കസ്തൂരി രംഗന് റിപ്പോര്‍ട്ടിലൂടെ പശ്ചിമഘട്ട മലനിരകള്‍ വീണ്ടും വാര്‍ത്തകളിലും വിവാദങ്ങളിലും നിറയുകയാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടി 2010 മാര്‍ച്ച് 30 നാണ് പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി 14 അംഗ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി രൂപീകരിച്ചത്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിരുകള്‍ പശ്ചിമഘട്ട പ്രദേശങ്ങളില്‍ കണ്ടെത്തി അവയെ പരിസ്ഥിതി ലോല മേഖലകളായി വിജ്ഞാപനം ചെയ്യുക എന്നതായിരുന്നു സമിതിയുടെ മുഖ്യ ലക്ഷ്യം. (1986 ലെ പരിസ്ഥിതി നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാരിന് ചില പ്രത്യേക പ്രദേശങ്ങളില്‍ വ്യവസായമോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ നിരോധിക്കുന്നതിന് അധികാരമുണ്ട്. 1989 ല്‍ മഹാരാഷ്ട്രയിലാണ് ഈ നിയമം ആദ്യമായി പ്രാബല്യത്തില്‍ വന്നത്.
2011 ആഗസ്റ്റില്‍ ഗാഡ്ഗില്‍ സമിതി ഏതാണ്ട് 500 പേജോളം വരുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ പരിസ്ഥിതി സംഘടനകളുടെ നിരന്തര പരാതിപ്രകാരം ദല്‍ഹി ഹൈക്കോടതിയുടെ ഒരുത്തരവിലൂടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രമന്ത്രാലയങ്ങള്‍ക്കും western Ghats Ecology Expert Panal റിപ്പോര്ട്ടിന്മേല് അഭിപ്രായം അറിയിക്കുവാന്‍ ആറ് മാസം കാലാവധി നല്കിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പൊതുജനങ്ങള്‍ക്ക് വെറും 45 ദിവസം മാത്രമാണ് സമയം നല്‍കിയത്. എന്നിരുന്നിട്ടും ഏതാണ്ട് 1500 ഓളം കത്തുകളാണ് ഈ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും മന്ത്രാലയത്തിന് ലഭിച്ചത്. കേരളത്തിലെ കുടിയേറ്റ കര്‍ഷക സമൂഹത്തില്‍ നിന്നും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നും ശക്തമായ എതിര്‍പ്പുകളാണ് റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്നത്. തങ്ങളുടെ കൈവശമിരിക്കുന്ന തോട്ടങ്ങള്‍ നിര്‍ബന്ധിച്ചു വനഭൂമികളായി രൂപാന്തരപ്പെടുത്തുമെന്നും തങ്ങളുടെ കൃഷിഭൂമികള്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി നിര്‍ണയിച്ചു കഴിഞ്ഞാല്‍ പിന്നീടത് അനന്തരാവകാശികള്‍ക്ക് കൈമാറ്റം ചെയ്യന്‍ കഴിയില്ലാ എന്നും മറ്റും കര്‍ഷകര്‍ക്കിടയില്‍ ബോധപൂര്‍വം ചിലര്‍ തെറ്റിദ്ധാരണകള്‍ പരത്തുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് കേരള സര്‍ക്കാരിനും റിപ്പോര്‍ട്ടിനെ തള്ളിപ്പറയേണ്ടി വന്നു. “A Draconian Report” എന്നാണ് സര്‍ക്കാര്‍ പിന്നീട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിശേഷിപ്പിച്ചത്.
കേരളം പ്രധാനമായും ഉന്നയിച്ച ചില എതിര്‍പ്പുകള്‍, ‘ഗാഡ്ഗില്‍ കമ്മറ്റി അവരുടെ പഠനത്തിനായി കണക്കാക്കിയിരുന്ന അതിരുകള്‍ അന്തിമമല്ല എന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിരിക്കെ, പശ്ചിമഘട്ടത്തെ വിവിധ സോണുകളായി തിരിച്ചത് തെറ്റാണെന്നും സംസ്ഥാനത്ത് നിലവില്‍ 20 ഓളം നിയമങ്ങള്‍ ഇവിടുത്തെ പരിസ്ഥിതി സംരക്ഷണത്തിന് പര്യാപ്തമാണെന്നിരിക്കെ കേന്ദ്ര പരിസ്ഥിതി സംരക്ഷണത്തിന് കീഴില്‍ (ഇപിഎ 1986) പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിച്ചാല്‍ സംസ്ഥാന നിയമങ്ങള്‍ക്ക് അതീതമാകും. സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയായ 38863 ചതുരശ്ര കി.മീറ്ററില്‍ 21856 ചതുരശ്ര കീ.മീ. (56 ശതമാനം) പശ്ചിമഘട്ടത്തിലാണ്. 1279.3 ചതുരശ്ര കി.മീ. ഉള്‍നാടന്‍ തീരദേശ തണ്ണീര്‍ത്തടങ്ങളും 300 ചതുരശ്ര കി.മീ. തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയിലുമാണ്. 3818 ചതുരശ്ര കി.മീ. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലുമാണ്. ആകെ 26983.6 ചതുരശ്ര കി.മീ.(69.4 ശതമാനം) ഭൂപ്രദേശം ഇങ്ങനെ വിവിധയിനങ്ങളിലാണ്. ബാക്കി 11879.4 ചതുരശ്ര കി.മീ.(30.6 ശതമാനം) പ്രദേശം മാത്രമാണ് സംസ്ഥാനത്ത് ജനവാസത്തിനും കൃഷിക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ലഭ്യമായിട്ടുള്ളത്. ഇനിയും നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിന് താങ്ങാനാവില്ല. ഇങ്ങനെ തുടങ്ങിയ വാദമുഖങ്ങളാണ് സംസ്ഥാനം നിരത്തിയത്. ഇഎസ്എ/ഇഎസ്ഇസഡ് ആയി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ ജനവാസവും കൃഷിയും പറ്റില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയാത്ത സാഹചര്യത്തില്‍, റിപ്പോര്‍ട്ടിലെ ചില അവ്യക്തതകളെ പെരുപ്പിച്ച് കാണിച്ച് കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
പശ്ചിമഘട്ടത്തിലെ ഭരണവ്യവസ്ഥ, സങ്കീര്‍ണതകളെ കണക്കിലെടുത്തുകൊണ്ടു മാത്രമേ സാധ്യമാകൂ. ഇപ്പോള്‍ നിലവിലുള്ള ധനകേന്ദ്രീകൃത ഭരണ മാതൃകകള്‍ക്ക് പകരം പാരിസ്ഥിതിക ഭരണമാതൃക നിലവില്‍ വരുത്തിക്കൊണ്ട് വികേന്ദ്രീകൃതവും ബഹുകേന്ദ്രീകൃതവുമായ മാറ്റങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്തിരുന്നത്. വികസനം പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇന്നത്തെ രീതിയില്‍ നിന്നും വ്യത്യസ്തമായി ചിലയിടങ്ങളില്‍ വികസനത്തിനും ചിലയിടങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിനും എന്ന രീതിയില്‍ മാറ്റം വരുത്തി സമഗ്ര പാരിസ്ഥിതിക അനുകൂല വികസന മാതൃകയായിരുന്നു ഗാഡ്ഗില്‍ വിഭാവനം ചെയ്തിരുന്നത്.
ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുവാന്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനുമായ ഡോ.കസ്തൂരി രംഗന് ഉള്‍പ്പെടെ ഒമ്പതംഗ ഉന്നതതലപ്രവര്ത്തക സംഘത്തെ ചുമതലപ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ 2012 ആഗസ്റ്റ് 17 ന് ഉത്തരവിറക്കി. ജൈവവൈവിധ്യം, വന്യജീവികള്‍ തുടങ്ങിയവയുടെ സംരക്ഷണത്തിന് സവിശേഷ ശ്രദ്ധ നല്‍കിക്കൊണ്ട് മേഖലയുടെ സാമ്പത്തിക സാമൂഹിക വളര്‍ച്ച ഉറപ്പാക്കുക, തദ്ദേശീയരുടേയും ആദിവാസികളുടേയും അവകാശങ്ങള്‍ പരിഗണിക്കുക, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പരിശോധിക്കുക. വെസ്റ്റേണ്‍ ഘാട്ട്സ് ഇക്കോളജി പാനല്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു ടേംസ് ഓഫ് റഫറന്‍സ്. എന്നാല്‍ വെസ്റ്റേണ്‍ ഘാട്ട്സ് ഇക്കോളജി പാനലുമായോ പരിസ്ഥിതി പ്രവര്‍ത്തകരുമായോ ചര്‍ച്ച ചെയ്യാതെയാണ് കസ്തൂരി രംഗന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കസ്തൂരി രംഗന് റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 16 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തില്‍ പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകളാണ് പരിസ്ഥിതി ലോലമായി കണക്കാക്കിയിരിക്കുന്നത്. പശ്ചിമഘട്ടത്തെ മുഴുവന്‍ പരിസ്ഥിതി ലോലമായി കാണണമെന്ന ഗാഡ്ഗില്‍ ശുപാര്‍ശയില്‍ നിന്നും വ്യത്യസ്തമായി 60000 ചതുരശ്ര കി.മീ. മാത്രം പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പറയുന്നത്. കേരളത്തിലെ 123 വില്ലേജുകള്‍ ഇതില്‍പ്പെടും, ഗോവ-96, ഗുജറാത്ത്-63, കര്‍ണാടക-1575, മഹാരാഷ്ട്ര-2158, തമിഴ്നാട്-136 എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ വില്ലേജുകള്‍ പരിസ്ഥിതിലോലമായി കണക്കാക്കിയിരിക്കുന്നു.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ കസ്തൂരി രംഗന് സമിതിക്ക് മുമ്പാകെ ലഭിച്ച 1700 പരാതികളില്‍ ഭൂരിപക്ഷവും പരിസ്ഥിതി ലോല നിര്‍ണയ മാനദണ്ഡം മാറ്റണമെന്നതായിരുന്നു. താലൂക്കടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല മേഖല തിരിച്ച നടപടിയോട് എതിര്പ്പുകാണിച്ചതിനെത്തുടര്ന്നാണ് സാറ്റലൈറ്റ് മാപ്പിംഗിന്റെ അടിസ്ഥാനത്തില്‍ ഐഎസ്ആര്‍ഒയുടെ സഹായത്തോടെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
കസ്തൂരി രംഗന് സമിതി സ്വാഭാവിക വനങ്ങളും സംരക്ഷിത പ്രദേശങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളെയാണ് പരിസ്ഥിതി ലോലമായി കണക്കാക്കിയിരുന്നത്. താലൂക്കിന് പകരം വില്ലേജിനെ അടിസ്ഥാന ഘടകമാക്കുകയും ചെയ്തു. ചതുരശ്ര കിലോമീറ്ററില്‍ 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങളാണ് പരിസ്ഥിതി ലോലമേഖലയില്‍ വരുന്നത്. മൈനിംഗ്, പാറപൊട്ടിക്കല്‍, മണല്‍വാരല്‍, താപവൈദ്യുത നിലയം, ടൗണ്‍ഷിപ്പുകള്‍, വായു മലിനീകരണമുള്ള വ്യവസായങ്ങള്‍ തുടങ്ങിയവ നിരോധന പട്ടികയില്‍ വരുന്നു.
പശ്ചിമഘട്ടം 24 ആദിവാസി ഗോത്രങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണെന്നറിയുക. അതില്‍ 14 ആദിവാസി സമൂഹങ്ങള്‍ വളരെ പ്രാചീന ഗോത്രങ്ങളാണ്. ചോലനായ്ക്കര്‍, കുറുമ്പ, ആടിയാര്‍, പണിയര്‍, മുതുവര്, ഊരാളി, കുറിച്യര്‍ എന്നിങ്ങനെ നിരവധി ആദിവാസി സമൂഹങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഏതാണ്ട് ഒരുലക്ഷത്തോളം ആദിവാസി ജനസംഖ്യയാണ് ഇപ്പോള്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അനിയന്ത്രിതമായ കര്‍ഷക കുടിയേറ്റവും തോട്ടകൃഷിവത്കരണവും ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഈ പരമ്പരാഗത വര്‍ഗങ്ങളെയാണ്.
കാലങ്ങളോളം സ്ഥായിയായി നിലകൊണ്ട ഭൂമിശാസ്ത്രപരമായ സ്ഥിരതയും ആര്‍ദ്രത നിറഞ്ഞ ഉഷ്ണമേഖല കാലാവസ്ഥയും പശ്ചിമഘട്ട പ്രദേശങ്ങളില്‍ മഴക്കാടുകളുടെ ഉത്ഭവത്തിന് കാരണമായി. അതുമൂലം അനേകം ജാതി സസ്യ ജീവവൈവിധ്യത്തിന് നിദാനമായതായി കാണാം. കേരളത്തിന്റെ ഭൗതികസ്വഭാവം നിര്‍ണയിക്കുന്നതും ഈ ഉഷ്ണമേഖലാ കാടുകളാണ്. ഈ ആവാസവ്യവസ്ഥ നശിപ്പിക്കപ്പെടുമ്പോള്‍, കേരളത്തിലെ ഭൂപ്രകൃതിക്ക് കോട്ടം ഏല്ക്കുന്നു. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ കേരളത്തിലെ നിരവധി സസ്യജാലങ്ങളെ നമ്മള് നശിപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ കഷ്ടിച്ച് 1000 ചതുരശ്ര കി.മീ. മഴക്കാടുകള്‍ മാത്രമേ അവശേഷിക്കുന്നുളളൂ. അതുപോലും 12 വ്യത്യസ്ത ഭാഗങ്ങളായി ചിതറിക്കിടക്കുകയാണ്.
സഹജവും ജൈവീകവുമായി ജീവിതത്തെ പുനഃക്രമീകരിക്കുന്നില്ലെങ്കില്‍ ആര്‍ക്കും ഭാവിയില്ല. മനുഷ്യനിര്‍മിതമായ താല്‍ക്കാലിക ലാഭങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭാവിയില്ല പ്രകൃതി നിയമങ്ങള്‍ക്കെ ശാശ്വതമുളളൂ. കസ്തൂരി രംഗന് റിപ്പോര്‍ട്ടല്ല നമുക്കാവശ്യം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് നടപ്പാക്കേണ്ടത്. സമുന്നതനായ പരിസ്ഥിതി ചിന്തകന്‍ ഗ്യാരി സ്നൈഡര്‍ പറഞ്ഞതുപോലെ “ഭൂമിദേവിക്കെതിരെ യുദ്ധം, എല്ലാം തീരുമ്പോള്‍ ചെന്നായ്ക്കള്‍ക്കൊളിക്കാന്‍ ഇടമില്ലാതാകുന്നു”
കലഞ്ഞൂര്‍ ജയകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: