കൊച്ചി പുലയമഹാജന സഭയുടെ രൂപീകരണത്തെ സംബന്ധിച്ച പ്രാരംഭചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായത് കായല്‍ സമ്മേളനത്തില്‍ വെച്ചാണ്. ചരിത്രത്തില്‍ ഇടംകിട്ടാതെ പോയ ഈ സംഭവത്തെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ട്. അവര്‍ വിശ്വാസ്യരും ഉന്നതരും ആകയാല്‍ അവരുടെ രേഖപ്പെടുത്തലുകള്‍ പ്രാമാണികമായ ചരിത്രരേഖയ്ക്ക് തുല്യമാണ്.
കായല്‍ സമ്മേളനത്തിലും അതിനുശേഷം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍ വെച്ച് നടന്ന സമ്മേളനങ്ങളിലും യശഃശരീരനായ ടി.കെ.കൃഷ്ണമേനോനും സംബന്ധിച്ചിരുന്നു എന്ന കാര്യത്തില്‍ ഏകാഭിപ്രായമുണ്ട്. ടി.കെ.കൃഷ്ണമേനോന് എറണാകുളത്തെ പ്രശസ്തമായ തോട്ടക്കാട്ടു കുടുംബത്തിലെ അംഗവും കൊച്ചിയിലെ അധഃസ്ഥിത ജനതയുടെ ഉത്കര്‍ഷത്തിനുവേണ്ടി കറുപ്പന് മാസ്റ്ററോടൊപ്പം ആത്മാര്‍ത്ഥമായ സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുള്ള മഹാത്മാവുമായിരുന്നു.
കായല്‍ സമ്മേളനത്തെക്കുറിച്ച് സിസ്റ്റര്‍ തപസ്വിനിയുടെ വെളിപ്പെടുത്തലുകള്‍ നോക്കാം. സിസ്റ്റര്‍ തപസ്വിനി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സംസ്കൃതത്തില്‍ ഉപരിപഠനം നടത്തുന്നതിനുവേണ്ടി കറുപ്പന് മാസ്റ്ററുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. എറണാകുളത്തെ പ്രശസ്തമായ ‘അബലാശരണം’ 1926 ല്‍ സിസ്റ്റര്‍ തപസ്വിനിയായിരുന്നു സ്ഥാപിച്ചത്. നിരവധിയായ അധഃസ്ഥിത സമുദായത്തിലെ പെണ്‍കുട്ടികള്‍ ഇവിടെ താമസിച്ചു തൊഴില്‍ വിദ്യാഭ്യാസവും കലാശാലാ വിദ്യാഭ്യാസവും നിര്‍വഹിച്ചിരുന്നു.
അധഃസ്ഥിത ജനതയുടെ ഉന്നതിക്കുവേണ്ടിയുള്ള കറുപ്പന് മാസ്റ്ററുടെ മനോഗതികളെക്കുറിച്ച് സിസ്റ്റര്‍ തപസ്വിനിക്ക് നന്നായറിയാമായിരുന്നു. അതുകൊണ്ട് അവര്‍ പറയുന്നു: “പുലയര്‍ക്ക് ഒരു പൊതുഘടന അത്യാവശ്യമാണെന്ന് അദ്ദേഹം ഉപദേശിക്കുകയും പുലയപ്രമാണികളില് ചിലരെ വിളിച്ചുവരുത്തി സംഘടന രൂപീകരിക്കേണ്ടതിലേക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു”. ആ ഉപദേശങ്ങള്‍ എന്തായിരുന്നു? “എറണാകുളം കായലില്‍ അന്നുണ്ടായിരുന്ന കമ്പിക്കാലില്‍ വഞ്ചികള്‍ കെട്ടി അതിലിരുന്നുകൊണ്ടാണ് പ്രസ്തുത സഭയുടെ സംഘടനാപരമായ കാര്യങ്ങള്‍ ആലോചിക്കുകയും കൃഷ്ണാനദി മുതല്‍ പേര്‍ക്ക് ഇത് സംബന്ധിച്ചുവേണ്ട നിര്‍ദ്ദേശങ്ങള്‍ മാസ്റ്റര്‍ നല്‍കുകയും ചെയ്തിട്ടുള്ളത്.”
“കായല്‍ സമ്മേളനം നടന്നത് എന്നാണ്? ഊഹിക്കാനേ കഴിയുകയുള്ളൂ. ‘ജാതിക്കുമ്മി’യും 1088 ല്‍ ബാലാകലേശവും രചിക്കപ്പെട്ടു. 1089 ല്‍ മാത്രമേ ജാതിക്കുമ്മി അച്ചടിക്കപ്പെടുന്നുള്ളൂ. അതിനുശേഷമുള്ള കാലത്താണ് കൃഷ്ണാദി ആശാനും കൂട്ടരും കറുപ്പന് മാസ്റ്ററെ സന്ദര്‍ശിക്കുന്നത്. ഈയൊരു സന്ദര്‍ശനം കറുപ്പന് മാസ്റ്റര്‍ പ്രതീക്ഷിച്ചിരുന്നതുമാണ്.
കൃഷ്ണാദി ആശാന് അന്നത്തെ ഒരു സാധാരണ പുലയനായിരുന്നില്ല. അദ്ദേഹത്തിന് മലയാളവും സംസ്കൃതവും കൈകാര്യം ചെയ്യാന്‍ വശമുണ്ടായിരുന്നു. മാത്രവുമല്ല; അല്‍പ്പം വൈദ്യവും സംഗീതവും അദ്ദേഹം കരസ്ഥമാക്കിയിരുന്നു. തന്നെ സന്ദര്‍ശിച്ച കൃഷ്ണാദിയെ മധ്യവയസ്കന് എന്നാണ് കറുപ്പന് മാസ്റ്റര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. കൊച്ചിയിലെ അധഃസ്ഥിത ജനതയുടെ ജീവിതത്തെ പില്ക്കാലത്ത് മാറ്റിമറിച്ച സംഭവമായിരുന്നു ആ സന്ദര്‍ശനം. പക്ഷേ, അത് കൃത്യമായി രേഖപ്പെടുത്താനുള്ള ചരിത്രബോധം നമ്മള്‍ക്കുണ്ടായിരുന്നില്ല!
ഈ സന്ദര്‍ശനത്തിന് മുമ്പായിത്തന്നെ കൃഷ്ണാദി ആശാന് ജാതിക്കുമ്മി വായിച്ചിരുന്നു. അക്കാര്യം കൃഷ്ണാദി ആശാനും കറുപ്പന് മാസ്റ്ററും തമ്മിലുള്ള സംഭാഷണ മദ്ധ്യേ വെളിവാക്കപ്പെടുകയും ചെയ്തു. കൃഷ്ണാദിയുടെ ആഗമനോദ്ദേശം ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു; തങ്ങള്‍ കറുപ്പന് മാസ്റ്റരുടെ ശിഷ്യത്വം സ്വീകരിക്കുവാന്‍ വന്നതാണെന്ന്. അതിന് കാരണം ജാതിക്കുമ്മിയുടെ സ്വാധീനവുമായിരുന്നു.
ഇതിന് മുന്‍പ് കൃഷ്ണാദി ആശാനും കറുപ്പന്‍മാസ്റ്ററും കണ്ടുമുട്ടിയതായി തെളിവില്ല. കായല്‍ സമ്മേളനം നടന്നത് തുടര്‍ന്നുള്ള നാളുകളിലാണ്.
കൊച്ചി നിയമസഭയില്‍ പുലയരെ ആദ്യമായി പ്രതിനിധീകരിച്ചത് പി.സി.ചാഞ്ചന് ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രന് പി.സി.കൊച്ചുകൃഷ്ണന്‍ ഇടക്കൊച്ചി ജ്ഞാനോദയം സഭയുടെ പ്ലാറ്റിനം ജൂബില സ്മരണികയില്‍ തന്റെ അച്ഛനെ കുറിച്ചെഴുതിയ ലേഖനത്തില്‍ ‘കായല്‍സമ്മേളന’ത്തെ രേഖപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. “കൊച്ചിയിലെ പുലയരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പുലയരെ സംഘടിപ്പിക്കുവാനും അവരില്‍ സംഘടനാബോധം വളര്‍ത്തുവാനും ശ്രമിച്ച ഒരു മഹാപുരുഷനായിരുന്നു കവിതിലകന്‍ പണ്ഡിറ്റ് കെ.പി.കറുപ്പന്. കൊച്ചിയിലെ പുലയരുടെ ആദ്യ സംഘടനയായ കൊച്ചി പുലയ മഹാജന സഭ രൂപീകരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തിരുന്ന പണ്ഡിറ്റ് കറുപ്പന് മാസ്റ്റര്‍, കൃഷ്ണാദി ആശാനെ വിളിച്ചു പുലയരുടെ ഒരു യോഗം വിളിച്ചുകൂട്ടുവാന്‍ പറഞ്ഞു. പക്ഷെ; എവിടെ യോഗം കൂടും? കൃഷ്ണാദി ആശാന് ഒരു പോംവഴി കണ്ടുപിടിച്ചു. കരയില്‍ യോഗം കൂടുവാന്‍ നിവൃത്തിയില്ലെങ്കില്‍ കായലില്‍ വള്ളങ്ങള്‍ ചേര്‍ത്ത് യോഗം കൂടാമെന്ന് തീരുമാനിച്ചു.
കായലില്‍ വള്ളങ്ങളില്‍ യോഗം കൂടാമെന്ന അഭിപ്രായം കൃഷ്ണാദി ആശാനില്‍നിന്നും ഉണ്ടായതാണോ?
സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടറായി വിരമിച്ച കെ.എന്‍.സുകുമാരന്‍, കറുപ്പന് മാസ്റ്ററുടെ അടുത്തബന്ധുവാണ്. രോഗശയ്യയില്‍ കിടന്ന് കറുപ്പന് മാസ്റ്റര്‍ പറഞ്ഞുകൊടുത്ത കവിതകളും കത്തുകളും പകര്‍ത്തിയത് ഇദ്ദേഹമാണ്. കറുപ്പന് മാസ്റ്ററുടെ വിവിധ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് കെ.എന്‍.സുകുമാരന്‍ ഇടക്കൊച്ചി ജ്ഞാനോദയം സഭ പ്ലാറ്റിനം ജൂബിലി സ്മരണികയില്‍ എഴുതിയ സാമൂഹ്യ നവോത്ഥാന ചരിത്രപുരുഷന് എന്ന ലേഖനത്തില്‍ വിവരിക്കുന്ന ഒരു സംഭവം ഉദ്ധരിക്കുന്നത് സന്ദര്‍ഭോചിതമാണ്.
എറണാകുളം ശിവക്ഷേത്രത്തിനും ഹജൂര്‍ കച്ചേരിക്കും മുന്നിലൂടെയുള്ള റോഡില്‍ക്കൂടി സഞ്ചരിക്കുന്നതിന് പുലയര്‍ തുടങ്ങിയ അധഃസ്ഥിത ജാതിക്കാര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇതൊരു പ്രധാന വീഥിയാണ്. അധഃസ്ഥിതര്‍ക്ക് ഈ റോഡിലൂടെ സഞ്ചാരസ്വാതന്ത്ര്യം വേണം. അതെങ്ങനെ സാധിക്കാം? പറയാന്‍ പോകുന്ന സംഭവം കൊച്ചി പുലയമഹാസഭയുടെ രൂപീകരണത്തിനുശേഷവും പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന് വളരെ മുമ്പും ആയിരുന്നു നടന്നത്. വൈക്കം സത്യഗ്രഹത്തിന് ചരിത്രത്തില്‍ പ്രാധാന്യം കിട്ടിയെങ്കിലും ഇക്കാര്യത്തിന് യാതൊരു പരിഗണനയും ഉണ്ടായില്ല.
1916 ല്‍ ഇന്നത്തെ സുഭാഷ് ബോസ് പാര്‍ക്കില്‍ ഒരു കാര്‍ഷിക പ്രദര്‍ശനം നടന്നു. അന്ന് കൊച്ചി രാജ്യത്തെ ദിവാന് ജെ.ഡബ്ല്യു.ഭോര്‍ എന്ന സായ്പായിരുന്നു. പ്രദര്‍ശനത്തിന്റെ സമാപന ദിവസത്തില്‍ നടന്ന സമ്മേളനത്തില്‍ സായ്പായിരുന്നു അദ്ധ്യക്ഷന്‍. കറുപ്പന് മാസ്റ്റര്‍ ഒരു പ്രാസംഗികനും ആയിരുന്നു.
പ്രസംഗമദ്ധ്യേ കറുപ്പന് മാസ്റ്റര്‍ പറഞ്ഞു; “പലതരം ധാന്യങ്ങള്‍, കാര്‍ഷിക വിളകള്‍, തൈകള്‍, കിഴങ്ങുവര്‍ഗങ്ങള്‍ മുതലായവ പ്രദര്‍ശന പന്തലില്‍ വളരെ കൗതുകകരമായി സജ്ജീകരിച്ചിരിക്കുന്നു. അത് എല്ലാവരും കണ്ട് സന്തോഷിച്ചു തൃപ്തിയോടെ മടങ്ങുന്നതും കാണാം. പക്ഷേ രാപ്പകല്‍ കഷ്ടപ്പെട്ട് ഇതെല്ലാം ഉല്‍പ്പാദിപ്പിക്കുന്ന പാവപ്പെട്ട കൃഷിക്കാര്‍ക്ക് ഈ പന്തലില്‍ കടന്നുവന്നു ഇതെല്ലാം കണ്ട് അഭിമാനം കൊള്ളാനും തങ്ങളുടെ ഉല്‍പ്പാദനക്ഷമത മനസ്സിലാക്കി വിലയിരുത്താനും സാധിക്കുന്നില്ല.”
കറുപ്പന്‍മാസ്റ്ററുടെ ഈ പ്രസ്താവം സായ്പിന്റെ നീതിബോധത്തെ തട്ടിയുണര്‍ത്തി. പ്രദര്‍ശനത്തിന്റെ മുഖ്യകാരണക്കാര്ക്ക് ഇങ്ങനെയൊരനുഭവം ഉണ്ടാകുന്നത് ശരിയല്ല. പ്രദര്‍ശന പന്തലിലേക്ക് കടന്നുവരാന്‍ സായ്പ് അവര്‍ക്ക് അനുവാദം കൊടുത്തു.
കേട്ട മാത്രയില്‍ കായലില്‍ വള്ളങ്ങളില്‍ കാത്തുനിന്നിരുന്ന ശുഭ്രവസ്ത്രധാരികളായ പുലയരും അവരുടെ സ്ത്രീകളും പ്രദര്‍ശന പന്തലില്‍ കടന്നുവന്നു. അവര്‍ അവിടെ ചുറ്റിനടന്നു പ്രദര്‍ശന വസ്തുക്കള്‍ കണ്‍കുളിരെ കണ്ടു. രാജവീഥിയിലൂടെ സഞ്ചരിക്കുകയും ചെയ്തു.
പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന് നേടിയെടുക്കാന്‍ കഴിയാതെ പോയ സാമൂഹ്യ വിപ്ലവം കറുപ്പന്‍മാസ്റ്റര്‍ തന്റെ കൗശലപ്രയോഗം കൊണ്ട് നേടിയെടുത്തുവെന്നത് നമ്മെ രോമാഞ്ചമണിയിക്കുന്നു.
പ്രശസ്ത സാഹിത്യകാരനും അധഃസ്ഥിത ജനതയുടെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ ഉന്നതിക്കായി ആത്മാര്‍ത്ഥമായി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ടി.കെ.സി.വടുതല ‘വ്യക്തി മാഹാത്മ്യം’ എന്ന തന്റെ ഗ്രന്ഥത്തില്‍ കായല്‍ സമ്മേളനത്തെക്കുറിച്ച് രേഖപ്പെടുത്തുന്നതിപ്രകാരമാണ്; “ലോകചരിത്രത്തില്‍ മറ്റൊരിടത്തും ഇതുപോലൊരു സംഭവം നടന്നതായി ഇന്നോളം കേള്‍ക്കാനിടയായിട്ടില്ല!”
കായല്‍ സമ്മേളനം കഴിഞ്ഞ് ഒരു നൂറ്റാണ്ട് പിന്നിട്ടുവെന്നത് കേവലസത്യമാണ്. കായല്‍ സമ്മേളനത്തിന്റെ പരിസമാപ്തി കൊച്ചി പുലയമഹാജനസഭയുടെ രൂപീകരണത്തിലാണ് എത്തിനില്‍ക്കുന്നത്.
കൊച്ചിയിലെ പുലയരുടെ അന്നത്തെ അവസ്ഥ വെച്ചു നോക്കുമ്പോള്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍ കൂടിയ മഹാസമ്മേളനത്തിന് മുന്നൊരുക്കങ്ങള്‍ ഏറെ വേണ്ടിവന്നിരിക്കണം. പുലയര്‍ അന്ന് പ്രാദേശികമായിട്ടെങ്കിലും ഏതെങ്കിലും ചെറുസംഘങ്ങളായി കൂടിയിരുന്നോ എന്നുപോലും പറയാനാകുകയില്ല. അടിമത്തം പുലയരുടെ സംഘം ചേരലിന് ഏറ്റവും ശക്തമായ തടസ്സമായിരുന്നു.
എന്നാല്‍ സംഘടിക്കണം എന്ന് കറുപ്പന് മാസ്റ്റര്‍ കൃഷ്ണാദി ആശാനോടും കൂട്ടരോടും പറഞ്ഞപ്പോള്‍ അതവര് പൂര്‍ണമായും ഉള്‍ക്കൊള്ളുകയും ആ ദൗത്യം നിര്‍വഹിക്കുകയും ചെയ്തു.
ഉപദേശം നല്‍കിക്കൊണ്ട് മാറിനിന്ന ആളല്ല കറുപ്പന് മാസ്റ്റര്‍. പുലയരോടൊപ്പവും അവരുടെ മുന്‍പന്തിയിലും കറുപ്പന് മാസ്റ്റര്‍ ഉണ്ടായിരുന്നു. കറുപ്പന് മാസ്റ്റര്‍ തന്റെ കവനവൈഭവത്തെ അധഃസ്ഥിത ജനതയുടെ മനുഷ്യാവകാശ സ്ഥാപനത്തിനുവേണ്ടി വിനിയോഗിച്ചു. ഉദാഹരണത്തിന് ‘ചാഞ്ചന്‍കുട്ടി’യിലെ നാലുവരികള്‍ ഉദ്ധരിക്കുകയാണ്.
ആണത്തം കാട്ടി നീ ചാഞ്ചന്‍കുട്ടി
അടല്പ്പെടേണ്ടതില് തെല്ലുപോലും
അടിമയായിട്ടൊരു നാഴികയും
അമരാതിരിക്കുന്നതെത്ര നന്ന്.
1927 ല്‍ കൊച്ചിയില്‍ വിദ്യാഭ്യാസ വകുപ്പ് രൂപീകരിക്കപ്പെട്ടു. കറുപ്പന് മാസ്റ്റര്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ അധഃകൃത വര്ഗോപസംരക്ഷകന് ആയിരുന്നു. ആ നിലയ്ക്കും അദ്ദേഹത്തിന്റെ സേവനം നിസ്തുലമായിരുന്നു. അധഃകൃതവര്ഗോപസംരക്ഷകന് എന്ന നിലയില്‍ അധഃകൃതരെ എങ്ങനെ ഉന്നമിപ്പിക്കാം എന്ന സങ്കല്‍പ്പത്തിന്റെ അക്ഷര രേഖയാണ് ആചാരഭൂഷണം.
കൊച്ചി പുലയ മഹാജനസഭയുടെ ഔദ്യോഗികമായ രൂപീകരണത്തിന് കൃഷ്ണാദി ആശാനും കൂട്ടരും നിര്‍വഹിച്ച പങ്ക് അത്ഭുതാവഹമായിരുന്നു. സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂളില്‍ വെച്ചു നടന്ന ഒന്നാം സമ്മേളനത്തില്‍ പുലയരായ 1500 ഓളം സ്ത്രീ പുരുഷന്മാര് പങ്കെടുത്തു. ഏതാനും മാസങ്ങള്‍ക്കുശേഷം ചേര്‍ന്ന രണ്ടാമത് സമ്മേളനത്തിലെ ആള്‍ക്കൂട്ടം ആദ്യത്തേതിലും കൂടുതലായിരുന്നു. ഇതില്‍നിന്നും അന്ന് ഓരോ പുലയന്റേയും ഉള്ളില്‍ ജ്വലിച്ചു കൊണ്ടിരുന്ന സ്വാതന്ത്ര്യാഭിവാഞ്ചയുടെ തീക്ഷ്ണത ഊഹിക്കാവുന്നതേയുള്ളൂ. കൊച്ചി പുലയമഹാജന സഭയുടെ ആദ്യത്തെ പ്രസിഡന്റ് കൃഷ്ണാദി ആശാനും സെക്രട്ടറി യുവാവായ പി.സി.ചാഞ്ചനുമായിരുന്നുവെന്നാണ് കെ.കെ.മാധവന് മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നത്. 1930 നുശേഷം ‘സഭ’യുടെ പേര് സമസ്ത കൊച്ചി പുലയമഹാജനസഭ എന്നു ഭേദഗതി ചെയ്തെന്നും കെ.കെ.മാധവന് മാസ്റ്റര്‍ പറയുന്നു. ഇതിന്റെ അര്‍ത്ഥം പഴയ കൊച്ചി രാജ്യത്തെ മുഴുവന്‍ പ്രദേശവും മുഴുവന്‍ പുലയരും ‘സഭ’യുടെ പ്രവര്‍ത്തനപരിധിയില്‍ വന്നുവെന്നതാണ്.
സമസ്ത കൊച്ചി പുലയമഹാജനസഭയുടെ നേതാക്കള്‍ മിക്കവാറും നല്ല വിദ്യാഭ്യാസം നേടിയവും വ്യക്തിത്വം ഉള്ളവരും ആയിരുന്നു. ഇതുപോലൊരു പ്രത്യേകത തിരുവിതാംകൂറിലെ സാധുജന പരിപാലന സംഘത്തില്‍ കാണാനാകുന്നില്ല. കൃഷ്ണാദി ആശാന്, പി.സി.ചാഞ്ചന്, കെ.പി.വള്ളോന്‍ എന്നിവര്‍ ‘സഭ’യുടെ ആദ്യകാല നേതാക്കളും പി.കെ.ചാത്തന്, പി.കെ.കൊടിയന്‍, കെ.കെ.കണ്ണന്, പി.വി.ചാത്തുകുട്ടി, ടി.എ.പരമന്, എം.കെ.കൃഷ്ണന്, കെ.കെ.പൈങ്കി, ടി.കെ.സി.വടുതല എന്നിവര്‍ പില്ക്കാല നേതാക്കളും ആയിരുന്നു.
മൂന്നരപതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനം കൊണ്ട് സമസ്ത കൊച്ചി പുലയ മഹാജനസഭ കൊച്ചിയിലെ പുലയരുടെ ജീവിതത്തില്‍ ചിരസ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കി. 1948 ഓടുകൂടി സമസ്ത കൊച്ചി പുലയമഹാജനസഭ നാമാവശേഷമായി. 1941 ഓടുകൂടി സാധുജനപരിപാലന സംഘവും പ്രവര്‍ത്തനരഹിതമായെന്ന് കൂട്ടത്തില്‍ പറയട്ടെ. പിന്നീട് മൂന്ന് പതിറ്റാണ്ടോളം കേരളത്തില്‍ പുലയരുടെ ജീവിതത്തില്‍ ആശയക്കുഴപ്പത്തിന്റെയും അബദ്ധധാരണകളുടേയും കാലമായിരുന്നു.
സമസ്ത കൊച്ചി പുലയമഹാജനസഭയുടേയും സാധുജന പരിപാലന സംഘത്തിന്റേയും ചാമ്പലില്നിന്നാണ് കെപിഎംഎസ് രൂപം കൊണ്ടിട്ടുള്ളത്.
കെ. വി. മദനന് (ലേഖകന്‍ വിശ്വഹിന്ദു പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷനാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: