാകില്ല. പക്ഷേ പെരുങ്കൂറിനു വിട്ടുകൊടുത്ത പ്രദേശങ്ങള്‍ തിരികെ കൊടുക്കേണ്ടിവരും. അതുകൊണ്ട് പെരുങ്കൂറിന് ജയം കിട്ടി എന്നു പറയാന്‍ പറ്റില്ല. ജയം യുദ്ധത്തിലൂടെയല്ലാതെ നേടാന്‍ പ്രയാസം തന്നെയാണ്.
കാരാക്കുളങ്ങര ഒന്നോ രണ്ടോ പ്രമാണിമാര്‍ പെരുങ്കൂറിന്റെ കൂട്ടത്തില്‍ കൂടാന്‍ സമ്മതമാണെന്നു നടിച്ചിട്ടുണ്ടെന്നാണ് അമ്മാമന് പറയുന്നത്. ബാക്കിയുള്ളവരുടെ കാര്യവും അടുത്തുതന്നെ തീരുമാനമാകുമത്രേ. കാരാക്കുളങ്ങര നമ്പൂതിരിമാര്‍ കുറുങ്കൂറില്‍നിന്ന് വിടാന്‍ സമ്മതമല്ലെന്ന് തീര്‍ത്തു പറഞ്ഞു. യോഗിയാരെ അവമാനിച്ചതും ഊരുക്ഷേത്രത്തില്‍ ആനയിടഞ്ഞതും കാരാക്കുളങ്ങര നമ്പൂതിരിമാര്‍ പാപം ചെയ്തതുകൊണ്ടാണെന്ന അഗ്നിദത്തന്‍ നമ്പൂതിരിയുടെ പ്രസ്താവനയും പെരുങ്കൂറിന്റെ പ്രേരണ കാരണമാണെന്ന് അവര്‍ വിശ്വസിക്കുന്നു.
അമ്മാമന് എന്തിനാവും കാണണം എന്നു പറഞ്ഞയച്ചത്? ഒരു പക്ഷേ കാരാക്കുളങ്ങര വല്ല പ്രമാണിമാരെയും കണാനാകും. അമ്മാമനുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ രാജ്യദ്രോഹകുറ്റം ചുമത്താവുന്നയാണ്. ഒരു കാലത്ത് പിടിക്കപ്പെട്ടാല്‍ രക്ഷിച്ചുകൊണ്ടു പോന്ന് പെരുങ്കൂറില്‍ മാന്യമായ സ്വത്തും സ്ഥലവും തന്ന് വാഴിക്കുമെന്ന് വാഴുന്നവര്‍ വാക്കു കൊടുത്തിട്ടുണ്ടത്രേ അമ്മാമന്. സൗരാഷ്ട്രക്കാരെ രക്ഷിച്ചതിന് പകരം വീട്ടാന്‍ സന്ദര്‍ഭമാകും പോലും അത്.
അക്കരെ നിന്നുള്ള തോണി കരയ്ക്കടുത്തുതുടങ്ങിയിട്ടുണ്ട്. നിറച്ചും ആളുണ്ട്. ഊരുഗ്രാമക്ഷേത്രത്തിലെ വാരിയന്മാരാണ് അധികവും. അഗ്നിദത്തന്‍ നമ്പൂതിരിയുടെ മരുമകനാണെന്ന കാരണത്താല്‍ വാരിയന്മാര്ക്ക് കൃഷ്ണനോട് പ്രത്യേക പരിഗണന പതിവുള്ളതാണ്. വയസ്സായ ഇക്കണ്ട വാരിയര്‍ കുറച്ചു നേരമെങ്കിലും ലോഗ്യം പറയാതെ വിടാറില്ല. കൃഷ്ണന് തോണിയുടെ അടുത്തേക്ക് നടന്നു. തോണിയില്‍നിന്ന് ഇറങ്ങുന്നവരുടെ മുഖത്ത് ഒരു കരിനിഴലുണ്ട്. ‘വാര്യരേ! എങ്ങോട്ടാണ്?’ കൃഷ്ണന് ഇക്കണ്ട വാര്യരുടെ അടുത്തേക്കു ചെന്നു. മറുപടിയൊന്നും പറയാതെ ഒരു നികൃഷ്ടജീവിയെ നോക്കുന്നതുപോലെ നോക്കി പെട്ടെന്ന് കണ്ണെടുത്ത് നടന്നു തുടങ്ങി. ‘തമ്പ്രാന് വര്ണ്ണ്ടെങ്കി കേറിക്കോള്ളാ. അക്കരെ ആള് കാത്ത് നിക്ക്ണ്ണ്ട്.’ കൃഷ്ണന് തോണിയില്‍ കയറിയിരുന്നപ്പോള്‍ തോണി തുഴഞ്ഞുകൊണ്ട് കടത്തുകാരന് ചോദിച്ചു. ‘തമ്പ്രാന് അമ്മാമന്റെ അവടയ്ക്കാ?’ ഒരു കളിയാക്കുന്ന സ്വരം കടത്തുകാരന്റെ ചോദ്യത്തിലുള്ളതായി കൃഷ്ണന് തോന്നി. ‘അതെ’. ‘അവടെ ചെല്ലുമ്പൊ പിടിച്ചുതള്ള്വോ? വഴി തടുക്ക്വോ? ന്നെല്ലാം നോക്കണേ!’ ‘എന്തേ അങ്ങനെ പറയാന്‍?’ കൃഷ്ണന് ചതഞ്ഞ ഭാവത്തോടെ ചോദിച്ചു. ‘അപ്പൊ തമ്പ്രാന് ഒന്നും അറിഞ്ഞില്യേ?’ ‘ഇല്യ’ വേറെ ആരും കേള്‍ക്കാനില്ലെങ്കിലും കടത്തുകാരന് ശബ്ദം താഴ്ത്തി പറയാന്‍ ആരംഭിച്ചു. ‘ഊരിലമ്പലത്തില് ഉത്സവത്തിന് ആന ആളേകുത്ത്യേന്റെ ദോഷം തീര്‍ക്കാന്‍ എന്തോ പൂജണ്ടാര്ന്നൂത്രേ. ഊര് ഗ്രാമത്തിലെ എല്ലാരും ണ്ടാര്‍ന്നൂ ന്നാ വാര്യര്‍ തമ്പ്രാന് പറഞ്ഞത്. ആ സമേത്ത് കാരാക്കുളങ്ങരക്കാരന് പ്രാന്ത് പിടിച്ച് നടക്കണ ഒരു തമ്പ്രാന് ല്യേ? മൂപ്പര് അവടെ ചെന്നു. ങ്ങടെ അമ്മാമനും കൂട്ടരും കടക്കാന്‍ പാടില്യാന്ന് പറഞ്ഞൂത്രേ. ആ തമ്പ്രാന് പ്രാന്തല്ലേ? അകത്ത്ള്ളാളടെ ആളെ കണ്ട്ല്യാച്ചാ അകത്ത് ള്ള ആള് പൊറത്താവും. അകത്ത്ള്ളാള് പൊറത്തായ്യാ ചുത്തമ്മാറും ന്ന് പറഞ്ഞ് അകത്തക്ക് കടക്കാന്‍ നോക്കി. അപ്പൊ അമ്മാമനും കൂട്ടരും മതിലിന്റെ പൊറത്തയ്ക്ക് പിടിച്ച് തള്ളി. തള്ള്യപ്പൊ പ്രാന്തന് തമ്പ്രാന്റെ തോര്‍ത്തുമുണ്ട് ആരോ വിരിച്ചപോലെ നെലത്ത് വീണൂത്രേ. അപ്പൊ എവ്ട്ന്നാ ന്ന് അറീല്യ. കൊറേ പൂവ്വ് അതില്‍ വന്നു വീണു. ആ സമേത്തന്നെ അമ്പലത്തിന്റെ ഉള്ളിലെ എല്ലാവെളക്കും കെട്ടൂന്നാ പറയണത്. പ്പൊ കണ്ടില്യേ വാര്യര്‍ തമ്പ്രാനെ? മൂപ്പരടെ മര്‍വോളടെ മകന് വാര്യരുട്ടി ആരോ വിളിച്ചപോലെ കുത്ത്വെളക്കും ട്ത്ത് ചെന്നു. അവടെ എത്യപ്പൊ ആരും കൊളത്താതെ കുത്തുവെളക്ക് കത്തീത്രേ. പ്രാന്തന് തമ്പ്രാന് ന്നാ നടന്നോളൂ ന്ന് പറഞ്ഞപ്പൊ വാര്യരുട്ടി മുന്നില്‍ നടന്നു. തോര്ത്തുമുണ്ടിലെ പൂവ്വ് കിഴിക്കെട്ടി പ്രാന്തന് തമ്പ്രാന് പിന്നിലും. വാര്യരുട്ടീം പ്രാന്തന് തമ്പ്രാനും ഈ ഒഴ്ക്ക്ള്ള പൊഴടെ മോള്ക്കൂടെ നെലത്ത് നടക്കണപോലെ നടന്ന് പോണത് ഈ രണ്ട് കണ്ണോണ്ട് കണ്ടതാ. ഗോയിന്നമലേടെ മോളില്യ്ക്കാ അവര്‍ പോയത് ന്നാ കേക്കണത്. ഇനി ആ അമ്പലത്തില്‍ കഴകത്തിന് ഇല്യാ ന്ന് പറഞ്ഞിട്ടാത്രേ വാര്യര്തമ്പ്രാനും കൂട്ടരും പോന്നത്.’ കൃഷ്ണന് ആലോചിച്ചു. അപ്പൊ അതാണ് വാര്യര്‍ക്ക് സുഖല്യായയ്ക്ക് കാരണം. കടത്തുകാരന് തുടര്‍ന്നു. ‘ഇന്ന് അമ്പലത്തില്‍ പ്രശ്നം ണ്ടാര്ന്നു. തെക്കുങ്കൂറിലെ ഏതോ വല്യേ കണ്യാനാത്രേ പ്രശ്നം വച്ചത്. കണിയാന് പറഞ്ഞത് അമ്പലത്തില്‍ ദോഷൊന്നും ഇല്യാന്നും, അട്ത്തന്നെ ഒരു യുദ്ധം ണ്ടാവുന്നും അതില്‍ പെരുങ്കൂറിന്റെ ശത്രു അമ്പെ നശിക്കും ന്നാത്രേ. വാര്യര്‍ തമ്പ്രാനൊക്കെ പറേണത് അതൊക്കെ അമ്മാമന് തമ്പ്രാന് കണ്യാനേക്കൊണ്ട് പറേച്ചതാണ് ന്നാ. ഊരില്‍ അമ്പലത്തില്‍ ചൈതന്യം എല്ലാം നശിച്ചു. ഗ്രാമക്കാര്‍ക്ക് ഏതോ വല്യേ ദോഷം വരാണ്ടന്നാ എല്ലാരും പറേണത്’. കൃഷ്ണന് ഒന്നും പറഞ്ഞില്ല. തോണി കരയ്ക്കടുത്തപ്പോള്‍ ഇറങ്ങി നടക്കുമ്പോള്‍ ചിന്തിച്ചു. അമ്മാമന് യുദ്ധത്തിനുള്ള വഴികളും അന്തരീക്ഷവും ഉണ്ടാക്കിത്തീര്‍ക്കുകയാണ്. പെരുങ്കൂറ് വാഴുന്നവര്‍ക്ക് യുദ്ധവും അമ്മാമന് ഇരിപ്പത്തെ അവമാനത്തിന് മറുപടിയുമാണ് ആവശ്യം. വളഞ്ഞ വഴികള്‍ സ്വീകരിക്കാതിരുന്നാല്‍ ആര്‍ക്കും തന്നെ അമ്മാമന്റെ അഭിപ്രായത്തിന് എതിരു നില്ക്കാന് പറ്റില്ല. പരദേശികള്‍ വന്നാല്‍ സംസ്കാരം സങ്കരമാകും എന്നത് ഏതു കുഞ്ഞുകുട്ടിക്കുപോലും മനസ്സിലാകുന്ന കാര്യമാണ്. വളഞ്ഞവഴികള്‍ കാരണം ഇപ്പോള്‍ ഊരിലെ ആളുകള്‍തന്നെ പൂര്‍ണമനസ്സോടെ അല്ല അമ്മാമനെ അനുസരിക്കുന്നത്.
വെയില് കഠിനമായി വരികയാണ്. കൃഷ്ണന് തോര്‍ത്തുമുണ്ട് മടക്കി തലയിലിട്ടു. കൃഷ്ണനും ഒരു പാപഭീതി അനുഭവപ്പെട്ടു. യുദ്ധമെന്ന തെറ്റിലേക്കാണ് നടക്കുന്നതെന്ന തോന്നല്‍. കുറച്ചു നടന്നപ്പോള്‍ പാറാക്കര വരുന്നത് കണ്ടു. ‘കൃഷ്ണന് വേങ്ങക്കരയ്ക്കാ?’ പാറാക്കര ചോദിച്ചു. ‘അതെ. പാറാക്കര അവിടന്നാ?’ പാറാക്കര നിരാശയില്‍ കുതിര്‍ന്ന അഭിപ്രായം പ്രകടിപ്പിച്ചു. ‘അതെ. ഉണ്ടായതെല്ലാം കേട്ടില്യേ കൃഷ്ണാ! കാരാക്കുളങ്ങരക്കാരെ ഊരിലെ നാലമ്പലത്തില്‍ കടക്കാന്‍ സമ്മതിച്ചില്യ. പോരാത്തതിന് ആ പാവം ത്രിവിക്രമന്‍ നമ്പൂതിര്യെ പിടിച്ചു മതിലിന് പുറത്തയ്ക്ക് പിടിച്ചു തള്ളി. യോഗ്യാര്ടെ അനുഗ്രഹം കിട്ടീട്ടുള്ള ആളാണ് ത്രിവിക്രമന്‍ നമ്പൂതിരി. ജ്യോത്സ്യന് കുഴപ്പൊന്നും ഇല്യാന്ന് പറഞ്ഞൂച്ചാലും തേവര് നമ്പൂതിരിടെ കൂടെ പോയീന്നാണ് എല്ലാവരും വിശ്വസിക്കണത്. എന്തൊക്കെ അനര്ഥങ്ങളാ വരാമ്പോണത് ന്ന് അറീല്യ. അതിന്റെ എടയ്ക്ക് ജ്യോത്സ്യന് യുദ്ധത്തിന്റെ കാര്യം പറഞ്ഞു. അതെന്തിനാന്ന് മനസ്സിലായില്യ. ആകെക്കൂടി മനസ്സിന് ഒരു സുഖം ല്യാണ്ടെ ആയി.’ കൃഷ്ണന് കൂടുതലറിയാനുള്ള ആഗ്രഹത്തോടെ ചോദിച്ചു. ‘ഇന്ന് എന്തിനാ വേങ്ങക്കരയ്ക്ക് പോയിരുന്നത്?’
‘പ്രശ്നപരിഹാരത്തിന്റെ കാര്യം ആലോചിക്കാന്‍. ഉത്സവക്കാലത്ത് ആന ഇടഞ്ഞേന്റെം പിന്നെ ദാ ഇപ്പൊ ഉണ്ടായ ലഹളേടെം എല്ലാം ണ്ടലോ തീര്‍ക്കാന്‍. അതിന്റെ കൂടെ പിന്നേം ദുരിതങ്ങള്‍ കൂട്ടാന്‍ ള്ള വഴി അമ്മാമന് വലിച്ചു കൂട്ടുണൂം ണ്ട്.’ പാറാക്കര വെയിലില്ലെങ്കില്‍ തന്നെ വിയര്‍ക്കുന്ന അവസ്ഥയിലാണ്. തോര്‍ത്തുമുണ്ടുകൊണ്ട് വിയര്‍പ്പു തുടച്ചുകൊണ്ട് തുടര്‍ന്നു. ‘കാരാക്കുളങ്ങരക്കാരെ ഇനി മേലില്‍ ഒന്നു തരം താഴ്ന്നവരായി കണക്കാക്കിയാല്‍ മതീന്ന് തീരുമാനിച്ചു. ഊരിലെ തേവരെ അവമാനിച്ചേനാത്രേ. ഞാന്‍മാത്രല്ല, ശ്ശ്യാള് എതിര്‍ത്തുനോക്കി. കൂട്ടാക്കണ്ടേ? അത്ര ഉഗ്രതയല്ലേ അഗ്നിദത്തന്‍ നമ്പൂതിരിക്ക്?’ പാറാക്കര വേവലാതിയോടെ ദീര്‍ഘമായി നിശ്വസിച്ചു. ‘കൃഷ്ണാ! വെയിലുമൂക്കുണു. ഞാന്‍ നടക്കട്ടെ.’
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: