നവവത്സര സമ്മാനമായി പാചകവാതകത്തിന് 220 രൂപ കൂടിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ സിലിണ്ടറിന് 75 രൂപ മുതല്‍ 100 രൂപവരെ കൂട്ടാനുള്ള നീക്കത്തിലാണ്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്നും പന്ത്രണ്ടായി ഉയര്‍ത്തുന്ന കാര്യവും പരിഗണിക്കുകയാണ്. ഇതോടൊപ്പം ഡീസല്‍, പ്രകൃതിവാതകവില കൂടി വര്‍ധിപ്പിക്കാനുള്ള സാധ്യത ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. പാചകവാതക സിലിണ്ടര്‍ സബ്സിഡി ആധാറുമായി ബന്ധപ്പെടുത്തണമെന്നും അത് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തണമെന്നും സബ്സിഡി ബാങ്കുവഴി മാത്രമേ ലഭിക്കുകയുള്ളൂ എന്ന തീരുമാനംതന്നെ ജനത്തിന് ഇരുട്ടടിയായിരുന്നു. അതിനുള്ള പ്രധാന കാരണം ആധാര്‍ കാര്‍ഡ് കിട്ടാനുള്ള ബുദ്ധിമുട്ടുകളാണ്. ക്യൂവില്‍ മണിക്കൂറുകളോളംനിന്ന് ആധാറിനുവേണ്ടിയുള്ള നിബന്ധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാലും കാര്‍ഡ് പോസ്റ്റോഫീസ് വഴിയാണ് ലഭിക്കുക. മൂന്ന് മാസത്തിനുള്ളില്‍ കാര്‍ഡ് ലഭിക്കുമെന്നാണ് വാഗ്ദാനമെങ്കിലും ആധാറിനായി രജിസ്റ്റര്‍ ചെയ്ത് മൂന്നുമാസം കഴിഞ്ഞിട്ടും ആധാര്‍ ലഭ്യമല്ലാത്ത ധാരാളം പേര് ഉണ്ട്.
ബഹുഭൂരിപക്ഷം വരുന്ന വീട്ടമ്മമാരുടെ വോട്ടുനേടി അധികാരത്തില്‍ വന്ന സര്‍ക്കാരാണ് വീട്ടമ്മമാരെ ചൂല്പ്രയോഗത്തിന് പ്രേരിപ്പിക്കുന്നത്. ഗ്യാസ് സബ്സിഡി പുനഃസ്ഥാപിക്കണമെന്ന അവരുടെ ആവശ്യം ശക്തമാകുകയാണ്. പുതുവര്‍ഷത്തില്‍ പാചകവാതക വില ഒറ്റയടിക്ക് 200 രൂപ വര്‍ധിച്ചതില്‍ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് വീണ്ടും ഈ ഗ്യാസ് പീഡനം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന്റെ വില ജനുവരി ഒന്നിന് 1293.50 പൈസ നല്‍കണം.
വാണിജ്യ ഉപഭോഗത്തിനുള്ള സിലിണ്ടര്‍വില 2184.50 രൂപയായി. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വില സംവിധാനം നിലവില്‍ വരും. ഇപ്പോള്‍ സബ്സിഡിയില്ലാതെ കേരളത്തില്‍ സിലിണ്ടര്‍ ഒന്നിന് 1210 രൂപയാണ്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് എന്നും കോര്‍പ്പറേറ്റ് പ്രീണനം നടത്തുന്നയാളാണ്. ഏപ്രില്‍ ഒന്നിന് മുമ്പുള്ള വിലവര്‍ധന പോലും എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണെന്നാണ് അഭ്യൂഹങ്ങള്‍. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാരിന്റെ മുഖം മിനുക്കാനായി സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന് കോണ്‍ഗ്രസില്‍ പൊതു അഭിപ്രായം ഉയരുമ്പോഴും സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് എണ്ണക്കമ്പനികളുടെ അഭിപ്രായം കണക്കിലെടുത്താകണമെന്ന നിലപാടാണ് പെട്രോളിയം മന്ത്രാലയത്തിനുള്ളത്. സര്‍ക്കാരിന് ഈ ഇനത്തില്‍ സബ്സിഡിയായി 3300 കോടി രൂപ മുതല്‍ 5800 കോടി രൂപവരെ നഷ്ടമുണ്ടെന്നും കണക്കാക്കുന്നു. ഇതോടൊപ്പം ഡീസല്‍ വില രണ്ട് രൂപവരെ വര്‍ധിപ്പിക്കാനും നീക്കമുണ്ട്. ഇത് ഒഎന്‍ജിസിയെയും ഓയില്‍ ഇന്ത്യ ലിമിറ്റഡിനെയും റിലയന്‍സ് ഇന്‍ഡസ്ട്രീസിനെയും സഹായിക്കും. ഷെയര്‍വില ഇതുമൂലം വര്‍ധിക്കും. സിലിണ്ടര്‍ സബ്സിഡി ആധാറുമായി ബന്ധിപ്പിക്കണമെന്ന നിബന്ധനയ്ക്ക് കേരളത്തിന് രണ്ടുമാസം സാവകാശം നല്കിയിരിക്കുന്നു. ഗ്യാസ് കമ്പനികള്‍ ബോട്ടിലിംഗ് നിര്‍ത്തിയതോടെ മഹിളാ അസോസിയേഷന് സമരപാതയിലാണ്. ആധാറുമായി സബ്സിഡി ബന്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ അവര്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
സബ്സിഡി ആധാറുമായി ബന്ധപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. മന്ത്രിസഭ തീരുമാനിക്കാതെയാണ് ഈ അറിയിപ്പ്. ഗ്യാസ് വിലവര്‍ധനയും രണ്ട് രൂപ ഡീസല്‍ വിലവര്‍ധനയെ നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കുമെന്നുറപ്പാണ്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ഗാന്ധി നടത്താന്‍ പോകുന്ന പദയാത്ര വീട്ടമ്മമാരുടെ വികാരം തണുപ്പിക്കുകയില്ല. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇൗ വിലവര്‍ധന തെരഞ്ഞെടുപ്പ് ഫലത്തെ സാധിക്കുമെന്നുറപ്പാണ്. ഗ്യാസ് സിലിണ്ടര്‍ വിലവര്‍ധനയിലും ഡീസല്‍ വിലവര്‍ധനയിലും ഏറ്റവുമധികം ആഹ്ലാദിക്കുന്നത് എണ്ണക്കമ്പനികളാണ്. അതിന്റെ പ്രതിഫലനം സ്റ്റോക്ക് മാര്‍ക്കറ്റിലും ദൃശ്യമാണ്. വില നിയന്ത്രണത്തിന് സര്‍ക്കാര്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മാര്‍ഗരേഖ കൊണ്ടുവരുന്നതോടെ വിലവര്‍ധനയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: