കൊച്ചി: ഗോവന്‍ കരുത്തുമായെത്തിയ സാല്‍ഗോക്കറിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മേഘാലയയില്‍ നിന്നെത്തിയ ഷില്ലോംഗ് ലെജോംഗ് എഫ്സി ഫെഡറേഷന് കാപ്പിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചിട്ടും മധ്യ-മുന്നേറ്റ നിരയുടെ ഒത്തിണക്കമില്ലായ്മയും ഒരു ഷാര്‍പ്പ് ഷൂട്ടറുടെ അഭാവവുമാണ് സാല്‍ഗോക്കറിന് ഗ്രൂപ്പ് സിയിലെ ആദ്യ പോരാട്ടത്തില്‍ തിരിച്ചടിയായത്. അതേസമയം ഷില്ലോംഗ് കിട്ടിയ അവസരങ്ങളെല്ലാം പിഴവുകൂടാതെ ഗോവന്‍ ക്ലബിന്റെ വലയിലെത്തിക്കുകയും ചെയ്തു. ഷില്ലോംഗിനു വേണ്ടി സികോഹോ തുബോയി, റദീം തലാംഗ്, തായ്സുഗി മത്സുഗെ, കോര്‍ണല്‍ ഗ്ലെന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിവെക്കുകയൂം ചെയ്ത ട്രിനിഡാഡ് താരം കോര്‍ണല്‍ ഗ്ലെന്‍ ആണ് ലെജോംഗ് ടീമിന്റെ മുന്നേറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത്.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു തുടക്കത്തിലെങ്കിലും ആദ്യം ഗോള്‍ നേടിയത് ഷില്ലോംഗ് ലജോംഗാണ്. 16-ാം മിനിറ്റില്‍ വലതുവിംഗില്കൂടി പന്തുമായി മുന്നേറിയ തായ്സുഗി എതിര് താരങ്ങളുടെ തലക്ക് മുകളിലൂടെ ബോക്സിലേക്ക് കോരിയിട്ട പന്ത് വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡറിലൂടെ സികോഹോ തുബോയി സാല്‍ഗോക്കര്‍ ഗോളിയെ കീഴടക്കി വല കലുക്കി. മൂന്നുമിനിറ്റിനുശേഷം സാല്‍ഗോക്കറിന്റെ മാത്യു ഫോക്കിനിയുടെ ഒരു ലോംഗ്റേഞ്ചര്‍ പുറത്തേക്ക് പറന്നു.
29-ാം മിനിറ്റില്‍ സാല്‍ഗോക്കറിന് ഗോള്‍ മടക്കാന്‍ നല്ലൊരു അവസരം കിട്ടിയെങ്കിലും ഓഫ്സൈഡില്‍ കുടുങ്ങി. 33-ാം മിനിറ്റില്‍ സുഭാഷ് സിംഗിന്റെ നല്ലൊരു ഷോട്ട് സൈഡ് പോസ്റ്റിന് ഉരുമ്മി പുറത്തുപോയി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 37-ാം മിനിറ്റില്‍ ലെജോങ്ങ് ലീഡ് ഉയര്‍ത്തി. കോര്‍ണല്‍ ഗ്ലെന്‍ ഇടതുവിംഗില്‍നിന്ന് മൂന്ന് സാല്‍ഗോക്കര്‍ താരങ്ങള്‍ക്കിടയിലൂടെ ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റദീം താലംഗ് നല്ലൊരു ഷോട്ടിലൂടെ സാല്‍ഗോക്കര്‍ വല കുലുക്കി. 42-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള ഒരു സുവര്‍ണാവസരം ലെജോംഗ് പാഴാക്കി. തലാംഗും കോര്‍നല്‍ ഗ്ലെനും സുഭാഷ് സിംഗും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ബോക്സില്‍ പ്രവേശിച്ചശേഷം പന്ത് സുഭാഷ് സിംഗിന് ലഭിച്ചു. എന്നാല്‍ പന്ത് നിയന്ത്രിച്ചുനിര്ത്തിയശേഷം ഷോട്ട് ഉതിര്ക്കേണ്ടതിന് പകരം ധൃതികൂട്ടിയ സുഭാഷിന്റെ ഷോട്ട് പുറത്തേക്ക് പറന്നു. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചിട്ടും ഷൂട്ടിംഗിലെ പിഴവാണ് സാല്‍ഗോക്കറിന് ആദ്യപകുതിയില്‍ തിരിച്ചടിയായത്.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ലെജോംഗ് ലീഡ് ഉയര്‍ത്തേണ്ടതായിരുന്നു. മൈതാന മധ്യത്തുനിന്നും നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത് ബോക്സില്‍ പ്രവേശിച്ച മിലന് സിംഗിന്റെ നല്ലൊരു ഷോട്ട് സാല്‍ഗോക്കര്‍ ഗോളി കരണ്‍ജിത് സിംഗിനെ കീഴടക്കിയെങ്കിലും പോസ്റ്റില്‍ത്തട്ടിത്തെറിച്ചു.50-ാം മിനിറ്റില്‍ ലെജോംഗ് ലീഡ് ഉയര്‍ത്തി. ബോക്സിനുള്ളില്‍വെച്ച് പന്ത് ലഭിച്ച തായ്സുഗി മത്സുഗെ വലംകാലുകൊണ്ട് ഉതിര്‍ത്ത ബുള്ളറ്റ്ഷോട്ട് സാല്‍ഗോക്കര്‍ ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറി. 53-ാം മിനിറ്റില്‍ സാല്‍ഗോക്കറിന്റെ ഡഫിക്ക് ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 62-ാം മിനിറ്റില്‍ ലെജോംഗ് നാലാം ഗോളും നേടി. 30 വാര അകലെനിന്ന് കോര്‍ണല്‍ ഗ്ലെന്‍ രണ്ട് സാല്‍ഗോക്കര്‍ താരങ്ങള്‍ക്കിടയിലൂടെ ചാട്ടുളി കണക്കെ പായിച്ച ഷോട്ട് സാല്‍ഗോക്കര്‍ ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ തറച്ചുകയറി. 66-ാം മിനിറ്റില്‍ സാല്‍ഗോക്കറിന്റെ റോക്കസ് ലാമറെ ബോക്സിന് പുറത്തുനിന്ന് പായിച്ച ലോംഗ്ഷോട്ട് ആകാശം മൂട്ടെ പറന്നു. നാല് ഗോളുകള്‍ക്ക് മുന്നിട്ടുനില്ക്കുകയൂം വിജയം ഉറപ്പാക്കുകയും ചെയ്ത ലെജോംഗ് കളി തണുപ്പിച്ചു. ഇതിനിടെ സാല്‍ഗോക്കര്‍ ചില മുന്നേറ്റങ്ങള്‍ മെനഞ്ഞെങ്കിലും ആശ്വാസഗോള്‍ പോലും നേടാന്‍ കഴിഞ്ഞില്ല.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: