ക്വലാലംപൂര്‍: റാഞ്ചിയ മലേഷ്യന്‍ വിമാനം പാക്-അഫ്ഗാന് അതിര്‍ത്തിയിലെ താലിബാന് മേഖലയിലേക്ക് പറപ്പിച്ചതായി സംശയം. താലിബാന് ഭീകരരുടെ താവളമാണ് ജനവാസമില്ലാത്ത, പര്‍വ്വതങ്ങളും വനങ്ങളും നിറഞ്ഞ ഈ സ്ഥലം. അവിടെവിടെയോ വിമാനം ഒളിപ്പിച്ചതായും അഭ്യൂഹമുണ്ട്. വിമാനം റാഞ്ചിയതില്‍ താലിബാനും ബന്ധമുണ്ടെന്നാണ് സംശയം.
വിമാനം അപ്രത്യക്ഷമായതിനു പിന്നില്‍ പെയിലറ്റുമാര്ക്ക് പങ്കുണ്ടെന്ന സംശയം കൂടുതല്‍ ബലപ്പെട്ടിട്ടുമുണ്ട്. ഓട്ടോമാറ്റിക്കായി സിഗ്നല്‍ അയക്കുന്ന സംവിധാനം ഓഫാക്കിയ ശേഷമാണ് പെയിലറ്റ് ഗുഡ്നൈറ്റ് സന്ദേശം അയച്ചതെന്നാണ് പുതിയ കണ്ടെത്തല്‍. എല്ലാം ശരി, ശുഭരാത്രി നേരുന്നു, എന്ന സന്ദേശമാണ് ക്വലാലംപൂര്‍ എയര്‍ട്രാഫിക് കണ്ട്രോളിന് അവസാനമായി ലഭിച്ചത്. ഈ സന്ദേശം നല്‍കിയത് കോ പെയിലറ്റാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
നല്ല വൈദഗ്ധ്യമുള്ളയാള്ക്കേ സങ്കീര്‍ണ്ണമായ, സ്വയം പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഓഫാക്കാന്‍ കഴിയൂ. വിമാനം തകര്ന്നാല്പ്പോലും ഏതാനും മണിക്കൂറുകള്‍ പ്രവര്‍ത്തിക്കാന്‍ ഇതിന് കഴിയും. ഈ സംവിധാനം പൂര്‍ണ്ണമായും ഓഫ് ചെയ്യാന്‍ വൈദഗ്ധ്യമുള്ള പെയിലറ്റിനേ കഴിയൂ. പെയിലറ്റിനോ പെയിലറ്റുമാര്ക്കോ പങ്കുണ്ടെന്ന് സംശയം ബലപ്പെടാന്‍ ഒരു കാരണമിതാണ്.
ഈ സംവിധാനം കേടായതാണെങ്കില്‍ പെയിലറ്റ് അറിയിച്ചേനേ. ഇതിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ലായിരുന്നെങ്കില് റഡാറില്‍ നിന്നും അകന്നാലും വിമാനത്തിന്റെ വിവരങ്ങള്‍ ലഭ്യമാകുമായിരുന്നു. ആരെങ്കിലും ബലംപ്രയോഗിച്ച് പെയിലറ്റിനെക്കൊണ്ട് ഇത് ഓഫാക്കിച്ചിരിക്കാം. അല്ലെങ്കില്‍ പെയിലറ്റ് സ്വയം ഇത് ചെയ്തിട്ടുണ്ടാകാം. ഈ സാദ്ധ്യതകളും ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. റഡാറുകളുടെ കണ്ണ് വെട്ടിക്കാന്‍ വിമാനത്തെ വളെയേറെ താഴ്ത്തി പറത്തിയതായും അന്വേഷണവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതും വിമാനം പറത്തി നല്ല പരിചയമുള്ളയാള്ക്കേ കഴിയൂ.
വിമാനം റഡാറുകളില്‍ പെടാതെ, അഫ്ഗാനിസ്ഥാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള, പാകിസ്ഥാന്റെ വടക്ക്-പടിഞ്ഞാറന്‍ പര്‍വ്വത, വന മേഖലയില്‍ സുരക്ഷിതമായി ഇറക്കിയിരിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
5000 അടി ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളെ മാത്രമെ റഡാറുകള്‍ക്ക് കണ്ടുപിടിക്കാനാവൂ. പാകിസ്ഥാനില്‍ കടന്നതിന് ശേഷമാണ് റഡാറില്‍ നിന്നും വിമാനം അപ്രത്യക്ഷമായതെന്നും സംശയമുണ്ട്. പര്‍വ്വതപ്രദേശങ്ങളില്‍ റഡാറുകളുടെ പരിധി നഷ്ടപ്പെടാറുമുണ്ട്. വലിയ റണ്‍വേയുള്ള, ഇത്തരത്തിലുള്ള പ്രദേശം ചുറ്റിപ്പറ്റിയുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. വിമാനം അപ്രത്യക്ഷമാകുന്നതിന് മുമ്പ് എട്ട് മണിക്കൂറോളം വിമാനം റഡാറുകളുടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു.
വിമാനം ഒളിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ പാകിസ്ഥാന് നിഷേധിച്ചിട്ടുണ്ട്. റഡാറുകളില്‍ വിമാനം പതിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് ഷുജാത് നസീം പറയുന്നു.
പെയിലറ്റിന്റെയും സഹപെയിലറ്റിന്റെയും വീട്ടില്‍ മലേഷ്യന്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വിമാനമിറക്കുന്നതിനുള്ള രേഖാചിത്രം മുഖ്യ പെയിലറ്റിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് റണ്‍വെ ഇല്ലാത്ത പ്രദേശത്ത് വിമാനം ഇറക്കുന്നതിനെപ്പറ്റി പഠിക്കുന്നതിനായിരിക്കാമെന്ന സംശയവും അനേഷ്വണസംഘം തള്ളുന്നില്ല. വിമാനത്തിലെ പെയിലറ്റുകളുടേയും ജീവനക്കാരുടേയും വിവരങ്ങള്‍ മലേഷ്യന്‍ പോലീസ് അന്വേഷിച്ച് വരികയാണ്. ഇവരുടെ കുടുംബാംഗങ്ങളേയും സുഹൃത്തുകളേയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.
പത്തു ദിവസം മുന്‍പാണ് അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 227 യാത്രക്കാരും 12 ജീവനക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 യാത്രാവിമാനം കാണാതായത്.
ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തിരച്ചിലാണ് വിമാനം കണ്ടെത്താന്‍ നടന്നുകൊണ്ടിരിക്കുന്നത്. 25 രാജ്യങ്ങളില്‍ നിന്നായി 43 വിമാനങ്ങളും 60 ഓളം കപ്പലുകളുമാണ തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ ഇപ്പോള്‍ കരയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
മൂന്ന് തെളിവുകള്‍
നിഗൂഢതക്കു കൂടുതല്‍ തെളിവു നല്‍കുന്നത് മൂന്നു സാങ്കേതികവിദ്യകള്‍
1. ട്രാന്‍സ്പോണ്ടര്‍: സിഗ്നല്‍ സംവിധാനം. റഡാറില്‍ വിമാനം സംബന്ധിച്ച വിവരമെത്തിക്കുന്ന ട്രാന്‍സ്പോണ്ടര്‍ ഓഫ് ചെയ്തിരുന്നു. കോക്പിറ്റിലുള്ള ഈ സംവിധാനം ഒരേ സമയം ശക്തിയോടെ അമര്‍ത്തിപ്പിടിച്ച് നോബ് ശക്തമായി തിരിച്ചു വേണം ഓഫ് ചെയ്യാന്‍.
2. അകാര്: അഡ്രസിംഗ് ആന്‍ഡ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം ചെറിയ സന്ദേശങ്ങളും ദീര്‍ഘ സന്ദേശങ്ങളും സാറ്റലൈറ്റ് വഴിയോ വിഎച്ച്എഫ് റേഡിയോ വഴിയോ നിയന്ത്രണ ഓഫീസിലേക്ക് അയക്കുന്ന സംവിധാനം. ഇത് ഓഫ് ആയിരുന്നു. കോക്പിറ്റിലെ കമ്പ്യൂട്ടര്‍ കീ ബോര്‍ഡ് ഉപയോഗിച്ചേ ഇതു സാധിക്കൂ.
3. പറക്കല്‍ വഴി: യാത്രാവിമാനങ്ങളുടെ നിയന്ത്രണവും നിരീക്ഷണവും മിലിട്ടറി റഡാറിന്റെ പരിധിയിലല്ലെങ്കിലും മിലിട്ടറി റഡാറില്‍ ഇതു സംബന്ധിച്ച രേഖകള്‍ ഉണ്ടാകാറുണ്ട്. പക്ഷേ കാണാതായ വിമാനത്തിന്റെ രേഖകളൊന്നും മിലിട്ടറി റഡാറിലും ഒന്നും രേഖപ്പെടാതിരിക്കാന് പെയിലറ്റുമാര്‍ ശ്രദ്ധിച്ചിരുന്നു.
റാഞ്ചാനുപയോഗിച്ചത് മൊബെയില്‍ ഫോണ്‍?
ക്വലാലംപൂര്‍: മലേഷ്യന്‍ വിമാനം റാഞ്ചാന്‍ ഉപയോഗിച്ചത് മൊബെയില്‍ ഫോണെന്ന് സംശയം.. ബ്രിട്ടീഷുകാരിയായ ഡോ. സാലി ലീവെസ്ലിയാണ് ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നത്.
വിമാനത്തിന്റെ ആശയവിനിമയ സംവിധാനം മുഴുവന്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തതാകാം എന്നാണ് ഡോ. സാലി പറയുന്നത്. ചില വൈറസ് കോഡുകള്‍ കൊണ്ട് ഇത് സാധ്യമാകും. അങ്ങനെയെങ്കില്‍ ലോകത്തെ ആദ്യ സൈബര്‍ ഹൈജാക്കിങ് ആയിരിക്കും ഇതെന്നും അവര്‍ പറയുന്നു. വാര്‍ത്താ വിനിമയ സംവിധാനമെല്ലാം ഓഫാക്കിയതിന് ശേഷം പെയിലറ്റ് വിമാനം എങ്ങനെ പറത്തിയെന്നും സാലി ചൂണ്ടിക്കാട്ടുന്നു.
ആശയവിനിമയ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത മൊബെയില്‍ കൊണ്ട് തന്നെ വിമാനം നിയന്ത്രിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: