ന്യൂദല്‍ഹി: തനിക്ക് ഒരു സുരക്ഷയും ആവശ്യമില്ലെന്ന് എഎപി നേതാവ് അരവിന്ദ് കേജ്രിവാള്. ദൈവമാണ് തന്റെ സുരക്ഷ നോക്കുന്നതെന്നു പറഞ്ഞ കേജ്രിവാള് താന്‍ സെഡ് പ്ലസ് ക്യാറ്റഗറി സുരക്ഷാ സംവിധാനം സ്വീകരിച്ചുവെന്ന വാര്‍ത്തകള്‍ ട്വിറ്ററില്‍ നിഷേധിച്ചു.
മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടി നിരസിച്ചിരുന്ന കേജ്രിവാള് ഇന്നലെ ചില മാധ്യമങ്ങളില്‍ വന്ന സുരക്ഷ സംബന്ധിച്ച വാര്‍ത്ത നിഷേധിക്കുകയായിരുന്നു.
അതിനിടെ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടന കേജ്രിവാളിനെ തട്ടിക്കൊണ്ടു പോകാനും ഭട്കല് എന്ന ഭീകരനെ മോചിപ്പിക്കാന്‍ ഉപാധിയാക്കാനും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേ സമയം കേജ്രിവാളിന്റെ ലക്ഷ്യം ബിജെപയെ പരമാവധി പ്രകോപിപ്പിച്ച് അവരുടെ ആക്രമണത്തിനിരയാകാനും സഹതാപം പിടിച്ചുപറ്റാനുമുള്ളതാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. എഎപിയും ബിജെപിയും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനും അതിന്റെ ഉത്തരവാദിത്തം നരേന്ദ്ര മോദിയുടെ തലയില്‍ കെട്ടിവെക്കാനുമുള്ള ഗൂഢപദ്ധതിയുള്ളതായി ചില വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍തന്നെ ബിജെപി കരുതലോടെയാണ് കേജ്രിവാളിനെ നേരിടുന്നത്.
ഗുജറാത്തില്‍ കേജ്രിവാള് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം തടയപ്പെട്ടപ്പോള്‍ ന്യൂദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എഎപി നേതാക്കള്‍ ആക്രമണം നടത്തിയത് ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തില്‍വെച്ച് ഏതെങ്കിലും തരത്തില്‍ താന്‍ ആക്രമിക്കപ്പെടണം എന്നതായിരുന്നു കേജ്രിവാളിന്റെ ആഗ്രഹം. എന്നാല്‍ ബിജെപിയുടെ നേതൃത്വം അണികള്‍ക്കു നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം കേജ്രിവാളിനെ അവഗണിക്കുകയെന്നതാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്ലി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കേജ്രിവാളിനോടുള്ള പാര്‍ട്ടി സമീപനം സുവ്യക്തമാക്കിയിട്ടുണ്ട്. താന്തോന്നിയെന്നോ വ്യക്തമായ നയവും നിലപാടുമില്ലാത്തവനെന്നോ, അലഞ്ഞു തിരിയുന്ന മൃഗമെന്നോ പോലും അര്‍ത്ഥം കല്പ്പിക്കാവുന്ന ‘മാവറിക്’ എന്ന ഇംഗ്ലീഷ് പ്രയോഗമാണ് കേജ്രിവാളിനെ സൂചിപ്പിക്കാന്‍ ജെയ്റ്റ്ലി വിനിയോഗിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മാവറിക്കുകളോട് മൗനമാണ് നല്ലതെന്നും നരേന്ദ്ര മോദിയുടെ കേജ്രിവാളിനോടുള്ള നിലപാട് അതാണെന്നും അതാണു ശരിയെന്നും ജെയ്റ്റ്ലി കുറിക്കുന്നു.
കേജ്രിവാളിന്റെ അജണ്ട ഏതു വിധേനയും കോണ്‍ഗ്രസിന് അനുകൂലമായി ബിജെപിയെ മോശക്കാരാക്കുകയെന്നാണെന്നാണ് ഏറ്റവും പുതിയ രാഷ്ട്രീയ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: