ജ്യോൂബ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുഡാനില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവന് നിലനിര്‍ത്തുന്നതിനുള്ള ഭക്ഷണമില്ലാതെ ദുരിതത്തിലെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ഏതാണ്ട് മുപ്പത്തിയേഴ് ലക്ഷത്തോളം പേരാണ് ഭക്ഷണമില്ലാതെ ദക്ഷിണ സുഡാനില്‍ ആഭ്യന്തര കലാപത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത്. രാജ്യത്തിന്റെ ജനസംഖ്യയുടെ മൂക്കാല്‍ഭാഗവും ഇപ്പോള്‍ ദാരിദ്യത്തിന്റെ പടുകുഴിയിലാണ്.പ്രസിഡന്റ് സല്‍വ കിറും മുന്‍ വൈസ് പ്രസിഡന്റ് റെയ്ക് മാച്ചറും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കമാണ് സുഡാനില്‍ കലാപത്തിന്റെ വിത്തുകള്‍ പാകിയത്. ഡിസംബര്‍ 15ന് വിമത സൈനിക സംഘങ്ങള്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം ആരംഭിച്ചു. അക്രമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. 860,000 ഓളം പേര് പാലായനം ചെയ്തു.ആഭ്യന്തരകലാപം രാജ്യത്തിന്റെ സാംബത്തിക സ്ഥിതിയെയും തകിടം മറിച്ചു. വിപണികള്‍ നിശ്ചലമായി. ഭക്ഷണമില്ലാതെ ജനങ്ങള്‍ പൊറുതിമുട്ടി.
സ്വതന്ത്രമായി നടക്കാന്‍ പോലും കഴിയാത്ത വിധം സമ്മര്‍ദ്ദത്തിലാണ് ജനങ്ങളെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം ഏകോപകന് ടോബി ലാന്‍സര്‍ പറയുന്നു.നിരാശരായ ജനങ്ങള്‍ ഭക്ഷണത്തിനായി മോഷണം നടത്തുന്ന അവസ്ഥയാണ് ഇപ്പോള്‍ സുഡാനിലുള്ളത്. മലകല്‍ നഗരത്തില്‍ ഭക്ഷണങ്ങളും മരുന്നുകളും സൂക്ഷിച്ചിരിക്കുന്ന ഗോഡൗണ്‍ തകര്‍ത്ത് ജനങ്ങള്‍ ഭക്ഷണസാധനങ്ങള്‍ കൈയ്യേറിയ സ്ഥിതിയും ഉണ്ടായി.പാലായനം ചെയ്ത 863,000 പേരില്‍ 740,000 പേരും സുഡാനില്‍ തന്നെയാണ് ഉള്ളത്. ശേഷിക്കുന്നവര്‍ അയല്‍രാജ്യങ്ങളിലേക്ക് കുടിയേറി.ഫെബ്രുവരി 7ന് ആരംഭിക്കാനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇരുവിഭാഗങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പാലിക്കാന്‍ ധാരണയായിട്ടുണ്ട്. എങ്കിലും ചിലയിടങ്ങളില്‍ സംഘര്‍ഷം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: