ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ അവിസ്മരണീയമായ തേജസ്സോടുകൂടി ഇന്നും പരിശോഭിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം പരിശ്രമിച്ച അനേകം ദേശാഭിമാനികളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന വീരാത്മാവും അദ്ദേഹം തന്നെയാണ്. ഭാരതസ്വാതന്ത്ര്യത്തിന്റെ ശില്പ്പികളെന്ന പേരില്‍ അറിയപ്പെടുന്ന നേതാക്കന്മാരുടെ സേവനങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ സുഭാഷിനോടൊപ്പം നില്ക്കുവാന് കഴിയുന്ന ത്യാഗഭൂയിഷ്ഠ ജീവിതം നയിച്ച വേറെ ഒരു നേതാവിനേയും നമുക്ക് കാണാന്‍ കഴിയുകയില്ല. മാതൃഭൂമിയുടെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി സുഭാഷ് ചന്ദ്രബോസ് അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങള്‍ അനിര്‍വചനീയമാണ്.
1897 ജനുവരി 23 നായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജനനം. ഒറീസായുടെ തലസ്ഥാനമായ കട്ടക്കായിരുന്നു ജന്മദേശം. അച്ഛന് ജാനകീനാഥബോസ്, അമ്മ പ്രഭാവതീ ദേവി. രണ്ടുപേരും ബംഗാളി കുടുംബാംഗങ്ങള്‍. പതിനാല് മക്കളില്‍ ഒമ്പതാമനായിരുന്നു സുഭാഷ്. സുബ്ബി എന്നൊരു ഓമനപ്പേര് കൂടിയുണ്ടായിരുന്നു.
കേവലം 24 വയസ്സുകാരനായ സുഭാഷിന് ബ്രിട്ടീഷ് ഇന്ത്യയുടെ ഉന്നത ഉദ്യോഗപദവിയായ ഗവര്‍ണര്‍ ജനറലോ സമാന പദവിയിലുള്ള മറ്റ് ഉദ്യോഗത്തിലോ എത്താന്‍ കഴിയുമായിരുന്നെന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതായുണ്ട്. ലണ്ടനില്‍നിന്നുള്ള മടക്കയാത്രയില്‍ കപ്പലില്‍ വച്ച് വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിനെ പരിചയപ്പെട്ട് ചര്‍ച്ച നടത്തി. ഐസിഎസ് വലിച്ചെറിഞ്ഞിട്ട് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്കെടുത്തു ചാടാന്‍ തയ്യാറായ സുഭാഷ് ഒരത്ഭുത പ്രതിഭാസമായിട്ടാണ് ടാഗോര്‍ വിലയിരുത്തുന്നത്.
1921 ജൂലൈ 12 ന് ബോംബെയില്‍ കപ്പലിറങ്ങിയ സുഭാഷ് മഹാത്മാഗാന്ധിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ശക്തിയാര്‍ജ്ജിച്ചു തുടങ്ങിയ സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍ ഗാന്ധിജിയുടെ സഹനസമരത്തിലൂടെയും അഹിംസാ സിദ്ധാന്തത്തിലൂടെയും സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഭരണകര്‍ത്താക്കളായ ബ്രിട്ടീഷുകാരെ തോല്‍പ്പിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം വിജയം കണ്ടെത്താന്‍ കഴിയുകയില്ലെന്ന് സുഭാഷ് ഉറച്ചു വിശ്വസിച്ചു.
ഗാന്ധിജിയോട് വ്യക്തിപരമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല പരിചയപ്പെട്ട നാള് മുതല്‍ പിതൃതുല്യനായി സ്നേഹിച്ച് ആരാധിച്ചു പോന്നു. വ്യത്യസ്ത ചിന്താഗതിയോടെ ഗാന്ധിജിയും സുഭാഷും സ്വാതന്ത്ര്യസമര നേതൃനിരയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊടിക്കീഴില്‍ ത്യാഗികളായ ദേശസ്നേഹികളായി ഉറച്ചുനിന്നു പ്രവര്‍ത്തിച്ചു. ചിന്താഗതി വ്യത്യസ്തങ്ങളായിരുന്നെങ്കിലും രണ്ടുപേരുടേയും ലക്ഷ്യം ഭാരതാംബയുടെ സ്വാതന്ത്ര്യമായിരുന്നു.
1938 ല്‍ ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം സുഭാഷിനെ എതിരില്ലാതെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. അന്ന് സുഭാഷ് ലണ്ടനിലായിരുന്നു. വിവരമറിഞ്ഞ് ലണ്ടനില്‍നിന്നും മടങ്ങിയെത്തിയ സുഭാഷിനെ അനുമോദിച്ചുകൊണ്ട് ഗാന്ധിജി പറഞ്ഞത് ”സുഭാഷ് എന്ന ഈ 41 വയസ്സുകാരന് ദേശസ്നേഹികളുടെ ദേശസ്നേഹിയായ നേതാവാണ്” എന്നായിരുന്നു. നന്ദി പ്രസംഗത്തില്‍ സുഭാഷ് ഗാന്ധിജിയെ സംബോധന ചെയ്തത് ”ഞങ്ങളുടെ ആരാധ്യനായ രാഷ്ട്രപിതാവേ” എന്നായിരുന്നു.
സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരില്‍ തുടര്‍ച്ചയായി ലഭിച്ച ജയില്‍ ശിക്ഷയും അതോടനുബന്ധിച്ചുള്ള കഠിനമായ പീഡനങ്ങളും അനുഭവിക്കേണ്ടി വന്ന സുഭാഷ് അകാലത്തില്‍ രോഗിയായി. എങ്കിലും ഭാരതത്തിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന കാഴ്ചപ്പാടില്‍ നിന്നും അണുവിട മാറി ചിന്തിക്കാന്‍ ശ്രമിച്ചില്ല. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ എറിഞ്ഞുകൊടുത്ത ഡൊമിനിയന്‍ പദവിയെന്ന അപ്പക്കഷണത്തിന് പിന്നാലെ പോകാന്‍ തയ്യാറായപ്പോഴും സുഭാഷിലെ ദേശസ്നേഹി സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനുവേണ്ടി അരയും തലയും മുറുക്കി സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഉറച്ചുനിന്നു.
1939 ല്‍ രണ്ടാമത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റാകുന്നതിനെ ഗാന്ധിജിയും നെഹ്റുവും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളൊക്കെ എതിര്‍ത്തു. എന്നാല്‍ ഇന്ത്യന്‍ വിപ്ലവ സോഷ്യലിസ്റ്റ് ആദര്‍ശക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി സുഭാഷ് വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റായി.
പക്ഷേ ഗാന്ധിജിയേയും നെഹ്റുവിനേയും പോലുള്ള മുതിര്‍ന്ന നേതാക്കളെ വേദനിപ്പിച്ചുകൊണ്ടും അവരുടെ എതിര്‍പ്പ് സമ്പാദിച്ചുകൊണ്ടും ആ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. 1939 ഏപ്രില്‍ 29 ന് നേതാജി സുഭാഷ് താന്‍ മത്സരിച്ച് നേടിയ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് 1940 ജൂണ്‍ 22 ന് ഫോര്‍വേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കി.
കോണ്‍ഗ്രസില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് നേതാജിയെ പുറത്താക്കി. ബ്രിട്ടീഷ് ഭരണകൂടം പാര്‍ട്ടിയെ നിരോധിച്ചു. നേതാജി ജയിലില്‍ കിടന്ന് മരിക്കേണ്ടതില്ലെന്ന താല്‍പ്പര്യത്തോടെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചു.
1941 ജനുവരി 17 ന് വീട്ടുതടങ്കലില്‍നിന്നും അപ്രത്യക്ഷനായി. ആ വിവരം ബ്രിട്ടീഷ് സര്‍ക്കാര്‍ അറിഞ്ഞത് ജനുവരി 26 നാണ്. ഇറ്റാലിയന്‍ സ്ഥാനപതി നല്കിയ വ്യാജ പാസ്പോര്‍ട്ടിന്റെ സഹായത്താല്‍ ജര്‍മനിയിലെത്തി. രണ്ടാംലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ രണ്ട് ചേരിയിലായി അണിനിരന്നു. ഇന്ത്യയിലെ ദേശീയ നേതാക്കളോടൊ, പ്രാദേശിക ഭരണകര്‍ത്താക്കളോടൊ നാട്ടുരാജാക്കന്മാരോടോ ആലോചിക്കാതെ ബ്രിട്ടീഷ് ഇന്ത്യയും രണ്ടാംലോക മഹായുദ്ധത്തില്‍ ആംഗ്ലോ അമേരിക്കന്‍ സഖ്യസേനയോടൊത്ത് യുദ്ധത്തില്‍ പങ്കാളിയാകുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ധിക്കാരവും അധികാര ദുര്‍വിനിയോഗവും അനുവദിച്ചുകൊടുക്കുന്നത് അപകടമായി സുഭാഷ് നിരീക്ഷിച്ചു. ഇന്ത്യയുടെ ജനകീയശക്തി രണ്ടാംലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷുകാരനെ ജയിപ്പിക്കാന്‍ വേണ്ടി എന്തിന് വിനിയോഗിക്കണം? ബ്രിട്ടനെതിരായി ഇന്ത്യന്‍ പട്ടാളം യുദ്ധം ചെയ്യാന്‍ തയ്യാറാകട്ടെ! 38 കോടി ഇന്ത്യന്‍ ജനങ്ങളെ അടക്കിഭരിക്കുന്ന മൂന്ന് കോടി ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ മറ്റൊരു മാര്‍ഗവും നേതാജിയുടെ മനസ്സിലുദിച്ചില്ല. ശത്രുവിന്റെ ശത്രു മിത്രമാണെന്ന ചിന്തയ്ക്ക് നേതാജി പ്രാധാന്യം നല്കി.
1941 നവംബര്‍ 2 ന് ആസാദ് ഹിന്ദ് ഗവണ്മെന്റ് ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ പ്രഖ്യാപിച്ചു. ആസാദ് ഹിന്ദ് എന്നാല്‍ സ്വതന്ത്ര ഇന്ത്യ. സ്വതന്ത്ര ഭാരത സര്‍ക്കാര്‍ എന്ന സങ്കല്‍പ്പമായിരുന്നു ആസാദ് ഹിന്ദ് ഗവണ്മെന്റ്. അതിന്റെ ഔദ്യോഗിക റേഡിയോ നിലയമായി ആസാദ് ഹിന്ദ് റേഡിയോ സ്ഥാപിച്ച് പ്രക്ഷേപണം ആരംഭിച്ചു.
തെക്കുകിഴക്കനേഷ്യയിലെ ബ്രിട്ടന്റെ കോളനികളായിരുന്ന സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുഴുവന്‍ ജപ്പാന് കീഴടക്കി, സുഭാഷ് സിംഗപ്പൂരിലെത്തി. 1943 ഒക്ടോബര്‍ 21 ന് സിംഗപ്പൂര്‍ ആസ്ഥാനമാക്കി ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ പ്രധാനമന്ത്രിയായി സുഭാഷ് സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ക്യാപ്റ്റന്‍ ലക്ഷ്മി ഉള്‍പ്പെടെ 20 മന്ത്രിമാരെ കൂടി ചേര്‍ത്തു. പൂര്‍ണ അര്‍ത്ഥത്തിലുള്ള ഒരു ഗവണ്മെന്റായി പ്രവര്‍ത്തിച്ചു തുടങ്ങി. സ്വതന്ത്രഭാരത സര്‍ക്കാരെന്ന സങ്കല്‍പ്പത്തിലെ ആദ്യത്തെ കെയര്‍ടേക്കര്‍ മന്ത്രിസഭയായിരുന്നു അത്. ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിക്കുകയും ഐഎന്‍എയുടെ സര്‍വസൈന്യാധിപനായി രാഷ്ട്രത്തലവനായ നേതാജി തന്നെ അധികാരമേല്‍ക്കുകയും ചെയ്തു.
ആസാദ് ഹിന്ദ് ഗവണ്മെന്റിനെ ലോകത്തിലെ 50 ശതമാനത്തിലധികം ജനങ്ങളുള്ള പത്തോളം രാജ്യങ്ങള്‍ അംഗീകരിച്ചു. 1943 ഒക്ടോബര്‍ 24 ന് ആസാദ് ഹിന്ദു ഗവണ്മെന്റ് അച്ചുതണ്ട് ശക്തിയോടൊപ്പം ആംഗ്ലോ അമേരിക്കന്‍ സഖ്യകക്ഷികളോട് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു.
20 ലക്ഷത്തില്‍പ്പരം ഇന്ത്യന്‍ സേനയെ സംഘടിപ്പിച്ച് കരുതല്‍ സേനാ വിഭാഗമായി സൂക്ഷിക്കാന്‍ നേതാജിക്ക് കഴിഞ്ഞു. യുദ്ധത്തില്‍ ഐഎന്‍എ സൈന്യം ജപ്പാന് സൈന്യവുമായി ചേര്‍ന്ന് പല ബ്രിട്ടീഷ് ഇന്ത്യന്‍ ഭാഗങ്ങളും പിടിച്ചടക്കി മുന്നേറി. ആംഗ്ലോ അമേരിക്കന്‍ ശക്തികളുടെ ചെറുത്തുനില്‍പ്പിനെ നേരിടാനാകാതെ അച്ചുതണ്ട് ശക്തികള്‍ യുദ്ധ പരാജയം ഏറ്റുവാങ്ങിയപ്പോഴും സുഭാഷിന്റെ നേതൃത്വത്തില്‍ ഐഎന്‍എ-ജപ്പാന് സൈന്യം ഇന്ത്യയില്‍ മുന്നേറിക്കൊണ്ടിരുന്നു.
1944 ജൂലായ് ആയപ്പോഴേക്കും ശക്തമായ കാലാവസ്ഥാ വ്യതിയാനം, മഴയും വെള്ളപ്പൊക്കവും പകര്‍ച്ചവ്യാധി, പട്ടിണി, ചികിത്സാ ദൗര്‍ലഭ്യം എന്നിവ പ്രതികൂല സാഹചര്യം സൃഷ്ടിച്ചു.
1945 ഏപ്രില്‍ 24 ന് ഐഎന്‍എ സൈന്യം യുദ്ധരംഗത്തുനിന്ന് പിന്‍വാങ്ങി, ഭടന്മാര്ക്ക് ശമ്പളവും യാത്രാ ചെലവും നല്കാന് നിര്‍ദ്ദേശം നല്കി.
സഹപ്രവര്‍ത്തകരുടെ അപേക്ഷ മാനിച്ച് 1945 ഏപ്രില്‍ 24 ന് നേതാജി ബര്‍മയിലെ റംഗൂണ്‍ യുദ്ധമുഖത്തുനിന്നും സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു. 1945 ഏപ്രില്‍ 30 ന് രണ്ടാം ലോകമഹായുദ്ധം ലോക ജനതയെ അടിച്ചേല്‍പ്പിച്ച ഹിറ്റ്ലറും ഭാര്യയും പരാജയം സമ്മതിച്ച് ആത്മഹത്യ ചെയ്തു. ഇറ്റലിയുടെ ഫാസിസ്റ്റ് ഭരണാധികാരിയായ മുസ്സോളിനിയെ ഇറ്റാലിയന്‍ ജനത തല്ലിക്കൊന്ന് തെരുവില്‍ കെട്ടിത്തൂക്കി.
1945 ആഗസ്റ്റ് ആറിന് അമേരിക്ക ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചു. ആഗസ്റ്റ് 9 ന് നാഗസാക്കിയിലും അതാവര്‍ത്തിച്ചു. അതോടെ അച്ചുതണ്ട് ശക്തിയുടെ അച്ചുതണ്ട് പൂര്‍ണമായും തകര്‍ന്നു. നേതാജിയേയും ഹിതേകിടോജോയേയും ആംഗ്ലോ അമേരിക്കന്‍ സഖ്യം യുദ്ധകുറ്റവാളികളായി പ്രഖ്യാപിച്ചു.
1945 ആഗസ്റ്റ് 15 ന് ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ രാഷ്ട്രത്തലവനും ഐഎന്‍എയുടെ സര്‍വസൈന്യാധിപനും എന്ന നിലയില്‍ നേതാജി ഭാരതീയര്‍ക്കും യുദ്ധത്തിലെ മുഴുവന്‍ സഹപ്രവര്‍ത്തകര്‍ക്കും ഒരു സന്ദേശം നല്കി. ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ അവസാനത്തെ സന്ദേശമായിരുന്നു അത്. സഹകരിച്ച എല്ലാപേര്‍ക്കും നന്ദി രേഖപ്പെടുത്തി. മറ്റൊരു സ്വാതന്ത്ര്യ സമരപോരാട്ടത്തിനായി കാത്തിരിക്കാന്‍ ആഹ്വാനം നല്കി.
1945 ആഗസ്റ്റ് 17 ന് വൈകിട്ട് 5 മണിയ്ക്ക് ജപ്പാന് നല്കിയ ഒരു വിമാനത്തില്‍ സിംഗപ്പൂരില്‍ നിന്നും താഷ്ക്കന്റിലേക്ക് യാത്ര തിരിച്ചു. 18 ന് ഉച്ചയോടെ തൈവാന്റെ ഫോരമോസാ ദ്വീപിലെ ടൈഹോക്കു വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ഇറക്കിയ വിമനം 2.30 ന് റഷ്യയെ ലക്ഷ്യമാക്കി പറയുന്നുയന്നു. ആ വിമാനം അപകടത്തില്‍പ്പെട്ട് നേതാജി മരിച്ചതായി വാര്‍ത്ത പ്രചരിച്ചെങ്കിലും അങ്ങനെ ഒരു വിമാനാപകടം നടന്നതായി തായ്വാന് ഗവണ്മെന്റ് പോലും ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് ഇന്ത്യാ ചരിത്രത്തിലെ സ്വാതന്ത്ര്യസമര പോരാളിയായ ചിരഞ്ജീവിയായി നേതാജി ദേശസ്നേഹിയായ രാഷ്ട്രത്തലവനായി നീണാള്‍ വാഴട്ടെ എന്നാശംസിക്കാം.
ഡോ. ആക്കാവിള സലീം
പ്രതികരിക്കാൻ ഇവിടെ എഴുതുക: