ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ക്കൂടി കാണാതായ മലേഷ്യന്‍ വിമാനം പറന്നു എന്ന് പറയുന്ന ദിവസം ഇന്ത്യ റഡാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. മലേഷ്യന്‍ വിമാനം 370 ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് പറന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ശരിക്കും വെട്ടിലായത് ഇന്ത്യന്‍ ആര്‍മിയാണ്. ഒരു വിമാനം ഇന്ത്യയ്ക്ക് സമീപം കടന്നു പോയിട്ടും രാജ്യത്തിന്റെ റഡാര്‍ സംവിധാനത്തിന് കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്നുള്ള ചോദ്യങ്ങള്‍ രാജ്യ സുരക്ഷയെ സംബന്ധിച്ച് ആശങ്കകള്‍ സൃഷ്ടിക്കുന്നു.
ഇന്തോനേഷ്യയില്‍ നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുളള പാതയിലാണ് വിമാനം സഞ്ചരിച്ചതെങ്കില്‍ ഇന്ത്യന്‍ റഡാറിന്റെ പരിധിക്കു പുറത്താണ് വരുന്നതെന്നും റഡാറിന് കണ്ടുപിടിക്കാന്‍ സാധിക്കില്ലെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് വ്യക്തമാക്കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്റമാന് നിക്കോബാര്‍ ദ്വീപിന്റെ പരിധിവരെയാണ് ഇന്ത്യ സൂക്ഷമമായി പരിശോധിക്കുന്നത്. മറ്റ് പ്രദേശങ്ങളില്‍ അത്ര ശ്രദ്ധ പതിപ്പിക്കാറില്ല. ഇതിനാല്‍ വിമാനം കടന്നുപോയാലും തിരിച്ചറിയാനുള്ള സാധ്യത വളരെ വിരളമാണ്. ഇന്ത്യന്‍ പരിധിയിലൂടെ കടന്നു പോകുന്ന വിമാനങ്ങളുടെ സമയക്രമം കണക്കാക്കിയേ റഡാര്‍ പ്രവര്‍ത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയുള്ളൂ.
വിമാനം കടന്നുപോയോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് ഇന്ത്യയെപ്പോലെ തന്നെ തായ്ലന്ഡിനും സാധിക്കാത്തത് ഇരുരാജ്യങ്ങളുടെയും സുരക്ഷാവീഴ്ച്ച വ്യക്തമാക്കുന്നതാണ്. ഇന്ത്യന്‍ റഡാറില്‍ വിമാനം പതിഞ്ഞില്ലായെന്ന് ഇന്ത്യ വെളിപ്പെടുത്തിയതോടെ അനേഷണം പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീണ്ടിരുന്നു. ഇന്ത്യയുടെ പരിധിയിലൂടെ വിമാനം പോയിട്ടില്ലെന്നും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതി ശക്തമായ റഡാര്‍ സംവിധാനമാണ് ഇന്ത്യക്കുള്ളതെന്നും റഡാറില്‍ പതിയുമെന്നുമാണ് സൈന്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മലേഷ്യന്‍ വിമാനം കാണാതായ ദിവസം ഇന്ത്യയുടെ പോര്‍ട്ട് ബ്ലയറിലുള്ള ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിന്റെ റഡാര്‍ ഓഫായിരുന്നു എന്ന് ഇപ്പോഴാണ് ഇന്ത്യ സമ്മതിച്ചത്. സാമ്പത്തിക ചിലവ് കുറക്കാനായി ആവശ്യമില്ലാത്തപ്പോള്‍ റഡാര്‍ പ്രവര്ത്തിപ്പിക്കാറില്ലായെന്ന ഉത്തരമാണ് പോര്‍ട്ട് ബ്ലയറില്‍ നിന്നും ലഭിക്കുന്നത്.
അതേസമയം, കാണാതായ ശേഷം മലേഷ്യന്‍ വിമാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ തങ്ങളുടെ റഡാറില്‍ പതിഞ്ഞിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി തായ്ലാന്ഡ് സൈന്യം. എന്നാല്‍ അപ്പോള്‍ അത് വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്നും തായ്ലാന്ഡ് സൈന്യം പറയുന്നു. വിമാനത്തിനായുള്ള തിരച്ചില്‍ 10 ദിവസം പിന്നിട്ട ശേഷമാണ് തായ്ലാന്ഡിന്റെ വെളിപ്പെടുത്തല്‍. റഡാറിലെ സന്ദേശങ്ങള്‍ പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും തായ് എയര്‍ഫോഴ്സ് ആവശ്യപ്പെട്ടു. വിമാനത്തിന്റെ സഞ്ചാര ദിശയില്‍ പെട്ടെന്നൊരുമാറ്റം വന്നിട്ടുണ്ടെന്ന് തായ് സൈന്യം പറയുന്നു. വിമാനം ആരോ മനഃപൂര്‍വ്വം വഴിതിരിച്ചു വിട്ടതാകാം എന്ന നിഗമനത്തിലേക്കാണ് തായ് സേനയുടെ വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത്.ഇതേസമയം വിവരം കൈമാറാന്‍ വൈകിയതില്‍ തായ്ലാന്ഡ് സൈന്യത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇതേസമയം വിമാനത്തെ കണ്ടെത്താന്‍ സഹായകരമാകുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ കൈമാറണമെന്ന് ലോകരാജ്യങ്ങളോട് മലേഷ്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: