എറണാകുളത്തെ മംഗളവനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പഴയ റെയില്‍വെ സ്റ്റേഷന് സബര്‍ബന്‍ റെയില്‍ ഹബ്ബ് ആക്കുന്നതിനായി ജനകീയ വികസന സമിതി സമരപരിപാടികളുമായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ മംഗള വന പക്ഷി സങ്കേതത്തിനും അവിടുത്തെ കണ്ടലുകള്‍ക്കും ഈ പദ്ധതി എത്രമാത്രം ദോഷകരമാകുമെന്ന് ഇതുവരെ ഒരു ശാസ്ത്രീയ പഠനവും നടത്തിയിട്ടില്ല. പഴയ റെയില്‍വെ സ്റ്റേഷന് അവിടെയിറങ്ങിയ മഹാത്മാഗാന്ധിയേയും സ്വാമി വിവേകാനന്ദനെയും അനുസ്മരിച്ച് ഒരു പൈതൃക സ്മാരകമായി നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതവുമാണ്. എന്നാല്‍ ഇത് ഒരു സബര്‍ബന്‍ റെയില്‍ ഹബ്ബാക്കുന്നത് കുറെക്കൂടി ആലോചിച്ചിട്ടു വേണം. മെട്രോ റെയിലും ഹൈസ്പീഡ് റെയിലും മോണോ റെയിലും റെയില്‍വെയുടെ സബര്‍ബന്‍ സര്‍വീസുകളും വരാനിരിക്കെ മംഗളവനത്തോട് ചേര്‍ന്ന് തീവണ്ടി വരുന്നതിന്റെ ആവശ്യകതയും നാം വിലയിരുത്തേണ്ടതുണ്ട്.
കൊച്ചിയുടെ വികസനം പശ്ചിമകൊച്ചിയിലാണ് ഇനിയും എത്താത്തത്. ഇനി ഇടക്കൊച്ചിയും വെല്ലിംഗ്ടണ്‍ ഐലന്റും വൈപ്പിനും എറണാകുളവും വൈറ്റിലയും ബന്ധിപ്പിച്ചാണ് സബര്‍ബന്‍ തീവണ്ടി ആവശ്യമായിട്ടുള്ളത്. അടിസ്ഥാനഘട്ടകാര്യങ്ങളുടെ അഭാവം മൂലം എറണാകുളം നോര്‍ത്ത് പാലവും സൗത്ത് പാലവും കടന്നുവരുന്ന വികസനം മൂലം ജനം വീര്‍പ്പുമുട്ടുകയാണ്. കുടിവെള്ള ലഭ്യത, മാലിന്യ സംസ്ക്കരണം, കൂടുതല്‍ ഗതാഗത സൗകര്യം, ശുചിത്വം ഇക്കാര്യങ്ങള്‍ ഒരുക്കാതെ ഇനിയും നോര്‍ത്ത്-സൗത്ത് പാലങ്ങള്‍ കടന്ന് എറണാകുളം മറൈന്‍ ഡ്രൈവിലെത്തുന്ന വികസന പദ്ധതികള്‍ നഗരത്തെ കൂടുതല്‍ മലിനീകരിക്കുന്നതിനേ ഉപകരിക്കൂ. മംഗളവനത്തോട് ചേര്‍ന്ന് മംഗളവനത്തിന്റെ ബഫര്‍സോണില്‍ നിലവിലുള്ള റെയില്‍ ലൈന്‍ ഉപയോഗിച്ച് കണ്ടെയ്നര്‍ റെയിലിന്റെ പാത നിശ്ചയിക്കാതിരുന്നതും മംഗളവന പക്ഷി സങ്കേതം നശിക്കാതിരിക്കുന്നതിനായിരുന്നു. ഈ റെയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കണ്ടെയ്നര്‍ റെയിലിനായി നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച നടപടി(പച്ചാളം, വടുതല പ്രദേശത്ത്) ഒഴിവാക്കാമായിരുന്നു. പഴയ റെയില്‍ വഴി മുളവുകാട്ടേയ്ക്ക് പാത നിര്മിക്കാനാവശ്യപ്പെട്ട് അനേകം പ്രക്ഷോഭങ്ങള്‍ നടന്നതുമാണ്. എറണാകുളം പട്ടണത്തിനകത്ത് ഇനിയും ഒരു റെയില്‍വെ സ്റ്റേഷന് എന്നത് എറണാകുളത്തിന്റെ സംവഹന ശേഷിക്കും അപ്പുറമാണ് എന്നതാണ് വാസ്തവം.
കൊച്ചി ഇനിയും സബര്‍ബന്‍ (പ്രാന്തപ്രദേശത്തേക്ക്)ഭാഗങ്ങളിലേക്കാണ് വികസിക്കേണ്ടത്. കുടിവെള്ളം കിണറു കുഴിച്ചാല്‍ കിട്ടുന്നിടത്തേയ്ക്ക്, മാലിന്യ സംസ്ക്കരണത്തിന് ധാരാളം ഒഴിവുള്ള സ്ഥലങ്ങള്‍ ഉള്ളിടത്തേക്ക് നഗരം വികസിക്കണം. കേരള വനം വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള മംഗളവനത്തിന് 3.74 ഹെക്ടര്‍ വിസ്തീര്‍ണമുണ്ട്. അതിന്റെ ബഫര്‍സോണിന് 3.36 ഹെക്ടറും വിസ്തീര്‍ണമുണ്ട്. 6.8 ഹെക്ടര്‍ സ്ഥലം മംഗളവനത്തിന്റെ വികസനത്തിനായി വിഭാവനം ചെയ്തിട്ടുണ്ട്. 1984 ല്‍ മംഗള വനത്തെ കേരള സര്‍ക്കാര്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതും 2004 ല്‍ (ജിഒഎംഎസ് നമ്പര്‍ 42/2004 എഫ് ആന്റ് ഡബ്ല്യു എല്‍ഡി 31.8.2004) വനംവകുപ്പ് മംഗള വനത്തെ പക്ഷി സങ്കേതമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇവിടം ഹൈക്കോടതിക്ക് പാര്‍ക്കിംഗ് സ്ഥലമായി 2005 ല്‍ കണ്ടെത്തിയതാണ്. പിന്നീട് ഗാര്‍ഹിക-വ്യാപാര സമുച്ചയ രൂപത്തില്‍ ഇക്കോ ടൗണ്‍ഷിപ്പും മംഗളവന പ്രദേശത്ത് വിഭാവനം ചെയ്തതാണ്.
പരിസ്ഥിതി പ്രവര്‍ത്തകരുടേയും നഗരത്തിലെ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങി രണ്ട് പദ്ധതികളും ഉപേക്ഷിക്കപ്പെടുകയായിരുന്നു. മംഗള വന പ്രദേശം നശിപ്പിക്കുവാന്‍ സാമൂഹ്യദ്രോഹികള്‍ ഇടയ്ക്കിടെ തീയിട്ട് ദേശാടന പക്ഷികളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്ന പ്രക്രിയയും നടക്കുന്നുണ്ട്. കൊച്ചി കായലില്‍നിന്നും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി വരുവാനുള്ള ചാനലുകള്‍ ചെളിയടിഞ്ഞ് ഉപയോഗശൂന്യമായതായും മംഗളവന കണ്ടലുകളുടെ പ്രജനനത്തിനും വിപുലീകരണത്തിനും പരിപാലനത്തിനും കാര്യമായ ഇടപെടലുകള്‍ ഉണ്ടാകാത്തതിനാലും മംഗളവനം ഭാഗികമായി നാശോന്മുഖമാണ്. ഈ ചതുപ്പു പ്രദേശ കണ്ടല്‍വനം എറണാകുളം നഗരത്തിന്റെ ശ്വാസകോശമായിട്ടാണ് അറിയപ്പെടുന്നത്. ഉപ്പുവെള്ളത്തില്‍ വളരുവാന്‍ ശേഷിയുള്ള മംഗള വന കണ്ടലുകളുടെ അടിത്തട്ട് വ്യത്യസ്ത ഇനം ഞണ്ടുകളുടെയും ആമകളുടെയും മുരിങ്ങകളുടേയും ചെമ്മീനിന്റേയും കക്കകളുടേയും വിവിധയിനം മത്സ്യങ്ങളുടേയും ജലജീവികളുടെയും ആവാസ കേന്ദ്രങ്ങളാണ്. ചിലന്തികള്‍, പക്ഷികള്‍, തുമ്പികള്‍, ഉരഗങ്ങള്‍, ഷഡ്പദങ്ങള്‍, പാമ്പുകള്‍ എന്നിവ മംഗള വന ജൈവവൈവിധ്യം സമ്പന്നമാക്കുന്നു. നഗരത്തിനകത്ത് കൂടുതല്‍ ഓക്സിജന്‍ ഉല്പ്പാദിപ്പിക്കുവാന് മംഗളവന കണ്ടലുകള്‍ക്ക് കഴിയുന്നു എന്നത് പ്രധാനപ്പെട്ട വസ്തുതയാണ്. വായുമലിനീകരണം മൂലം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡു വഴി പുതിയ വ്യവസായശാലകള്‍ സ്ഥാപിക്കുന്നതിന് വിശാല കൊച്ചി വികസന മേഖലക്ക് കഴിഞ്ഞ പതിറ്റാണ്ടില്‍ മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നതാണ്.
അത്രയേറെ വായു മലിനീകരണ ഭീഷണിയിലായ എറണാകുളം പട്ടണത്തിന്റെ ഓക്സിജന്‍ സിലിണ്ടറാണ് മംഗള വനം. കൊച്ചി മെട്രോ റെയിലിനായി മുറിച്ചുമാറ്റുന്ന മരങ്ങള്‍ (1500 എണ്ണം)ക്ക് പകരം 150000 മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഒരു ആല്ബൊറേറ്റം ഒരുക്കണമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് നടത്തിയ പരിസ്ഥിതി പ്രത്യാഘാത പഠനം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനായി ഇരുമ്പനത്തേക്ക് മാറ്റി സ്ഥാപിച്ച, ഭാരത് പെട്രോളിയത്തിന്റെ ടാങ്കുകള്‍ സ്ഥാപിച്ചിരുന്ന മംഗളവനത്തോട് ചേര്‍ന്ന് ഒഴിവുവന്ന സ്ഥലം തിരിച്ചെടുത്ത് മരം നടണമെന്നും നിര്‍ദ്ദേശമുണ്ട്.
നഗരത്തിനകത്ത് മുറിച്ചു കളയുന്ന എംജി റോഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ മരങ്ങള്‍ക്ക് പകരം മരങ്ങള്‍ നഗരത്തിനകത്തുവെച്ച് പിടിപ്പിച്ചേ മതിയാകൂ. ഈ ആര്‍ബൊറേറ്റം പദ്ധതിയും മംഗളവനവും പൈതൃക റെയില്‍വെ സ്റ്റേഷനും ചേര്‍ന്നാല്‍ വിപുലമായ ഇക്കോ ടൂറിസം പദ്ധതി വിഭാവനം ചെയ്താല്‍ പദ്ധതി പരിസ്ഥിതി സൗഹൃദമായിത്തീരുകയും നഗരവാസികളുടെ വാഹന മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഒരു അളവു വരെ പരിഹാരമാകുകയും ചെയ്യും.
അതല്ലാതെ മംഗളവനത്തിന്റെ ബഫര്‍സോണില്‍ റെയില്‍വെയുടെ സബര്‍ബന്‍ ഹബ്ബ് ഒരുക്കിയാല്‍ നഗരം വീണ്ടും കോണ്ക്രീറ്റുവല്ക്കരിക്കപ്പെടുകയും വികസനം സുസ്ഥിരമല്ലാതാകുകയും ചെയ്യും. ഈ റെയില്‍വെ സ്റ്റേഷന് പുനരുദ്ധരിച്ച് ഈ പ്രദേശം ബഹളപൂര്ണമാക്കുമ്പോള് നഷ്ടമാകുക ദേശാടന പക്ഷികളുടെ വരവും ഒരു പക്ഷി സങ്കേതവുമായിരിക്കും. അംബരചുംബികളായ കെട്ടിടങ്ങള്‍ മംഗളവനത്തിന് ചുറ്റും നിരന്നതുതന്നെ അവയുടെ വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. ദേശാടന പക്ഷികള്‍ക്ക് മംഗളവനം സുരക്ഷിതത്വം, ചേക്കേറാനുള്ള ഇടം, ഭക്ഷണം, അനുയോജ്യമായ കാലാവസ്ഥ, കൂടു കെട്ടുവാനുളള സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. ഹിമാലയം, ആസ്ട്രേലിയ, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ഇരുപത്തിയഞ്ചിലധികം ഇനം ദേശാടനപക്ഷികളും കൊക്കുകളും മംഗളവനത്തില്‍ ചേക്കേറുന്നുണ്ട്. ഇവയെല്ലാം മംഗളവനത്തില്‍ കൂടുവെച്ച് മുട്ടയിട്ട് കുഞ്ഞുങ്ങളുമായി വര്‍ഷാവര്‍ഷവും പറന്നകലുന്നത് കൗതുകകരമായ കാഴ്ചയാണ്. പാതിരാമണലിലേക്കും കുട്ടനാട്ടേക്കും കുമരകത്തേക്കും പറന്നെത്തുന്ന ദേശാടന പക്ഷികളുടെ ഇടത്താവളമാണ് മംഗളവനം.
കൊച്ചി നഗരമദ്ധ്യത്തിലെ മംഗളവനമെന്ന പച്ചതുരുത്ത് വംശനാശ ഭീഷണി നേരിടുന്ന കണ്ടലുകള്‍ക്കും ദേശാടന പക്ഷികള്‍ക്കും ഞണ്ടുകള്‍ക്കും കക്കകള്‍ക്കും ആവാസ കേന്ദ്രമാണ്. നിരവധി സസ്യ ജന്തുജാലങ്ങള്‍ പ്രജനനത്തിനായി മംഗളവനത്തിന്റെ അടിത്തട്ടാണ് വിവിധങ്ങളായ കാരണങ്ങളാല്‍ തെരഞ്ഞെടുക്കുന്നത്. കൊച്ചിയുടെ ജനസംഖ്യക്ക് ആനുപാതികമായി ഓക്സിജന്‍ ലഭ്യമാക്കുവാനുള്ള മരങ്ങള്‍ വിവിധതരം വികസന പദ്ധതികള്‍ നടപ്പാക്കിയതിലൂടെ നശിപ്പിച്ചിട്ടുണ്ട്. മംഗളവനം നഗരഹൃദയത്തില്‍ അവശേഷിക്കുന്ന പച്ചതുരുത്താണ്. ആ ഭാഗവും നിര്‍മാണ പ്രവര്‍ത്തനങ്ങളാല്‍ നശിപ്പിച്ചില്ലാതാക്കുന്നത് അശാസ്ത്രീയവും നഗരവാസികളോടു ചെയ്യുന്ന ക്രൂരതയുമാണ്.
നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യാണ്. എന്നാല്‍ അതിന് വേണ്ടി മംഗളവനത്തോട് ചേര്‍ന്നുള്ള പഴയ റെയില്‍വെ സ്റ്റേഷന് വികസിപ്പിച്ച് റെയില്‍ ഹബ്ബാക്കുന്നതിന് മുമ്പ് ഏഴ് എഴുപതുവട്ടം ചിന്തിക്കണം. ഒരുപക്ഷേ പദ്ധതിക്കായി മംഗളവനം വെട്ടിനശിപ്പിക്കില്ലായിരിക്കാം എങ്കിലും നശിച്ചില്ലാതാകുവാന് സാധ്യത ഏറെയാണ്. ലോകപ്രസിദ്ധ പക്ഷി നിരീക്ഷകനായിരുന്ന ഡോ.സലിം അലിയുടെ നിര്‍ദ്ദേശപ്രകാരമാണ് മംഗളവനം പക്ഷി സങ്കേതമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ വികസനത്തിന്റെ പേരില്‍ നടക്കുന്ന ഏതൊരു പദ്ധതിമൂലവും മംഗളവന പക്ഷി സങ്കേതത്തിന് കോട്ടം തട്ടിക്കൂട. ഇതുവരെ മംഗളവനത്തിന് ചുറ്റും നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പക്ഷി സങ്കേതമെന്ന നിലയില്‍ മംഗളവനത്തിന് ദോഷം ചെയ്തിട്ടുണ്ട്.
ഇനി സബര്‍ബന്‍ റെയിലിന് സൗകര്യം ചെയ്യുന്നതോടുകൂടി കണ്ടലുകളും അര്ദ്ധകണ്ടലുകളും കണ്ടല്‍ സാമീപ്യ ചെടികളും അടങ്ങുന്ന മംഗളവന ആവാസവ്യവസ്ഥ തന്നെ നശിച്ചില്ലാതാകും. അതുകൊണ്ട് നഗരത്തിലെ വായു മലിനീകരണവും ഒരു നഗരത്തിലെ ജനസംഖ്യാനുപാതികമായി വേണ്ട മരങ്ങളുടെ എണ്ണക്കുറവും മംഗളവനം പക്ഷി സങ്കേതമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവുകളും പരിഗണിച്ച് മംഗളവനത്തിന്റെ ബഫര്‍സോണില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സബര്‍ബന്‍ റെയില്‍ ഹബ്ബ് പദ്ധതി പ്രക്ഷോഭങ്ങളില്‍നിന്ന് സംഘടനകള്‍ പിന്മാറണം. നഗരവാസികളുടെ ആരോഗ്യപരിപാലനത്തിന് മംഗളവന കണ്ടലുകള്‍ നല്കുന്ന ഓക്സിജന്‍ ഒരു അനിവാര്യഘടകമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. ഇനിയുള്ള കൊച്ചിയുടെ വികസനം പശ്ചിമകൊച്ചിയെ അടിസ്ഥാനമാക്കിയാവുകയും വേണം.
ഡോ.സി.എം.ജോയി
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: