ന്യൂദല്‍ഹി: ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ച്, തട്ടിക്കൂട്ടിയുണ്ടാക്കിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവച്ചു. ജനലോക്പാല്‍ ബില്ലിന്റെ പേരിലാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജി. രാജിക്കത്ത് ലെഫ്. ഗവണര്‍ക്ക് കൈമാറി.
നിയമസഭയില്‍ തികച്ചും നിയമവിരുദ്ധമായ രീതിയില്‍ ജനലോക്പാല്‍ ബില്ല് അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ഭരണം മതിയാക്കി കേജ്രിവാള് ഇന്നലെ രാത്രി രാജിവെക്കുകയായിരുന്നു. നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങള്‍ നല്കിയ എഎപി സര്‍ക്കാര്‍ 50 ദിവസം പോലും അധികാരത്തില്‍ തികച്ചില്ല. കേന്ദ്രാനുമതിയില്ലാതെ അവതരിപ്പിച്ച ബില്ല് 27നെതിരെ 42 വോട്ടുകള്‍ക്ക് സഭയില്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ സര്‍ക്കാരിന് ഭരണം തുടരാനാവില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് വൈകിട്ട് നിയമസഭ പിരിഞ്ഞ ശേഷം ആംആദ്മി പാര്‍ട്ടി നേതൃയോഗം ചേര്‍ന്നാണ് കേജ്രിവാളിന്റെ രാജിപ്രഖ്യാപനം.
ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ അനുമതിയില്ലാതെ ജനലോക്പാല്‍ ബില്ല് ഇന്നലെ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ശ്രമം ദയനീയമായാണ് പരാജയപ്പെട്ടത്. സാമ്പത്തിക ബാധ്യത വരുന്ന ബില്ലുകള്‍ പാസാക്കുന്നതിനു മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടണമെന്നാണ് ചട്ടം. ജനലോക്പാല്‍ ബില്ല് പാസാക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് കേജ്രിവാള് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിനു പിന്തുണ നല്കിയ കോണ്‍ഗ്രസ് കൂടി എതിര്‍ത്ത് വോട്ട് ചെയ്തതോടെ രാജിവയ്ക്കുക മാത്രമായിരുന്നു ഏക പോംവഴി. പ്രതിപക്ഷമായ ബിജെപിക്കൊപ്പം വിമത ആംആദ്മി എംഎല്‍എ, സ്വതന്ത്ര എംഎല്‍എ എന്നിവരും സര്‍ക്കാരിനെതിരെ വോട്ടുചെയ്തു.
ചട്ടങ്ങള്‍ ലംഘിച്ച് കേന്ദ്രഅനുമതിയില്ലാതെ ജനലോക്പാല്‍ ബില്ല് സഭയില്‍ അവതരിപ്പിക്കരുതെന്ന് ലഫ്.ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖകള്‍ ഉയര്‍ത്തിക്കാട്ടി ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിനിടെ ബില്ല് സഭയുടെ മേശപ്പുറത്ത് വെച്ചതോടെ സ്പീക്കര്‍ക്ക് വോട്ടെടുപ്പു നടത്തേണ്ടി വന്നു. വോട്ടിംഗില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ബില്ല് അവതരണത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.
നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ശരിയായ മാര്‍ഗ്ഗത്തിലൂടെ ബില്ല് അവതരിപ്പിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് ബിജെപിയും കോണ്‍ഗ്രസും വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതിനു തയ്യാറാകാതെ നിയമവിരുദ്ധമായ രീതിയില്‍ മുന്നോട്ടു പോകാനുള്ള കേജ്രിവാളിന്റെയും കൂട്ടരുടേയും ശ്രമമാണ് പരാജയപ്പെട്ടത്.
ജനലോക്പാല്‍ ബില്ല് പാസാക്കുന്നതിനായി രാംലീല മൈതാനിയില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്ക്കുമെന്നതുള്പ്പെടെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പല നിലപാടുകളും ഭരണഘടനാ രീതികള്ക്കെതിരായിരുന്നു. ഭരണത്തിലെത്തിയത് മുതല്‍ ചില പ്രഖ്യാപനങ്ങളല്ലാതെ തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞ വാഗ്ദാനങ്ങളൊന്നും ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന് നടപ്പാക്കാനായിരുന്നില്ല. ഇതു സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാനാവാതെയാണ് സര്‍ക്കാര്‍ വീണത്.
കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്ന അംബാനിയെ തന്റെ സര്‍ക്കാര്‍ തൊട്ടുകളിച്ചതോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എതിരായി വോട്ടു ചെയ്തതെന്ന് രാജിപ്രഖ്യാപനത്തില് അരവിന്ദ് കേജ്രിവാള് പറഞ്ഞു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: