ബജറ്റുകളില്‍ അത് യൂണിയന് ബജറ്റാകട്ടെ റെയില്ബജറ്റാകട്ടെ, കേരളത്തിന്റെ ‘നേട്ടം’ അവഗണന മാത്രമാണ്. ഈ റെയില്‍വെ ബജറ്റും വ്യത്യസ്തമല്ല.
കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ പരിഗണന നടപ്പാക്കപ്പെടാത്ത വാഗ്ദാനങ്ങളില്‍ ഒതുങ്ങിയിരിക്കുന്നു. ഈ റെയില്‍വേ ബജറ്റും ഈ പ്രവണത സ്ഥിരീകരിക്കുന്നു. ചരക്കുകൂലി കൂട്ടുന്നില്ല എന്ന് ഉദ്ഘോഷിക്കുന്ന റെയില്‍വെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നത്, ഡീസല്‍ വില കൂടുന്നതനുസരിച്ച് യാത്രാ-ചരക്കുകൂലിയിലും വര്‍ധനയുണ്ടാകുമെന്നാണ്. പതിനേഴ് പ്രീമിയം ട്രെയിനുകളും 38 എക്സ്പ്രസ് ട്രെയിനുകളും 10 പാസഞ്ചര്‍ ട്രെയിനുകളും നാല് മെമു, മൂന്ന് ഡെമു ട്രെയിനുകളുമടക്കം 72 പുതിയ ട്രെയിനുകളാണ് മന്ത്രി പ്രഖ്യാപിച്ചത്. പ്രീമിയം ട്രെയിനുകളില്‍ തിരക്കനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാകും. മൂന്ന് റെയില്‍വെ സുരക്ഷാ തീവണ്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. നടപ്പുവര്‍ഷത്തിലെ പദ്ധതികള്‍ മുഴുവന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച മന്ത്രി 2207 കി.മീ പുതിയ പാതകള്‍ നിര്‍മ്മിച്ചതായും 4456 കി.മീ പാത വൈദ്യുതീകരിച്ചതായും 2227 കി.മീ പാത ഇരട്ടിപ്പിച്ചതായും പറഞ്ഞു. വൈഷ്ണവ് ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജമ്മു-കാശ്മീരിലെ ഖത്രയിലേക്ക് ഉടന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും. പ്രീമിയര്‍ എസി സ്പെഷ്യല്‍ ട്രെയിന്‍ ദല്‍ഹി-മുംബൈസെക്ടറില് തുടങ്ങുമെന്നും അഡ്വാന്‍സ് റിസര്‍വേഷന്‍ സമയം ചുരുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സ്വതന്ത്ര റെയില്‍ താരിഫ് അതോറിറ്റി രൂപീകരിച്ച് അതിന് ചരക്കുയാത്രാക്കൂലിയെപ്പറ്റി നിര്‍ദ്ദേശം നല്കാന് അധികാരം നല്‍കും. ഛാത്ര, റായ്ബറേലി, ഡക്കൂസി എന്നീ സ്ഥലങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചത് പ്രവര്‍ത്തനക്ഷമമായി എന്ന് അറിയിച്ച റെയില്‍വെമന്ത്രി കേരളത്തിന് ലാലുപ്രസാദ് റെയില്വെമന്ത്രിയായിരിക്കെ വാഗ്ദാനംചെയ്ത, ഇന്നുവരെ പ്രാവര്‍ത്തികമാകാത്ത കഞ്ചിക്കോട് കോച്ച് ഫാക്ടറിയെപ്പറ്റി നിശബ്ദത പാലിച്ചിരിക്കുന്നു.
തിരുവനന്തപുരം-ബംഗളൂരു ട്രെയിന്‍ പ്രീമിയം ട്രെയിന്‍ ആക്കുകയും അത് ആഴ്ചയില്‍ രണ്ടുതവണയായി ക്രമീകരിക്കുകയും ചെയ്തു. പുനലൂര്‍-കന്യാകുമാരി ട്രെയിന്‍ സര്‍വീസും പ്രഖ്യാപിച്ചത് ആ മേഖലയിലെ ട്രെയിന്യാത്രക്കാരെ കുറച്ച് സന്തോഷിപ്പിച്ചു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ ബജറ്റില്‍ റെയില്‍വെമന്ത്രി കേരളത്തോട് തികഞ്ഞ അവഗണനതന്നെയാണ് കാണിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. കലാകാലങ്ങളായി കേരളം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് റെയില്‍വെ അവഗണന. കേരളം ഭരിക്കുന്നതും കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരാണെങ്കിലും കേരളത്തിന്റെ ആവശ്യങ്ങള്‍ റെയില്‍വെമന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മന്ത്രി-എംപി തല ചര്‍ച്ച പോലും ഇവിടെ നടന്നില്ല. കേരളം ആവശ്യപ്പെട്ടിരുന്നത് കൂടുതല്‍ ലൈന്‍ കപ്പാസിറ്റി, ആട്ടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം, കന്യാകുമാരി-തിരുവനന്തപുരം ലൈന്‍ പൂര്‍ത്തീകരണം, നാല് സബര്‍ബന്‍ ട്രെയിനുകള്‍, കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് റെയില്‍ ലിങ്ക്, റെയില്‍വെ ഓവര്‍ബ്രിഡ്ജുകള്‍, കൂടുതല്‍ വനിതാ കമ്പാര്‍ട്ടുമെന്റുകള്‍ മുതലായവയായിരുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് നടപ്പിലാക്കാനാവാതെ കേരളം ഇന്നും തമിഴ്നാടിനെ ആശ്രയിക്കുമ്പോള്‍ കേരളത്തില്‍ ഓടുന്ന ട്രെയിനുകളിലെ ബോഗികള്‍ പഴയതാണെന്ന് നിയമസഭയില്‍ പോലും ആരോപണം ഉയര്‍ന്നു. കേരളത്തിന് തമിഴ്നാട്ടില്‍നിന്നും തിരിച്ചുകിട്ടുന്നത് പഴയ ബോഗികള്‍. സ്വന്തം സംസ്ഥാനത്തിനായി മൂന്ന് പുതിയ റെയില്‍ പ്രോജക്ടാണ് മന്ത്രി വിഭാവനം ചെയ്യുന്നത്. കേരളത്തിന് ആകെ ഒരു എക്സ്പ്രസ് തീവണ്ടി മാത്രം. ഡെമുവോ മെമുവോ കേരളത്തിനില്ല. തിരുവനന്തപുരം-പുതുച്ചേരി പാതക്ക് സര്‍വേ നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വെ 13,800 കോടി രൂപ കടമെടുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. റെയില്‍വെ പദ്ധതിയടങ്കല്‍ 59359 കോടിയില്‍നിന്നും 64305 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുമെന്നും തീപിടിത്തം ഒഴിവാക്കാന്‍ പാന്ട്രിയില് ഇന്‍ഡക്ഷന്‍ പാചക സംവിധാനം ഉപയോഗിക്കുമെന്നും ട്രെയിനുകളിലെ ഓഡിയോ വീഡിയോ സംവിധാനം മെച്ചപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. വനിതാ യാത്രക്കാരുടെ സംരക്ഷണത്തിനായി വനിതാ പോലീസിനെ നിയോഗിക്കുമെന്നും പ്രഖ്യാപനമുണ്ട്. റെയില്‍വെ വരുമാനം കൂടുമെന്നും പെന്ഷന്ഫണ്ടിനായി 27000 കോടി വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. കേരളം ചരക്കുകൂലിയായിട്ടും മറുനാടന്‍ മലയാളികളായിട്ടും റെയില്‍വേക്ക് നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന സംസ്ഥാനമായിട്ടും കേന്ദ്ര ബജറ്റിലും റെയില്‍വേ ബജറ്റിലും കേരളത്തിന് എന്തുകൊണ്ട് ഈ അവഗണന? ലാലുപ്രസാദ് ബീഹാറിനും ഖാര്‍ഗെ കര്‍ണാടകത്തിനും പ്രയോജനകരമായ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്താന്‍ പോലും കേരള എംപിമാര്‍ക്കായില്ല. പ്രീമിയം ട്രെയിനുകള്‍ വിഭാവനംചെയ്യുന്നത് മുംബൈ-അമൃത്സര്‍, പൂനെ-ഹൗറ, പൂനെ-പാട്ന മേഖലകളിലാണ്. കേരളത്തിന്റെ പദ്ധതികള്‍ പോലും സ്വന്തം സംസ്ഥാനത്തിനായി തമിഴ്നാട് സര്‍ക്കാര്‍ ഡിഎംകെ-എഐഡിഎംകെ വ്യത്യാസമില്ലാതെ തട്ടിയെടുക്കുന്നത് മലയാളികള്‍ തിരിച്ചറിയുന്നത് കേരളത്തില്‍ മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ കേരളത്തിനുവേണ്ടി യാതൊന്നും നേടാന്‍ പ്രാപ്തിയില്ലാത്തവരാണ് എന്ന നഗ്നസത്യമാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നണി ഭരിക്കുന്ന കേരളത്തിന് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ റെയില്‍വെമന്ത്രി കാര്യമായി ഒന്നും നല്‍കിയില്ല എന്നത് ഈ സത്യത്തിനടിവരയിടുന്നു. ഈ അവസ്ഥ എങ്ങനെ മാറ്റണമെന്ന് കേരളം ആലോചിക്കേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: