അനന്താവബോധം, പടര്‍ന്നു കയറുന്ന ഒരു വള്ളിച്ചെടിപോലെയാണ്. അതില്‍ എണ്ണമറ്റ ജീവജാലങ്ങളുടെ വാസനകള്‍ കുടഞ്ഞു തളിച്ച് വളംവച്ച് ആശകളാകുന്ന മുളപൊട്ടിയിരിക്കുന്നു. സചേതനവും അചേതനവുമായ ജീവജാലങ്ങള്‍ ഈ ചെടിയുടെ ഭാഗങ്ങളാകുന്നു. ആ ‘ഒന്ന്!’ പലതായി കാണപ്പെടുന്നു എങ്കിലും അതൊരിക്കലും പലതായിട്ടില്ല.
അനന്താവബോധത്തിന്റെ നിറവിലാണ് ഇപ്പറഞ്ഞതെല്ലാം ആലോചിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. സൂര്യനായി ജ്വലിക്കുന്നത് ഈ ബോധമാണ്. കേവലം ജഡമായ വസ്തുവകകളാകുന്നതും അവയുടെ ചാര്ച്ചയില് വേദ്യമാകുന്ന അനുഭവങ്ങളാകുന്നതും ബോധംതന്നെ. സ്വന്തം പ്രഭാവത്തിലെന്നപോലെ മണല്‍ത്തരികളും പൊടിപടലങ്ങളും ഉയര്‍ന്നുപൊങ്ങി വട്ടംചുറ്റുമ്പോള്‍ ചുഴലിക്കാറ്റിനെപ്പറ്റി നാം അറിയുന്നു, എന്നാല്‍ ചുഴലിക്കാറ്റിനെ മാത്രമായി നമുക്ക് കാണാനാകുന്നില്ല. അതുപോലെയാണ് ബോധം.
സ്വയം ഒരു നിഴലുണ്ടാക്കുന്നപോലെ, ബോധം, തമസ്സിനെയും മന്ദതയെയും ‘ഉണ്ടാക്കുന്നു’. ചിന്തകളും ധാരണകളും നല്കി ഈ ശരീരത്തെ കര്മോന്മുഖമാക്കുന്നതും ഈ ബോധമാണ്. ബോധത്തിന്റെ അഭാവത്തില്‍ തന്റെ തൊട്ടുമുന്നിലുള്ള വസ്തുവിനെപ്പോലും ആര്‍ക്കും അനുഭവിക്കാന്‍ കഴിയില്ല. ദേഹത്തിനു നിലനില്ക്കാനും പ്രവര്‍ത്തിക്കാനും ബോധം ഉണ്ടെങ്കിലേ സാധിക്കൂ. അതാണ് ആഹാരം കഴിക്കുന്നതും വളരുന്നതും തളരുന്നതും എല്ലാം.
ചരാചരങ്ങളായ എല്ലാറ്റിന്റെയും സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ഹേതുവായിരിക്കുന്നത് ഈ ബോധമാണ്. കാരണം ഈ അനന്താവബോധമല്ലാതെ മറ്റൊന്നും ഇല്ല. ബോധത്തിലാണ് ബോധം ബോധമായിത്തന്നെ ഉദിച്ചുയര്‍ന്നത്. പൂര്‍ണത്തില്‍ നിന്നും പൂര്‍ണം പലതായി കാണപ്പെടുന്നു.
ചിദസ്തി ഹി ശരീരേഹ സര്വഭൂതമയാന്മികാ
ചാലോന്മുഖാത്മികൈകാ തു നിര്വികല്പാ പരാ സ്മൃതാ
വസിഷ്ഠന് തുടര്‍ന്നു: അതുകഴിഞ്ഞപ്പോള്‍ ഞാന്‍ ഭഗവാനോട് ചോദിച്ചു: ഈ ബോധം സര്‍വവ്യാപിയാണെങ്കില്‍ ഒരുവന് ചൈതന്യവത്തും ജഡവും ആകുന്നതെങ്ങനെയാണ്? ഒരിക്കല്‍ ചൈതന്യവത്തായിരുന്നതിന്റെ ചൈതന്യം എങ്ങനെയാണ് നഷ്ടമാകുന്നത്?
ഭഗവാന് എന്റെ ചോദ്യത്തെ ശ്ലാഘിച്ചശേഷം ഇങ്ങനെ മറുപടി പറഞ്ഞു: ‘സര്‍വവ്യാപിയായ ബോധം ഈ ശരീരത്തിലെ എല്ലാമെല്ലാമായി, ചരവും അചരവുമായും മാറ്റങ്ങള്‍ക്ക് വിധേയമായും അല്ലാതെയും അനശ്വരമായും എല്ലാം നിലകൊള്ളുന്നു. ‘ഒരു സ്ത്രീ സ്വപ്നത്തില്‍ താന്‍ മറ്റൊരു സ്ത്രീയാണെന്നും അവള്‍ക്കു മറ്റൊരാള്‍ ഭര്‍ത്താവായുണ്ടെന്നും കാണുന്നു. അതുപോലെ ബോധം സ്വയം മറ്റൊരാളായി താദാത്മ്യം പ്രാപിക്കുകയാണ്.
അതീവക്രോധത്തിനടിപ്പെട്ട ഒരുവന്റെ പെരുമാറ്റം സാധാരണയില്‍ നിന്നും തുലോം വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ ബോധം മറ്റു ഭാവങ്ങള്‍ സ്വീകരിച്ചു തികച്ചും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. പടിപടിയായി അതിന്റെ ചൈതന്യം നഷ്ടമായി ഒടുവില്‍ ജഡമാകുന്നു. ബോധം അങ്ങനെ അതിന്റെ ബോധവിഷയമായ വസ്തുവായി മാറുന്നു. അങ്ങനെയാണ് ആകാശവും പിന്നീട് അതത് ഗുണഗണങ്ങളോടെ വായു മുതലായവയും ആയി മാറുന്നത്. മറ്റു പഞ്ചഭൂതങ്ങളും അപ്രകാരം തന്നെയാണ് ഉണ്ടാകുന്നത്. അതേസമയം ആത്മാവില്‍ത്തന്നെ അത് കാലവും ദേശവുമായി പരിണമിച്ച് ഒരു ജീവനാകുന്നു. അതേത്തുടര്‍ന്ന് ജീവനില്‍ വ്യക്തിഗതമായ ബുദ്ധിയും മനസ്സും സംജാതമാകുന്നു.
ഇതില്‍ നിന്ന് പ്രത്യക്ഷമായ ഈ ചാക്രികലോകത്തിന്റെ ആവിര്‍ഭാവമായി ‘ഞാനൊരു ചണ്ഡാളന്’ തുടങ്ങിയ ധാരണകള്‍ ഉടലെടുക്കുന്നു. പരിമിതമായ അളവിലുള്ള ജലം ഘനീഭവിക്കുന്നതുപോലെ, ഈ ബോധം സ്വയം ജഡസമാനമാകുന്നു. പിന്നെ മനസ്സ് ഭ്രമാത്മകമായി ആസക്തികളെ പരിപോഷിപ്പിക്കുന്നു. എന്നിട്ട് കാമക്രോധാദികളാല്‍ വലഞ്ഞ്, ഐശ്വര്യവും ദുരിതവും സുഖദുഃഖങ്ങളും അനുഭവിച്ച്, പ്രത്യാശകളില്‍ കടിച്ചുതൂങ്ങി, ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍പ്പെട്ടു ഭ്രമിക്കുന്നു.
അങ്ങനെ മോഹഭ്രമങ്ങളില്‍ വലഞ്ഞ് തെറ്റില്‍നിന്നും തെറ്റിലേക്കും അജ്ഞാനത്തില്‍നിനും കൂടുതല്‍ അജ്ഞാനത്തിലേക്കും ജീവന് നീങ്ങുകയാണ്. ബാല്യത്തില്‍ വിഭ്രമാത്മകമായ ഈ ബോധം പൂര്‍ണമായും മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നു. യ്വ്വനത്തില് സമ്പത്തിനുപുറകെ ഓടി നടന്ന് ആകുലപ്പെടുന്നു. വാര്‍ധക്യത്തില്‍ ദുഃഖദുരിതത്തിന് വശംവദരായി സ്വകര്മമനുസരിച്ച് മരണത്തിനു കീഴടങ്ങുന്നു. ആ കര്‍മത്തിന്റെ ഗതിവിഗതികള്‍ക്കനുസരിച്ചു ജീവന് സ്വര്‍ഗത്തിലോ നരകത്തിലോ പാതാളത്തിലോ ഭൂമിയിലോ പുനര്‍ജനിച്ചു മനുഷ്യനോ അതിമാനുഷനോ ഉപമാനുഷനോ ചിലപ്പോള്‍ ജഡവസ്തുവോ ആയിത്തീരുന്നു.
അതേ ബോധം തന്നെയാണ് ബ്രഹ്മാവിഷ്ണുശിവന്‍മാരാകുന്നത്. അതാണ് സൂര്യചന്ദ്രന്മാര്, കാറ്റ്, രാത്രിപകലുകള്‍, ഋതുക്കള്‍ എന്നിവയാകുന്നതും വിത്തുകളിലെ ജീവശക്തിയും വസ്തുക്കളിലെ നൈസര്ഗികഗുണങ്ങളും അതേ ബോധം തന്നെ.
ഈ ബോധം സ്വപരിമിതികളാല്‍ ആത്മാവിനെ ഭയപ്പെട്ടുകഴിയുന്നു. ഇതൊക്കെയാണ് ജീവബോധത്തിന്റെ സത്യസ്ഥിതി. അതിനു കര്‍മാത്മാ എന്നും പേരുണ്ട്. അതായത് കര്മപ്രതികര്മങ്ങളുടെ ചക്രത്തില്‍ കുടുങ്ങിയ ആത്മാവാണത്. അജ്ഞാനത്തിന്റെയും തമസ്സിന്റെയും ശക്തിയെത്ര പ്രബലമാണെന്ന് നോക്കൂ!
സ്വന്തം അവസ്ഥ, അതായത് സ്വരൂപത്തെ മറക്കുക മൂലം ബോധം പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി ദുഃഖമനുഭവിച്ച് സ്വയം അധഃപ്പതിക്കുന്നു. എത്ര കഷ്ടം!
വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ
വിവ: ഡോ. എ.പി.സുകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: