കോട്ടയം: ദൈവത്തെ കാണുന്നവനല്ല, അനുഭവിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യനെന്ന് ഡോ.പീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. 93-ാമത് മള്ളിയൂര്‍ ഭാഗവതഹംസജയന്തി ഉദ്ഘാടന സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മള്ളിയൂര്‍ ഭാഗവതഹംസം ദൈവത്തെ അനുഭവിച്ചവനാണ്. അനുഭവിച്ചാല്‍ പെട്ടെന്ന് ദൈവത്തെ മറക്കില്ല.
ഈശ്വരനില്ലാതെ മനുഷ്യനില്ല. എല്ലാ മനുഷ്യനിലും ഈശ്വരനുണ്ട്. അന്യനിലുളള ദൈവത്തെ കാണാന്‍ സാധിക്കണം. മനുഷ്യനിലെ ഈശ്വരാംശത്തെ വെളിപ്പെടുത്തുന്ന മഹാത്മാവാണ് മള്ളിയൂര്‍. മനുഷ്യനിലെ നന്മ നിലനിര്‍ത്താനാണ് മള്ളിയൂര്‍ സ്വാമി എന്നും പ്രവര്‍ത്തിച്ചത്. കേരളത്തിന്റെയും ലോകത്തിന്റെയും സമ്പാദ്യമാണദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ഉപദേശങ്ങളും ലോകത്തിന് ആശീര്വാദമാകട്ടെയെന്നും ക്രിസോസ്റ്റം മെത്രാപ്പോലീത്ത പറഞ്ഞു.
പൂന്താനവും കുറൂരമ്മയും മേല്പ്പത്തൂരുമെല്ലാം ഒന്നുചേര്‍ന്ന ഗുരുസത്തയാണ് മള്ളിയൂര്‍ ഭാഗവതഹംസമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് പത്മഭൂഷണ്‍ ഡോ.കെ.രാധാകൃഷ്ണന് പറഞ്ഞു. മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിന്റെ പല പരീക്ഷണഘട്ടങ്ങളിലും മള്ളിയൂരെത്തി ഉപദേശങ്ങള്‍ തേടാറുണ്ടായിരുന്നു. ഇന്നും ആ ഉപദേശങ്ങള്‍ തനിക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാഗവതഹംസജയന്തി ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. ചലച്ചിത്രതാരം ഭരത് സുരേഷ് ഗോപി മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്കാരവും മള്ളിയൂര്‍ ഗണേശപുരസ്കാരവും സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് 2014 മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്കാര പ്രഖ്യാപനം നടത്തി. മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശിവരാമകൃഷ്ണ അയ്യര്‍, വെണ്മണി കൃഷ്ണന് നമ്പൂതിരി, കേണല്‍ ബാലന്, ടി.സി.വിജയന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: