ആശയപരമായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യെ തോല്‍പ്പിക്കാന്‍ ബിജെപിക്കാവുമെന്ന് അവരുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകള്‍ തെളിയിക്കുന്നു. 2012 ഏപ്രില്‍ 4 മുതല്‍ 9 വരെ കോഴിക്കോട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ രേഖകള്‍ പുസ്തകരൂപത്തില്‍ ഒരു കൊല്ലത്തിനുശേഷമാണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രസ്തുത പുസ്തകത്തില്‍ പാര്‍ട്ടിയുടെ രക്തസാക്ഷി പ്രമേയവും കൊല്ലപ്പെട്ട പാര്‍ട്ടി സഖാക്കളുടെ വിശദാംശങ്ങളും ഒഴിവാക്കിയിരിക്കയാണ്. കോയമ്പത്തൂരില്‍ നടന്ന 19-ാം പാര്‍ട്ടി കോണ്‍ഗ്രസുള്‍പ്പെടെ പ്രസിദ്ധീകരിക്കപ്പെട്ട മുന്‍ പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളിലെല്ലാം രക്തസാക്ഷി പ്രമേയം ഒരു സുപ്രധാന ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അത് തമസ്കരിച്ചത് ബോധപൂര്‍വ്വമാണെന്ന് സാഹചര്യങ്ങള്‍ വിളിച്ചോതുന്നു.
19-ാം പാര്‍ട്ടി കോണ്‍ഗ്രസ് പുസ്തകരൂപത്തില്‍ ചിന്താബുക്ക്സ് പ്രസിദ്ധപ്പെടുത്തിയതില്‍ ആദ്യപേജുകള്തന്നെ രക്തസാക്ഷി പ്രമേയവും ആദരാജ്ഞലിയുമാണ് ഡോക്യുമെന്റായി നല്‍കിയിട്ടുള്ളത്. പേജ് 15 മുതല്‍ 31 വരെ ഇത് ഉള്‍പ്പെടുന്നതാണ്. 18-ാം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ജീവന് ബലിയര്‍പ്പിച്ച 244 രക്തസാക്ഷികളുടെ പേരും മറ്റ് വിശദാംശങ്ങളും സംസ്ഥാനാടിസ്ഥാനത്തിലുള്ള പട്ടികയായിട്ടാണ് വലിയ പ്രാധാന്യത്തോടെ പുസ്തകത്തില്‍ കൊടുത്തിരുന്നത്. ഇപ്പോള്‍ അതൊന്നും കൊടുക്കേണ്ടതില്ല എന്ന് എന്തുകൊണ്ട് സിപിഎം തീരുമാനിച്ചു ?
20-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രസിദ്ധീകൃത രേഖകളില്‍നിന്ന് എന്തുകൊണ്ട് രക്തസാക്ഷിപ്രമേയവും, രക്തസാക്ഷി പട്ടികയും അനുശോചന പ്രമേയവും ഒഴിവാക്കപ്പെട്ടു എന്നതിന് യാതൊരു വിശദീകരണവും ഇതുവരെ പാര്‍ട്ടി നല്‍കിയിട്ടില്ല. രക്തസാക്ഷികളുടെ സ്മരണയെ സ്നേഹാദരങ്ങളോടെ എപ്പോഴും ഉയര്‍ത്തിക്കാട്ടുന്നവര്‍ ബലിദാനികളുടെ അപൂര്‍ണ്ണമായ കടമ പൂര്‍ത്തീകരിക്കുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രതിജ്ഞയെടുക്കുക പതിവാണ്. 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകള്‍ 400 പേജുള്ള പുസ്തകമായി പ്രസിദ്ധീകരിച്ച പാര്‍ട്ടി ഇപ്പോള്‍ 448 പേജുകളിലായി 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളും പുറത്തിറക്കിയിരുന്നു. പക്ഷേ കീഴ്വഴക്കമനുസരിച്ച് പ്രസിദ്ധപ്പെടുത്തേണ്ടിയിരുന്ന രക്തസാക്ഷി ലിസ്റ്റ് ഒഴിവാക്കിയത് ബോധപൂര്‍വ്വം തന്നെയാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളെ ഉദ്ധരിച്ചുകൊണ്ട് സിപിഎം ആണ് രാജ്യത്ത് നടമാടുന്ന അക്രമരാഷ്ട്രീയ സംഭവങ്ങളിലെ വില്ലന്‍ എന്നു ബി.ജെപി സ്ഥാപിച്ച പശ്ചാത്തലമാണ് പ്രസ്തുത വിഷയം 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകള്‍ പുറത്തിറക്കിയപ്പോള്‍ പൊതു സമൂഹത്തില്‍നിന്നും തമസ്കരിക്കാനിടയായതെന്ന് സ്പഷ്ടമാണ്.
20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് കോഴിക്കോട് വെച്ച് തുടങ്ങുന്നതിന്റെ തലേദിവസം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം എന്ന നിലയില്‍ ഈ ലേഖകന്‍ സിപിഎം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിന് ഒരു തുറന്ന കത്ത് അയച്ചിരുന്നു. പ്രസ്തുത കത്ത് 4-4-2012 ന് പാര്‍ട്ടി കോണ്‍ഗ്രസ് ഡെലിഗേറ്റുകള്‍ക്ക് കോംപ്ലിമെന്ററി കോപ്പിയായി വിതരണം ചെയ്ത ‘ഹിന്ദു ദിനപത്ര’ ത്തില്‍ 5 കോളം വാര്‍ത്തയായി വന്നിരുന്നതാണ്. 1967 ഡിസംബറില്‍ കോഴിക്കോട് വെച്ചു നടന്ന ഭാരതീയ ജനസംഘം സമ്മേളനത്തില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ “രാഷ്ട്രീയത്തില്‍ അസ്പര്ശതാ മനോഭാവം പാടില്ലെന്നും രാഷ്ട്രീയ ശത്രു എന്ന സങ്കല്പ്പത്തിനു പകരം എതിരാളി എന്നതാണ് ജനാധിപത്യത്തില്‍ ഉദാത്തമെന്നും” ചൂണ്ടിക്കാട്ടിയ കാര്യം ഉദ്ധരിച്ചുകൊണ്ടുമാണ് കത്ത് ഉപസംഹരിച്ചത്. അക്രമരാഷ്ട്രീയത്തിനും കൊലകള്‍ക്കും യഥാര്‍ത്ഥത്തില്‍ ഉത്തരവാദി സിപിഎം ആണെന്ന് കാര്യകാരണസഹിതം ഈ ലേഖകന്‍ കത്തിലൂടെ സ്ഥാപിച്ചിരുന്നു. ബിജെപിക്കു മുഖ്യസ്ഥാനമുള്ള സംസ്ഥാനങ്ങളില്‍ സിപിഎമ്മുകാര്‍ അക്രമിക്കപ്പെടുന്നില്ല എന്ന കാര്യവും അതില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രസ്തുത തുറന്ന കത്തിന്റെ 67 മുതല്‍ 9 വരെ ഖണ്ഡികകളില്‍ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ രക്തസാക്ഷി പ്രമേയം ഉദ്ധരിച്ചുകൊണ്ട് പ്രകാശ് കാരാട്ടിനെ ബോധവല്‍ക്കരിക്കാന്‍ ബിജെപി എഴുതി അറിയിച്ചതിപ്രകാരമായിരുന്നു.
“കഴിഞ്ഞ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ താങ്കളുടെ നേതൃത്വത്തില്‍ അംഗീകരിച്ച രക്തസാക്ഷി പ്രമേയം ഒരാവര്‍ത്തി വായിച്ചാല്‍ മൊത്തം 3 കൊല്ലത്തിനിടയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരില്‍ 90 % വും താങ്കളുടെ പാര്‍ട്ടി ഒന്നാമതായി ജനസ്വാധീനം നേടിയ സംസ്ഥാനങ്ങളിലാണെന്ന് കാണാവുന്നതാണ്. മൂന്നു കൊല്ലത്തിനിടയില്‍ ഒട്ടാകെ രക്തസാക്ഷികളായ 244 സിപിഎംകാരില്‍ 203 പേരും കേരളം, ബംഗാള്‍, തൃപുര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അവശേഷിക്കുന്നവര്‍ ആന്ധ്രപ്രദേശ്, ബീഹാര്‍, ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭീകരരുടെയും ഭൂഉടമകളുടേയും, ഗുണ്ടകളുടേയും കൈകളാല്‍ കൊല്ലപ്പെട്ടവരാണ്. ഭാരതീയ ജനതാ പാര്‍ട്ടി ഒന്നാമത്തെ കക്ഷിയായോ രണ്ടാമത്തെ കക്ഷിയായോ നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തും താങ്കളുടെ പാര്‍ട്ടിയില്‍പെട്ടവര്‍ക്ക് സംഘപരിവാറില്‍നിന്നും എന്തെങ്കിലും ആക്രമണത്തിന് ഇരകളാകേണ്ടിവന്നിട്ടില്ല. കേരളത്തില്‍ ജനസംഘ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ രാഷ്ട്രീയ സംഘട്ടനങ്ങളേയും, കൊലകളുടേയും ക്രമസമാധാന തകര്‍ച്ചയുടേയും പേരില്‍ 1957 ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ട നാടാണ് കേരളം.
സിപിഎം മനസ്സുവെച്ചാല്‍ കേരളത്തിലെ രാഷ്ട്രീയസംഘട്ടനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിപ്പിക്കാന്‍ സാധിക്കും. നേരിട്ടുള്ള അക്രമം കൂടാതെ രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തി എതിരാളികളായ ആര്‍എസ്എസ്സുകാരെ സിപിഎം പ്രതികളാക്കുന്ന സംഭവങ്ങളും കേരളത്തില്‍ നിരവധിയാണ്. സമാന്തര കോടതിപോലും സിപിഎം സംഘടിപ്പിക്കുന്നു. പാര്‍ട്ടിഗ്രാമങ്ങളില്‍ മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ല. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ തലശ്ശേരി മണ്ഡലത്തില്‍ ദേശാഭിമാനി ഏജന്റ് ഫസല്‍ എന്‍ഡിഎഫില്‍ ചേക്കേറുകയും തേജസ്സിന്റെ ഏജന്റാവുകയും ചെയ്തു. പാര്‍ട്ടി ഫസലിന് വിധിച്ചത് വധശിക്ഷയായിരുന്നു. ടിയാനെ വെളുപ്പിനെ കൊന്നശേഷം സ്ഥലത്ത് ത്രിശൂലം നാട്ടി ആര്‍എസ്എസ്സുകാര്‍ കൊന്നു എന്ന് വരുത്തിത്തീര്‍ത്തു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെട്ടു. കുറ്റക്കാര്‍ സിപിഎമ്മുകാരെന്നു കണ്ടെത്തിയ പോലീസ് ഓഫീസര്‍ പീഡിപ്പിക്കപ്പെട്ടു. അവസാനം കേരള ഹൈക്കോടതി ഇടപെട്ട് സിബിഐ അന്വേഷണമാരംഭിച്ചപ്പോള്‍ ഉന്നത സിപിഎം നേതാക്കന്മാര് ഉള്‍പ്പെടെ കണ്ടെത്തിയ പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണുള്ളത്. (2014 ല്‍ ഇവരില്‍ ചിലര്‍ ജയിലില്‍ കിടക്കുന്നു) ഇത്തരം നിയമവിരുദ്ധ ജനവിരുദ്ധ സമീപനങ്ങളില്‍നിന്നും സിപിഎം പിന്തിരിയുകയാണുവേണ്ടത്.
സിപിഎം ഭരണഘടന അനുസരിക്കുമെന്ന് സത്യവാങ്മൂലം നല്കി അംഗീകാരം നേടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. നിയമവാഴ്ചക്ക് ഇവിടെ ഇടിവുണ്ടാക്കുന്നതില് സിപിഎം മുന്‍പന്തിയിലാണ്. കേരളത്തില്‍ വ്യാപകമായി അരങ്ങുതകര്‍ക്കുന്ന അക്രമരാഷ്ട്രീയത്തിനറുതിവരുത്താന് സിപിഎം സമ്മേളനം പ്രായോഗിക സമീപനം സ്വീകരിക്കാന്‍ താങ്കള്‍ മുന്‍കൈയ്യെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു” (റഫറന്‍സ്- തുറന്ന കത്തുകള്‍ – അഡ്വ: പി.എസ്.ശ്രീധരന്‍പിള്ള)
ഇതുകൂടാതെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച ‘തെറ്റുതിരുത്തല്‍ പ്രമേയത്തില്‍’ നിര്‍ദ്ദേശിക്കപ്പെട്ട തെറ്റുകളൊന്നും സിപിഎം തിരുത്തിയിട്ടില്ലെന്നും ലേഖകന്റെ തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം ഹിന്ദു പത്രത്തിലൂടെ വായിച്ചു മനസ്സിലാക്കിയ ചില പാര്‍ട്ടി പ്രതിനിധികള്‍ സമ്മേളനത്തില്‍ പ്രസ്തുത തര്ക്കബിന്ദുക്കള് ഉയര്‍ത്തിക്കാട്ടിയതായി ഈ ലേഖകന്‍ അറിയാന്‍ കഴിഞ്ഞു. പ്രസ്തുത പ്രതികൂല സാഹചര്യം കണക്കിലെടുത്താണ് 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളില്‍നിന്ന് രക്തസാക്ഷി പ്രമേയവും തെറ്റുതിരുത്തല്‍ കാര്യവും ഇപ്പോള്‍ ഒഴിവാക്കിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ സിപിഎം എന്ന കേഡര്‍ പാര്‍ട്ടിക്കുമേല്‍ ബിജെപി ആശയപരമായി നേടിയ നേട്ടമായി ഈ തമസ്കരിക്കല്‍ പ്രക്രിയയെ കണക്കാക്കുന്നതില്‍ തെറ്റില്ല.
സിപിഎം ഇപ്പോഴും ഒരു യഥാര്‍ത്ഥ ജനാധിപത്യകക്ഷിയായി രൂപപ്പെടാന്‍ തയ്യാറല്ല എന്നതാണ് ആശങ്കയുളവാക്കുന്ന മറ്റൊരു വസ്തുത. പാര്‍ട്ടി അംഗത്വമെന്നത് ബിജെപി യെപ്പോലെ തുറന്ന രീതിയിലാക്കാന്‍ അവര്‍ തയ്യാറല്ല. ബിജെപിയിലംഗത്വമെടുക്കാന് ആര്‍ക്കും നിരോധനമില്ല. സിപിഎം അങ്ങനെയല്ല. സര്വ്വാധിപത്യരാഷ്ട്രീയത്തിന്റെ ഉരുക്കുമുഷ്ടിയിലാണവരിപ്പോഴും പാര്‍ട്ടിയെ കെട്ടിയിട്ടു കറക്കുന്നത്. പക്ഷേ അവരുടെ ശ്രമം പാഴ്വേലയാണെന്ന് 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ അംഗത്വ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി അംഗങ്ങളുടെയും സ്ഥാനാര്‍ത്ഥി അംഗങ്ങളുടേയും കൊഴിഞ്ഞുപോക്ക് സിപിഎമ്മിനെ ഇപ്പോള്‍ ആകെ പിടിച്ചുലക്കുകയാണ്.
സിപിഎമ്മിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനം കേരളമാണ്. അംഗത്വകൊഴിഞ്ഞുപോക്ക് നിരക്ക് ഏറ്റവും കൂടുതലുള്ളതും ഇവിടെയാണ്. അഖിലേന്ത്യാ തലത്തില്‍ പൂര്‍ണ്ണ അംഗങ്ങളുടേയും സ്ഥാനാര്‍ത്ഥി അംഗങ്ങളുടേയും കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ പൂര്‍ണ്ണ അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് ശരാശരി 5.36 ശതമാനവും സ്ഥാനാര്‍ത്ഥി അംഗങ്ങളുടേത് 12.45 ശതമാനവുമാണ്. എന്നാല്‍ കേരളത്തിലിത് യഥാക്രമം 7.87 ശതമാനവും 20.45 ശതമാനവുമാണ്. എങ്ങനെയിതു സംഭവിക്കുന്നു ? എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചുവന്ന സിപിഎം നേരിടുന്ന തകര്‍ച്ചയുടെ ആഴവും പരപ്പുമാണ് ഇപ്പോള്‍ വരച്ചുകാട്ടിയിട്ടുള്ളത്. ലോക്സഭയില്‍ എണ്ണം കൊണ്ട് 2-ാം സ്ഥാനവും 3-ാം സ്ഥാനവും വഹിച്ച സി.പി.എം. 2009 ല്‍ 7-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടുപോകുകയാണുണ്ടായത്. നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു പിടിക്കേണ്ട ആ പാര്‍ട്ടി കേരളത്തില്‍ 5 ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ചാക്കിട്ടുപിടിച്ച് സ്വതന്ത്രപ്പട്ടം നല്കി മത്സരിപ്പിക്കുന്നതിന്റെ പൊരുളും ഗതികേടല്ലാതെ മറ്റൊന്നുമല്ല. ഉപ്പുവെച്ചകലം പോലെ ഇല്ലാതാകുന്ന സിപിഎം പതനത്തിനുത്തരവാദികള്‍ അവരുടെ സ്റ്റാലിനിസ്റ്റ് ശൈലിയും ഇരിക്കുന്ന കൊമ്പുമുറിക്കുന്ന നേതാക്കളുമാണ്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: