സംസ്ഥാനത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വേഗത്തിലാണ് പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും ചതുപ്പുകളും നികത്തിയെടുത്ത് കരഭൂമിയാക്കുന്നത്. വനമേഖലയില്‍ പാറമടകളും റോഡുകളും നഗരവല്‍ക്കരണവും സര്‍വനിയമങ്ങളും കാറ്റില്‍പ്പറത്തി ഉണ്ടാക്കുകയാണ്. അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കുവാനുള്ള പ്രകൃതിദത്തമായ സംവിധാനങ്ങളൊക്കെ നശിപ്പിച്ചില്ലാതാക്കുവാന്‍ കേരളം ഭരിക്കുന്ന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. നിലവിലെ നിയമം കാരണം പാടം നികത്താനാകാത്തതിനും പാറമട സ്ഥാപിക്കുന്നതിന് തടസ്സമുണ്ടാകുന്നതും വ്യവസായം തുടങ്ങുന്നതിനും കുന്നിടിക്കാന് പ്രശ്നമുള്ളതുമായ കാര്യങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാക്കിക്കൊടുക്കുവാന് ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു. പ്രകൃതി സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ പേമാരിയില്‍ നിന്നുണ്ടാകുന്ന പ്രളയത്തില്‍ നിന്നും അനിയന്ത്രിതമായ സൂര്യതാപ ഉയര്‍ച്ചയില്‍ നിന്നും രക്ഷനേടുവാനാകുകയുള്ളൂ എന്നിരിക്കെ നിയമത്തില്‍ ഇളവു നല്‍കുകയാണ് സല്ഭരണമെന്ന രീതിയിലാണ് ഭരണം മുന്നോട്ടുപോകുന്നത്. ഈ നീക്കം അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ച് കേരളം രാജസ്ഥാന്പോലെ മരുവല്‍ക്കരണത്തിന്റെ പിടിയിലേക്കാണ് നീങ്ങുന്നത്. സര്‍ക്കാരിന്റെ അശാസ്ത്രീയ കാഴ്ചപ്പാടുകളും നയങ്ങളും സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയിലേക്കും വരള്‍ച്ച മൂലം കൃഷി നശിച്ച് വന്‍ നഷ്ടമുണ്ടാകുന്നതിനും കാരണമായിരിക്കുന്നു. സംസ്ഥാനത്തെ ജില്ലാടിസ്ഥാനത്തിലെടുത്താല് ഏറ്റവും കൂടുതല്‍ ഭൂമി വില എറണാകുളം ജില്ലയിലാണെന്നതിനാല്‍ ഏറ്റവും കൂടുതല്‍ ഭൂമി നികത്തല്‍ നടക്കുന്നത് എറണാകുളം ജില്ലയിലാണ്. കുളങ്ങളും ചതുപ്പുകളും പാടശേഖരങ്ങളും കണ്ടല്‍ ആവാസവ്യവസ്ഥകളും പൊക്കാളിപ്പാടങ്ങളും കായലോരങ്ങളും കാവുകളും തണ്ണീര്‍ത്തടങ്ങളും അതുകൊണ്ടുതന്നെ നശിച്ചില്ലാതായിരിക്കുന്നത് ഈ ജില്ലയിലാണ്. ഇവിടെ ഭൂമി വില്പ്പനച്ചരക്കാണ്. അത് നികത്തി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കണം. അതില്‍ കുറഞ്ഞ ഒരു ചിന്തയും ഈ മേഖലയിലില്ല.
പണ്ടൊക്കെ ജില്ലയിലെ കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്നത് വളരെ വിരളമാണെങ്കിലും 2014 മാര്‍ച്ച് ആദ്യവാരത്തില്‍ കൂടിയ താപനില 36 ല്‍ നിന്നും 40 ഡിഗ്രിയിലേക്കുള്ള പ്രയാണത്തിലാണ് ജില്ലയിലെ പല സ്ഥലങ്ങളിലേയും ഈ വേനലിലെ താപനില. കൊച്ചി നഗരത്തില്‍ പകല്‍ സൂര്യതാപമാണെങ്കില് രാത്രി കെട്ടിടങ്ങളും റോഡുകളും പുറത്തുവിടുന്ന താപതരംഗമാണ്. നഗരജീവിതം വര്‍ധിച്ച ചൂടുമൂലം പകലും രാത്രിയും ഒരുപോലെ നരകതുല്യമായിരിക്കുന്നു. നഷ്ടപ്പെട്ട പച്ചപ്പിനെക്കുറിച്ച് നഗരവാസികള്‍ നെടുവീര്‍പ്പിടുന്ന കാലമായി ഈ വേനല്‍ക്കാലം പരിണമിക്കുമെന്നതില്‍ തര്‍ക്കമില്ല.
നിയമവിരുദ്ധമായി പാടവും ചതുപ്പും നികത്തിയാലും ഫൈനടച്ചാല്‍ കരഭൂമി സ്റ്റാറ്റസ് നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും ആറന്മുള വിമാനത്താവളത്തിനായി നിയമലംഘനത്തില്‍ പാടശേഖരങ്ങളും അരുവികളും നീര്‍ച്ചാലുകളും മണ്ണിട്ട് നികത്താമെന്നും അങ്ങനെ കെട്ടിപ്പൊക്കുന്ന വിമാനത്താവളത്തില്‍ സര്‍ക്കാര്‍ പത്ത് ശതമാനം ഓഹരി നിക്ഷേപം നടത്തുമെന്നുമുള്ള മന്ത്രിസഭാ തീരുമാനം മൂലം കേരളീയ സമൂഹത്തില്‍ സംസ്ഥാന തണ്ണീര്‍ത്തട പാടശേഖര സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിന് കേരള സക്കാരിന്റെ ഒത്താശയുണ്ടെന്ന തെറ്റായ സന്ദേശം പ്രബലപ്പെട്ടിരിക്കയാണ്. ഇത് സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയിലെ വിനാശകരമായ മാറ്റത്തിന് വഴിവച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് സംസ്ഥാനത്തെ അന്തരീക്ഷ താപനിലയിലുണ്ടായിരിക്കുന്ന ക്രമാതീതമായ വര്‍ധന. ഇതുവരെ പാലക്കാടും പുനലൂരും രേഖപ്പെടുത്തിവന്ന ഏറ്റവും കൂടിയ താപനില സംസ്ഥാനത്തിന്റെ ശരാശരി താപനിലയായി ഉയര്‍ന്നിരിക്കുന്നു.
പ്രകൃതി നശിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന ഈ ഭരണം സംസ്ഥാനത്തെ തീച്ചൂളയായി മാറ്റുമെന്നത് വസ്തുതയാണ്. മുതല്‍മുടക്കുകാരന് നിലവിലെ നിയമത്തില്‍ ഇളവുകള്‍, സമ്പന്നന് അംബരചുംബികള്‍ കെട്ടിപ്പൊക്കുവാന്‍ അനധികൃതമായ ഒത്താശകള്‍, പശ്ചിമഘട്ടത്തില്‍ നിയമലംഘനം നടത്തി നടത്തുന്ന അനധികൃത പാറമടകള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍, നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുവാന്‍ വേണ്ട ശാസ്ത്രീയ പിന്തുണ നല്കുവാന് രൂപീകരിച്ചിട്ടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളായ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സംസ്ഥാന പാടശേഖര സമിതി, സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്, പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റി, തീരദേശ സംരക്ഷണ മാനേജ്മെന്റ് അതോറിറ്റി, കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡിപ്പാര്‍ട്ടുമെന്റ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സംസ്ഥാന പരിസ്ഥിതി വകുപ്പ്, സംസ്ഥാന ദുരന്തനിവാരണ സമിതി, ജില്ലാതല വികസന സമിതികള്‍, ജില്ലാതല റിവര്‍ മാനേജ്മെന്റ് സമിതികള്‍ എന്നിവയിലെല്ലാം അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെയും അംഗങ്ങളെയും രാഷ്ട്രീയക്കാരെയും യോഗ്യതയില്ലാത്തവരെയും തിരുകിക്കയറ്റി പരിസ്ഥിതി വിരുദ്ധ, ഇക്കോളജിക്ക് വിനാശകരമായ തീരുമാനങ്ങള്‍ എടുപ്പിക്കുകയെന്നത് ഈ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ്. ഇക്കാര്യങ്ങളില്‍ വ്യവസായ വകുപ്പ് നടത്തുന്ന ഒത്തുകളികള്‍ സംസ്ഥാനത്തിന്റെ പരിസ്ഥിതിയില്‍ വിനാശകരമായ വന്‍ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നു എന്നത് സംസ്ഥാനത്തെ ജനങ്ങളുടെ ദുരന്തമായിട്ടെ കണക്കാക്കാനാകൂ. നിയമപ്രകാരം പ്രവര്‍ത്തിക്കേണ്ട സമിതികള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് അഴിമതിക്കായി പ്രകൃതിയെ നശിപ്പിച്ചില്ലാതാക്കുന്ന നയമാണ് ഈ സര്‍ക്കാരിന്റെ വനംവകുപ്പും പരിസ്ഥിതി വകുപ്പും കൃഷി വകുപ്പും വ്യവസായ വകുപ്പും സ്വീകരിച്ചുപോരുന്നത്. രണ്ടുവര്‍ഷം കൂടി ഈ ഭരണം ഇതുപോലെ മുന്നോട്ടുപോയാല്‍ കേരളം പ്രകൃതിദുരന്തങ്ങളുടെ പിടിയിലാകുമെന്നതില്‍ അതിശയോക്തിയില്ല.
കുറെയേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുവെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന് വീമ്പിളക്കുവാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ ഈ സര്‍ക്കാരിന്റെ അശാസ്ത്രീയമായ വികസന പദ്ധതികള്‍ മൂലം സംസ്ഥാനത്തിന്റെ ഭൂസ്വത്തുക്കളും പ്രകൃതി വിഭവങ്ങളും അന്യാധീനപ്പെട്ടു പോകുന്നുണ്ടെന്നും നശിച്ചില്ലാതാകുന്നുണ്ടെന്നും ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുവാനും ബോധപൂര്‍വം സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നത് പല പദ്ധതികളും അവതരിപ്പിക്കുമ്പോള്‍ തന്നെ മനസ്സിലാക്കുവാനാകും. കേരളത്തെ ഇടിച്ചുനിരത്തി ഊഷര ഭൂമിയാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കെല്ലാം മേല്‍പ്പറഞ്ഞ വിവിധ കമ്മറ്റികളും വകുപ്പുകളും അതോറിറ്റികളും യാതൊരുവിധ പഠനവും വിശകലനവും പരിഹാരമാര്‍ഗ്ഗങ്ങളും നിര്ദ്ദേശക്കാതെ അനുവാദം നല്കുന്നുവെന്നതുതന്നെ അഴിമതിയുടെ ആക്കം വര്‍ധിപ്പിക്കുന്ന നടപടികളാണ്. ഇതിന്റെ ആകെത്തുകയാണ് സംസ്ഥാനത്തെ വരള്‍ച്ചയും കുടിവെള്ളക്ഷാമവും താപവര്ധനയുമെന്ന് തിരിച്ചറിയണം. മലയോര “കര്‍ഷകന്റെ” പാറമടകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വിനോദസഞ്ചാരപദ്ധതികള്ക്കും നഗരവല്‍ക്കരണ പദ്ധതികള്‍ക്കും ഒത്താശ ചെയ്ത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുനേടുവാനുള്ള തന്ത്രമാണ് പശ്ചിമഘട്ട കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കുവാന്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനുമേലുള്ള സര്‍ക്കാര്‍ സമ്മര്‍ദ്ദം. എന്നാല്‍ വോട്ടുനേടി വരുമ്പോള്‍ പശ്ചിമഘട്ട ആവാസവ്യവസ്ഥ പാറമടകളാല്‍ തകര്‍ന്നടിയുമെന്നതില്‍ തര്‍ക്കമില്ല.
വ്യാപകമായ വനം കൊള്ളയ്ക്ക് ഒത്താശ ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് കേരളത്തില്‍ അവശേഷിക്കുന്ന പച്ചപ്പാണ്. വരള്‍ച്ചാ നിയന്ത്രണത്തിലും കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്ന പശ്ചിമഘട്ടമാണ് സര്‍ക്കാരിന്റെ ദുര്‍ഭരണം മൂലം ഇല്ലാതാകുന്നത്. ഇത് സംസ്ഥാനത്തെ മൊത്തമായി വരള്‍ച്ചാ ബാധിത പ്രദേശമായ പ്രഖ്യാപിക്കേണ്ട ദുഃസ്ഥിതിയിലെത്തിക്കും. പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് മുമ്പ് നിയമപ്രകാരം നടക്കേണ്ട പരിസ്ഥിതി ആഘാതനിര്‍ണയ പഠനം അംഗങ്ങളുടെ അയോഗ്യതമൂലം കടലാസ് പണി മാത്രമായി തീരുകയും പണമുള്ളവരും രാഷ്ട്രീയ പിടിപാടുള്ളവനും സംസ്ഥാനത്ത് എന്തും ചെയ്യാനാകും എന്ന തലത്തിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്നു. പരിസ്ഥിതിലോല പ്രദേശവും പരിസ്ഥിതി ദുര്‍ബലപ്രദേശവും ബഫര്‍ സോണുകളും വന്യമൃഗ സംരക്ഷണ പദ്ധതികളും ദേശീയ ഉദ്യോനങ്ങളും ബയോസ്പിയര്‍ റിസര്‍വുകളും നോക്കുകുത്തികളാകുന്ന കാലം അതിവിദൂരമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന്റെ കാലാവസ്ഥയെ മുന്‍നിര്‍ത്തി നടത്തിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്ന തീരുമാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് മലയോര വോട്ട് ലക്ഷ്യമാക്കി ആവശ്യപ്പെട്ടിരുന്നത്. അതില്‍ പ്രധാനമായത് പരിസ്ഥിതി ലോലപ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും ബഫര്‍സോണുകളും ഇക്കോളജീയ സെന്‍സിറ്റീവ് ഏരിയകളും സംസ്ഥാനത്ത് വേണ്ടെന്നതാണ്. ഇത് സര്‍ക്കാര്‍ വനഭൂമിയുടെ കയ്യേറ്റത്തിനും അനര്‍ഹ പട്ടയ ലഭ്യതയ്ക്കും വേഗത കൂട്ടും. യുഡിഎഫ് സര്‍ക്കാരിന്റെ നയവൈകല്യമാണിത്. കേരളം അത്യുഷ്ണത്തില്‍ വലയുന്ന ഈ സന്ദര്‍ഭത്തിലെങ്കിലും കേരള സര്‍ക്കാര്‍ പശ്ചിമഘട്ടത്തിന്റെ കാലാവസ്ഥാ നിയന്ത്രണത്തിലുള്ള പങ്ക് മനസ്സിലാക്കുവാന്‍ തയ്യാറാകണം. വോട്ടു നോക്കിയും ജനസമ്മര്‍ദ്ദം നോക്കിയും ശാസ്ത്രസത്യങ്ങളെയും പ്രകൃതി നിയമങ്ങളെയും കേരള സര്‍ക്കാര്‍ തച്ചുടയ്ക്കരുത്. സംസ്ഥാനത്തിന്റെ വരള്‍ച്ചയുടെ ഭീതിപ്പെടുത്തുന്ന തോത് മനസ്സിലാക്കിയും കുടിവെള്ള ദൗര്‍ലഭ്യം മനസ്സിലാക്കിയും കേരളസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ഇക്കോളജിയും പ്രകൃതിയും സംരക്ഷിക്കുവാന്‍ തയ്യാറാകണം.
സംസ്ഥാന സര്‍ക്കാരിന്റെ നയവൈകല്യം സംസ്ഥാനത്തെ ജനജീവിതം തന്നെ ദുസ്സഹമാക്കുന്ന അവസ്ഥയിലെത്തിക്കുകയാണ്. പണമുണ്ടാക്കുവാനുള്ള ആര്‍ത്തി ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടാകുന്നത് ജനാധിപത്യം പണാധിപത്യത്തിന് വഴിമാറുന്നതിന് തുല്യമാണ്. വ്യക്തിജീവിതത്തില്‍ ആദര്‍ശത്തിന് വില കല്‍പ്പിക്കാത്ത മന്ത്രിമാര്‍ക്ക് സാമൂഹ്യജീവിതത്തില്‍ അതിനാകില്ലെന്ന സത്യമാണ് നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണത്തില്‍ നിന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മനസ്സിലാകുക, സുസ്ഥിരമായി നിലനില്‍ക്കാത്ത വികസന പദ്ധതികള്‍ പ്രാദേശിക കാലാവസ്ഥാ മാറ്റത്തിന് വഴിവെയ്ക്കുന്നതിന്റെ ആകെത്തുകയാണ് സംസ്ഥാനത്തിന്റെ ഊഷ്മാവ് വര്‍ധനയുടെ മുഖ്യകാരണം. മരിച്ചു കിടക്കുന്നവനെ വീണ്ടും വീണ്ടും ഉപദ്രവിക്കുന്ന സര്‍ക്കാര്‍ സമീപനമാണ് കുടിവെള്ളക്ഷാമം മൂലം വലയുന്ന ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുവാന്‍ ജലം ഊറ്റി വില്‍പ്പന നടത്തുന്ന ടാങ്കര്‍ ലോറിക്കാരെ നിയന്ത്രിക്കുവാന്‍ മുതിരാത്ത സര്‍ക്കാര്‍ നയം. ഭൂഗര്‍ഭ ജലം വന്‍ കുതിരശക്തിയുടെ മോട്ടോര്‍ വച്ചാണ് ജലം ഊറ്റുകാരും കുടിവെള്ള കുപ്പിവിതരണക്കാരും ഊറ്റിയെടുക്കുന്നത്. ഇത് സംസ്ഥാനത്തെ കിണറുകള്‍ അതിവേഗം വറ്റിപ്പോകുന്നതിന് കാരണമാകുകയാണ്. ഇതുമൂലം കൂടുതല്‍ പേര് കുടിവെള്ള ക്ഷാമത്തിന് ഇരകളാകുന്നു. മഴപെയ്ത് ഭൂഗര്‍ഭജലാശയത്തില്‍ എത്തിച്ചേരുന്ന ജലം എടുത്ത് വില്‍പ്പന നടത്തുവാന്‍ വെള്ളക്കച്ചവടക്കാര്‍ക്ക് അനുമതി നല്കുവാന് സര്‍ക്കാരിന് ആരാണ് അധികാരം നല്‍കിയിരിക്കുന്നത്? കേരളം നേരിടുന്ന ചൂടിനും ശക്തമായ വരള്‍ച്ചയ്ക്കും കുടിവെള്ള ക്ഷാമത്തിനും പരിഹാരമായി ഈ വേനലിലെങ്കിലും സ്വകാര്യ കമ്പനികളും വ്യക്തികളും നടത്തുന്ന കുടിവെള്ള ബിസിനിസ്സിന് കടിഞ്ഞാണിടണം. അതല്ലെങ്കില്‍ ജനം കുടിവെള്ളത്തിനായി സര്‍ക്കാരിനെതിരെ തിരിയും.
ഡോ. സി.എം. ജോയ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: