പൂച്ചാക്കല്‍: പതിനാലുകാരന് അഞ്ചുപേര്‍ക്ക് തന്റെ അവയവം ദാനം ചെയ്ത് യാത്രയായി. കേരളത്തില്‍ ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരാളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. ചേര്‍ത്തല തൈക്കാട്ടുശേരി പണിക്കാശേരില് വീട്ടില്‍ ഉണ്ണികൃഷ്ണന് നായരുടെ മകന് പി.യു.വിവേക് കൃഷ്ണന്റെ അവയവങ്ങളാണ് ദാനം ചെയ്തത്.
തന്റെ മാതാപിതാക്കളുടെ പ്രായമുള്ള പുരുഷനും സ്ത്രീക്കും, ബിടെക് വിദ്യാര്ത്ഥിനിക്കുമുള്പ്പെടെയുള്ളവര്ക്കാണ് അവയവങ്ങള്‍ നല്‍കിയത്. വിവേക് കൃഷ്ണന് മുഹമ്മ കെഇ കാര്‍മല്‍ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ.്
‘തന്റെ മകന് മസ്തിഷ്ക്ക മരണം സംഭവിച്ചെന്നും മരിച്ചാല്‍ പോസ്റ്റുമാര്‍ട്ടം വേണമെന്നും ഡോക്ടര്‍ പറഞ്ഞു. മകന്റെ ശരീരം എന്തായാലും കീറിമുറിക്കും. എന്നാല്‍ അവന്റെ അവയവം ദാനം ചെയ്യുന്നതിലൂടെ കുറേപ്പേര് രക്ഷപ്പെടും. ഇതില്‍പ്പരം പുണ്യം വേറെയുണ്ടോയെന്ന് താന്‍ കരുതി’യതായി അച്ഛന് ഉണ്ണികൃഷ്ണന്‍നായര്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് കുളിക്കാന്‍ വീട്ടുമുറ്റത്തെ കുളത്തില്‍ ചാടിയപ്പോള്‍ ചെളിയില്‍ പുതഞ്ഞുപോയ വിവേകിനെ ഗുരുതരാവസ്ഥയില്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിവേകിന്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നു. ഷോക്ക് നല്കി ചികിത്സ തുടര്‍ന്ന വിവേകിന് വെള്ളിയാഴ്ച മസ്തിഷ്ക്ക മരണം സംഭവിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിതചികിത്സാ വിഭാഗം മേധാവി ഡോ.മോഹന്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കുട്ടിയെ 12 മണിക്കൂര്‍ കൊണ്ടാണ് അവയവ ദാനത്തിന് യോഗ്യമാക്കിയത്.
കരള്‍ 55കാരനായ തൃശൂര്‍ സ്വദേശിക്കു നല്കി. ഒരു വൃക്ക 22കാരിയായ ബിടെക് വിദ്യാര്‍ത്ഥിനിക്കും, മറ്റൊരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 42കാരി കൊട്ടാരക്കര സ്വദേശിക്കും നല്കി. നേത്രങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ നേത്ര ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലേക്ക്ഷോര്‍ ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ.ഫിലിപ്പ്.ജി.തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കരള്‍-വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: