ന്യൂയോര്‍ക്ക്: വീട്ടുജോലിക്കാരിക്ക് കുറഞ്ഞ ശമ്പളം നല്‍കിയതുമായി ബന്ധപ്പെട്ട് തനിക്കെതിരേ ചുമത്തിയ വിസ തിരിമറി കേസിന്റെ പ്രാഥമിക വാദം കേള്‍ക്കല്‍ ഒരു മാസം നീട്ടിവെയ്ക്കണമെന്ന ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയുടെ അപേക്ഷ യുഎസ് കോടതി തള്ളി.
വാദം മുന്‍നിശ്ചയിച്ച പ്രകാരം ഈ മാസം 13 ന് കേസിലെ പ്രാഥമിക വാദം കേള്‍ക്കല്‍ ആരംഭിക്കും. കുറ്റപത്രം അന്നുതന്നെ സമര്‍പ്പിക്കും. വീട്ടുജോലിക്കാരിയുടെ വിസയില്‍ വേതനം സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഡിസംബര്‍ 12 നാണ് ദേവയാനിയെ അറസ്റ്റ് ചെയ്തത്. നിയമപ്രകാരം ഒരു മാസം തികയുമ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കണം. അത് നീട്ടാനാവില്ലെന്നും നീട്ടിയതുകൊണ്ട് ദേവയാനി ഉദ്ദേശിക്കുന്ന ഫലമുണ്ടാവില്ലെന്നും മജിസ്ട്രേറ്റ് സാറാ നെറ്റ്ബേണ്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
പ്രശ്നം പരിഹരിക്കാന്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും എന്നാല്‍ വാദം കേള്‍ക്കല്‍ തീയതി അടുത്തത് ഈ ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കാട്ടിയാണ് കേസ് നീട്ടണമെന്ന് ദേവയാനി ആവശ്യപ്പെട്ടത്. ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: