ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകളുടെ കുരുക്കഴിയുന്നില്ല. സുനന്ദയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കാവുന്ന തരത്തിലായിരുന്നു അവരുമായുള്ള അവസാന മണിക്കൂറുകളില്‍ തരൂര്‍ പെരുമാറിയതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറിന്റെ പേരില്‍ തരൂരും സുനന്ദയും രൂക്ഷമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന വിവരം മെയില്‍ ടുഡേ ദിന പത്രം പുറത്തുവിട്ടു. അതിനിടെ, സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തരൂര്‍ മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി നല്കി.
തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം ന്യൂദല്‍ഹിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സുനന്ദയും തരൂരും തമ്മിലെ ഉഗ്രവഴക്കിന്റെ തുടക്കം. കുപിതയായ സുനന്ദ ഒരവസരത്തില്‍ വിമാനത്തിന്റെ ടോയ്ലറ്റില് കയറി വാതിലടച്ചു. തരൂര്‍ ഏറെ കെഞ്ചിയ ശേഷമാണ് ടോയ ്ലെറ്റില് നിന്ന് സുനന്ദ പുറത്തിറങ്ങിയതത്രെ. ദല്‍ഹിയില്‍ വിമാനമിറങ്ങിയശേഷവും തരൂരും സുനന്ദയും തര്‍ക്കം തുടര്‍ന്നു. തുടര്‍ന്ന് ലോധി എസ്റ്റേറ്റിലെ വീട്ടിലേക്കു പോകാന്‍ വിസമ്മതിച്ച സുനന്ദ ലീലാ പാലസ് ഹോട്ടലില്‍ മുറിയെടുത്തു. ഇതു മനസിലാക്കിയ തരൂര്‍ ഹോട്ടലില്‍ എത്തി ഏതാനും മണിക്കൂര്‍ സുനന്ദയുമായി സംസാരിച്ചശേഷം 342 നമ്പര്‍ മുറി ബുക്ക് ചെയ്തു. സുനന്ദയും തരൂരും സംസാരിക്കുന്ന സമയം മറ്റൊരാള്‍കൂടി അവിടെയുണ്ടായിരുന്നു. തരൂരുമായി ഏറെ അടുപ്പുമുള്ള ഈ അജ്ഞാതനെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ജനുവരി 16ന് സുനന്ദ-തരൂര്‍ പ്രശ്നത്തില്‍ മഞ്ഞുരുകുന്നതിന്റെ സാധ്യതകള്‍ തെളിയുകയുണ്ടായി. ഇതേതുടര്‍ന്ന് ഇരുവരും 345-ാം റൂമില്‍ ഒരുമിച്ച് താമസവും ആരംഭിച്ചു. ഈ സമയത്താണ് തരൂര്‍- തരാര്‍ ബന്ധത്തെപ്പറ്റി സുനന്ദ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയത്. പിന്നീട് തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇവരുടെ സംയുക്ത പ്രസ്താവന ഇറക്കിയെങ്കിലും വിവിഐപി ദമ്പതികള്‍ തമ്മില്‍ പുലരുവോളം വാക് പോരടിച്ചതായി ഹോട്ടല്‍ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഈ സംയുക്ത ട്വിറ്റര്‍ പ്രസ്താവന സുനന്ദയുടെ അറിവോടെയല്ലെന്നും പറയപ്പെടുന്നുണ്ട്. ജനുവരി 17 രാവിലെ തരൂര്‍ എഐസിസി മീറ്റിങ്ങിനു പോകുന്നതിന് തൊട്ടു മുന്‍പും സുനന്ദ ബഹളംവച്ചിരുന്നു.
സ്വയം ജീവനൊടുക്കാന്‍ പാകത്തില്‍ സുനന്ദയെ മാനസികമായി തകര്‍ത്തശേഷമാണ് തരൂര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതെന്ന കാര്യം ഇതോടെ ഏറെക്കുറെ വ്യക്തമാകുകയാണ്. സുഖമില്ലാത്ത ഭാര്യയുടെ അടുത്തിരിക്കേണ്ടതിനാല് തനിക്ക് ജയ്പൂര്‍ ഫെസ്റ്റ് നഷ്ടമാവുമെന്ന് തരൂര്‍ ട്വീറ്റും മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ സുനന്ദയെ പ്രേരിപ്പിച്ചിരിക്കാം. രോഗബാധിതയായ ഭാര്യ ഭാരമാകുന്ന എന്ന തരത്തിലുള്ളതായിരുന്നു തരൂരിന്റെ വാക്കുകള്‍.
സുനന്ദയ്ക്ക് കാര്യമായ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അവരെ സമ്പൂര്‍ണ ആരോഗ്യപരിശോധയ്ക്ക് വിധേയമാക്കിയ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതിനൊപ്പം മുന്‍ നയതന്ത്രജ്ഞനും തരൂരിന്റെ അടുത്ത സുഹൃത്തുമായ ടി.പി.ശ്രീനിവാസന്റെ വാക്കുകളും ചേര്‍ത്തുവായിക്കുമ്പോള്‍ സുനന്ദയുടെ മരണകാരണം രോഗമല്ലെന്ന് മനസിലാക്കാം. കഴിഞ്ഞയാഴ്ച്ച തരൂരിനൊപ്പം തിരുവനന്തപുരത്ത് വന്ന സുനന്ദയെ യുഎഇ കോണ്‍സുലേറ്റിലെ ഉച്ചഭക്ഷണ വിരുന്നിനിടെ കണ്ടിരുന്നെന്നും ആരോഗ്യവിവരം ചോദിച്ചപ്പോള്‍ രോഗം തന്നെയിപ്പോള്‍ അലട്ടുന്നില്ലെന്നാണ് അവര്‍ മറുപടി പറഞ്ഞതെന്നും ശ്രീനിവാസന് വെളിപ്പെടുത്തുന്നു. സുനന്ദയെ ചര്‍മ്മാര്‍ബുദം ബാധിച്ചുവെന്നത് കെ. സുധാരകരനും രാജ്മോഹന്‍ ഉണ്ണിത്താനും അജയ് തറയിലുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിവുള്ള കാര്യമായിരുന്നു. എന്നാല്‍ അതു ഗുരുതരമല്ലെന്നതും അവര്‍ക്കെല്ലാം ബോധ്യമുണ്ടായിരുന്നു. തരൂരുമായി വഴക്കിട്ടശേഷം ഒരു തുള്ളിവെള്ളം പോലും കുടിക്കാതെയാണ് സുനന്ദ ഹോട്ടലിലേക്ക് പോയത്. ആ സമയത്ത് അവര്‍ വേദനാ സംഹാരികള്‍ ഉപയോഗിച്ചിരിക്കാനാണ് സാധ്യത. പിന്നീട് മരിക്കുകയെന്ന ഉദ്ദേശ്യത്തോടെ കൂടുതല്‍ വേദനാ സംഹാരികള്‍ സുനന്ദ കഴിച്ചിരിക്കാമെന്ന് ഡോക്റ്റര്‍മാര്‍ കണക്കുകൂട്ടുന്നു. അമിത സമ്മര്‍ദ്ദം കുറയ്ക്കാനുള്ള അല്‍പ്രാക്സ് എന്ന ഗുളിക സുന്ദയുടെ റൂമില്‍ നിന്നും പേഴ്സില്‍ നിന്നും കണ്ടെടുത്തായും റിപ്പോര്‍ട്ടുണ്ട്. സുനന്ദ ജീവനൊടുക്കിയതാവാമെന്ന നിഗമനത്തിലേക്കാണ് ഇതും വിരല്‍ചൂണ്ടുന്നത്.
സുനന്ദയുടെ ജീവഹാനി കൊലപാതകമായാലും ആത്മഹത്യയായാലും അത് കേന്ദ്രമന്ത്രികൂടിയായ ശശി തരൂരിനെ കേസില്‍ കുടുക്കും. എന്നാല്‍ ആത്മഹത്യയാണെങ്കില്‍ അതിന് ഏക കാരണക്കാരന്‍ ഭര്‍ത്താവ് തരൂര്‍ മാത്രമായിരിക്കും. അതു തെളിയിക്കാന്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ അന്വേഷണക്രമങ്ങള് പോലും വേണ്ടിവരില്ല. അതുകൊണ്ടാണ് കൊലപാതകവും ആത്മഹത്യയുമല്ലാത്ത പെട്ടെന്നുള്ള അസ്വാഭാവിക മരണമെന്ന് ആസൂത്രിതമായി സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: