തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിവളപ്പില്‍ ആര്‍പിഎഫ് സിഐ വെടിയുതിര്‍ത്തു. ആര്‍പിഎഫ് തിരുവനന്തപുരം ഡിവിഷനിലെ സിഐ രാകേഷാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റില്ലെനാരോപിച്ച് അഭിഭാഷകനെയും സഹോദരനെയും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തിരുമല സ്വദേശികളായ അഡ്വ. രാഗേന്ദുവിനെയും സഹോദരനും വികലാംഗനുമായ കൃഷ്ണേന്ദുവിനെയുമാണ് മര്‍ദിച്ചത്. ഉച്ചയോടെയാണ് രാഗേന്ദുവും കൃഷ്ണേന്ദുവും തമ്പാനൂര്‍ റെയില്‍വെസ്റ്റേഷനിലെത്തിയത്. ടിക്കറ്റ് കൃഷ്ണേന്ദുവിന്റെ കയ്യിലായിരുന്നു. വെളളം വാങ്ങാനായി പോയ രാഗേന്ദുവിനെ ടിക്കറ്റില്ലെന്നാരോപിച്ച് ഒന്നരമണിയോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടിക്കറ്റ് സഹോദരന്റെ കയ്യിലുണ്ടെന്നറിയിച്ചിട്ടും ആര്‍പിഎഫുകാര്‍ തന്നെ ബലം പ്രയോഗിച്ചു സ്റ്റേഷനിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നുവെന്നു രാഗേന്ദു പറയുന്നു. സ്റ്റേഷനിലെത്തിയ രാഗേന്ദുവിനെ ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ജെയിംസ് മുഖത്തടിക്കുകയും ലാത്തി ഉപയോഗിച്ചു വയറില്‍ കുത്തുകയും ചെയ്തതായും ഇവര്‍ ആരോപിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കോടതി ബഹിഷ്കരിക്കുമെന്ന് ബാര്‍അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ടിക്കറ്റില്ലാത്തിനാല്‍ ഫൈന്‍ അടക്കണമെന്ന് ആര്‍പിഎഫ് ആവശ്യപ്പെട്ടെന്നും എന്നാല്‍ താന്‍ അതിനു തയ്യാറായില്ലെന്നും രാഗേന്ദു പറഞ്ഞു. അനിയനെ കാണാത്തിനെത്തുടര്ന്നു മൂന്നു മണിയോടെ കൃഷ്ണേന്ദു ആര്‍പിഎഫ് സ്റ്റേഷനില്‍ അന്വേഷിച്ചെത്തുകയും ടിക്കറ്റ് കാണിക്കുകയും ചെയ്തു. എന്നാല്‍ ആര്‍പിഎഫുകാര്‍ ഇതംഗീകരിക്കാന്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഇവരും ആര്പിഎഫുകാരുമായി വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടയില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ജെയിംസ് വികലാംഗനായ കൃഷ്ണേന്ദുവിനെയും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കൃഷ്ണേന്ദുവിന്റെ ചൂണ്ടിനും കണ്ണിനും സാരമായി പരിക്കേറ്റു. ചൂണ്ടുപൊട്ടി ചോരയൊലിക്കുന്ന നിലയിലും കണ്ണ് നീരുവന്നു വീര്‍ത്ത നിലയിലുമായിരുന്നു.
സംഭവമറിഞ്ഞ് വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന് ഭാരവാഹികളുടെ നേതൃത്വത്തില്‍ അഭിഭാഷകര്‍ ആര്‍പിഎഫ് സ്റ്റേഷനിലെത്തിയതോടെ സ്റ്റേഷന് പരിസരത്ത് സംഘര്‍ഷമുടലെടുത്തു. യാത്രക്കാരെ മര്‍ദിച്ച ജെയിംസ്, രാജേഷ്, ജോസഫ് എന്നീ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇതിനിടയില്‍ സ്ഥലത്തുനിന്നും മുങ്ങി. വൈകീട്ട് മൂന്നുണിമുതല് മര്‍ദനമേറ്റു ചോര വാര്ന്നിരിക്കുന്ന വികലാംഗനായ കൃഷ്ണേന്ദുവിനെ ആശുപത്രിയിലെത്തിക്കാന്‍ ആര്‍പിഎഫ് തയ്യാറാകാത്തതിനെതിരെയും യാത്രക്കാരെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടും അഭിഭാഷകര്‍ ബഹളംവച്ചു.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആര്‍പിഎഫ് അധികൃതര്‍ ഉറപ്പു നല്കി. മര്‍ദനമേറ്റ കൃഷ്ണേന്ദുവിനെ ആറു മണിയോടെയാണ് ആശുപത്രിയിലേക്കു മാറ്റാന്‍ ആര്‍പിഎഫ് തയ്യാറായത്. ആശുപത്രിയിലേക്കു പോകും വഴി ജില്ലാ മജിസ്ട്രേറ്റിനു മുമ്പാകെ ഇവരെ ഹാജരാക്കി മൊഴിനല്‍കാന്‍ വഞ്ചിയൂര്‍ കോടതിയിലെത്തുകയായിരുന്നു.
കോടതിയില്‍ സംഘടിച്ചിരുന്ന അഭിഭാഷകരും ആര്‍പിഎഫ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഇതിനിടയില്‍ ആര്‍പിഎഫ് സിഐ രാകേഷ് തന്റെ സര്‍വീസ് റിവോള്‍വര്‍ അഭിഭാഷകര്‍ക്കു നേരെ ചൂണ്ടിയ ശേഷം ആകാശത്തേക്കു വെടിവെക്കുകയായിരുന്നു.
രണ്ട് റൗണ്ട് വെടിവെച്ച ഇയാളെ അഭിഭാഷകര്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി വഞ്ചിയൂര്‍ പൊലിസില്‍ ഏല്‍പ്പിച്ചു.
ആര്‍പിഎഫിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയ ശേഷമാണ് രാഗേന്ദുവിനെയും കൃഷ്ണേന്ദുവിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആര്‍പിഎഫ് ഉദ്യോഗസ്ഥന് പ്രയോഗിച്ച വെടിയുണ്ട അഭിഭാഷകര്‍ കണ്ടെത്തി ജില്ലാ മജിസ്ട്രേറ്റിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: