തിരുവനന്തപുരം: ദേവസ്വംബോര്‍ഡിലെ നിയമനാധികാരം സര്‍ക്കാര്‍ കൈപ്പിടിയിലാക്കി. പിഎസ്സിക്കുണ്ടായിരുന്ന നിയമനാധികാരം നിയമനിര്‍മ്മാണത്തിലൂടെ ഒഴിവാക്കി. ദേസ്വംബോര്ഡില് വനിതാപ്രാതിനിധ്യം ഒഴിവാക്കിയ ഓര്‍ഡിനന്‍സും നിയമവിധേയമാക്കി. ദേവസ്വംബര്ഡിലുള്ള സ്റ്റാന്റിംഗ് കമ്മിറ്റി സംവിധാനവും ഇല്ലാതാക്കികൊണ്ടാണ് സര്‍ക്കാര്‍ ദേവസ്വം നിയമഭേദഗതി നിയമസഭ അംഗീകരിച്ചത്.
2013ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്മെന്റ് ഭേദഗതി ബില്‍, തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍ ഭേദഗതി ബില്‍ എന്നിവയാണ് നിയമസഭ പ്രതിപക്ഷത്തിന്റെ വിയോജിപ്പിനെ അവഗണിച്ച് പാസ്സാക്കിയത്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് വനിതാ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള വ്യവസ്ഥ ഒഴിവാക്കുന്നതാണ് തിരുവിതാംകൂര്‍, കൊച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍ ബില്ലിലെ പ്രധാന വ്യവസ്ഥ. ബോര്‍ഡിലെ മൂന്നംഗങ്ങളില്‍ പൊതുവിഭാഗത്തില്‍പെടുന്ന രണ്ടംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളും പട്ടികജാതി വര്‍ഗ അംഗത്തെ നിയമസഭയിലെ ഹിന്ദു അംഗങ്ങളും തെരഞ്ഞെടുക്കുമെന്നു വ്യവസ്ഥ ചെയ്യുന്നു. ആക്റ്റിന് ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനു ബോര്‍ഡുകള്‍ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കണമെന്ന നിര്‍ബന്ധ വ്യവസ്ഥ ഉള്‍പ്പെടുത്തിയതും സര്‍ക്കാരിന്റെ കൈകടത്തലിനുവേണ്ടിയാണെന്ന് അനുമാനിക്കപ്പെടുന്നു.
ബോര്‍ഡിന്റെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള ജീവനക്കാരുടെ നിയമനം പിഎസ്സിക്ക് വിട്ടുകൊണ്ടുള്ള വ്യവസ്ഥയും ഒഴിവാക്കി. ബോര്‍ഡിന്റെ കാലാവധി രണ്ടില്‍ നിന്നും മൂന്നു വര്‍ഷമായി വര്‍ധിപ്പിച്ചു. ബോര്‍ഡ് അംഗങ്ങളായി മത്സരിക്കുന്ന പുരുഷന്മാരുടെ പ്രായപരിധി 50ല്‍ നിന്നു 45 ആയി കുറയ്ക്കുന്നു.
ദേവസ്വം ബോര്‍ഡിനു കീഴിലെ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് സംബന്ധിച്ച അധിക ചുമതലകള്‍ പിഎസ്സിക്ക് കൈമാറിയിട്ടുള്ള 2008ലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന് ആക്ട് റദ്ദാക്കുന്ന ഭേദഗതിയും അംഗീകരിച്ചിട്ടുണ്ട്. 2012 നവംബര്‍ 9ന് ഗവര്‍ണര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമായാണു ബില്‍ കൊണ്ടുവന്നതെന്നു മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.
ബോര്‍ഡിലെ വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്ന വ്യവസ്ഥ ഇല്ലാതാക്കുന്നതു ഇന്ത്യന്‍ ഭരണഘടനാ തത്വത്തിനെതിരാണെന്നു എ. പ്രദീപ്കുമാറും ബാബു എം. പാലിശേരിയും സബ്ജക്റ്റ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ദേവസ്വം ബോര്‍ഡിലുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ഇല്ലാതാക്കിയത് അംഗീകരിക്കാനാവില്ല. ചട്ടങ്ങള്‍ നിര്‍മിക്കാനുള്ള ബോര്‍ഡിന്റെ അധികാരം കവരുന്നതിലൂടെ ബോര്‍ഡുകളുടെ സ്വയംഭരണാവകാശത്തെ നിഷേധിക്കുകയാണെന്നും ഇരുവരും രേഖപ്പെടുത്തി. വനിതാ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള വ്യവസ്ഥ ഒഴിവാക്കിയതു സ്ത്രീ സമത്വം നിലനില്ക്കുന്നു. അതു ഭരണഘടനയാല്‍ വ്യവസ്ഥ ചെയ്തിട്ടുള്ള രാജ്യത്തിന് അപമാനകരമാണെന്നും വി.എസ്.സുനില്‍കുമാറും സി.കെ.നാണുവും വിയോജനത്തില്‍ രേഖപ്പെടുത്തി. ഇതു ഭരണഘടനയോടുള്ള അനാദരവും സ്ത്രീവിരുദ്ധതയുമാണ്.
മലബാറില്‍ ദേവസ്വം ബോര്‍ഡില്‍ ഒരുവനിതയും മന്ത്രിസഭയിലെ ഹിന്ദുഅംഗങ്ങള് നാമനിര്‍ദേശം ചെയ്യുന്ന പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ അംഗത്തെയും നിയമസഭയിലെ ഹിന്ദു അംഗങ്ങളില്‍ നിന്നു മറ്റ് രണ്ടംഗങ്ങളെയും ഉള്‍പ്പെടെ ഏഴംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനാണു മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്മെന്റ് ബില്ലിലെ പ്രധാന വ്യവസ്ഥ.
അംഗമാകാനുള്ള പ്രായപരിധി 50ല്‍ നിന്നു 45 ആയി കുറയ്ക്കും. ബോര്‍ഡിന് കീഴിലുള്ള ഏരിയാ കമ്മിറ്റികളുടെയും പാരമ്പര്യ ട്രസ്റ്റുകളുടെയും കാലാവധി രണ്ടുവര്‍ഷമായി കുറയ്ക്കുമെന്നു വ്യവസ്ഥ ചെയ്യുന്നു. ജീവനക്കാരുടെ നിയമനങ്ങളില്‍ നിന്നു പിഎസ് സിയെ ഒഴിവാക്കാനും വ്യവസ്ഥ ചെയ്യുന്നു. 2012 നവംബര്‍ ഒന്‍പതിന് ഗവര്‍ണര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമായാണ് ബില്‍ കൊണ്ടുവന്നത്. ബോര്‍ഡിലെ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്നു രണ്ടായി കുറയ്ക്കുന്നതിനെതിരെ ബാബു എം. പാലിശ്ശേരിയും എ.പ്രദീപ്കുമാറും സബ്ജക്റ്റ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിയോജനം രേഖപ്പെടുത്തി. വനിതാ സംവരണം രണ്ടില്‍ നിന്നു ഒന്നായി കുറച്ചു. ക്ഷേത്ര ഉപദേശക സമിതികള്‍ക്കായി സംവരണം ചെയ്തിരുന്ന ഒരുസ്ഥാനം ഇല്ലാതാക്കി. നിയമനങ്ങളില്‍ നിന്ന് പിഎസ് സിയെ ഒഴിവാക്കിയത് കൊടിയ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമുള്ള വാതിലുകള്‍ തുറന്നുകൊടുക്കും.
ഏരിയാ കമ്മിറ്റികളില്‍ ഒരു വനിതയും പട്ടികവര്‍ഗ ഗോത്രത്തിലെ ഒരംഗവും ഉറപ്പായും ഉണ്ടാകണമെന്ന വ്യവസ്ഥ ഇല്ലാതാക്കി. ബോര്‍ഡിന് കീഴിലെ നിയമനങ്ങളില്‍ സുതാര്യത നഷ്ടപ്പെടാനും അഴിമതി വര്‍ധിപ്പിക്കാനും ഉതകുന്നതാണ് വ്യവസ്ഥയെന്ന് വി.എസ്. സുനില്‍കുമാറും സി.കെ. നാണുവും വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: