കായംകുളം: ആധുനികതയെന്നാല്‍ പാശ്ചാത്യവത്കരണമെന്ന് തെറ്റിദ്ധരിക്കരുതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. ചെട്ടികുളങ്ങര ദേവീക്ഷേത്രം സനാതന ധര്‍മസേവാ സംഘത്തിന്റെ സനാതനധര്‍മ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ആദ്ദേഹം.
പ്രഥമ ദൃഷ്ടിയില് ഭാരതീയ സംസ്കാരവും പാശ്ചത്യസംസ്കാരവും വ്യത്യസ്തങ്ങളായി തോന്നും. ഒന്ന് പ്രാചീനവും മറ്റേത് ആധുനികവും. ഒന്നിനെ തള്ളാതെ മറ്റൊന്നിനെ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലന്നും തോന്നാം. എന്നാല്‍ ഇവിടെയാണ് ഭാരതീയ പൈതൃകത്തിന്റെ മഹത്വം. അടിവേരുകളില്‍ ഉറച്ചുനിന്ന് ചുറ്റുപാടുംനിന്ന് വരുന്ന എല്ലാകാര്യങ്ങളേയും സ്വാംശീകരിക്കുവാന്‍ അത് കരുത്തുനല്കുന്നു.
എല്ലാ ഭാഗങ്ങളില്‍ നിന്നും മംഗളകരങ്ങളായ ആശയങ്ങള്‍ കടന്നുകൊണ്ടിരിക്കട്ടെ എന്ന് ഋഗ്വേദത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഇതായിരിക്കണം ഒരോ യഥാര്ത്ഥഹിന്ദുവിന്റേയും ജീവിത ദര്‍ശനം. സനാതനധര്‍മത്തിന്റെ ശാശ്വതമൂല്യങ്ങളെ കാലദേശാനുകൂലമായി എങ്ങനെ അവതരിപ്പിക്കുകയും അനുഷ്ടിക്കുകയും ചെയ്യാമെന്ന് വഴികാണിച്ചുതന്നവരാണ് ശ്രീരാമകൃഷ്ണദേവരും സ്വാമി വിവേകാനന്ദനും. പാശ്ചാത്യപൗരസ്ത്യഭേദമില്ലാതെ സമസ്തമാനവരാശിയേയും ആഴത്തില്‍ സ്വാധീനിച്ചവരും ഗതിതിരിച്ചുവിട്ടവരും ഇന്നും ദിശാബോധം നല്‍കിക്കൊണ്ടിരിക്കുന്നവരുമാണ് ഈ മഹാപുരുഷന്മാര്. അവര്‍ ഒന്നിനേയും തള്ളപ്പറഞ്ഞില്ല.
സനാതനധര്‍മത്തെ ഭാരതത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയും അതേസമയം പാശ്ചാത്യ നാഗരികതയുടെ ഉത്തമാശയങ്ങളെ ഉള്‍ക്കൊള്ളാന്‍ ഭാരതീയരെ പഠിപ്പിക്കുകയും ചെയ്തുവെന്നതാണ് അവരുടെ യഥാര്‍ഥ മഹത്വം, അദ്ദേഹം പറഞ്ഞു.
എല്ലാറ്റിനേയും നിലനിര്‍ത്തുന്നത് ധര്‍മമാണ്. ധര്മത്തില് നിന്ന് വ്യതിചലിച്ചാല്‍ നിലനില്‍പ്പില്ലാതാകും. മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പും ധര്‍മാചരണത്തില്‍ അധിഷ്ഠിതമാണ്. ധര്‍മത്തെ കൃത്യമായി നിര്‍വചിക്കാന്‍ പ്രയാസമാണന്നും പി.പരമേശ്വരന് പറഞ്ഞു. സനാതനധര്‍മ സേവാ സംഘം പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണപിള്ളയുടെ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലര്‍ റ്റി.പി.ശ്രിനിവാസന് സമ്മേളന ഉദ്ഘാടനവും സനാതനധര്‍മ പുരസ്കാരം പി.പരമേശ്വര്ക്ക് നല്‍കിയും ആദരിച്ചു. കെ.എസ്.പ്രേമചന്ദ്രക്കുറുപ്പ് ഐഎഎസ്, യജ്ഞാചാര്യന്‍ മണ്ണടി ഹരി, അഡ്വ.എസ്.എസ്.പിള്ള, ഗോകുലം രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: