സിബിഐ അന്വേഷണത്തിനു വേണ്ടിയുള്ള നിരന്തര മുറവിളികളാല്‍ മുഖരിതമായ സമൂഹമാണ് നമ്മുടേത്. അടുത്തകാലത്ത് ടി.പി.ചന്ദ്രശേഖരന് വധക്കേസ്സിലെ തടവുകാരുടെ ജയിലിനുള്ളിലെ ഫോണ്‍ വിളികള്‍പോലും സിബിഐയെക്കൊണ്ട് അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കയാണ്.
വാസ്തവത്തില്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ സിബിഐ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയത് ഉചിതമായില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സിബിഐ. ഉപയോഗിക്കുന്നത് ശരിയല്ല.
സിബിഐയില്‍ കഴിവും ശുഷ്കാന്തിയും സാമര്‍ത്ഥ്യവുമുള്ള ഒട്ടേറെ നല്ല ഉദ്യോഗസ്ഥന്മാരുണ്ട്. കേരളത്തിലെ പോലീസ് സംവിധാനത്തിലും ധിഷണാശാലികളായ കുറ്റാന്വേഷകര്‍ ഒട്ടേറെയുണ്ട്. എന്നിട്ടും സിബിഐ അന്വേഷണത്തിനുവേണ്ടി സമൂഹം മുറവിളിക്കൂട്ടുന്നു. ഇതെന്തുകൊണ്ടെന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം വളരെ ലളിതമാണ്. രാഷ്ട്രീയ നുകത്തിന്‍കീഴില്‍ ഇഴഞ്ഞുനീങ്ങുന്ന സംസ്ഥാന പോലീസ്സിന് നിഷ്പക്ഷ നീതി ഉറപ്പുവരുത്താന്‍ സാധിക്കുന്നില്ല എന്ന സത്യം ജനങ്ങളില്‍ സന്നിവേശിച്ചതുകൊണ്ടാണ് നിസ്സാരകാര്യങ്ങള്‍ക്കുപോലും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നത്.
എന്നാലിപ്പോള്‍ ഇന്ത്യയില്‍ സിബിഐയുടെ വിശ്വാസ്യതതന്നെ പ്രതിക്കൂട്ടിലാവുകയും അവരുടെ കേസ്സന്വേഷണം പലപ്പോഴും പ്രഹസനമാവുകയും ചെയ്യുന്നു. സിബിഐയുടെ സുവര്‍ണ്ണ ജയന്തി ആഘോഷിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സിബിഐ എന്ന കേന്ദ്ര കുറ്റാന്വേഷണ സംവിധാനത്തിന്റെ അടിവേരുകള്‍ ചീയുന്നതിനെക്കുറിച്ച് ആരും അസ്വസ്ഥരാകുന്നില്ല എന്നതാണ് ദു:ഖസത്യം. സിബിഐ അന്വേഷണത്തിനുവേണ്ടി ശബ്ദമുയരുകയും തുടര്‍ന്ന് കൊട്ടിഘോഷിച്ച് കുറ്റാന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്ത കേസുകളുടെ പരിസമാപ്തി പലപ്പോഴും മൗനത്തിന്റെ വല്മീകത്തില് ഒളിയിരുന്നുക്കൊണ്ടുള്ളതാകുന്ന അവസ്ഥയാണിപ്പോഴുള്ളത്.
മുലയാംസിംഗ് യാദവ്, മായാവതി എന്നീ ശ്രദ്ധേയരായ രാഷ്ട്രീയ നേതാക്കന്മാര്ക്കെതിരെ വരവില്‍ക്കവിഞ്ഞ വന്‍ സമ്പാദ്യങ്ങളുടെപേരില് സിബിഐ നടത്തിയ അന്വേഷണം അട്ടിമറിക്കപ്പെട്ടത് കാര്യമായ വിവാദമോ പ്രചരണമോ ഇല്ലാത്ത വിഷയങ്ങളായി ഇപ്പോള്‍ മാഞ്ഞുപോയിരിക്കുന്നു. സിബിഐയുടെ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ പ്രസ്തുത കേസ്സുകള്‍ എഴുതിത്തള്ളിയത് മുഴച്ചുനില്‍ക്കുന്ന തെളിവുകളെക്കാള്‍ പ്രാധാന്യം രാഷ്ട്രീയ സ്വാധീനത്തിനാണെന്നതുകൊണ്ടാണ്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പുറപ്പെടുന്നതിനു മുമ്പ് കുമാരി മായാവതിക്ക് നാമമാത്രമായ ഏതാനും സെന്റ് കുടുംബ സ്വത്തിലെ കൂട്ടവകാശം മാത്രമായിരുന്നു മുതല്‍. അവര്‍ക്ക് ഇതല്ലാതെ മറ്റ് വരുമാനങ്ങളോ സാമ്പത്തികശേഷിയോ ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടു ദശകകാലം രാഷ്ട്രീയം വഴിയുള്ള ജനസേവനം പൂര്‍ത്തിയാക്കിയ മായാവതിയുടെ പ്രഖ്യാപിത സ്വത്തുതന്നെ മൂന്നക്കങ്ങളിലുള്ള കോടികളാണ്. മുലായംസിംഗിന്റെയും മകന് അഖിലേഷ് സിംഗിന്റെയും ധനശേഷിയുടെ പൊരുളും വ്യത്യസ്തമല്ല. അടുത്തകാലത്ത് ഈ രണ്ടു നേതാക്കള്‍ക്കുമെതിരെ വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദിച്ചതിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത അന്വേഷണകേസ്സുകള് മുന്നോട്ടുകൊണ്ടുപോകാതെ അവസാനിപ്പിക്കുകയാണുണ്ടായത്. സിബിഐയുടെ വിശ്വാസ്യതക്കുമേല്‍ നിപതിച്ച ഇടിത്തീയായി പ്രസ്തുത പിന്‍വാങ്ങലിനെ കാണുന്നതില്‍ തെറ്റില്ല.
സിബിഐ പിന്നിട്ട അരനൂറ്റാണ്ടിന്റെ വഴിത്താരയില്‍ തിളക്കമാര്‍ന്ന ഒട്ടനവധി നേട്ടങ്ങള്‍ അവര്‍ക്കുണ്ട്. പ്രസ്തുത കുറ്റാന്വേഷണ സംവിധാനത്തിന്റെ ആദ്യ ദശകങ്ങള്‍ ആര്‍ക്കുംതന്നെ പഴിക്കാനാവാത്തവിധം ആത്മാര്‍ത്ഥതയോടെയാണ് മുന്നോട്ടു നീങ്ങിയത്. എന്നാല്‍ ഏകാധിപത്യത്തിന്റ കറുത്ത നാളുകളിലേക്ക് രാജ്യത്തെ തള്ളിയിട്ട ഇന്ദിരാ ഗാന്ധിയുടെ ഭരണകാലങ്ങളില്‍ സിബിഐയെ ഭരണകൂടം ദുരുപയോഗം ചെയ്ത ദുരനുഭവങ്ങള്‍ ഏറെയായിരുന്നു. രാജീവ്ഗാന്ധിയുടെ പ്രധാനമന്ത്രി പദത്തിന്കീഴിലും സിബിഐയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. നരസിംഹറാവുവിന്റെ ഭരണ സംവിധാനം ഒന്നടങ്കം അഴിമതിയിലും വിശ്വാസവഞ്ചനക്കേസുകളിലും ആണ്ടുപോയ നാളുകള്‍ സിബിഐയുടെ ചരിത്രത്തിലെ ഇരുണ്ട നാളുകളായിരുന്നു. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഇടതുപക്ഷം രാജ്യം ഭരിച്ച ദേവഗൗഡയുടെ കാലത്ത് പ്രധാനമന്ത്രിതന്നെ നേരിട്ട് പ്രസംഗത്തിലൂടെ അഴിമതിയുമായി സന്ധിചെയ്ത് മുന്നോട്ടുപോകാന്‍ ദ്വിദിന സിബിഐ കേന്ദ്ര കോണ്‍ഫറന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിബിഐ ഡെപ്യൂട്ടി ഡയറക്ടറായ ലാല്‍ യോഗഹാളില്‍ പ്രതികരിക്കുകയും തുടര്‍ന്ന് തന്റെ ജോലി തന്നെ രാജിവെക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്സ്-യുഎഫ് ഭരണഘട്ടങ്ങളില്‍ സിബിഐയുടെ മേലുള്ള രാഷ്ട്രീയ ഇടപെടലുകളുടെ ആഘാതം സഹിക്കാനാവാതെ ജോലി രാജിവെച്ച സിബിഐ ഉന്നതന്മാരുടെ സംഖ്യ വലുതാണ്.
അടല്‍ ബിഹാരി വാജ്പേയ് നേതൃത്വം കൊടുത്ത എന്‍ഡിഎ ഭരണത്തിന്‍കീഴില്‍ കര്‍മ്മരംഗത്ത് സിബിഐ പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ പ്രതിഷേധിച്ച് അക്കാലത്ത് ആര്‍ക്കും രാജിവെയ്ക്കേണ്ടിവന്നിട്ടില്ല. ഡപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ അയോദ്ധ്യാക്കേസ്സില് പ്രതികളായിരുന്നിട്ടും കുറ്റാന്വേഷണ കാര്യങ്ങളില്‍ ബിജെപി ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തതായി ആരും ആക്ഷേപമുന്നയിച്ചിട്ടില്ല. സിബിഐയുടെ മുന്‍ ഉദ്യോഗസ്ഥന്മാര് എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളിലെല്ലാം കോണ്‍ഗ്രസ്സ്-യുഎഫ് ഭരണകൂടങ്ങള്‍ ക്രമം വിട്ട് സിബിഐ അന്വേഷണത്തെ സ്വാധീനിച്ച സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ഭരണകാലത്തെക്കുറിച്ച് മോശമാക്കി ആര്‍ക്കും ഗ്രന്ഥരചന നടത്തേണ്ടിവന്നിട്ടില്ല. മായാവതിയോട് ബന്ധപ്പെട്ട ഒരു സംഭവം ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റൊരു കേസ്സിലും പ്രതിപക്ഷംപോലും ബിജെപി ഭരണത്തിനെതിരേ കാര്യമായ യാതൊരു ആക്ഷേപവും അക്കാലത്തുന്നയിച്ചിട്ടില്ല.
എന്നാല്‍ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ യുപിഎ അധികാരം കയ്യാളിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ഒരു ദശകക്കാലം അഴിമതിക്കേസ്സുകളുടെ വന്‍ ചുരുളുകളാണ് അഴിക്കപ്പെട്ടത്.
വിവിധ ഇനങ്ങളിലായി 8.4 ലക്ഷം കോടി രൂപയുടെ അഴിമതി ഉയര്‍ന്നിരുന്ന കാലമാണ് യുപിഎയുടേത്. ഇത്തരം കൊള്ളകളുടെപേരില് ഭരണകൂടനേതൃത്വങ്ങള് കുറ്റക്കാരാക്കപ്പെട്ടപ്പോള് അവരെ സംരക്ഷിക്കാനാണ് സിബിഐ മിക്കപ്പോഴും ശ്രമിച്ചത്. 2 ജി സ്പെക്ട്രം കേസിലും എസ്എന്‍സി ലാവ്ലിന് കേസിലും കോമണ്‍വെല്‍ത്ത് ഗെയിംസ് കേസിലും, ആദര്‍ശ് സ്കാമിലും കല്‍ക്കരിപ്പാടും ആരോപണത്തിലും സിബിഐയുടെ സ്വത്വം കുറ്റക്കാരുമായി ഇഴുകിചേര്‍ന്ന നിലയിലായിരുന്നു. ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ വിലയിരുത്തലില്‍ ഇത്തരം സംഭവങ്ങളില്‍ സിബിഐ പ്രതിക്കൂട്ടിലാണുള്ളത്.
സുപ്രീം കോടതി ഉള്‍പ്പെടെയുള്ള വിവിധ ഉന്നത നീതിപീഠങ്ങള്‍ക്ക് മുമ്പില്‍ ശീതികരിച്ച മുറികളിലായിട്ടുപോലും സിബിഐ വിയര്‍ത്തുകുളിച്ച സംഭവങ്ങള്‍ ഒട്ടനവധിയാണ്. 2ജി സ്പെക്ട്രം കേസ്സില്‍ സുപ്രീം കോടതി മുമ്പാകെ കേന്ദ്ര സര്‍ക്കാരും സിബിഐയും രാജ്യത്തിന് പ്രസ്തുത സംഭവം നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് വാദിച്ചിരുന്നു. 2 ജി ആരോപണം അഴിമതിയല്ലെന്നും ആദ്യഘട്ടത്തില്‍ ഇവര്‍ കോടതിയില്‍ വാദിച്ചു. എസ്എന്‍സി ലാവ്ലിന് കേസ്സില്‍ കേന്ദ്രസര്‍ക്കാരും സിബിഐയും കേരള സര്‍ക്കാരും സിബിഐ അന്വേഷണത്തിന് എതിരുനിന്നവരാണ്. ”കൂട്ടിലെതത്തെയന്നു പറഞ്ഞ്” സുപ്രീം കോടതി സിബിഐയെ പരിഹസിച്ച ദുസ്ഥിതി ആരും മറന്നിട്ടില്ല. ചുരുക്കത്തില്‍ സിബിഐ ജനമനസ്സുകളില്‍ കടുത്ത അവിശ്വാസത്തിനും പോരായ്മയ്ക്കും പാത്രീഭവിച്ചുകഴിഞ്ഞിരിക്കുന്നു. സുവര്‍ണ്ണ ജയന്തി ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനും കേവലം സര്‍ക്കാരിന്റെ നുകംപേറുന്ന ഒരു വകുപ്പായി ചുരുങ്ങാതിരിക്കാനുമാണ് ശ്രമിക്കേണ്ടത്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ അതിന്റെ നിലവാരം ഉയര്‍ത്താനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭരണവര്‍ഗ്ഗങ്ങളുടെ അംഗുലീചലനങ്ങള്‍ക്കനുസരിച്ച് ചലിക്കേണ്ട ഗതികേട് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അഴിമതിക്കും അരാജകത്വത്തിനുമെതിരെ അന്തരീക്ഷം മുഖരിതമാവുന്ന ഇന്നത്തെ അവസ്ഥയില്‍ പ്രശ്നങ്ങളോട് കുറ്റകരമായ മൗനം പാലിക്കേണ്ടവരല്ല സിബിഐ. കോടതി മുമ്പാകെ നിലനില്ക്കില്ലെന്നറിഞ്ഞുകൊണ്ടുതന്നെ കുറ്റപത്രം പടച്ചുണ്ടാക്കി സമര്‍പ്പിച്ച് സിബിഐ തിരിച്ചടി ഏറ്റുവാങ്ങിയ എത്രയോ കേസുകള്‍ ഈയടുത്തകാലത്തുണ്ടായിട്ടുണ്ട്.
രാഷ്ട്രീയ സ്വാധീനത്തിനും മറ്റും വഴങ്ങി നിരപരാധികളെ ക്രൂശിക്കുകയും വേട്ടയാടുകയും ചെയ്യുന്നതിന്റെ പാപപങ്കിലത സിബിഐയുടെ കൈകളിലാവോളമുണ്ട്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നത് ”കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായി” അധ:പതിക്കുന്ന ഇന്നത്തെ അവസ്ഥ തുടരാന്‍ അനുവദിക്കപ്പെട്ടുകൂടാ. സത്യസന്ധവും നിഷ്പക്ഷവും സുതാര്യവുമായ മികച്ച കുറ്റാന്വേഷണ ഏജന്‍സിയായി സിബിഐയെ പുനസംഘടിപ്പിക്കാന്‍ രാജ്യം ഇനി ഒട്ടും അമാന്തിച്ചുകൂടാ.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: