168. രഘുവംശസമുദ്ഭവഃ – രഘുവിന്റെ വംശത്തില്‍ പിറന്നവന്. സൂര്യവംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവായിരുന്നു രഘു. ദിലീപന്റെ മകനായി രഘുവിന്റെ കീര്‍ത്തികൊണ്ട് ആ വംശത്തിന് രഘുവംശം എന്നു പേരുണ്ടായി. രഘുവിന്റെ പരമ്പരയില്പ്പെട്ടവരില് പ്രധാനിയായതുകൊണ്ട് ശ്രീരാമനെ രാഘവന് എന്നുപറയാറുണ്ട്. കാളിദാസന് സൂര്യപ്രഭവമായ വംശത്തിന്റെ മാഹാത്മ്യം വര്‍ണിക്കുന്ന തന്റെ മഹാകാവ്യത്തിന് രഘുവംശം എന്നാണ് പേരുകൊടുത്തത്. രഘുവിന്റെ വംശത്തില്‍ പിറന്നത് ഭഗവാനുപോലും മേന്മയാണ്.
169. അജപൗത്രഃ – അജന്റെ പൗത്രന്. രഘുവിന്റെ പുത്രനായിരുന്നു അജന്. അജന്റെ മകന് ദശരഥന്. ദശരഥന്റെ മകനായി ജനിച്ച രാമനെ നാമം സ്തുതിക്കുന്നു.
170 ദാശരഥിഃ – ദശരഥന്റെ മകന്. അജമഹാരാജാവിന്റെ മകനാണ് ദശരഥന് എന്ന് മുന്‍നാമത്തിന്റെ വ്യഖ്യാനത്തില്‍ പറഞ്ഞു. ദശരഥന് പുത്രകാമേഷ്ടി നടത്തി സന്താനങ്ങളെ നേടിയതും മുന്‍പ് പറഞ്ഞിരുന്നു.
171. ശത്രുഘ്ന ഭരതാഗ്രജഃ – ശത്രുഘ്നന്റെയും ഭരതന്റെയും ജ്യേഷ്ഠന്. ദശരഥ മഹാരാജാവ് നടത്തിയ പുത്രകാമേഷ്ടി യാഗത്തിലുണ്ടായ പായസം സേവിച്ച് ദശരഥന്റെ മൂന്നു പത്നിമാരും ഗര്‍ഭം ധരിച്ചു. കൗസല്യാദേവിക്ക് രാമനും കൈകേയിക്ക് ഭരതനും സുമിത്രയ്ക്ക് ലക്ഷ്മണന്, ശത്രുഘ്നന്‍ എന്ന് രണ്ടു പുത്രന്മാരും ഉണ്ടായി. ഇവരില്‍ രാമനും ലക്ഷ്മണനും തമ്മില്‍ കൂടുതല്‍ അടുപ്പമുണ്ടായി. അതുപോലെ ഭരതനും ശത്രുഘ്നനും തമ്മിലും കൂടുതല്‍ ചോര്‍ച്ചയുണ്ടായി. ഈ നാമം രാമനെ ഭരതശത്രുഘ്നന്മാരുടെ ജ്യേഷ്ഠനായി സ്തുതിക്കുന്നു.
172. ലക്ഷ്മണപ്രിയഭ്രാതാ : ലക്ഷ്മണന്റെ പ്രിയപ്പെട്ട സഹോദരന്. ഭരതനും ശത്രുഘ്നനും തമ്മിലെന്നപോലെ രാമനും ലക്ഷ്മണനും തമ്മിലും ഇണപിരിയാത്ത ബന്ധമായിരുന്നു. ശ്രീരാമന്റെ ജീവിതകാലം മുഴുവന്‍ ലക്ഷ്മണന് അനുചരനും ഒട്ടൊക്കെ രക്ഷകനുമായി രാമനെ അനുഗമിച്ചു. രാമന് എല്ലാ അനുജന്മാരോടും സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. അവര്‍ക്ക് രാമനോടും സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. ലക്ഷ്ണന്‍ രാമനോടുണ്ടായിരുന്ന പ്രിയം മറ്റാരോടും ഉണ്ടായിരുന്നില്ല.
173. സര്വലോകഹിതേരതഃ – എല്ലാ ലോകത്തിന്റെയും നന്മയില് താത്പര്യമുള്ളവന്‍. ലോകത്തിന്റെ നന്മയ്ക്കാണല്ലോ ഭഗവാന് രാമനായി അവതരിച്ചത്. ലോകത്തുള്ള അധര്‍മികളെ നശിപ്പിച്ച് ധര്‍മം സ്ഥാപിക്കാനും ലോകഹിതത്തിന് ഏവരും അനുഷ്ഠിക്കേണ്ട മര്യാദ സ്വജീവിതം കൊണ്ട് ബോധ്യപ്പെടുത്താനും വേണ്ടി സുദീര്‍ഘമായ കാനനവാസവും ഭാര്യാപരിത്യാഗവും പ്രിയപ്പെട്ട അനുജന്റെ വേര്‍പാടും സഹിച്ച് എല്ലാ മനുഷ്യര്‍ക്കും മാതൃകയായിത്തീര്‍ന്ന അവതാരപുരുഷനായിരുന്നു രാമന്.
ശ്ലോകം : 43 –
വസിഷ്ഠശിഷ്യഃ സര്വജ്ഞോ വിശ്വാമിത്രസഹായകഃ
താടകാമോക്ഷകാരീ ച അഹല്യാശാചമോചകഃ
174. വസിഷ്ഠശിഷ്യഃ – വസിഷ്ഠമഹര്‍ഷിയുടെ ശിഷ്യന്. സൂര്യവംശരാജാക്കന്മാരുടെ കുലഗുരുവാണ് വസിഷ്ഠന്. ബ്രഹ്മാവിന്റെ പുത്രനായ ഈ ബ്രഹ്മര്‍ഷി രാജഗുരുവായി വര്‍ത്തിച്ചത് ഭഗവാന് മഹാവിഷ്ണു ദശരഥപുത്രനായി ജനിക്കുമെന്നറിവുള്ളതുകൊണ്ടാണ്. ദശരഥന് പുത്രകാമേഷ്ടി നടത്താനുള്ള ഉപദേശം കൊടുത്തതും ശ്രീരാമനും അനുജന്മാര്ക്കും നാമകരണം നടത്തിയതും വസിഷ്ഠനാണ്. രാമന് രാജാവായപ്പോഴും രാജഗുരു വസിഷ്ഠന് തന്നെയായിരുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: