കൊച്ചി: കേരളത്തില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ വ്യാപകമായി വന്‍ തുകകൈക്കൂലി വാങ്ങുന്നതായി വിവരം. വന്‍ തോതില്‍ അഴിമതി നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉള്ളതായാണ് വിവരം. എല്ലാ ജില്ലകളില്‍ നിന്നും സിബിഐക്ക് പരാതി ലഭിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരം ലഭിക്കാത്തതിനാല്‍ കുറ്റക്കാരെ പിടികൂടാന്‍ കഴിയുന്നില്ല. ഇന്നലെ തൃശ്ശൂരില്‍ പിടിയിലായ രണ്ട്് അസി. കമ്മീഷ്ണര്മാരെക്കുറിച്ച് ഇത്തരത്തില്‍ വ്യാപകമായി പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനാണ് ഉദ്യോഗസ്ഥരെ കുടുക്കിയത്. കഴിഞ്ഞ ദിവസം കോഴിക്കോടും ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ 25ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി സിബിഐ ക്ക് രഹസ്യ വിവരം കിട്ടിയിരുന്നെങ്കിലും കൃത്യമായ വിവരം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് അവരെ പിടികൂടാന്‍ കഴിഞ്ഞില്ല.
ഓഡിറ്റര്‍മാരാണ് പ്രധാനമായും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ഇന്‍കം ടാക്സില്‍ വെട്ടിപ്പു നടത്തുന്ന വ്യവസായികള്‍ ഉള്‍പ്പെടെയുള്ള വ്യക്തികളെ കുറിച്ചുള്ള വിവരം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി കൊടുക്കുകയാണ് ഇവര്‍ ആദ്യപടിയായി ചെയ്യുന്നത്. തുടര്‍ന്ന് ആദായ നികുതി ഓഫീസില്‍ നിന്നും കണക്കിലെ കൃത്രിമങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇവര്‍ക്ക് നോട്ടീസ് അയക്കും. റിക്കവറി ഉള്‍പ്പെടെയുള്ള ഭീഷണിയോടു കൂടിയാണ് നോട്ടീസ് അയക്കുന്നത്. ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വെട്ടിപ്പ് കണ്ടെത്തി കഴിഞ്ഞാല്‍ ഓഡിറ്റര്‍മാര്‍ ഇടപെട്ട് ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കി കേസ് ഒതുക്കുകയാണ് രീതി. ഇരകളുടെ വലിപ്പമനുസരിച്ച് 25 ലക്ഷം വരെ വാങ്ങാറുണ്ടെന്നാണ് സിബിഐക്കു കിട്ടുന്ന വിവരം.
അന്യസംസ്ഥാനങ്ങളില്‍ നിന്നും നേരിട്ട് നിയമനം കിട്ടി വരുന്ന ഐആര്‍എസ് ഉദ്യോഗസ്ഥരാണ് കൈക്കൂലി വാങ്ങുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഓഡിറ്റര്‍മാരെ നിരീക്ഷണത്തിലാക്കാന്‍ ഗവണ്മെന്റ് ഏജന്‍സികളായ സ്റ്റേറ്റ് വിജിലന്‍സ്, ഇന്റലിജന്‍സ്, സിബിഐ തുടങ്ങിയവര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം കൊടുക്കണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിനുള്ള ശ്രമത്തിലാണ് സിബിഐ. പരാതി എഴുതി തന്നില്ലെങ്കില്‍ പോലും കൃത്യമായ വിവരങ്ങള്‍ കിട്ടിയാല്‍ സ്വമേധയാ കേസെടുത്ത് അഴിമതി തടയാനാകുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. കൊച്ചിന് ഷിപ്പ്യാര്ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് യാത്രാ ബില്ലുകളില്‍ വന്‍ തോതില്‍ ക്രമക്കേട് നടത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിബിഐ സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
സിബിഐയെക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിധാരണയുമാണ് പ്രധാന കാരണം എന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന എല്ലാ അഴിമതികളും അന്വേഷിക്കാനുള്ള ചുമതല സിബിഐക്കാണ്. എന്നാല്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ അജ്ഞരായതാണ് അഴിമതി ക്രമാതീതമായി വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. 50ലക്ഷം രൂപ ആദായ നികുതി അടക്കാനുള്ളിടത്ത് 10ലക്ഷം രൂപ കൈക്കൂലി നല്കിയാല് ഒരു ലക്ഷമാക്കി കുറച്ചു നല്‍കാമെന്നായിരുന്നു ആദായ നികുതി ഉദ്യോഗസ്ഥര്‍ തൃശ്ശൂരിലെ വ്യവസായിയോട് പറഞ്ഞത്. ഈ കച്ചവടത്തില്‍ നികുതി അടക്കേണ്ടയാള്ക്ക് 39ലക്ഷം ലാഭവും. സമാനമായ അനവധി കേസുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കുന്നതായി സിബിഐക്ക് വിവരം ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ഇഎസ്ഐ പോലുള്ള പല കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിലും നടക്കുന്ന കൈക്കൂലിയെയും, അഴിമതിയെയും കുറിച്ചുള്ള പരാതികള്‍ സംസ്ഥാന ഇന്റലിജന്‍സിന് പലരും നല്‍കാറുണ്ട്. എന്നാല്‍ പരാതി സിബിഐക്ക് കൈമാറുകയൊ പരാതിക്കാരോട് സിബിഐക്ക് പരാതി നല്‍കാനോ നിര്‍ദ്ദേശിക്കാതെ തങ്ങളുടെ ജോലിയല്ല എന്ന മനോഭാവത്തില്‍ പലതും പൂഴ്ത്തുകയാണ് ചെയ്യാറുള്ളത്. കൊല്ലത്ത് ഇത്തരത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇഎസ്ഐ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. ഭോപ്പാലില്‍ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ 5ലക്ഷം രൂപ വ്യവസായില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയില്‍ സിബിഐ പിടികൂടി. 85 ലക്ഷം രൂപയുടെ കണക്കില്‍ വെട്ടിപ്പ് നടത്തുന്നതിന് 10 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വന്‍ വ്യവസായികളും വന്‍ തുക പ്രതിഫലമായി കൈപ്പറ്റുന്നവരുമാണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ പ്രധാന ഇര. കോടികളുടെ നികുതി വെട്ടിപ്പാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇവിടെ നടക്കുന്നത്.
കെ.എം.കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: