കായംകുളം: കായംകുളം കാദിശ യാക്കോബായ പള്ളി സെമിത്തേരിയിലെ കുരിശിങ്കല്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നതിനെ ച്ചൊല്ലി ഓര്‍ത്തഡോക്സ്-പാത്രിയാര്‍ക്കീസ് വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കം സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും കലാശിച്ചു. കരീലക്കുളങ്ങര എസ്ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്കും ഓര്‍ത്തഡോക്സ് വിഭാഗത്തിലെ നാലുപേര്‍ക്കും പരിക്കേറ്റു.
ഇന്നലെ രാവിലെ പത്തോടെയാണ് ധൂപപ്രാര്‍ത്ഥന നടത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിന്റെ തുടക്കം. ഇരുവിഭാഗത്തിനും ധൂപപ്രാര്‍ത്ഥന നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഒരു പാത്രിയാര്‍ക്കീസ് പുരോഹിതന് സെമിത്തേരിയില്‍ കയറാന്‍ അനുമതിയുണ്ടായിരുന്നില്ല. വിലക്കുള്ള പാത്രിയാര്‍ക്കീസ് വികാരി വിശ്വാസികള്‍ക്കൊപ്പം എത്തിയത് സെമിത്തേരിയിലേക്ക് കയറാനാണെന്ന് ഓര്‍ത്തഡോക്സ് വിഭാഗം സംശയിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ധൂപപ്രാര്‍ത്ഥനയ്ക്കുശേഷം ഓര്‍ത്തഡോക്സുകാര്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന് അവസരം നല്‍കാതെ സെമിത്തേരിയില്‍ തന്നെ നിന്നു. ഈ സമയം പാത്രിയാര്‍ക്കീസുകാര്‍ റോഡില്‍ കുത്തിയിരിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞെത്തിയ ചെങ്ങന്നൂര്‍ ആര്‍ഡിഒ: ജയസിങ് ചര്‍ച്ച നടത്തിയെങ്കിലും ഓര്‍ത്തഡോക്സ് വിഭാഗം വഴങ്ങിയില്ല. തുടര്‍ന്ന് സെമിത്തേരിയുടെ താക്കോല്‍ വാങ്ങാന്‍ പോലീസിന് നിര്‍ദേശം നല്കി. പിന്നാലെ സെമിത്തേരിയില്‍ നിന്ന് പോലീസിന് നേരെ ശക്തമായ കല്ലേറുണ്ടായി. കല്ലേറില്‍ കരീലക്കുളങ്ങര എസ്ഐ: രാജേഷ്, എഎസ്ഐമാരായ ശ്രീധരന്, ജലാലുദ്ദീന്‍, ഉണ്ണിക്കൃഷ്ണന്, ഉഷസ് എന്നിവര്‍ക്ക് പരിക്കേറ്റു.
പോലീസില്‍ നിന്നും താക്കോല്‍ തിരികെ വാങ്ങുന്നതിനുള്ള ശ്രമം വീണ്ടും കല്ലേറില്‍ കലാശിച്ചു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ട്രസ്റ്റി കോശി ഓടാശേരില്‍, മുന്‍ ട്രസ്റ്റി പൊടിയന്, ലിബിന്, ലിബു എന്നിവര്‍ക്ക് പരിക്കേറ്റു. പ്രതിഷേധ സൂചകമായി ഓര്‍ത്തഡോക്സ് വിഭാഗം രണ്ട് മണിക്കൂറോളം കെപി റോഡ് ഉപരോധിച്ചു. വൈകിട്ട് നാല് മണിയോടെയാണ് പോലീസ് ഇടപെട്ട് ഉപരോധം അവസാനിപ്പിച്ചത്. ഇതിനിടെ പാത്രിയാര്‍ക്കീസ് വിഭാഗത്തിലെ എന്റോ ജോര്‍ജിനെ എതിര്‍ചേരിക്കാര്‍ വളഞ്ഞുവെച്ച് തല്ലി. പോലീസിന്റെ സമയോചിത ഇടപെടല്‍ വന്‍ സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ചെങ്ങന്നൂര്‍ ആര്‍ഡിഒ, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍, കായംകുളം ഡിവൈഎസ്പി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: