ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രന് സ്വന്തമായി വാഹനമില്ല. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന് 12 ലക്ഷം രൂപ വിലവരുന്ന രണ്ട് കാറുകള്‍. നാമനിര്‍ദേശപത്രികാ സമര്‍പ്പണവേളയില്‍ നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ഇങ്ങനെ:
ചെങ്ങറ സുരേന്ദ്രന്റെ കൈവശം 25,000 രൂപയും ഭാര്യയുടെ കൈവശം 1000 രൂപയുമുണ്ട്. കൊട്ടാരക്കര ഇന്ത്യന്‍ ബാങ്കില്‍ 78 രൂപയും ദല്‍ഹി എസ്ബിഐ പാര്‍ലമെന്റ് ബ്രാഞ്ചില്‍ 443 രൂപയും ബാങ്ക് നിക്ഷേപം. ഭാര്യയുടെ പേരില്‍ കൊട്ടാരക്കര കോര്പറേഷന് ബാങ്കില്‍ 60 രൂപയും പന്തളം സിന്‍ഡിക്കേറ്റ് ബാങ്കില്‍ 323 രൂപയും ആര്‍ഡി ആയി 37,000 രൂപയും ബാങ്ക് നിക്ഷേപം.
എല്‍ഐസിയില്‍ 1,14,760 രൂപയുടെയും 50,000 രൂപയുടെയും ഭാര്യയുടെ പേരില്‍ 22,374 രൂപയുടെയും 47,432 രൂപയുടെയും നിക്ഷേപം. 15000 രൂപ വിലവരുന്ന ആറു ഗ്രാം സ്വര്‍ണവും ഭാര്യയ്ക്ക് രണ്ടു ലക്ഷം രൂപ വിലവരുന്ന 80 ഗ്രാം സ്വര്‍ണവുമുണ്ട്. വാഹനമില്ല. ചെങ്ങറ സുരേന്ദ്രന്റെ പേരില്‍ മൊത്തം 2,05,281 രൂപയുടെയും ഭാര്യയുടെ പേരില്‍ 3,08,189 രൂപയുടെയും ജംഗമവസ്തുക്കള്‍.
ഭാര്യയുടെ പേരില്‍ പന്തളം വില്ലേജില്‍ 3.50 ലക്ഷം രൂപ കമ്പോളവിലയുള്ള 54 സെന്റ് സ്ഥലം. കൊട്ടാരക്കര വില്ലേജില്‍ രണ്ടുപേരുടെയും പേരില്‍ 25 ലക്ഷം രൂപ കമ്പോളവിലയുള്ള 15 സെന്റ് സ്ഥലവും കെട്ടിടവും.
രണ്ടുപേരും സംയുക്തമായി കൊട്ടാരക്കര ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത 6,94,051 രൂപയുടെയും പന്തളം സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നെടുത്ത ഒരു ലക്ഷം രൂപയുടെയും വായ്പാ ബാധ്യതയുണ്ട്. മൊത്തം 7,94,051 രൂപയുടെ ബാധ്യത.
കൊടിക്കുന്നില്‍ സുരേഷിന്റെ കൈവശമുള്ളത് 20,000 രൂപയും 4,70,080 രൂപ ബാങ്ക് നിക്ഷേപവുമുണ്ട്. ഒരുലക്ഷം രൂപയുടെ എല്‍ഐസി പോളിസിയുണ്ട്. നിക്ഷേപവും സ്വര്‍ണവും വാഹന വിലയുമായി 18,01,080 രൂപയുടെ ജംഗമ വസ്തുക്കലാണുള്ളത്. ഭാര്യയുടെ പേരില്‍ 14,43,000 രൂപയുടെ ബാങ്ക് നിക്ഷേപവും 5,30,000 രൂപയുടെ ഓഹരി നിക്ഷേപവും 50,000 രൂപയുടെ മാരുതി കാറും 4,60,000 രൂപയുടെ സ്വര്‍ണവുമടക്കം മൊത്തം 24,88,000 രൂപയുടെ ജംഗമസ്വത്തുമുണ്ട്.
രണ്ട് മക്കളുടെയും പേരിലായി 5,000 രൂപയുടെ നിക്ഷേപവും 60,000 രൂപയുടെ സ്വര്‍ണാഭരണവുമുണ്ട്. 34,39,654 രൂപയുടെ വീടുവയ്ക്കല്‍ വായ്പയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: