1895ല്‍ തമിഴ്നാടിനായി വെള്ളം കൊണ്ടുപോകുവാന്‍ പെരിയാറില്‍ മുല്ലപ്പെരിയാര്‍ ഡാം കമ്മീഷന് ചെയ്തെങ്കിലും പെരിയാറിലെ ഒഴുക്കിന് വലിയ കുറവൊന്നും സംഭവിച്ചിരുന്നില്ല. അന്ന് പെരിയാറിന്റെ വൃഷ്ടിപ്രദേശ വനമേഖല വൃക്ഷ സമൃദ്ധവും മഴകാടുകളാല് സമ്പന്നവുമായിരുന്നു. പശ്ചിമഘട്ട വനമേഖല മഴവെള്ളം ഭൂമിയ്ക്കടിയിലേക്ക് ആഴ്ന്നിറക്കുവാനും വേനല്‍ക്കാല നീരൊഴുക്ക് ശക്തമാക്കുന്നതിനും പര്യാപ്തവുമായിരുന്നു. അതുകൊണ്ട് തന്നെയാണ് പുഴ കൊച്ചി കായലുമായും അറബിക്കടലുമായും ചേരുന്നതിന് മുമ്പ് ആലുവയ്ക്ക് താഴെയായി ഏലൂര്‍-എടയാര്‍ വ്യവസായ മേഖല രൂപം കൊടുക്കാന്‍ അതത് കാലത്തെ ഭരണസംവിധാനങ്ങള്‍ തയ്യാറായത്.
ഇങ്ങനെയാണ് 1943 ല്‍ ഇന്ത്യന്‍ അലുമിനിയം കമ്പനിയും 1947 ല്‍ എഫ്എസിടിയും 1951 ല്‍ ടിസിസിയും ഐആര്‍ഇയും 1958 ല്‍ എച്ച്ഐഎല്ലും 1967ല്‍ ബിനാനി സിങ്കും അടങ്ങിയ വ്യവസായ ശൃംഖല നിലവില്‍ വരുന്നത്. അന്നൊക്കെ വ്യവസായശാലകള്‍ പുറത്തുവിട്ടിരുന്ന വിഷമാലിന്യങ്ങള്‍ നേര്‍പ്പിക്കുവാനുള്ള ഒഴുക്ക് പെരിയാറിനുണ്ടായിരുന്നു. ഏലൂര്‍-എടയാര്‍ മേഖലയിലെ ഉദ്യോഗ്മണ്ഡല്‍ ഭാഗത്ത് വ്യവസായശാലകള്‍ക്ക് ഉപയോഗത്തിനുള്ള ജലം പെരിയാറില്നിന്നെടുക്കുന്നതിനും മലിന ജലം പെരിയാറിലേക്ക് ഒഴുക്കുന്നതിനും അന്നത്തെ കേരളസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അന്നൊക്കെ വ്യവസായശാലകളുടെ എണ്ണം നന്നെ കുറവും ഉല്‍പ്പാദനവും ജലത്തിന്റെ ആവശ്യവും മലിനജല ഒഴുക്കും തുലോം തുച്ഛവുമായിരുന്നു. എന്നാല്‍ വ്യവസായശാലകളുടെ എണ്ണം വ്യവസായ മേഖലയില്‍ പെരുകിയ അതേ വേഗതയില്‍ പെരിയാറിലെ അണക്കെട്ടുകളുടെ എണ്ണം വര്ധിക്കുവാനും ക്രമാതീതമായ പശ്ചിമഘട്ട വനനശീകരണത്തിനു വേഗത കൂടാനും തുടങ്ങി. മുല്ലപ്പെരിയാറില്‍നിന്നും തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടു പോകുവാനും തുടങ്ങി. 1946 ല്‍ കുണ്ടള ഡാമും 1956 ല്‍ മാട്ടുപ്പെട്ടിഡാമും 1957നും 1999നുമിടയ്ക്ക് മറ്റ് 12 അണക്കെട്ടുകളും പെരിയാറ്റില്‍ താഴോട്ടുള്ള നിരന്തരമായ ജല ഒഴുക്കിന് തടസ്സമായി കെട്ടിപ്പൊക്കി. ഇത് ഒരുപരിധി വരെ കേരളത്തിന്റെ വൈദ്യുതി ഉപയോഗത്തെ സഹായിക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഏലൂര്‍-എടയാര്‍ ഭാഗത്തെ ജലമൊഴുക്കിന് അണക്കെട്ടുകള്‍ തടസ്സം സൃഷ്ടിച്ചു.
1989 ല്‍ ഇടുക്കി ജല വൈദ്യുത പദ്ധതിക്കായി അഞ്ച് അണക്കെട്ടുകള്‍ പൂര്‍ത്തിയായതോടെ പെരിയാര്‍ ജലത്തിന്റെ ഒഴുക്ക് പകുതിയിലേറെയായി കുറഞ്ഞു. വൈദ്യുത പദ്ധതികളാണ് പെരിയാറ്റില്‍ ഏറെയും. അതുകൊണ്ട് തന്നെ വൈദ്യുതി ഉല്‍പ്പാദന സമയത്ത് മാത്രമായി ജലമൊഴുക്ക്. ഇതുകൂടാതെ ഇടുക്കി അണക്കെട്ടില്‍നിന്നും വൈദ്യുതി ഉല്‍പ്പാദനത്തിനായി പെരിയാര്‍ ജലം മൂലമറ്റത്തേക്ക് ഗതിമാറ്റി വിട്ടതോടെ പെരിയാറിലെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു. കാരണം മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനത്തിന് ശേഷം ജലം മൂവാറ്റുപുഴയിലേക്കാണ് ചെന്നെത്തുന്നത്. ഇത് ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയിലെ ജലത്തിന്റെ ഒഴുക്കും നന്നെ കുറച്ചു. കാലക്രമേണ വ്യവസായശാലകളുടെ എണ്ണം വ്യവസായ മേഖലയില്‍ ക്രമാതീതമായി വര്‍ധിക്കുകയും പെരിയാറില്‍നിന്നും ഉല്‍പ്പാദനത്തിന് എടുക്കുന്ന ജലത്തിനും അതിനുശേഷം പെരിയാറിലേക്ക് വിടുന്ന പാഴ്ജലത്തിനും അളവില്‍ വന്‍ വര്‍ധനവുണ്ടായി. ഇതിനിടെ 1974 ല്‍ ജലമലിനീകരണ നിയന്ത്രണ നിയമവും 1986 ല്‍ പരിസ്ഥിതി നിയമവും ഇന്ത്യയില്‍ നിലവില്‍ വന്നു. വ്യവസായശാലകള്‍ പെരിയാറിലേക്ക് വിടുന്ന പാഴ്ജലം മൂലം മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതായും പെരിയാര്‍ ജലം അതീവ ഗുരുതരമായി മലിനീകരിക്കുന്നുണ്ടെന്നും ഇതോടെ കണ്ടെത്തി. ഇതേ കാലഘട്ടത്തില്‍ പെരിയാറിന്റെ വനപ്രദേശം മുതല്‍ കായലിലും കടലിലും ചെന്നെത്തുന്നതുവരെയുള്ള പ്രദേശങ്ങളില്‍ രൂക്ഷമായ മണല്‍ വാരല്‍ നടന്നു. പ്രതിദിനം 60000 ടണ്‍ വരെ മണല്‍ വാരിയെടുത്തു. പെരിയാറിലേക്കുളള ഒഴുക്ക് കുറക്കുന്ന തരത്തില്‍ പെരിയാര്‍ വൃഷ്ടിപ്രദേശം നഗരവല്‍ക്കരിക്കപ്പെട്ടു.
രൂക്ഷമായ മണല്‍വാരല്‍ മൂലം നദിയുടെ അടിത്തട്ട് മീറ്റര്‍ കണക്കിന് താഴ്ന്ന് പോകുകയും ഭൂഗര്‍ഭ ജലം സൂര്യതാപമേറ്റ് കൂടുതല്‍ ബാഷ്പീകരണത്തിനും ഇടവരുത്തി. ഇതെല്ലാം പുഴയിലെ വേനല്‍ക്കാല നീരൊഴുക്കിനെ സാരമായി ബാധിച്ചു. നദിയുടെ വ്യവസായ മേഖല വരെയുള്ള ഭാഗം മണല്‍ വാരി സമുദ്രനിരപ്പിന് താഴെ പോയതിനാല്‍ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം വ്യവസായ മേഖലവരെ തള്ളിക്കയറ്റുന്നതിന് ഇടയാക്കി. ആലുവ കുടിവെള്ള പമ്പിംഗ് സ്റ്റേഷന് വരെ ഇക്കാരണങ്ങളാല്‍ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളത്തോടൊപ്പം വ്യവസായശാലകള്‍ ഒഴുക്കിവിട്ട വിഷമാലിന്യങ്ങള്‍ തിരിച്ച് കയറുന്ന നിലയിലെത്തിയ പെരിയാറിലെ ഒഴുകുന്ന ജലത്തിന്റെ അളവിന് കുറവുണ്ടായതും വേലിയേറ്റ സമയത്തെ ഉപ്പുവെള്ള തള്ളിക്കയറ്റവും പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരം ക്രമാതീതമായി കുറച്ചു. കുടിവെള്ളത്തിനായി ആലുവ പമ്പിംഗ് സ്റ്റേഷനിലെത്തുന്ന ജലം പലപ്പോഴും വിഷമയമാകുന്നതിനും ഗുണം കുറയുന്നതിനും ഇത് കാരണമാക്കി. പെരിയാറില്‍നിന്നും ജലമെടുത്ത് വിശാല കൊച്ചി വികസന മേഖലയടക്കം ഉദ്ദേശം 55 ലക്ഷം ആളുകള്‍ക്ക് കുടിവെള്ള വിതരണം നടത്തുന്നത് പെരിയാര്‍ ജലമലിനീകരണം മൂലം പലപ്പോഴും തടസ്സപ്പെട്ടു. ഇതുകൂടാതെ വേലിയേറ്റ സമയത്ത് കൊച്ചി കായലില്‍നിന്നും മുനമ്പം ഭാഗത്തെ അറബി കടലില്‍നിന്നും ഉപ്പുവെള്ളം കയറുന്നതും വേനല്‍ക്കാലത്ത് ജലവിതരണത്തില്‍ തടസ്സം സൃഷ്ടിച്ചു. ഇത് അതിജീവിക്കുവാന്‍ 1980 കള്‍ മുതല്‍ വേനല്‍ക്കാല മാസങ്ങളില്‍ പെരിയാറിന്റെ പ്രധാന കൈവഴികളായ മഞ്ഞുമ്മല്‍, പാതാളം, പുറപ്പിള്ളിക്കാവ് എന്നിവിടങ്ങളില്‍ താല്‍ക്കാലിക ബണ്ടു നിര്‍മാണം നടത്തിക്കൊണ്ടിരുന്നു. ഇതില്‍ മഞ്ഞുമ്മലില്‍ മാത്രം പിന്നീട് റെഗുലേറ്റര്‍ കം പാലം നിര്‍മിച്ചു. എന്നാല്‍ പാതാളത്തും പുറപ്പിള്ളി കാവിലും ഇന്നും താല്‍ക്കാലിക ബണ്ടു നിര്‍മാണം നടക്കുന്നുണ്ട്. ബണ്ടുനിര്‍മാണം തുടങ്ങിയതിനുശേഷം പക്ഷേ ബണ്ടുകള്‍ക്ക് മുകളിലും പെരിയാറിന്റെ ഇരു കരകളിലും ധാരാളം വ്യവസായശാലകള്‍ ഉയര്‍ന്നുവന്നു.
പണ്ടൊക്കെ ഈ താല്‍ക്കാലിക ബണ്ടുകള്‍ക്ക് താഴെ മാത്രമേ വ്യവസായശാലകള്‍ മലിനജലം ഒഴുക്കിയിരുന്നുള്ളൂ. വ്യവസായശാലകള്‍ സാധാരണ ബണ്ട് കെട്ടുന്നതിന് മുകളില്‍ സ്ഥാപിതമായതോടെ ബണ്ടിന് മുകളിലും മലിനജല ഒഴുക്ക് നടത്തുന്നുണ്ട്. മലിനജലം പെരിയാറ്റില്‍ മാസങ്ങളോളം കെട്ടിക്കിടക്കുവാന്‍ ഇടയാക്കി. ഉദ്ദേശം 20 വര്‍ഷം മുമ്പുവരെ ബണ്ടുനിര്‍മാണം ജനുവരി-മാര്‍ച്ച് മാസങ്ങളിലാണ് പൂര്‍ത്തിയാകാറുള്ളത്. കാരണം അറ്റ വേനലില്‍ മാത്രമേ വേലിയേറ്റ ഓരുവെള്ള ഭീഷണി നദി നേരിടുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ബണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വിശാല കൊച്ചി മേഖലയിലെ ജനങ്ങള്‍ക്ക് ഉപ്പുവെള്ളം കുടിക്കേണ്ടതായി വരുന്ന സ്ഥിതിയാണിന്നുള്ളത്. പശ്ചിമഘട്ട വനമേഖലയും പെരിയാറിന്റെ വൃഷ്ടിപ്രദേശവും നാമാവശേഷമായതിനാല്‍ പെരിയാറിലെ വേനല്‍ക്കാല നീരൊഴുക്ക് നന്നേ കുറഞ്ഞിട്ടുള്ളതിനാല്‍ ശക്തമായ വേലിയേറ്റ ഉപ്പുവെള്ളത്തെ ചെറുക്കുവാനുള്ള ശേഷി ഇന്ന് പെരിയാറിനില്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ ജനങ്ങള്‍ക്ക് വേനല്‍ക്കാലങ്ങളില്‍ ഉപ്പുവെള്ള പ്രശ്നം മാത്രമായിരുന്നെങ്കില്‍ ഇന്ന് താല്‍ക്കാലിക ബണ്ടുകള്‍ക്ക് മുകളില്‍ വന്ന വ്യവസായശാലകളുടെ മാലിന്യ ഭീഷണിയും ആലുവായില്‍നിന്ന് പമ്പ് ചെയ്യുന്ന വേനല്‍ക്കാലത്തെ ശുദ്ധജല വിതരണത്തിലുണ്ട്. ഇന്ന് ഒക്ടോബര്‍-നവംബര്‍ മാസത്തിലെ ബണ്ട് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പെരിയാര്‍ ഒഴുക്കു നിലച്ച തടാകമായി മാറുകയാണ്. ഇതിലേക്കാണ് വ്യവസായ ശാലകള്‍ മലിനജലം ഒഴുക്കുന്നത്. ഇത് വലിയ ക്രൂരതയും സംസ്ക്കാര ശൂന്യതയുമാണ്.
അഴിമതിയില്‍ മുങ്ങിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വ്യവസായശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറയുമ്പോഴും പെരിയാര്‍ രൂക്ഷമായ മലിനീകരണത്തിന്റെ പിടിയിലാണ്. ഭൂരിഭാഗം വ്യവസായശാലകളും മലിനിജല സംസ്ക്കരണ ശേഷമാണ് പെരിയാറ്റിലേക്ക് പാഴ് ജലം ഒഴുക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്നും നിലനിര്‍ത്തിയിരിക്കുന്നത് പഴയ ജല മലിനീകരണ നിയമത്തിലെ കാലഹരണപ്പെട്ട മാനദണ്ഡങ്ങളായതിനാല്‍ കമ്പനികളുടെ അവകാശത്തെ നിയമത്തിലൂടെ മറികടക്കുക സാധ്യമല്ല. കമ്പനികള്‍ പാഴ് ജലത്തില്‍ മാരക മാലിന്യങ്ങളില്ലെന്ന് ആണയിടുമ്പോഴും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതും പെരിയാര്‍ നിറം മാറി ഒഴുകുന്നതും പതിവ് കാഴ്ചയാണ്. ജനങ്ങള്‍ക്ക് ശുദ്ധമായ പുഴവെള്ളം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്ഥാപിതമായ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കെടുകാര്യസ്ഥത മൂലം ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത അവസ്ഥയിലും സാധാരണക്കാര്‍ക്ക് മലിനജലം കുടിക്കേണ്ട അവസ്ഥയിലുമാണ്.
പുതിയ പുതിയ വ്യവസായശാലകള്‍ ഏലൂര്‍-എടയാര്‍ വ്യവസായ മേഖലയില്‍ ഉയര്‍ന്നുവന്നെങ്കിലും മലിനീകരണം തടയുവാന്‍ ഉപാധികളൊരുക്കുന്നതില് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിട്ട് നാളേറെയായി. ജല-സംസ്ക്കരണ സംവിധാനങ്ങള്‍ പെരിയാര്‍ തീരത്തെ വ്യവസായ ശാലകളില്‍ കാര്യമാത്ര പ്രസക്തമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനോ, മലിനീകരണം നടത്തുന്ന വ്യവസായശാലകള്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുന്നതിനോ ബോര്‍ഡ് തയ്യാറാകാത്തതാണ് കുടിവെള്ളം മലിനീകരിക്കുന്നതിന് കാരണമായിട്ടുള്ളത്. പെരിയാര്‍ ജലം ഉപയോഗിക്കുന്ന ജനങ്ങളില്‍ രോഗങ്ങള്‍ തുടര്‍ക്കഥയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അലംഭാവവും അഴിമതിയും സാധാരണക്കാരെ രോഗാതുരമാക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. നിയമം വളച്ചൊടിക്കുന്നതിന് ഉത്സാഹവും നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് വൈമനസ്യവും കാണിക്കുന്ന ഭരണകൂടങ്ങള്‍ ജനദ്രോഹപരമായ നടപടിയാണ് സ്വീകരിക്കുന്നത്.
ജനങ്ങള്‍ തൊഴിലും വികസനവും സാമ്പത്തിക നേട്ടവും നേടിത്തരുന്ന വ്യവസായശാലകള്‍ക്ക് എതിരല്ല. എന്നാല്‍ ഭരണഘടന ഉറപ്പാക്കുന്ന ശുദ്ധമായ കുടിവെള്ളം ലഭിക്കുകയെന്നത് ജനങ്ങളുടെ മൗലിക അവകാശമാണ്. ഇവിടെ വ്യവസായ സമൂഹവും പരിസ്ഥിതി പ്രവര്‍ത്തകരും രണ്ടു തട്ടുകളിലാണ്. മലിനീകരണം മറച്ചുവയ്ക്കുന്നതിലും പെരിയാര്‍ മലിനീകരിക്കുന്നതിലും വ്യവസായ സമൂഹം വിജയിച്ചു. ഇതുകൂടാതെ ശരിയായ മലിനീകരണ പ്രശ്നങ്ങള്‍ കോടതികളില്‍ നിന്ന് മറച്ചുവയ്ക്കുന്നതില്‍ സര്‍ക്കാരും മലിനീകരണ നിയന്ത്രണബോര്‍ഡും വ്യവസായികളും വന്‍ വിജയം കാണുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കുടിക്കാന്‍ പറ്റാത്ത, കുളിക്കാന്‍ പറ്റാത്ത, കൃഷിക്ക് ഉപയോഗയോഗ്യമല്ലാത്ത രീതിയിലേക്ക് പെരിയാര്‍ ജലം മാറുന്നതിനുള്ള ഉത്തരവാദികളെ കണ്ടെത്തുന്നതില്‍ മാത്രം ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു.
ഇനി പെരിയാര്‍ രക്ഷപ്പെടുന്നതിനും ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നതിനും ഏക പോംവഴി വ്യവസായ സമൂഹം പെരിയാറിനോട് കരുണ കാണിക്കുക എന്നത് മാത്രമാണ്. വ്യവസായങ്ങള്‍ വരുമ്പോള്‍ പൊതുസമൂഹം വ്യവസായികളോട് കാണിച്ച മനോഭാവം വ്യവസായികള്‍ തിരിച്ച് കാണിക്കണം.
ഡോ.സി.എം.ജോയി
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: