ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശീതരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്. ശശി തരൂരിന് പങ്കുണ്ടോയെന്ന് അന്വേഷിക്കാനും ഉത്തരവില്‍ പറയുന്നു. ക്രിമിനല്‍ ചട്ടം 176 പ്രകാരമാണ് സബ്ബ് ഡിവിഷണല്‍ മജിസ്ട്രേട്ട് പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ പ്രതിചേര്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍ ലഭിച്ചാല്‍ തരൂരിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കും. നരഹത്യ, ആത്മഹത്യ, അപകടമരണം എന്നീ മൂന്ന് സാധ്യതകളാണ് പോലീസ് അന്വേഷിക്കുന്നത്്. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. മരണകാരണമായ വിഷാംശം സുനന്ദയുടെ ഉള്ളില്‍ ഏതു തരത്തില്‍ ചെന്നുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്. എസ്ഡിഎം എട്ടുപേരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
ശശിതരൂര്‍ – സുനന്ദ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന എസ്ഡിഎമ്മിന്റെ വിലയിരുത്തല്‍ ശശിതരൂരിന് മേല്‍ ആത്മഹത്യ പ്രേരണക്ക് കേസെടുക്കാന്‍ സാധ്യത വര്‍ദ്ധിപ്പിച്ചു. പരസ്പരം വഴക്കിടുന്നതിന് സാക്ഷികള്‍ ഉണ്ട്. വിവാഹം നടന്ന് ഏഴു വര്ഷമാകാത്തതിനാല് പോലീസിന് തരൂരിനെതിരെ കേസെടുക്കേണ്ടി വരും. സിസിടിവിയില്‍ നിന്നും സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാകാമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. വിഷാദരോഗത്തിനുള്ള അല്‍പ്രാക്സ് എന്ന ഗുളിക 20 എണ്ണമെങ്കിലും സുനന്ദ കഴിച്ചിരുന്നുവെന്നും ഇതാണു മരണകാരണമെന്നും രാസപരിശോധനാ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം തിങ്കളാഴ്ച കേസ് അന്വേഷിക്കുന്ന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അലോക് ശര്‍മയ്ക്കു കൈമാറി. ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ അസ്വാഭാവിക മരണം ഉണ്ടായാല്‍ ഭര്‍ത്താവ് നിയമ നടപടി നേരിടണം.
സുനന്ദയുടെ ശരീരത്തിലുള്ള മുറിവുകള്‍, തരൂരും സുനന്ദയുമായി പരസ്യമായി വഴക്കിട്ടത്, ട്വിറ്റര്‍ വിവാദം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനു കേസെടുക്കാന്‍ പോലീസിനു കഴിയും. അതോടൊപ്പം, ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ചും തരൂര്‍ കുടുങ്ങാന്‍ സാധ്യതയേറെയാണ്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ തരൂരിന്റെ മന്ത്രിസ്ഥാനം തെറിക്കും. ഇതിനു മുമ്പു തന്നെ തരൂര്‍ രാജിസന്നദ്ധത അറിയിച്ചു കഴിഞ്ഞു. കേസന്വേഷണത്തിന്റെ ഫലം എന്താണെന്ന് അറിഞ്ഞ ശേഷമായിരിക്കും ഇതു സംബന്ധിച്ച നടപടിയെന്നു പാര്‍ട്ടി വക്താവ് ജനാര്‍ദന്‍ ദ്വിവേദി വ്യക്തമാക്കി. കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെ രാജിവച്ച പാരമ്പര്യമാണു പാര്‍ട്ടിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സുനന്ദയുടെ ശരീരത്തില്‍ 12 ലധികം മുറിവുകള്‍ ഉണ്ടെങ്കിലും അവയൊന്നും മരണകാരണമല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷാദരോഗത്തിനുള്ള മരുന്ന് അമിതമായി സുനന്ദ കഴിച്ചതാണു മരണകാരണമായതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുനന്ദ മരിക്കുന്നതിനു മുമ്പു പിടിവലി നടന്നിരുന്നതായും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. നാലുമണിക്ക് മുമ്പാണ് സുനന്ദയുടെ മരണം സംഭവിച്ചതെന്നാണ് നിഗമനം. പിടിവലി നടന്നതിനുശേഷമാണു സുനന്ദ മരുന്നുകള്‍ കഴിച്ചതെന്നു റിപ്പോര്‍ട്ടിലുണ്ട്. ഭാരം കുറഞ്ഞ വസ്തുകൊണ്ട് അടിച്ചതിനെ തുടര്‍ന്നാണു മുഖത്തും കൈയിലും കഴുത്തിലും മുറിവുകളുണ്ടായതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സുനന്ദയും തരൂരും താമസിച്ചിരുന്ന മുറിയുടെ വാതില്‍ അടച്ചിരുന്നില്ലെന്ന് മജിസ്ട്രേറ്റ് തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഹോട്ടല്‍ ലീലയിലെ സ്യൂട്ട് റൂമില്‍ സ്വീകരണ മുറിയും അതിനകത്തു കിടപ്പു മുറിയുമാണുള്ളത്. സ്വീകരണ മുറിയില്‍ തങ്ങള്‍ ഉണ്ടായിരുന്നതായി തരൂരിന്റെ സഹായികള്‍ പോലീസിനു നേരത്തേ തന്നെ മൊഴി നല്‍കിയിരുന്നു. കിടപ്പുമുറിയുടെ വാതില്‍ തരൂര്‍ എത്തിയ ശേഷം ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണു തുറന്നതെന്നായിരുന്നു അവരുടെ മൊഴി. തരൂര്‍ കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു. ഇതേ സമയം സ്വത്തുക്കള്‍ സംബന്ധിച്ച വില്പത്രം തയാറാക്കാന്‍ സുനന്ദ തന്നോട് ആവശ്യപ്പെട്ടതായി സുഹൃത്തും കോര്‍പറേറ്റ് അഭിഭാഷകനുമായ രോഹിത് കൊച്ചാര്‍ വെളിപ്പെടുത്തി. ഇനി അധികകാലം ജീവിക്കാനിടയില്ല എന്ന് സുനന്ദ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണു വില്പത്രം തയാറാക്കാന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: