തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. വ്യാജരേഖചമച്ചും വിശ്വാസവഞ്ചന നടത്തിയും 4.22 കോടിയുടെ സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ബെന്നറ്റിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പേരൂര്‍ക്കട സ്വദേശി ക്ലമന്റ് നല്കിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
2001-2004 ല്‍ ബെന്നറ്റ് കാരക്കോണം മെഡി.കോളേജ് ഡയറക്ടര്‍ ആയിരിക്കെയാണ് ആരോപണം ഉയര്‍ന്നത്. മെഡിക്കല്‍ മിഷന് ഓഫ് സൗത്ത് കേരള ഡയോസ് ദി ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന സൊസൈറ്റിയുടെ കീഴിലാണ് കാരക്കോണം മെഡി. കോളേജ്. ബെന്നറ്റ് ഡയറക്ടറായിരുന്ന കാലത്ത് വന്‍തോതില്‍ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്നാണ് സഭാംഗമായ ക്ലമന്റ് പരാതി നല്‍കിയത്.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാരക്കോണം മെഡിക്കല്‍ കോളേജിന് വസ്തുവാങ്ങിയതും മറ്റ് ആശുപത്രികള്‍ക്ക് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട കണക്കുകളിലെ അവ്യക്തത ചൂണ്ടിക്കാട്ടിയിരുന്നു. 32.11 ലക്ഷം രൂപയുടെ ഇടപാടിന്റെ സ്ഥാനത്ത് 1.287 കോടിരൂപയെന്നാണ് കണക്കില്‍. നെല്ലിക്കാക്കുഴി ആശുപത്രിക്ക് നാല്‍പ്പതിനായിരം രൂപ കൊടുത്തതായും ഉറിയാക്കോട് ആശുപത്രിക്ക് പതിനായിരം രൂപ കൊടുത്തതായും കണക്കിലുണ്ടെങ്കിലും ഈ ആശുപത്രകള്‍ തുക കൈപ്പറ്റിയതായി റിക്കാര്‍ഡില്ല. 17 ഇടപാടുകളില്‍ പ്രമാണത്തിലെ ഒപ്പും രസീതില്‍ പണം കൈപ്പറ്റിയ ആളിന്റെ ഒപ്പും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.ഇത്തരം വിയോജിപ്പുകള്‍ ഉണ്ടായാല്‍ ഫിനാന്‍സ് കമ്മറ്റി അന്വേഷിച്ച് ഗവേണിംഗ് ബോഡിയുടെ അംഗീകാരം നേടണം. എന്നാല്‍ ഇതുണ്ടായില്ല.
സഭാംഗമായതിനാല്‍ ക്ലമന്റിന് സൊസൈറ്റി രജിസ്ട്രാറായ ജില്ലാ രജിസ്ട്രാരുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പോലീസില്‍ നേരിട്ട് പരാതി നല്കാന് കഴിയുമായിരുന്നുള്ളൂ. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ക്ലമന്റ് സൊസൈറ്റിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് ക്ലമന്റ് ലോകായുക്തയെ സമീപിച്ച് അനുകൂല വിധി നേടി. സൊസൈറ്റി രജിസ്ട്രാര്‍ നല്കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മെഡിക്കല്‍കോളേജ് പ്രസിഡന്റായിരുന്ന ബിഷപ്പ് ഡോ. ജെ. ഡബ്ലിയു. ബ്ലാസ്റ്റണ് ഒന്നാം പ്രതിയും സെക്രട്ടറി ഡി. ലോറന്‍സ് രണ്ടാം പ്രതിയായും ബെന്നറ്റ് എബ്രഹാം മൂന്നാം പ്രതിയായും 18 പേരെ പ്രതി ചേര്‍ത്ത് മ്യൂസിയം പോലീസ് എഫ്ഐആര്‍ തയ്യാറാക്കി.
ഈ എഫ്ഐആര്‍ 2007 ആഗസ്റ്റില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മ്യൂസിയം പോലീസ് സമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കാലത്തായിരുന്നു ഇത്. എഫ്ഐ ആര് സമര്‍പ്പിച്ചെങ്കിലും അന്വേഷണം വഴി മുട്ടി. തുടര്‍ന്ന് ക്ലമന്റ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്കി. തുടര്‍ന്ന് അന്വേഷണം ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറി. ക്രൈം ഡിറ്റാച്ച്മെന്റിന്റെ അന്വേഷണവും വഴിമുട്ടിയപ്പോഴാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. അതിനിടെ കാരക്കോണം മെഡിക്കല്‍ കോളേജിെന്റ ഭരണം പോകാതിരിക്കാന്‍ വ്യാജരേഖ ചമച്ചതുസംബന്ധിച്ച മറ്റു ചില വിവരങ്ങളും ലഭിച്ചു. ബെന്നറ്റിനെതിരെ ഗൂഡാലോചന നടത്തി വ്യാജരേഖകള്‍ ചമച്ചുവെന്നാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് പോലീസ് കോടതിയില്‍ എഫ്ഐ ആര് നല്‍കിയിട്ടുള്ളത്.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: