ന്യൂദല്‍ഹി: ആറുവര്‍ഷം നീണ്ട നിയമയുദ്ധത്തിനും വാഗ്വാദങ്ങള്‍ക്കും വിവാദത്തിനുമൊടുവില്‍ രോഹിത് ശേഖര്‍ എന്ന യുവാവിന്റെ അച്ഛന് താനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. തിവാരി സമ്മതിച്ചു. തിവാരിക്ക് അവിഹിത ബന്ധത്തിലുണ്ടായ പുത്രനാണ് രോഹിത്. തിവാരി തന്റെ അച്ഛനാണെന്ന രോഹിത്തിന്റെ വാദം ശരിയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. 2012 ജൂലൈയില്‍ ദല്‍ഹി ഹൈക്കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു.
തിവാരി മകനായി അംഗീകരിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് രോഹിത് പറഞ്ഞു. എതായാലും സന്തോഷമുണ്ട്. മോശമായൊന്നും സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. എന്റെ അമ്മ ആദരിക്കപ്പെടണമെന്നു മാത്രമേ ആഗ്രഹിച്ചുള്ളു. മറ്റേതു കുടുംബത്തിലെയും പോലെ അച്ഛനോടും കുറച്ചുസമയം ചെലവിടാന്‍ മോഹിച്ചു, രോഹിത് കൂട്ടിച്ചേര്‍ത്തു. തന്നെയും മകനെയും വേദനിപ്പിച്ചതില്‍ ദുഃഖമുണ്ടെന്നും അവന്റെ പിതൃത്വം അംഗീകരിക്കുന്നുവെന്നും തിവാരി പറഞ്ഞതായി രോഹിത്തിന്റെ അമ്മ ഉജ്ജ്വല ശര്‍മ്മ വെളിപ്പെടുത്തി.
2008ലാണ് തിവാരി തന്റെ അച്ഛനാണെന്ന് പറഞ്ഞ് രോഹിത് രംഗത്തെത്തിയത്. ഒരുകാലത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശ് ഗവര്‍ണറുമൊക്കെയായിരുന്ന തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് ആരോപണം ഏറെ നാണക്കേടുണ്ടാക്കി. രോഹിത് നുണ പ്രചരിപ്പിക്കുയാണെന്ന നിലപാട് എടുത്ത തിവാരി നിയമയുദ്ധത്തിലും ഏര്‍പ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: