തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കരട് വിജ്ഞാപനത്തിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന്. കരടു വിജ്ഞാപനം അന്തിമമാണെന്ന് പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കരട് വിജ്ഞാപനം ഇറങ്ങിയെങ്കിലും നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്നും നിയന്ത്രണങ്ങള്‍ തുടരുമെന്നും കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രി അതിനു വിരുദ്ധമായ പ്രചാരണങ്ങളാണ് നടത്തുന്നത്.
കരട് വിജ്ഞാപനത്തിന് നിയമപരമായി സാധുതയില്ലെന്ന വസ്തുത മറച്ചുപിടിച്ച് തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. കരടു വിജ്ഞാപനത്തിലെ വ്യവസ്ഥകളെ കുറിച്ച് ആവശ്യക്കാര്‍ക്ക് പരാതി നല്കാന് 60 ദിവസം കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പരാതികളില്‍ തീരുമാനമെടുത്തേ അന്തിമ വിജ്ഞാപനം ഇറങ്ങൂ. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധിയും പരിഗണിക്കും. തുടര്‍ന്നേ നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസാധുത കിട്ടൂ. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം നിലനില്‍ക്കെ എല്ലാറ്റിനും പരിഹാരമായെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
പാരിസ്ഥിതിക ലോല മേഖലയായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ ഖാനനം, മണല്‍വാരല്‍, ക്വാറി എന്നിവയ്ക്കുള്ള നിരോധനം തുടരും. 20,000 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള നിര്‍മ്മാണങ്ങള്‍ക്കും നിരോധനമുണ്ടാവും. താപവൈദ്യുതനിലയങ്ങള്‍, വ്യവസായസ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള നിരോധനം തുടരും.
ജലവൈദ്യുത പദ്ധതികള്‍ക്കും നിയന്ത്രണം തുടരും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ പുതിയ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ കഴിയൂ. അന്തിമവിജ്ഞാപനം ഇറങ്ങി അഞ്ച് വര്‍ഷത്തിനകം എല്ലാ ഖാനികളുടേയും പ്രവര്‍ത്തനം നിര്‍ത്തണം. പുതിയ ഖാനി ലൈസന്‍സുകള്‍ അനുവദിക്കരുതെന്നും കരട് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെ കരട് വിജ്ഞാപനത്തില്‍ പരിസ്ഥിതിലോല മേഖലകളില്‍ ഇളവു വരുത്തിയെന്നും അതിനുള്ള തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. കരട് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരട് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം സംസ്ഥാന സര്‍ക്കാരിനാണെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടനുസരിച്ച് 123 വില്ലേജുകളിലെ 13,108 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശമായി നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതില്‍ 3115 ചതുരശ്ര കിലോമീറ്റര്‍ പരിധിയിലുള്ള ജനവാസ മേഖലകള്‍, കൃഷിസ്ഥലങ്ങള്‍, തോട്ടങ്ങള്‍ എന്നിവയെ പരിസ്ഥിതിലോല പ്രദേശത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കായിട്ടുണ്ട്. ഇതോടെ പരിസ്ഥിതിലോല പ്രദേശത്തിന്റെ അളവ് 9993.7 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ 9207 സ്ക്വയര്‍ കിലോമീറ്റര്‍ വനമാണ്. 886.7 ചതുരശ്ര കിലോമീറ്റര്‍ പാറയും പുല്‍മേടും ജലാശയവും ഉള്‍പ്പെട്ട ജനവാസമില്ലാത്ത മേഖലയാണ്. ഇക്കാരണത്താല്‍ തന്നെ കരട് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ജനജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ല. പുതിയ വിജ്ഞാപനത്തോടെ പശ്ച്ചിമഘട്ടത്തോട് ചേര്‍ന്നുകിടക്കുന്ന ആറ് സംസ്ഥാനങ്ങളിലെ 59940 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല 56825 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തിമ വിജ്ഞാപനം പുറത്തുവരാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെ നടപടികളുമായി മുന്നോട്ടുപോകുമെന്ന ചോദ്യത്തിന് കരട് വിജ്ഞാപന പ്രകാരം സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാന്‍ കഴിയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇപ്പോള്‍ കരട് വിജ്ഞാപനം വന്നത് ബിജെപിയുടെയും സിപിഎമ്മിന്റെയും നേട്ടമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി വാദിച്ചു. ഈ വാദം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് ബിജെപി.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: