തിരുവനന്തപുരം: യുഡിഎഫ് മന്ത്രിമാരുടെയും ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെയും പഴ്സണല്‍ സ്റ്റാഫുകളിലേക്ക് മാനദണ്ഡങ്ങളില്ലാതെയുള്ള നിയമനം കോടതികയറും. സര്‍ക്കാര്‍ ഖജനാവിനെ കാലിയാക്കുന്ന ധൂര്‍ത്തിനും അഴിമതിക്കുമെതിരെ വിവിധ സംഘടനകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേന്ദ്രമന്ത്രിമാരുടെയും മറ്റ് സംസ്ഥാങ്ങളിലെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ അധികവും ഡെപ്യൂട്ടേഷനിലൂടെയാണ്. എന്നാല്‍ കേരളത്തില്‍ യാതൊരു തത്വദീഷിതയുമില്ലാതെ അടിസ്ഥാനയോഗ്യതപോലുമില്ലാത്തവര്ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ നല്കുന്ന നിയമനങ്ങളാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനൊരുങ്ങുന്നത്.
യുഡിഎഫ് മന്ത്രിമാരുടെയും ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്കായി 723 പഴ്സണല്‍ സ്റ്റാഫുകളെയാണ് നിയോഗിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ ഉദ്യോഗത്തിന് ബാധകമാകുന്ന ഒരു നിബന്ധനയും പരിഗണിക്കാതെ ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും ഗസറ്റഡ് റാങ്കില്‍ നിയമിച്ച് അമ്പതിനായിരത്തിന് മുകളില്‍ വരെ ശമ്പളം നല്‍കുകയാണ്. സ്റ്റാറ്റ്യൂട്ടറി പെന്ഷന് സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്ഷന് നല്കുന്നു. രണ്ടുകൊല്ലം തസ്തികയില്‍ തുടര്‍ന്നാല്‍ പെന്ഷന് ഉറപ്പായി. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി(ബി), സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചവരെ പാര്‍ട്ടി ചുമതലകളും മറ്റും ഏല്‍പ്പിച്ചിട്ടുണ്ട്. മന്ത്രി ആര്യാടന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ബിജു നിലമ്പൂര്‍ പാട്ടി ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. മന്ത്രി പി.കെ.ജയലക്ഷ്മിയുടെ സ്റ്റാഫില്‍പ്പെട്ട എം.സുനില്‍കുമാര്‍, പി.വിശ്വനാഥന് എന്നിവര്‍ കെപിസിസി ഓഫീസിലാണ് ജോലിചെയ്യുന്നത്. ബി.കൃഷ്ണകുമാര്‍ എന്ന സ്റ്റാഫ് പി.സി.വിഷ്ണുനാഥ് എംഎല്‍എയുടെ കൂടെയും എം.കെ.സുനില്‍കുമാര്‍ സി.പി.മുഹമ്മദ് എംഎല്‍എയുടെ കൂടെയുമാണ്. ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ സ്റ്റാഫില്‍പ്പെട്ട ബിജു ജോസ് പാലായില്‍ പച്ചക്കറി കട നടത്തുകയാണ്. മന്ത്രി വി.കെ.ഇബ്രാഹീംകുഞ്ഞിന്റെ സ്റ്റാഫില്‍പ്പെട്ട അബ്ദുന്നാസര്‍ തോണിക്കടവ് മുസ്ലീംലീഗ് സംസ്ഥാന പ്രസിന്റിന്റെ ഡ്രൈവറാണ്. മറ്റൊരു സ്റ്റാഫായ ഐ.എം.അബ്ദുറഹ്മാന് എറണാകുളം ലീഗ് ഓഫീസിലാണ് ജോലി ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും ഒഴിവുള്ള 624 സ്റ്റാഫംഗങ്ങളില്‍ 438 പേര് നേരിട്ടുള്ള നിയമനത്തിലൂടെ വന്നവരാണ്. ഇവരെയെല്ലാം പാര്‍ട്ടികള്‍ നിയമിച്ചതാണ്. എസ്എസ്എല്‍സി ജയിച്ചിട്ടില്ലാത്ത 67 പേര് വന്‍ തുക ശമ്പളം വാങ്ങുന്നുണ്ട്. അമ്പതിനായിരത്തിനു മുകളില്‍ ശമ്പളംവാങ്ങുന്ന 48 പേരും 25000 മുതല്‍ 50000 വരെ ശമ്പളം വാങ്ങുന്ന 104 പേരുമുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സ്റ്റാഫില്‍പ്പെട്ട രണ്ടുപേര്‍ എസ്എസ്എല്‍സി യോഗ്യത മാത്രമുള്ളവരാണ്. ഇവര്‍ വാങ്ങുന്ന ശമ്പളം യഥാക്രമം 73068, 71538 എന്നിങ്ങനെയാണ്.
റിട്ടയര്‍ചെയ്ത 62 പേരെയാണ് നിയമിച്ചിരിക്കുന്നത്. നിയമനം ഉറപ്പില്ലാത്ത സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് 17 പേരെ തസ്തിക മാറ്റി നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് പെന്ഷന് ഉറപ്പിക്കാന്‍ വളഞ്ഞവഴി സ്വീകരിക്കുകയാണ്. അതേസമയം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 114പേരെ മാത്രമാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ചിട്ടുള്ളത്. പ്രത്യേകം വൈദഗ്ധ്യം വേണ്ട തസ്തികകളില്‍ ഡെപ്യൂട്ടേഷന് വഴി സര്‍ക്കാറിന് ഒരു അധികബാധ്യതയും ഇല്ലാതെ അതാത് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കാമെന്നിരിക്കെയാണ് സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടിയുള്ള ഈ അഴിമതി നിയമനം നടക്കുന്നത്. മന്ത്രിമാര്‍ക്കെല്ലാം സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കെ 57 പേരെ ഷോഫര്‍ തസ്തികയില്‍ നിയമിച്ചിട്ടുണ്ട്. 94 പേരാണ് പ്യൂണ്‍ തസ്തികയില്‍. പ്രത്യേകം നിര്‍വചനം ഒന്നുമില്ലാത്ത അഡീഷണല്‍ പിഎ പോസ്റ്റില്‍ 134 പേരെയാണ് നിയമിച്ചിരിക്കുന്നത്.
പിഎ, സ്പെഷ്യല്‍ പിഎ, അഡീഷണല്‍ പിഎ എന്നിങ്ങനെ തസ്തികകളുടെ പ്രളയമാണ്. ഡ്രൈവര്‍, സെക്രട്ടറി, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തികളും സൃഷ്ടിച്ചിട്ടുണ്ട്. ക്ലാര്‍ക്ക്, ക്ലറിക്കല്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ഓഫീസ് സൂപ്രണ്ട്, ഗ്രേഡ് ക്ലാര്‍ക്ക്, നോണ്ഗ്രേഡ് ക്ലാര്‍ക്ക്, അസിസ്റ്റന്റ് ട്രെയിനി, ദെഫോദാര്, അറ്റന്റര്‍, കുക്ക് തുടങ്ങി തസ്തികകളുടെ പ്രവാഹമാണ്. തസ്തികകള്‍ ഉണ്ടാക്കുന്നതും ശമ്പളം നിശ്ചയിക്കുന്നതും എല്ലാം മന്ത്രിമാര്‍ തന്നെയാണ്. ഒരു ഫയല്‍പോലും ആവശ്യമില്ലാത്ത ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ഓഫീസിലും 30 പേഴ്സണല്‍ സ്റ്റാഫുകള്‍ വെറുതെയിരുന്ന് ശമ്പളം വാങ്ങുന്നു. കേന്ദ്രകാബിനറ്റ് മന്ത്രിക്ക് പതിനാറ് പേരെ മാത്രമേ നിയമിക്കാവൂ എന്നിരിക്കെയാണ് സംസ്ഥാനത്ത് ഈ അഴിമതി തുടരുന്നത്. കര്‍ക്കശമായ നിയന്ത്രണങ്ങളോടെയും ഡെപ്യൂട്ടേഷനിലൂടെയും മാത്രമാണ് ഇതര സംസ്ഥാനങ്ങളിലും നിയമനങ്ങള്‍ നടക്കുന്നത്.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: