കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിലേക്ക് സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട പേരുകളിലൊന്നാണ് ഫാക്ട് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെര്‍ട്ടിലൈസര്‍ ആന്റ് കെമിക്കല്‍ ട്രാവന്‍കൂര്‍ ലിമിറ്റഡ്. കേരളത്തിലെ എന്നല്ല ദക്ഷിണേന്ത്യയൊട്ടാകെയുള്ള കര്‍ഷകരുടെ ആത്മമിത്രം എന്ന നിലയിലേക്ക് ഇവിടെ ഉത്പാദിപ്പിക്കുന്ന രാസവളങ്ങളായ അമോണിയം സള്‍ഫേറ്റും യൂറിയയും ഫാക്ടംഫോസ് 20-20 ഉം മാറിയിട്ട് കൃത്യമായി പറഞ്ഞാല്‍ ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. എന്നാലിന്ന് കേരളത്തിലെ ഏതൊരു വ്യവസായ സ്ഥാപനവും നേരിടുന്നതിനേക്കാള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും വലിയ പൊതുമേഖല സ്ഥാപനങ്ങളിലൊന്നായ ഫാക്ട് നേരിടുന്നത്. തുടര്‍ച്ചയായി മൂല്യശോഷണം സംഭവിക്കുന്ന സ്ഥാപനങ്ങളെ രോഗഗ്രസ്ഥ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് പതിവ്. ഫാക്ടും ഇപ്പോള്‍ ഏകദേശം ഈ അവസ്ഥയിലാണ് എന്നതാണ് മറ്റൊരു ‘ഫാക്ട്’. ഇങ്ങനെ മൂല്യശോഷണം നേരിടുന്ന കമ്പനികളെ പുനരുദ്ധരിക്കുന്നതിനുള്ള ഏജന്‍സിയാണ് ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍(ബിഐഎഫ്ആര്‍). എന്നാല്‍ രോഗഗ്രസ്ഥ സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്തി ബിഐഎഫ്ആറിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളുടെ ഗതിയെന്താവുമെന്ന് ആര്‍ക്കും പ്രവചിക്കുക സാധ്യമല്ല. രാജ്യത്തെ ഏറ്റവും വലിയ രാസവള നിര്‍മാണ ശാലയായ ഫാക്ടിന് സംഭവിക്കുന്ന ഏതൊരു പ്രതിസന്ധിയും ഏറ്റവും രൂക്ഷമായി ബാധിക്കുക ഇവിടുത്തെ സാധാരണക്കാരായ കര്‍ഷകരെയാണ്.
ഉത്പാദന ചെലവിവിന് അനുസൃതമായി വില നിശ്ചയിക്കാന്‍ സാധിക്കാത്ത ഒരേയൊരു വ്യവസായമാണ് രാസവള വ്യവസായം. ഉത്പാദനം നടന്ന് അഞ്ചോ ആറോ മാസങ്ങള്‍ക്കുശേഷമാണ് രാസവളത്തിന്റെ വില്പന നടക്കുന്നത്. രാസവളത്തിന്റെ വില അനിയന്ത്രിതമായി ഉയര്‍ത്തുന്നതും കര്‍ഷകര്‍ക്ക് താങ്ങാവുന്ന ഒന്നല്ല. ഇന്ത്യയിലെ കൃഷി രീതി പ്രധാനമായും മഴയെ ആശ്രയിച്ച് കൊണ്ടുള്ളതായതില് ഖാരിഫ്, റാബി എന്നിങ്ങനെ രണ്ട് വിളവെടുപ്പ് സീസണ് ആണ് ഉള്ളത്. കര്‍ഷകര്‍ക്ക് ലാഭം കിട്ടുന്നത് വിളവെടുപ്പ് സമയത്താണ്. രാസവളത്തിന്റെ വില നിയന്ത്രിതമാവണം. അതിനാല്‍ വില നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില നിര്‍ണയിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതിലൂടെ ആ തിരുമാനവും പരോക്ഷമായി ബാധിച്ചത് രാസവള വ്യവസായത്തെയാണ്. പെട്രോളിയം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ഒരേയൊരു വ്യവസായമാണ് രാസവള വ്യവസായം. നാഫ്തയാണ് ഇവിടെ അസംസ്കൃത വസ്തു. ഒരു കിലോ രാസവളം ഉത്പാദിപ്പിക്കുമ്പോള്‍ ഫാക്ടിന്റെ ഉത്പാദന ചെവല് ഫാക്ടംഫോസിന് ഏകദേശം 31.50 രൂപയും അമോണിയം സള്‍ഫേറ്റിന് 22 രൂപയുമാണ്. വില്പന വില യഥാക്രമം 16 രൂപ, 9.70 രൂപ എന്ന നിലയ്ക്കാണ്. സബ്സിഡി ഇനത്തിലും യഥാക്രമം 8.13 രൂപയും 4.70 രൂപയും നാഫ്ത കോമ്പന്‍സേഷനായി 3.12 രൂപയും 3.65 രൂപയും ലഭിക്കുന്നു. അപര്യാപ്തമായ നിരക്കിലാണ് നാഫ്ത കോമ്പന്‍സേഷന്‍ കിട്ടുന്നത്. ഒരു കിലോ ഫാക്ടംഫോസിന്റെ വില്പനയിലൂടെ 27.25 രൂപയും അമോണിയം സള്‍ഫേറ്റ് വില്പനയിലൂടെ 18.05 രൂപയുമാണ് ഫാക്ടിന് ലഭിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ഒരു കിലോ രാസവളം ഉത്പാദിപ്പിക്കുമ്പോള്‍ ഫാക്ടിനുണ്ടാകുന്ന നഷ്ടം യഥാക്രമം 4.25 രൂപയും 3.955 രൂപയുമാണ്. ഇത്തരത്തില്‍ ആയിരം കിലോ(ഒരു ടണ്‍) ഫാക്ടംഫോസും അമോണിയം സള്‍ഫേറ്റും ഉത്പാദിപ്പിക്കുമ്പോള്‍ യഥാക്രമം 4250.00 രൂപ, 3955.00 രൂപയുടേയും നഷ്ടമാണ് കണക്കാക്കുന്നത്.
ഇത്തരത്തില്‍ പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഫാക്ടംഫോസ് ഉത്പാദനത്തില്‍ 276.25 കോടി രൂപയുടേയും അമോണിയം സള്‍ഫേറ്റ് ഉത്പാദനത്തില്‍ 79.10 കോടി രൂപയുടേയും നഷ്ടമാണ് നേരിടുന്നത് എന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മൊത്തം നഷ്ടം കണക്കാക്കുയാണങ്കില് ഇത് 1776.75 കോടി രൂപ വരും.
എല്‍എന്‍ജി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സാഹചര്യത്തില്‍ അമിത വിലയ്ക്ക് വാങ്ങിക്കൊണ്ടിരുന്ന നാഫ്തയ്ക്ക് പകരം ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിക്കാമെന്ന പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കും വിധം ഉയര്‍ന്ന വിലയ്ക്ക് എല്‍എന്‍ജി വാങ്ങേണ്ട ഗതികേടിലാണ് ഫാക്ട്. ഇതും ഫാക്ടിന്റെ സാമ്പത്തിക ഭാരം വര്‍ധിപ്പിച്ചു. എല്‍എന്‍ജി ലഭ്യമായ സാഹചര്യത്തില്‍ നാഫ്തയ്ക്ക് നല്‍കിയിരുന്ന കോമ്പന്‍സേഷനും എടുത്തുകളഞ്ഞത് കൂടുതല്‍ തിരിച്ചടിയായി. നാഫ്തയ്ക്ക് ലഭ്യമായിരുന്ന നഷ്ടപരിഹാരവും അപര്യാപ്തമായിരുന്നു. രാസവളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ള സബ്സിഡി കിട്ടണമെങ്കില്‍ തന്നെ കര്‍ഷകര്‍ എത്രമാത്രം വളം വാങ്ങി ഉപയോഗിച്ചുവെന്ന് അതാത് സ്ഥലങ്ങളിലെ കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അത്തരത്തിലുള്ള വിശദവിവരങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കുമ്പോള്‍ മാത്രമേ സബ്സിഡി ലഭിക്കുകയുള്ളു. രാസവള സബ്സിഡി നയങ്ങളിലെ പോരായ്മകളാണ് ഫാക്ടിന്റെ നിലവിലുള്ള നഷ്ടത്തിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വ്യവസായ സ്ഥാപനമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ മൂലധനം ഇല്ലാത്ത സാഹചര്യത്തില്‍ ബാങ്കുകളെ ആശ്രയിക്കേണ്ടിവരികയും പലിശ ഇനത്തില്‍ തന്നെ കോടികള്‍ നല്കേണ്ടിവരുന്നതുമായ സാഹചര്യമാണ് ഫാക്ടിനുള്ളത്. പലിശ രഹിത വായ്പയായിരുന്നു എങ്കില്‍ ഇത്ര വലിയ നഷ്ടം നേരിടുമായിരുന്നില്ല. 1984 മുതല്‍ 98 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലാഭം നേടിക്കൊണ്ടിരുന്ന ഈ സ്ഥാപനം ഇപ്പോള്‍ മരണശയ്യയിലാണ്. അതില്‍ നിന്നും മോചിക്കപ്പെടണമെങ്കില്‍ മൂന്ന് മാര്‍ഗ്ഗങ്ങളാണ് മുന്നിലുള്ളത്. ഫാക്ടിന് വാഗ്ദാനം ചെയ്തിരിക്കുന്ന സാമ്പത്തിക പാക്കേജ് അടിയന്തരമായി അനുവദിക്കുക, പലിശ രഹിത വായ്പ അനുവദിക്കുക, വായ്പയും പലിശയും എഴുതിത്തള്ളുക എന്നീ മാര്‍ഗ്ഗങ്ങളാണ് മുന്നിലുള്ളത്. കൂടാതെ പദ്ധതി വിഹിതമായി നടപ്പ് സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടുള്ള 211 കോടി ഉടന്‍ നല്‍കുക.
കോടികളുടെ നഷ്ടം കണക്കിലെടുത്ത് രക്ഷപ്പെടാന്‍ സാധ്യതയില്ല എന്ന് വിലയിരുത്തി ബിഐഎഫ്ആറിന്റെ പരിധിയില്‍ വന്നാല്‍ പല വിധത്തിലുള്ള നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ ശ്രമിക്കുകയും പരാജയപ്പെട്ടാല്‍ ജീവനക്കാരെ പിരിച്ചുവിടുകയോ വേതനം വെട്ടിക്കുറയ്ക്കുകയോ ചെയ്തേക്കാം. സ്വകാര്യവത്കരിക്കാനുള്ള നീക്കവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കാം. അടിസ്ഥാന പ്രശ്നം കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ശ്രമമല്ല കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഉത്പാദന ചെലവ് കുറയ്ക്കുന്നതിന് അസംസ്കൃത ഉത്പന്നം മറ്റ് സ്ഥാപനങ്ങള്‍ക്ക് നല്കുന്ന പോലെ വില കുറച്ചുനല്‍കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അധികഭാരം ഒഴിവാക്കുന്നതിനായി എല്‍എന്‍ജിയുടെ കെ വാറ്റ് ഒഴിവാക്കാനും സര്‍ക്കാര്‍ ഒരുക്കമല്ല. ഒക്ടോബര്‍ മുതലാണ് ഫാക്ടിന് എല്‍എന്‍ജി ലഭിച്ചു തുടങ്ങിയത്. ഒക്ടോബര്‍ മുതല്‍ നവംബര്‍ 15 വരെ 19.50 ഡോളറിനും നവംബര്‍ 15 മുതല്‍ ജനുവരി 15 വരെ 21.5 ഡോളറിനുമാണ് എല്‍എന്‍ജി ലഭിച്ചത്. ജനുവരി 15 ന് ശേഷം 24.35 ഡോളറിന് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ താങ്ങാനാവാത്ത വില കാരണം ഫാക്ട് ഇപ്പോള്‍ എല്‍എന്‍ജി ഉപഭോഗം നിര്‍ത്തിയിരിക്കുകയാണ്.
നമ്മുടെ രാജ്യത്തിന്റെ ഒരു ഫെഡറല്‍ സംവിധാനം അനുസരിച്ച് പ്രകൃതി, ധാതു വിഭവങ്ങളുടെ കാര്യത്തില്‍ ഭൂമിശാസ്ത്രപരമായ വിവേചനം പാടില്ലാത്തതാണ്. ഇവ മറ്റ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുകപ്പെടുന്നതാണെങ്കില്ക്കൂടി അടിസ്ഥാന ആവശ്യങ്ങള്‍ക്കായി എല്ലാവര്ക്കും ലഭിക്കേണ്ടതാണ്. പ്രകൃതി വാതകത്തിന്റെ കാര്യം എടുത്താല്‍ ഇത്തരത്തില്‍ ഒരു ഓഹരിയും കേരളത്തിന് ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. കൊച്ചി പെട്രോനെറ്റ് ഫാക്ടിന് നല്കുന്ന എല്‍എന്‍ജിക്ക് തുല്യമായ അളവില്‍ പ്രകൃതി വാതകം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പെട്രോനെറ്റിന് തിരികെ നല്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അതും ഒരു പരിഹാരമാണ്. 4600 കോടി രൂപ മുതല്‍മുടക്കില്‍ പുതുവൈപ്പിനില്‍ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിച്ചപ്പോള്‍ എല്ലാവര്ക്കും സ്വീകാര്യമായ വില എല്‍എന്‍ജിക്ക് നിശ്ചയിക്കേണ്ടിയിരുന്നു. ഇന്ത്യയില്‍ ആഭ്യന്തരമായി 75 ശതമാനമാണ് പ്രകൃതിവാതകത്തിന്റെ ഉത്പാദനം നടക്കുന്നത്. പരിസ്ഥിതി സൗഹൃദവും സുരക്ഷിതവും ഏറ്റവും ചെലവ് കുറഞ്ഞ ഇന്ധനം എന്ന നിലയ്ക്കും ഫാക്ടിനെ സംബന്ധിച്ച് ഏറ്റവും മികച്ച അസംസ്കൃത വസ്തുവാണ് എല്‍എന്‍ജി.
ഫാക്ടിന് ലാഭം നേടിക്കൊടുക്കുന്നതില്‍ പ്രധാന ഘടകമായിരുന്ന കാപ്രോലാക്ടത്തിന്റെ ഉത്പാദനവും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ 16 മാസമായി ഈ പ്ലാന്റ് അടച്ചുപൂട്ടിയിട്ട്. അമോണിയ പ്ലാന്റ് കഴിഞ്ഞ ഒരു മാസമായി പ്രവര്‍ത്തിക്കുന്നില്ല. ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ തുരുമ്പെടുത്തും കാടുകയറിയും പിന്നീട് പ്രവര്‍ത്തനക്ഷമമക്കാന്‍ സാധിക്കാത്ത വിധത്തില്‍ നശിച്ചേക്കാം. കോടികളുടെ നഷ്ടം ഇങ്ങനെയും സംഭവിക്കാം. 2000 ത്തോളം ജീവനക്കാര്‍ക്ക് പ്രത്യക്ഷമായും 10,000 ത്തോളം പേര്‍ക്ക് പരോക്ഷമായും അത്താണിയായി നില്ക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വരുത്തിത്തീര്‍ത്ത് സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടോയെന്നും സംശയിക്കുന്നു. നഷ്ടത്തില്‍ ഓടുന്ന ഒരു സ്ഥാപനം സ്വകാര്യവ്യക്തികളുടെ പക്കല്‍ എത്തുമ്പോള്‍ എങ്ങനെ ലാഭകരമാകുന്നു? അവിടെ എന്റെ സ്ഥാപനം എന്ന ചിന്തയുണ്ടാകുന്നു. മുടക്കിയതിന്റെ നൂറിരട്ടി നേടണമെന്ന ആഗ്രഹവും. എന്നാല്‍ ഈ ആഗ്രഹം എന്തുകൊണ്ടാണ് കേന്ദ്രത്തിന്റെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ക്ക് ഉണ്ടാകാത്തത്? ആ സ്ഥാപനം എങ്ങനെ പ്രവര്‍ത്തിച്ചാലും ആര്‍ക്കും പ്രശ്നമില്ല. മറിച്ച് ഈ സ്ഥാപനങ്ങളുടെ നേട്ടത്തിന്റെ പ്രയോജനം ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളില്‍ കേന്ദ്രീകൃതമല്ലെന്നും മറിച്ച് ഒരു രാജ്യത്തിന് ഒട്ടാകെയാണെന്നും ചിന്തിച്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുയാണ് ബന്ധപ്പെട്ട അധികൃതര്‍ ചെയ്യേണ്ടത്. ജീവന് നല്‍കിയും ഫാക്ടിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും അരുത്.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: