മലയാളി ജീവിതത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ, സാംസ്കാരികാവസ്ഥകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള കലാരൂപമാണ് നാടകം. ഉത്സവപറമ്പുകളില്‍ നാടകം കാണാന്‍ തിക്കിത്തിരക്കിയവരില്‍ കൂടുതലും സാധാരണക്കാരായിരുന്നു. നാടകങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട ആശയങ്ങളും സന്ദേശങ്ങളും സാധാരണക്കാരായ വലിയകൂട്ടം ജനങ്ങളുടെ മനസ്സില്‍ പരിവര്‍ത്തനം വരുത്താന്‍ കാരണമായി. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ നിയന്ത്രിക്കാനും നിര്‍ണ്ണയിക്കാനും നാടകങ്ങള്‍ക്കും അതിലെ ഗാനങ്ങള്‍ക്കും കഴിഞ്ഞു. നാട്ടിന് പുറങ്ങളിലെ സാംസ്കാരിക ജീവിതത്തിന്റെ കണ്ണിയായി നാടകങ്ങള്‍ മാറി.
നാടകത്തില്‍ കൂടി പ്രചരിപ്പിച്ചിരുന്ന ആശയങ്ങള്‍ ആദര്‍ശങ്ങളായി നെഞ്ചേറ്റിയ സമൂഹത്തിന് കേരളത്തില്‍ വലിയ സ്വാധീനം ചെലുത്താനായി. നാടകമെന്ന, പ്രത്യേകിച്ച് പ്രൊഫഷണല്‍ നാടകമെന്ന കലാരൂപത്തിന് നമ്മുടെ സമൂഹത്തില്‍ ചെലുത്താന്‍ കഴിഞ്ഞ സ്വാധീനം വിവരണാതീതമാണ്.
ഉത്സവപറമ്പുകളും, ക്ലബ്ബുകളുടെ വാര്‍ഷികങ്ങളും, എണ്‍പതുകളില്‍ പ്രാചാരമേറിയ ഫൈന്‍ ആര്‍ട്സ് ക്ലബുകളും നാടക തരംഗത്തിനു സാക്ഷികളായിരുന്നു. ക്ഷേത്ര ഉത്സവങ്ങളില്‍ നാടകം ഒഴിച്ചുകൂടാന്‍ കഴിയാത്ത വിഭവമായി. പത്തു ദിവസത്തെ ഉത്സവത്തിന് ഇരുപതുനാടകങ്ങള്‍ അവതരിപ്പിച്ച ഉത്സവപ്പറമ്പുകളുണ്ടായിരുന്നു. തെക്കന്‍ കേരളത്തിലാണ് ഉത്തര കേരളത്തെ അപേക്ഷിച്ച് കൂടുതലായി നാടകത്തിന് ജനകീയ അടിത്തറയും ആസ്വാദകരും കൂടുതലുണ്ടായത്. അതിനാല്‍ നാടക സമിതികളുടെ തലസ്ഥാനം കൊല്ലവും ഓച്ചിറയും കായംകുളവുമൊക്കെയായി. ആലപ്പുഴയിലും എറണാകുളത്തും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാടക സമിതികള്‍ പോലും കൊല്ലത്തെ വിലാസങ്ങളിലാണ് അറിയപ്പെട്ടത്. കൊല്ലത്തെ അന്‍സാര്‍ ലോഡ്ജ് നാടകക്കാരുടെ ഓഫീസുകളും താമസസ്ഥലവുമായി. കാലം പോകെ, നാടകങ്ങളുടെ പ്രാധാന്യം കുറയുകയും ഉത്സവവേദികളെ സിനിമാറ്റിക് ഡാന്‍സും മിമിക്രിയും ഗാനമേളകളുമൊക്കെ കയ്യടക്കിയും ചെയ്തപ്പോള്‍ അന്‍സാര്‍ ലോഡ്ജും ഇല്ലാതായി. പ്രൊഫഷണല്‍ നാടക പ്രസ്ഥാനത്തിന് തകര്‍ച്ചയുണ്ടായപ്പോള്‍ ഒരു കൂട്ടം കലാകാരന്മാരുടെ ജീവിതം വഴിമുട്ടിയതിനുപരിയായി നാടിനെ ഉദ്ദീപിപ്പിച്ചിരുന്ന ഒരു സംസ്കാരമാണ് ഇല്ലാതായത്.
മലയാള നാടക വേദിക്ക് ഏതാണ്ട് നൂറ്റിയിരുപതു കൊല്ലത്തെ പഴക്കമാണുള്ളത് എന്നാണ് ചരിത്രം പറയുന്നത്. വലിയ കോയിത്തമ്പുരാന്റെ ?ശാകുന്തളമാണ് മലയാള നാടക വേദിയില്‍ ഹരിശ്രീകുറിച്ചത്. മലയാള നാടകവേദിയുടെ ആരംഭ വികാസ കാലം തന്നെയായിരുന്നു അതിന്റെ വസന്തകാലവും. നമ്മുടെ നാടകവേദി യഥാര്‍ത്ഥത്തില്‍ മഹത്തായ ഒരു നവോത്ഥാന പ്രസ്ഥാനം ആയിരുന്നു. ആ നവോത്ഥാനം രാഷ്ട്രീയമായ ചില മുന്നേറ്റങ്ങള്‍ക്ക് വഴിവച്ചു. നിലവിലുള്ള വ്യവസ്ഥിതിയുടെ മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളുടെ പ്രചാരണത്തിനാണ് അറുപതുകള്‍ മുതല്‍ നാടകപ്രസ്ഥാനം പരിശ്രമിച്ചത്. പിന്നീട് പല തരത്തിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നാടക പ്രസ്ഥാനങ്ങള്‍ ഉണ്ടായി.
മലയാള നാടക പ്രസ്ഥാനം കാഴ്ചക്കാരെ മാത്രം സ്വാധീനിച്ച ഒന്നല്ല. ഒരു കാലത്തു കേരളത്തിലെ കൗമാര യൗവ്വനങ്ങള്‍ക്ക് ജാതിമത വര്‍ണ വര്‍ഗ ഭേദമില്ലാതെ ഒത്തുകൂടുവാനും ആ കൂട്ടായ്മകളുടേയും സൗഹൃദങ്ങളുടേയും ഹൃദ്യമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള പ്രചോദനമായിരുന്നു നാടകങ്ങള്‍. എത്രയോ ചെറുപ്പക്കാരെ സാമൂഹ്യ വിരുദ്ധന്‍മാരാകാതെ ഉത്തമ പൗരന്മാരാകാന് നാടകപ്രസ്ഥാനം സഹായിച്ചിരിക്കുന്നു. മലയാള നാടക വേദിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പ്രതിഭകള്‍ നിരവധിയാണ്. കൈനിക്കര കുമാര പിള്ളയും തോപ്പില്‍ ഭാസിയും എന്‍. കൃഷ്ണ പിള്ളയും മുതല്‍ കെ. ടി. മുഹമ്മദ് വരെയുള്ള നീണ്ട നിര. മനുഷ്യ ജീവിതത്തെ അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി നാടക വേദിയില്‍ അവതരിപ്പിച്ചവരാണ് അവര്‍. അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്, പാട്ടബാക്കി, നമ്മളൊന്ന്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേധം, സര്‍വെക്കല്ല്, തുലാഭാരം, വിശറിക്ക് കാറ്റു വേണ്ട, മുടിയനായ പുത്രന്, ഇതു ഭൂമിയാണ്, ക്രോസ്സ്ബെല്‍റ്റ് തുടങ്ങി നിരവധി നാടകങ്ങള്‍ കേരളീയ സമൂഹത്തെ മാറ്റിമറിച്ചു.
നാടകക്കാലത്തു തന്നെ സിനിമ എല്ലാവര്ക്കും വലിയ ആഗ്രഹവും ആവേശവുമായിരുന്നെങ്കിലും നാടകം ചെലുത്തിയ സ്വാധീനം അത്രത്തോളം വികാരനിര്‍ഭരമായി സിനിമ സമ്മാനിച്ചിട്ടുണ്ടോ എന്നു സംശയമാണ്. ചില നാടകങ്ങളെ കുറിച്ചു വര്‍ഷങ്ങള്‍ക്കു ശേഷവും സംവാദവും ഓര്മ്മപ്പെടുത്തലുമൊക്കെ നടക്കുന്നതുപോലെ എത്ര ചലച്ചിത്രങ്ങള്‍ സജീവ ചര്‍ച്ചയ്ക്കു വിധേയമാകുന്നുണ്ട് എന്നു പരിശോധിക്കുമ്പോഴാണ് നാടകത്തിന്റെ വലിപ്പം മനസ്സിലാകുന്നത്.
അമേച്വര്‍ നാടകവും തെരുവ് നാടകവും പൊറാട്ട് നാടകവും ചവിട്ടു നാടകവും കാക്കാരിശ്ശി നാടകവും വെള്ളരിനാടകവുമെല്ലാം നാടകത്തിന്റെ വകഭേദങ്ങളായിരുന്നു. ഇവയെല്ലാം പലരീതിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോഴും നിര്‍വ്വഹിച്ചിരുന്ന ധര്‍മ്മം സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള ആരോഗ്യപരമായി വിമര്‍ശനമാണ്. പ്രൊഫഷണല്‍ നാടകങ്ങള്‍ അരങ്ങ് കീഴക്കിയപ്പോള്‍ മറ്റു നാടകപ്രസ്ഥാനങ്ങള്‍ക്ക് തളര്‍ച്ച നേരിട്ടെങ്കിലും പ്രോഫഷണല്‍ നാടകസംഘങ്ങള്‍ സമൂഹത്തോട് ചേര്‍ന്നു നിന്നു. നൂറുകണക്കിന് നാടകസമിതികള്‍ കേരളത്തിലെമ്പാടുമുണ്ടായി.
ഒരു കാലത്ത് മലയാളികളുടെ ജീവിതത്തെ നാടകത്തെപോല ഇത്രകണ്ട് സ്വാധീനിച്ച മറ്റൊരു കലാരൂപം ഉണ്ടാവുകയില്ല. ഇടവപ്പാതി ആരംഭിക്കുന്നതോടെ കേരളത്തിലെ ഗ്രാമങ്ങളിലും,നഗരങ്ങളിലും പുതിയ സീസണിലേക്കുള്ള പ്രൊഫഷണല്‍ നാടകക്യാമ്പുകള്‍ ഉണരും. പട്ടിണിയുടെയും, പ്രാരബ്ധങ്ങളുടെയും പങ്കുവെക്കപ്പെടലുകള്‍ നടന്നിരുന്ന പഴയ നാടക ക്യാമ്പുകള്‍ ഇന്നും അതുമായി ബന്ധപ്പെട്ടവരുടെ ഓര്‍മകളാണ്. കര്‍ക്കിടകം പെയ്തൊഴിഞ്ഞു കഴിയുമ്പോഴേക്കും ആ വര്‍ഷത്തേക്കുള്ള ആദ്യ നാടകത്തിനുള്ള സ്റ്റേജ് ഒരുങ്ങും. പിന്നീടങ്ങോട്ടുള്ള ഉത്സവകാലം നാടകക്കാലമാണ്. മേടമാസം എത്തുന്നതോടെ ആ വര്‍ഷത്തെ കളികള്അവസാനിക്കും. പിന്നീട് വീണ്ടും അടുത്ത സീസണിലേക്കുള്ള ക്യാമ്പിന് തുടക്കമാകും.
പ്രൊഫഷണല്‍ നാടക സമിതികളുടെ ചരിത്രത്തില്‍ മുഴച്ചു നില്ക്കുന്ന സ്ഥാനമാണ് കായംകുളത്തെ കെപിഎസിക്കുള്ളത്. ആദ്യകാല കെപിഎസി നാടകങ്ങള്‍ അന്നു നിലവിലുണ്ടായിരുന്ന സാമൂഹ്യാന്തരീക്ഷത്തിലെ ദുര്‍നടത്തത്തിനെതിരായ വിമര്‍ശനമായിരുന്നു. കാലം കടന്നു പോകുകയും കെപിഎസി നാടകങ്ങളിലൂടെ അവര്‍ ആഗ്രഹിച്ച തരത്തിലുള്ള രാഷ്ട്രീയ മാറ്റം കേരളത്തില്‍ സംഭവിക്കുകയും ചെയ്തെങ്കിലും അവര്‍ നാടകത്തിലൂടെ മുന്നോട്ടുവച്ച ‘മധുരമനോഹര കേരളം’ സൃഷ്ടിക്കപ്പെട്ടില്ല. അപ്പോള്‍ കെപിഎസി നാടകങ്ങള്‍ പക്ഷം പിടിച്ചുള്ള വിമര്‍ശനത്തിലേക്ക് വഴിമാറി.
കെപിഎസിയുടെ നാടകങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നിരവധി സമിതികളും നാടകങ്ങളും ഉണ്ടായെങ്കിലും കെപിഎസിയെപ്പോലെ സാധാരണക്കാരുടെ മനസ്സിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലാന്പോന്ന ആയുധങ്ങളായിരുന്നില്ല അവയൊന്നും. അതിനാല്‍ തന്നെ അത്തരം നാടകസമിതികള്‍ക്ക് ദീര്ഘായുസ്സുമുണ്ടായില്ല. കെപിഎസി ഇന്നും നിലനില്ക്കുന്നതും കുറേയധികം കലാകാരന്മാര്ക്ക് ജീവിതമാര്ഗ്ഗമാകുന്നതും നാടകം സാധാരണക്കാരന്റെ ജീവിത്തോട് ചേര്‍ന്നു നില്‍ക്കണമെന്നും ആസ്വാദകനോട് വേഗത്തില്‍ സംവദിക്കാന്‍ കഴിയുന്നതുമാകണമെന്ന തോപ്പില്‍ഭാസിയുടെ തത്വത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. പ്രൊഫഷണല്‍ നാടകരംഗത്തെ നിത്യഹരിതമായ ചുരുക്കം സമിതികളില്‍ പ്രഥമസ്ഥാനം കെപിഎസിക്കുണ്ട്.
കേരളത്തില്‍ നാടകക്കാലത്തിന് ചരമക്കുറിപ്പെഴുതിത്തീരുന്നു എന്ന വിലാപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇതിത്രയും എഴുതേണ്ടിവന്നത്. പ്രൊഫഷണല്‍ നാടകസമിതികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വേദികള്‍ നഷ്ടമാകുമ്പോള്‍ പിടിച്ചു നില്ക്കാന് കഴിയാതെ അവയെല്ലാം അരങ്ങൊഴിയുകയാണ്. ഉത്സവപറമ്പുകളില്‍ ഇപ്പോള്‍ തിമിര്‍ത്താടുന്നത് കലാകാരന്മാരല്ല. കലയുടെ പേരിലുള്ള, സംഗീതത്തിന്റെ പേരിലുള്ള കോപ്രായങ്ങളാണ്. കോപ്രായങ്ങള്‍ കണ്ട് കയ്യടിക്കുന്ന, ഒപ്പം തുള്ളുന്ന യുവത്വത്തിന് ഹരിതാഭമായതും ആശയസമ്പന്നവുമായ നാടകക്കാലത്തെക്കുറിച്ചറിയില്ല. എഴുപതുകളുടെ അവസാനം മുതല്‍ കേരളീയ സമൂഹത്തില്‍ ഫൈന്‍ആര്‍ട്സ് സൊസൈറ്റികള്‍ സജീവമായിരുന്നു. നാടകങ്ങള്‍ക്ക് അവരും നല്ല വേദികള്‍ നല്കി. ഇപ്പോള്‍ ഫൈന്‍ആര്‍ട്സ് സൊസൈറ്റികളെക്കുറിച്ച് സമൂഹത്തിന് അറിയുകയേ ഇല്ല. നാടകങ്ങള്‍ ഇല്ലാതായപ്പോള്‍ കുറേ കലാകാരന്മാര് പട്ടിണിയായി. അതിനേക്കാള്‍ പ്രധാനം നാടകങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട സാംസ്കാരിക മുന്നേറ്റം ഇല്ലാതാകുന്നു എന്നതാണ്.
അടുത്ത ഒരു ബെല്ലോടു കൂടി നാടകം തുടങ്ങുമെന്നും അടുത്ത ബെല്ലോടു കൂടി അവസാനരംഗം ആരംഭിക്കുമെന്നുമാണ് നാടകക്കാര് ഉച്ചഭാഷിണിയില്‍ കൂടി അറിയിക്കാറ്. അത് കേട്ട് കയ്യടിച്ചിരുന്ന ആയിരക്കണക്കിന് ആസ്വാദകര്‍ അമ്പലമുറ്റത്തെ സ്റ്റേജിനുമുന്നിലുണ്ടായിരുന്നു. ഇപ്പോള്‍ മുഴങ്ങുന്ന മണി ശബ്ദം നാടകത്തിന്റെ മരണമണിയാണ്. അതു കേള്‍ക്കാന്‍ തിരശ്ശീലയ്ക്കു മുന്നില്‍ ആരുമില്ല.
ആര്. പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: