അണക്കെട്ടുകള്‍ കെട്ടി വനമേഖല വെള്ളത്തിനടിയിലാക്കുമ്പോള് ജൈവവൈവിധ്യത്തിനും വനമേഖലയ്ക്കും കാലാവസ്ഥയ്ക്കും എന്തു സംഭവിക്കുന്നു? പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം? മലകളുടെ ചരിവിലെ മരങ്ങള്‍ വെട്ടിനീക്കുമ്പോള്‍ ഉടലെടുക്കുന്ന മണ്ണൊലിപ്പ് എങ്ങനെ തടയാം.
പുഴയില്‍നിന്നും മണലെടുക്കുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ എന്തെല്ലാം. ഡാമില്‍നിന്നും മണലെടുത്താല്‍ സംഭവിക്കാവുന്ന പ്രശ്നങ്ങളെന്തെല്ലാം? ഒരു വ്യവസായശാല നദീതീരത്തും ജനവാസമേഖലയിലും വന്നാല്‍ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതെല്ലാം എങ്ങനെ പരിഹരിക്കാനാകും? പാറമടകള്‍ മൂലം പശ്ചിമഘട്ടത്തിനും ജൈവ വൈവിധ്യത്തിനും ജനങ്ങള്‍ക്കും എന്ത് സംഭവിക്കും? ബഹുനില കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്തെല്ലാം? നിലവിലുള്ള പദ്ധതികളുടെ വിപുലീകരണം നടക്കുമ്പോഴും ആധുനികവല്‍ക്കരിക്കുമ്പോഴും ഏല്ക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍, വിമാനത്താവളങ്ങള്‍, പാലങ്ങള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവ കൊണ്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഇവയെല്ലാം പഠനവിധേയമാക്കി പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കി വരുംവരായ്ക തിട്ടപ്പെടുത്തുന്നതിനായിട്ടാണ് 1986 ലെ പരിസ്ഥിതി നിയമത്തില്‍ പരിസ്ഥിതി ആഘാതപഠനം എന്ന പ്രത്യേക പരിസ്ഥിതി നിയന്ത്രണ നിയമം എഴുതിച്ചേര്‍ത്തത്.
2006 ലെ കേന്ദ്രമന്ത്രിസഭ മെയ് 26 ന് ദേശീയ പരിസ്ഥിതി നയം അംഗീകരിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ സംസ്ഥാനങ്ങളില്‍ പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റി സ്ഥാപിക്കണമെന്ന് നിഷ്ക്കര്‍ഷിക്കപ്പെട്ടു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം 1994 ജനുവരി 27 ന് പുറത്തിറക്കിയ പരിസ്ഥിതി ആഘാത നിര്‍ണയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് 2006 ലെ ഭേദഗതിയനുസരിച്ചും ന്യൂക്ലിയര്‍ പവര്‍പ്ലാന്റ്, ജലവൈദ്യുത പദ്ധതികള്‍, പോര്‍ട്ട്, എയര്‍പോര്‍ട്ടുകള്‍, റിഫൈനറികള്‍, രാസപദാര്‍ത്ഥ നിര്‍മാണ വ്യവസായങ്ങള്‍, രാസവള-കീടനാശിനി ഉല്‍പ്പാദന ഫാക്ടറികള്‍, മരുന്ന് വ്യവസായം, ഓയില്‍-ഗ്യാസ് പ്ലാന്റുകള്‍, റബര്‍ ഫാക്ടറികള്‍, ആസ്ബസ്സ്റ്റോസ് വ്യവസായം, ലോഹ ഉല്‍പ്പാദക വ്യവസായ സ്ഥാപനങ്ങള്‍ ക്ഷാര-അമ്ല ഉല്‍പ്പാദന ഫാക്ടറികള്‍, പെയിന്റ് വ്യവസായ-ഉല്‍പ്പന്ന സ്ഥാപനങ്ങള്‍, ബാറ്ററി ഉല്‍പ്പാദക വ്യവസായശാലകള്‍, ധാതുഖനനങ്ങള്‍, വന്‍കിട വിനോദസഞ്ചാര പദ്ധതികള്‍, വന്‍കിട റോഡു വികസന പദ്ധതികള്‍, വനമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, സിമന്റ് ഫാക്ടറികള്‍, തുകല്‍ വ്യവസായം, ഡിസ്റ്റിലറികള്‍, പേപ്പര്‍, പള്‍പ്പ് വ്യവസായം, ഇലക്ട്രോപ്ലേറ്റിംഗ് വ്യവസായം, കൃത്രിമ നാര് ഉല്‍പ്പാദനം, പാറമടകള്‍, അംബരചുംബികളായ കെട്ടിടങ്ങള്‍, പഞ്ചസാര ഫാക്ടറികള്‍, മാരക രാസവസ്തുക്കളുടെ ഉല്‍പ്പാദന സംഭരണം, കപ്പല്‍ ശാലകള്‍, വ്യവസായ പാര്‍ക്കുകള്‍, സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍, ഖര മാലിന്യ സംസ്ക്കരണം, പൊതുമലിനജല സംസ്ക്കരണ പ്ലാന്റുകള്‍, 1,50,000 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിട സമുച്ചയങ്ങള്‍, 50 ഹെക്ടറിന് മുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുള്ള ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയ്ക്കെല്ലാം പരിസ്ഥിതി ആഘാതപഠനവും പരിസ്ഥിതി ക്ലിയറന്‍സും പബ്ലിക് ഹിയറിംഗും അത്യാവശ്യമാണെന്ന് പരിസ്ഥിതി ആഘാത നിര്‍ണയ നിയമം അനുശാസിക്കുന്നുണ്ട്.
ഇതിനായി പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പദ്ധതി സ്ഥലത്തിന്റെ പൂര്‍ണരൂപവും കിടപ്പും തദ്ദേശീയത വ്യക്തമാക്കുന്ന രേഖകള്‍ 500 മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള സ്ഥലത്തിന്റെ സ്വഭാഗം വ്യക്തമാക്കുന്ന മാസ്റ്റര്‍ പ്ലാന്‍, പദ്ധതിക്കാവശ്യമായ ജലം, വൈദ്യുതി, പാര്‍ക്കിംഗ് ഏരിയ, അടിസ്ഥാന സൗകര്യങ്ങള്‍, മറ്റു ഭാഗങ്ങളുമായുള്ള ബന്ധപ്പെടല്‍, പദ്ധതി മൂലം സ്ഥലത്തിനുണ്ടായേക്കാവുന്ന ആഘാതം, മണ്ണൊലിപ്പ്, മണ്ണിന്റെ ഗുണമേന്മയ്ക്കുണ്ടായേക്കാവുന്ന കോട്ടങ്ങള്‍, മാലിന്യ സംസ്കരണം, ഭൂമിയുടെ രൂപാന്തരം, പദ്ധതിയിലെ നിര്‍മാണ പ്രവര്ത്തനങ്ങളെക്കൊണ്ടുള്ള പ്രത്യാഘാതങ്ങള്‍, സമീപജല സ്രോതസ്സുകള്‍ക്ക് ഉണ്ടായേക്കാവുന്ന കോട്ടങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന മാലിന്യങ്ങളും മറ്റും സമീപവാസികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, ജലഉപയോഗത്തിന്റെയും പുറന്തള്ളലിന്റേയും ബാലന്‍സ്ഷീറ്റ്, വെള്ളശേഖരണത്തിന്റെ മാര്‍ഗ്ഗങ്ങള്‍, ജലസംസ്ക്കരണ മാര്‍ഗ്ഗങ്ങള്‍, നടപടികള്‍, ജലമലിനീകണം, പദ്ധതി മൂലം ഭൂവിനിയോഗത്തിലുള്ള മാറ്റങ്ങള്‍, മുന്‍കരുതലുകള്‍, മഴവെള്ള സംഭരണികള്‍, മലിന ജലം കൈകാര്യം ചെയ്യല്‍, പദ്ധതി പ്രദേശത്തെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള വിശദീകരണം. മരം മുറി ഒഴിവാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍, പദ്ധതിമൂലം ജലജീവികള്‍ക്കും കരജീവികള്‍ക്കും ഉണ്ടായേക്കാവുന്ന ദോഷങ്ങള്‍, പരിഹാരമാര്‍ഗങ്ങള്‍, സംരക്ഷണ പദ്ധതികള്‍, വായുമലിനീകരണം, മലിനീകരണം ഒഴിവാക്കുവാനുള്ള നടപടികള്‍, ശബ്ദമലിനീകരണ സ്രോതസ്സുകള്‍, ഒഴിവാക്കുവാനുള്ള വഴികള്‍, വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏരിയ, പുക, പൊടിപടലങ്ങള്‍, മണങ്ങള്‍ എന്നിവയുടെ നിയന്ത്രണ ഉപാധികള്‍, സ്ഥലത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനുള്ള നടപടികള്‍, പദ്ധതി മൂലമുള്ള സാമൂഹിക-സാമ്പത്തിക നഷ്ടങ്ങള്‍, അവ ലഘൂകരിക്കുവാനുള്ള നടപടികള്‍, നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, അവ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍, നിര്‍മാണ വസ്തുക്കള്‍ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും വേണ്ടി റോഡ് സൗകര്യം, മലിനീകരണ നിയന്ത്രണം, പദ്ധതിക്ക് വേണ്ട ഊര്‍ജ്ജ ലഭ്യത, ഉറവിടങ്ങള്‍, ഉപയോഗം തുടങ്ങിയവയെപ്പറ്റിയുള്ള കൃത്യമായ കണക്കുകള്‍, ഊര്‍ജ്ജ ലഭ്യത, ഉറവിടങ്ങള്‍, ഉപയോഗം തുടങ്ങിയവയെപ്പറ്റിയുള്ള കൃത്യമായ കണക്കുകള്‍, ഊര്‍ജ്ജ ഉല്‍പ്പാദനത്തിനും ഊര്‍ജ്ജ മാനേജ്മെന്റിനുമുള്ള പോംവഴികള്‍, പദ്ധതിമൂലം സൂക്ഷ്മ കാലാവസ്ഥ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍, സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുവാനുള്ള സമഗ്രമായ റിപ്പോര്‍ട്ട്, ഊര്‍ജ്ജ നിയന്ത്രണം, സുരക്ഷാ പദ്ധതികള്‍, പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ തുടങ്ങി പദ്ധതി നടപ്പാക്കുന്നതിന് മുമ്പുതന്നെ ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവും പരിസ്ഥിതികവും ഇക്കോളജിയുമായ വിലയിരുത്തലുകളാണ് പരിസ്ഥിതി പ്രത്യാഘാത നിര്‍ണയ അതോറിറ്റി നടത്തേണ്ടത്.
ഇതിനുള്ള ശേഷി സംസ്ഥാനതല പരിസ്ഥിതി ആഘാത നിര്‍ണയ സമിതിക്കുണ്ടാകണം. അതുകൊണ്ടുതന്നെ ഈ സമിതിയില്‍ ബുദ്ധിപരവും പ്രായോഗിക പരിശീലനവും കഴിവും കാര്യശേഷിയുമുള്ള ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരും ഇക്കാര്യങ്ങളില്‍ കാര്യശേഷിയും കഴിവും തെളിയിച്ചവരാണ് ഉണ്ടാകേണ്ടത്. അല്ലെങ്കില്‍ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്കുന്ന അവസ്ഥ വരും. ഇത് പരിസ്ഥിതി നാശത്തിനും ഇക്കോളജീയ അസന്തുലിതാവസ്ഥക്കും കാരണമാകും. പ്രകൃതി വിഭവങ്ങള്‍ നശിച്ചില്ലാതാകുകയും സുസ്ഥിര വികസനം സാധ്യമാകാതെ വരികയും ചെയ്യും.
പരിസ്ഥിതി ആഘാതപഠനത്തില്‍ ഏഴ് കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ വിവരണം, പദ്ധതി പ്രദേശ പരിസ്ഥിതിയുടെ വിവരണം, മുന്‍കൂട്ടിയുള്ള പരിസ്ഥിതി ആഘാത സാധ്യതാ വിശദീകരണം അത് ലഘൂകരിക്കുവാനും ഇല്ലാതാക്കുവാനുള്ള നടപടികള്‍, പരിസ്ഥിതി ഗുണ-ദോഷ പഠന പ്രക്രിയകള്‍, മറ്റു പഠനങ്ങള്‍, പദ്ധതിമൂലമുള്ള ഗുണങ്ങള്‍, പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ എന്നിവയാണിത്. ഈ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം പദ്ധതി നടപ്പാക്കുന്നതില്‍ പരിസ്ഥിതി ആഘാതമില്ലെന്ന് കാര്യകാരണസഹിതം പരിസ്ഥിതി നിര്‍ണയ അതോറിറ്റിക്ക് തോന്നിയാല്‍ പബ്ലിക് ഹിയറിംഗ് നടത്താം. പദ്ധതിമൂലം പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ അകറ്റുകയാണ് ഇതിന്റെ ലക്ഷ്യം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇത് നടത്തേണ്ട ഔദ്യോഗിക സര്‍ക്കാര്‍ സ്ഥാപനം. ജനങ്ങളുടെ പൊതുവികാരം കണക്കിലെടുത്തു പദ്ധതിക്ക് പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി നിയമപ്രകാരം നിഷ്ക്കര്‍ഷിച്ചിട്ടുള്ള പേപ്പര്‍ വര്‍ക്കുകള്‍ നടത്തിച്ച് പരിസ്ഥിതി ക്ലിയറന്‍സ് കൊടുക്കുന്ന നടപടി ക്രമമാണ് സ്വീകരിച്ചുവരുന്നത്.
ഇതിനോടകം കേരളത്തിലെ പരിസ്ഥിതി ആഘാത നിര്‍ണയ കമ്മറ്റിയെക്കുറിച്ച് വന്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പരിസ്ഥിതി ആഘാതപഠനങ്ങള്‍ നടത്തി പരിചയസമ്പത്തും ഇഐഎയില്‍ പ്രായോഗിക പരിജ്ഞാനവും ഇക്കാര്യങ്ങളില്‍ വൈദഗ്ദ്ധ്യവും മറ്റ് യോഗ്യതകളും അതോറിറ്റിയുടെ ചെയര്മാന് ആവശ്യമാണെന്നിരിക്കെ പുതിയതായി നിയമിതനായ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി ചെയര്മാന് ഇത്തരത്തിലുള്ള ഒരു യോഗ്യതകളും ഇല്ലെന്നത് അതോറിറ്റിയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. മുഖ്യമന്ത്രിയുടെ നാടായ കോട്ടയം പുതുപ്പള്ളിക്കാരനായ ഇദ്ദേഹം ആരുടെ ബന്ധുവാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു കഴിഞ്ഞു. പരിസ്ഥിതി ആഘാത നിര്‍ണയ കമ്മറ്റിയിലെ മറ്റൊരു അംഗം മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ എന്‍വെറോണ്‍മെന്റല്‍ അസിസ്റ്റന്റായിരിക്കേ സംസ്ഥാന പരിസ്ഥിതി ആന്റ് കാലാവസ്ഥാ വ്യതിയാന ഡിപ്പാര്ട്ടുമെന്റില് ഡയറക്ടറായി നിയമിക്കപ്പെട്ട ആളാണ്. പരിസ്ഥിതി ആഘാത പഠന കാര്യങ്ങളില്‍ ഒരു വിവരവും ഇല്ലാത്ത ഇയാളെക്കുറിച്ച് പ്രതിപക്ഷ നേതാവു തന്നെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ആറന്മുള വിമാനത്താവളത്തിനായി വസ്തുതകള്‍ മറച്ചുവെച്ച് അനുകൂല റിപ്പോര്‍ട്ടെഴുതിയത് ഈ ഉദ്യോഗസ്ഥനാണെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.
മുന്‍ ചെയര്മാന് മാറിയ തക്കം നോക്കി 17 ക്വാറികള്‍ക്കും അഞ്ച് ബഹുനില കെട്ടിടങ്ങള്‍ക്കും നിരവധി സ്ഥലങ്ങളില്‍നിന്നും മണ്ണെടുപ്പിനും കാര്യമായ പരിസ്ഥിതി ആഘാതപഠനവും വിലയിരുത്തലുകളും നടത്താതെ പരിസ്ഥിതി ക്ലിയറന്‍സ് നല്‍കിയിരിക്കുന്നത് ഈ അതോറിറ്റിയുടെ കഴിവുകേടാണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ തന്ത്രപ്രധാനമായ സ്ഥാനമുള്ള പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി നിയമങ്ങളെ അട്ടിമറിക്കുന്ന തലത്തിലേക്ക് നീങ്ങുന്നത് രാജ്യതാല്‍പ്പര്യത്തിന് എതിരാണ്. സാങ്കേതികവും ശാസ്ത്രീയവും ഇക്കോളജീയവും പാരിസ്ഥിതികവുമായ വിഷയങ്ങളില്‍ കാര്യപ്രാപ്തിയില്ലാത്തവരെ ഇത്തരം അതോറിറ്റികളില്‍ രാഷ്ട്രീയമായ ഇടപെടല്‍വഴി കുത്തിത്തിരുകുന്നത് നാടിനാപത്താണ്. കേന്ദ്ര നിയമങ്ങള്‍ അട്ടിമറിക്കുന്നതിന് സംസ്ഥാനം നടത്തുന്ന നിയമലംഘനങ്ങള്‍ ഒരു നിഷ്പക്ഷ ഏജന്‍സിയെക്കൊണ്ട് അന്വേഷണ വിധേയമാക്കണം. നിലവിലെ പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയെ പിരിച്ചുവിട്ട് നിയമാനുസൃതം അതോറിറ്റി രൂപീകരിക്കണം.
ഡോ. സി.എം. ജോയ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: