തിരുവനന്തപുരം: കരിഞ്ചന്ത തടയാന്‍ സിവില്‍സപ്ലൈസ് വകുപ്പ് കൊണ്ടുവന്ന ഡോര്‍ ടു ഡോര്‍ ഡെലിവറി പദ്ധതി പൊളിഞ്ഞു. ഇതോടെ കേന്ദ്രം ഫെബ്രുവരിയില്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങളും കരിഞ്ചന്തയിലേക്കൊഴുകി.
സാധാരണക്കാരന് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങള്‍ റേഷന്കടകളിലെത്തുന്നതിന് മുന്‍പ് ഇടനിലക്കാര്‍ മുഖാന്തിരം കരിഞ്ചന്തയിലെത്തുന്നു എന്ന ആരോപണം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് ഇടനിലക്കാരില്ലാതെ ഭക്ഷ്യധാന്യങ്ങള്‍ റേഷന്കടകളിലെത്തിക്കാന് ഡോര്‍ ടു ഡോര്‍ പദ്ധതി ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുത്ത ഏഴ് റേഷന്‍കടകളില്‍ നടപ്പിലാക്കുമെന്നാണ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞിരുന്നത്. എന്നാല്‍ പദ്ധതി നടപ്പിലായില്ല. ഇടനിലക്കാരിടപെട്ട് പദ്ധതി മരവിപ്പിക്കുകയും ചെയ്തു.
കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ ഫെബ്രുവരിയോടെ വിതരണം ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അനുവദിച്ച ഭക്ഷ്യധാന്യത്തില്‍ ഏറിയപങ്കും കരിഞ്ചന്തയിലേക്കാണ് പോയതെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ ജന്മഭൂമിയോട് പറഞ്ഞു. ജനങ്ങള്‍ക്ക് അരിയും ധാന്യങ്ങളും എത്തിയില്ലെന്ന പരാതിയുയര്‍ന്നപ്പോള്‍ മാര്‍ച്ച് എട്ടിലേക്കും പീന്നിട് മുപ്പതിലേക്കും വിതരണ തീയതി നീട്ടിക്കൊടുത്തു. പക്ഷെ ഈ വര്‍ഷം മുഴുവന്‍ സമയം നല്കിയാലും അരി ജനങ്ങളിലെത്തില്ല. അവ കരിഞ്ചന്തയിലെത്തിക്കഴിഞ്ഞു.
കേരളത്തില്‍മാത്രമാണ് ഇടനിലക്കാര്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ കേരളത്തിലെത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം എഫ്സിഐകളില്‍ നിന്ന് നേരിട്ട് റേഷന്കടകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇടനിലക്കാര്‍വഴി ഇനി റേഷന്‍കടകളില്‍ സാധനങ്ങള്‍ എത്തിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇടനിലക്കാരുടെ മാഫിയ ആ ഉത്തരവ് പിന്‍വലിപ്പിക്കുകയായിരുന്നു.
ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ റേഷന്‍ കടകളിലത്ത്ക്കുന്ന ഡോര്‍ ടു ഡോര്‍ ഡെലിവറി സംവിധാനം ആരംഭിച്ചാല്‍ വ്യാപാരികളുടെ ഗതാഗത, കയറ്റിറക്ക് ചെലവുകള്‍ ഗണ്യമായി കുറക്കാമെന്ന് നിവേദിതാ പി ഹരന് റിപ്പോര്‍ട്ടിലും ശുപാര്‍ശയുണ്ടായിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ മറിച്ചുവില്‍ക്കുന്നത് തടയാന്‍ എഫ്സിഐയുടെ ഗോഡൗണുകളില്‍ നിന്ന് മൊത്ത വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇവ എത്തിക്കുന്ന ചരക്കുവാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നു.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: