വി.എസ്. അച്യുതാനന്ദന് ബദ്ധശത്രുവായ പിണറായി വിജയനുമായി സന്ധിചേര്ന്നുവെന്ന് വിശ്വസിക്കാമോ? വിശ്വസിക്കണോ? കടുത്ത പാര്‍ട്ടി വിശ്വാസികള്‍ക്ക് അങ്ങനെ ആശ്വാസത്തിന് വിശ്വസിക്കാം; ഇനി പാര്‍ട്ടി നേരേ ചൊവ്വേ ആകുമെന്നു സമാധാനിക്കാം. പാര്‍ട്ടിയിലെ രണ്ടു പ്രബീല ഗ്രൂപ്പുകളായ വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും ഇല്ലാതായി എന്നു സമാശ്വസിക്കാം. പാര്‍ട്ടിയിലെ മലബാര്‍ ലോബിയും തിരുവിതാംകൂര്‍ ലോബിയും ഇല്ലാതായി പാര്‍ട്ടി ഒറ്റക്കെട്ടായി എന്നു സന്തോഷിക്കാം. പാര്‍ട്ടിയിലേക്ക്, പണ്ടു പിണങ്ങിപ്പിരിഞ്ഞ കെ.ആര്. ഗൗരിയും ജെഎസ്എസും മടങ്ങി വരുന്നുവെന്ന് സന്തോഷിച്ചു പടക്കം പൊട്ടിക്കാം. എം.വി. രാഘവന്റെ കൂടെ പോയ സിഎംപിയിലെ ഒരു പറ്റം പാര്‍ട്ടിക്കൊപ്പം അണിചേരുന്നുവെന്ന് പ്രകടനം നടത്താം. പക്ഷേ അച്യുതാനന്ദനെ അറിയാവുന്നവര്‍ക്ക് മേല്‍പ്പറഞ്ഞതൊന്നും ചെയ്യാന്‍ സാധിക്കില്ല, തോന്നില്ല. കാരണം അച്യുതാനന്ദന് അങ്ങനെ ഒരാളല്ല.
ചാണക്യന് അര്‍ത്ഥശാസ്ത്രത്തില്‍ പറയുന്നുണ്ട് ഒരിക്കല്‍ ശത്രുവായാല്‍ എത്ര സമവായം ഉണ്ടാക്കിയാലും, എങ്ങനെയൊക്കെ മിത്രമായാലും ശത്രുത മാറില്ലെന്ന്. കാരണം, രണ്ടുവ്യക്തികള്‍ തമ്മിലുണ്ടാകുന്ന ശത്രുതക്ക് അടിസ്ഥാനം ഏതെങ്കിലും ആശയമോ ആവശ്യമോ മാത്രം ആയിരിക്കില്ല. സൗഹാര്‍ദ്ദം എത്രമാത്രം നിരുപാധികവും തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുമാണോ ഉണ്ടാകുന്നത്, അതിന്റെ നേരെ മറുവശമാണ് ശത്രുത. സൗഹാര്‍ദ്ദം ആഴത്തിലുള്ളതാണെങ്കില്‍ അത് ഒരിക്കലും പിരിയില്ല, പിരിഞ്ഞാലും മുറിയില്ല. ഉദാത്തമായ സ്നേഹമെന്നെല്ലാം വിശേഷിപ്പിക്കുന്നതുപോലെ വിരോധത്തിലും ഉദാത്തതയുണ്ട്. വിരോധം ഒരു നെഗേറ്റെവ് വികാരമാണെങ്കിലും അടിസ്ഥാനപരമായി സ്നേഹം പോലെ ഒരു വികാരമാണ്. വികാരത്തിന് അതുകൊണ്ടുതന്നെ പൂര്‍ണമായി ഒരു വ്യക്തിയില്‍നിന്ന് ഇല്ലാതാക്കാനാവില്ല.
അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള വിരോധം വ്യക്തിപരമാണ്, ആശയപരമാണ്, അതേസമയം രണ്ടുപേരുടേയും വ്യക്തിത്വത്തിലെ സവിശേഷതയുമാണ്. ഒപ്പം ഈ വൈരാഗ്യശാലികള്ക്ക് നയപരമായി നില്ക്കാന് അറിയാവുന്നവരുമാണ്. അതുകൊണ്ടുതന്നെ താല്‍ക്കാലിക സൗഹാര്‍ദ്ദങ്ങള്‍ക്ക് മടിക്കില്ല. കാരണം അത് പൊതുപ്രവര്‍ത്തനത്തിന് ആവശ്യമാണ്, പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍. പിണറായിക്ക് അച്യുതാനന്ദനും അച്യുതാനന്ദന് പിണറായിയും രണ്ടു സംഘത്തിന്റെ തലവന്മാരാണ്, ഒരു പാര്‍ട്ടിയിലാണെങ്കിലും. അതുകൊണ്ടുതന്നെ ഒറ്റക്കു നില്ക്കേണ്ടപ്പോള് ഒറ്റയ്ക്കും ഒന്നിച്ചു നില്‍ക്കേണ്ട വേളയില്‍ അങ്ങനെയും പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് പ്രായോഗിക രാഷ്ട്രീയ ബോധമുണ്ട്. ഇവരുടെ ഒന്നിച്ചുനില്‍ക്കല്‍ നമ്മള് മുമ്പും കണ്ടിട്ടുള്ളതാണ്. അങ്ങനെ അപഗ്രഥിക്കുമ്പോള്‍ ഇപ്പോഴത്തെ ഈ സൗഹാര്‍ദ്ദ നിലപാട് ഒരാള്‍ മറ്റേയാള്‍ക്ക് കീഴടങ്ങിയതല്ല, മറിച്ച് പോരിലെ മറ്റൊരു തന്ത്രമാണ്.
പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ആത്യന്തികമായി അച്യുതാനന്ദന്റെ ഈ കീഴടങ്ങല്‍ നാടകം ഒരു നഷ്ടക്കച്ചവടമായേ തീരൂ. ഏതെല്ലാം രാഷ്ട്രീയ ഭീഷണികള്‍ അചുതാനന്ദനെതിരെ പിണറായി പ്രയോഗിച്ചിട്ടുണ്ടാവുമെന്നത് വേറെ കാര്യം. മകന് അരുണ്‍ കുമാറിന്റെ അഴിമതിക്കേസും പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടിയിലെ പോളിറ്റ് ബ്യൂറോ അംഗത്വവും മറ്റും മറ്റും ഉപാധികളായിട്ടുണ്ടാകാം. പക്ഷേ അതിനൊക്കെ മേലെ അച്യുതാനന്ദന് കണ്ടിരിക്കുന്ന യുക്തി അതൊന്നുമല്ല. അത് പിണറായിയുടെ തലയ്ക്കു മുകളില്‍ വെട്ടാന്‍ പോകുന്ന വെള്ളിടിയാണ്.
എന്നാല്‍, കിട്ടാവുന്നത്ര പിന്തുണ ഏതു മേഖലയില്നിന്നായാലും നേടി പരമാവധി സീറ്റു നേടി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ സംപ്രീതരാക്കാനാണ് പിണറായിയുടെ പരിശ്രമങ്ങള്‍. സ്വതന്ത്രനായാലും ഇന്നലെവരെ അന്യ തന്ത്രം പിന്തുടരുന്നവരായിരുന്നെങ്കിലും തന്നെ നേരിട്ടു പഴി പറഞ്ഞു പാര്‍ട്ടി ആസ്ഥാനത്തിന്റെ പടിയിറങ്ങിയവരായിരുന്നാലും (എം.ആര്. മുരളിയെ പോലുള്ളവര്‍) അവരെയെല്ലാം ഒപ്പം കൂട്ടി വിജയം തെളിയിക്കാനാണ് പിണറായിയുടെ ശ്രമം. പാര്‍ട്ടി ശക്തിപ്പെടുത്തിയെന്ന കീര്‍ത്തി പത്രം നേടാനുള്ള പരിശ്രമം.
പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാണ്; സംസ്ഥാനത്ത് മാത്രമല്ല, ദേശീയതലത്തിലും. തമിഴ്നാട്ടിലെ പുതിയ നാണക്കേടും പശ്ചിമബംഗാളിലെ ഇനിയുംഎഴുന്നേല്ക്കാന് ആവാത്ത തരത്തില്‍ സംഭവിച്ച വമ്പന്‍ വീഴ്ചയും ഒക്കെക്കൂടി ചേര്‍ന്ന് പാര്‍ട്ടിയുടെ ദേശീയ പാര്‍ട്ടിയെന്ന പദവി നിലനിര്‍ത്തുന്ന കാര്യത്തെ പോലും അപകടത്തിലാക്കിയിരിക്കുകയാണ്. ഈ വേളയില്‍ സിപിഎം (കെ) എന്ന കേരള മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു (കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാണു പേരെങ്കിലും ഉള്ള സംസ്ഥാനങ്ങളിലെല്ലാം ഓരോരോ നയപരിപാടികളാണ് അവര്‍ക്ക്. ബംഗാളിലൊന്ന്, ത്രിപുരയിലൊന്ന്, മാത്രമല്ല പാര്ട്ടിക്കാകെത്തന്നെ കേരളത്തിന്റെ സഹായം കൂടിയേ തീരൂ. അതിന് അച്യുതാനന്ദനെ ഭീഷണിപ്പെടുത്തിയോ അനുനയിപ്പിച്ചോ ഒപ്പം നിര്‍ത്തുകയെന്ന പോളിറ്റ്ബ്യൂറോ നിലപാടാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്. തെറ്റെല്ലാം പൊറുക്കാമെന്ന് പിബി ഓഫര്‍ കൊടുത്തിട്ടാണ് അച്യുതാനന്ദന് നിലപാടുകള്‍ മാറ്റിയതെന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് അങ്ങനെയും പറയാം. കാരണം ഏതു വിധേനയും നിലനില്‍ക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടി ഒന്നടങ്കം. പക്ഷേ അച്യുതാനന്ദന് താല്ക്കാലികമായ ഈ കീഴടങ്ങല്‍ സ്ഥിരമായ മേല്‍ക്കോയ്മ നേടലിന്റെ മുന്നോടിയായേ പരിഗണിക്കുന്നുള്ളൂ. കാരണം, തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാല്‍ അതിനുള്ള കളമൊരുങ്ങുമെന്ന് അച്യുതാനന്ദനു നല്ല ഉറപ്പുണ്ട്.
തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിക്ക് വമ്പന്‍ വിജയം ഉറപ്പാക്കുന്നതിന് താന്‍ അനുകൂലമായ നിലപാട് പരമാവധി സ്വീകരിച്ചിരിക്കുന്നു. ടി.പി. ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞു, കെ.കെ. രമയെ കയ്യൊഴിഞ്ഞു, സരിതയെ കള്ളിയെന്ന് വിളിച്ചു, പിണറായിയുടെ ലാവ്ലിന് കേസിലെ അനുകൂലമായ കോടതിവിധിയെ പ്രകീര്‍ത്തിച്ചു, പാര്‍ട്ടിക്കുവേണ്ടി മികച്ച പ്രചാരണങ്ങള്‍ നടത്തി, ഒട്ടേറെ വിട്ടുവീഴ്ചകള്‍ ചെയ്തു…. പക്ഷേ എന്നിട്ടോ. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും ആ ചോദ്യത്തിനുത്തരം. പാര്‍ട്ടിക്ക് നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്താനായെങ്കില്‍ അതിനു കാരണം അച്യുതാനന്ദന്. പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് കിട്ടിയെന്നാണെങ്കിലോ കാരണക്കാരന്‍ അച്യുതാനന്ദന്. പാര്‍ട്ടിക്ക് സീറ്റ് കുറഞ്ഞാലോ…? അവിടെയാണ് അച്യുതാനന്ദന്റെ കരുതിയുള്ള കളി.
പാര്‍ട്ടിക്ക് പ്രവര്‍ത്തനത്തിലോ മുന്നേറ്റത്തിലോ തന്റെ പ്രവര്‍ത്തനം മൂലം എന്തെങ്കിലും പിന്നാക്കം പോകല്‍ താന്‍ മുഖേന ഉണ്ടായിട്ടുണ്ടെങ്കില്‍ തന്റെ പുതിയ നിലപാടുകള്‍ കൊണ്ട് അതെല്ലാം പരിഹൃതമായിട്ടുണ്ടാകണം. അതാണല്ലോ യുക്തിയും. താന്‍ നിലപാടു മാറ്റുകയും പാര്‍ട്ടിയുടെ നന്മ മാത്രം ലാക്കാക്കി, ഇതുവരെ എതിര്‍ത്തിരുന്ന നേതാക്കളോട് കീഴടങ്ങിയോ സമരസപ്പെട്ടോ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാകുകയും അതിനു സര്‍വവിധ സന്നാഹവും സഹായവും നല്‍കുകയും ചെയ്തതോടെ എല്ലാ പോരായ്മകളില്‍നിന്നും മോചിതമായി പാര്‍ട്ടി കരുത്താര്‍ജ്ജിക്കണം. പക്ഷേ, ഇത്രയൊക്കെ താന്‍ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടും പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടാനായില്ലെങ്കില്‍ എത്രത്തോളം പതനത്തിലായിരിക്കും പാര്‍ട്ടി. അതിനാരായിരിക്കും ഉത്തരവാദി.
നിശ്ചയമായും പാര്‍ട്ടി സെക്രട്ടറി തന്നെ. കാരണം, സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതില്‍, മുന്നണി ബന്ധം തകര്‍ന്നതില്‍, പുതിയ കക്ഷികളെ പാര്‍ട്ടികള്‍ സ്വീകരിച്ചതില്‍ എല്ലാം സെക്രട്ടറി പിണറായി വിജയനാണ് ഉത്തരവാദിത്തം. അപ്പോള്‍ തോല്‍വിയുണ്ടായാല്‍ കാരണക്കാരന്‍ പിണറായിയാണെന്ന് വരും. അതോടെ ഒറ്റ രാത്രികൊണ്ട് അച്യുതാനന്ദന് ശത്രുവിനെ വീഴ്ത്തും. ഇത്തരത്തില്‍, തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ എന്തു സംഭവിച്ചാലും നേട്ടമുണ്ടാക്കാന്‍ പോരുന്ന തന്ത്രത്തിന്മേലാണ് അച്യുതാനന്ദന്റെ കീഴടങ്ങല്‍ നാടകം.
യഥാര്‍ത്ഥത്തില്‍ ഈ ആസൂത്രിത കളിയുടെ ഭാഗമായാണ് അച്യുതാനന്ദന് നടത്തിയ ഓരോ പ്രസ്താവനയുടേയും വ്യാഖ്യാനത്തില്‍ ഒളിച്ചിരിക്കുന്ന സാധ്യതകള്‍. എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴമെന്ന നോവലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളതുപോലെയാണ് അത്. വ്യാസന് അവിടവിടെ അവശേഷിപ്പിച്ച മൗനങ്ങളെ ഞാന്‍ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തതതെന്നാണ് എം ടി പറഞ്ഞത്. അതുപോലെ വ്യാഖ്യാന സാധ്യതകള്‍ ഏറെയാണ് അച്യുതാനന്ദന്റെ പുതിയ നിലപാടുകള്‍ക്കും. (എം ടിയുടെ കാലം എന്ന നോവലിലെ കഥാപാത്രമായ സേതുവിന്റെ സ്വഭാവ വിശേഷങ്ങള്‍ പ്രകടമാകുന്ന പ്രസിദ്ധമായ ആ വരികളുണ്ടല്ലോ- സേതുവിനെന്നും സേതുവിനോടു മാത്രമായിരുന്നു സ്നേഹം- എന്ന വരികള്‍. അത് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിത ചരിത്രത്തിനും ചേരുമെന്നത് ഒരു നല്ല സാദൃശ്യമാണ്.) ടി.പി.ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞ്, രമയെ കയ്യൊഴിഞ്ഞ് നടത്തിയ പ്രസ്താവനക്ക് അച്യുതാനന്ദന്റെ ആധികാരികരേഖ സിപിഎം നടത്തി, പോളിറ്റ് ബ്യൂറോ അംഗീകരിച്ച അന്വേഷണ റിപ്പോര്‍ട്ടാണ്. അക്കാര്യത്തില്‍, പാര്‍ട്ടി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന ഒരു കുറ്റ പ്രസ്താവനമതി അച്യുതാനന്ദന് മറ്റൊരു മലക്കംമറിച്ചിലിന്. ഇത്തരത്തില്‍ ഒരു മനം മാറ്റത്തിന്റെ ആവശ്യകത മനസിലാക്കയായിരിക്കണം പിണറായിയെ ലാവ്ലിന് കേസില്‍ കുറ്റക്കാരനല്ലെന്ന് കീഴ്കോടതി വിധിച്ചതിനെ ശരിവെക്കുന്നുവെന്ന് പറഞ്ഞ അച്യുതാനന്ദന് അതിന് മുകളില്‍ മേല്ക്കോടതികളുണ്ടെന്ന് ന്യായം നേരത്തെ പറഞ്ഞുവെച്ചിട്ടുണ്ട്. അതും ഏതു സമയത്തും തിരുത്താവുന്നതേയുള്ളൂ. ആവശ്യാനുസരണം പ്രയോഗിക്കാവുന്ന പ്രസ്താവനകള്‍.
വാസ്തവത്തില്‍ അച്യുതാനന്ദന് കീഴടങ്ങിയെന്ന് തോന്നിപ്പിച്ച് പാര്‍ട്ടിയേയും പിണറായിയേയും കൂടുതല്‍ കുടുക്കില്‍ വീഴിച്ചിരിക്കുകയാണ്. അച്യുതനന്ദന്റെ കരുതലോടെയുള്ള കരുനീക്കങ്ങളിലൊന്ന് കാര്യമായി ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയി. അമൃതാനന്ദമയീ മഠത്തിനെതിരേ ഉയര്‍ന്ന കുപ്രചാരണങ്ങളില്‍ പാര്‍ട്ടിക്ക് കൃത്യമായ ഒരു നിലപാടില്ല. ആള് ദൈവങ്ങളെന്ന് അധിക്ഷേപിക്കുകയും പലെടത്തും ആശ്രമങ്ങള്‍ക്കും അന്തേവാസികള്ക്കുമെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സിപിഎം നേതാക്കളും അണികളും ഇപ്പോള്‍ നിരത്തിലിറങ്ങാത്ത് തെരഞ്ഞെടുപ്പുകാലമായതിനാലാണ്. എന്നാല്‍ അവിടെയും അച്യുതാനന്ദന് ഒരു സാധ്യത തുറന്നിട്ടു. ഒരു വിദേശി എഴുതിയ പുസ്തകത്തിനെ മാത്രം ആധാരമാക്കി ആരോപണങ്ങള്‍ ശരിയാണെന്നു കരുതാനാവില്ലെന്ന പ്രസ്താവനക്ക് അച്യുതാനന്ദനെന്ന നേതാവിന്റെ അസാധാരണമായ പ്രസ്താവനയെന്ന നിലവാരമുണ്ട്. അതെ, കരുതിയാണു ഈ പുതിയ നീക്കം, ഏറെക്കരുതി.
സമര്‍ത്ഥമായ കളികള്‍. ഇവരില്‍ രണ്ടുപേരും ശത്രുത മറക്കുന്നില്ല. മറക്കുകയുമില്ല. മറിച്ച്, കൂടുതല്‍ കരുത്തില്‍, ആസൂത്രിതമായ ചതിക്കുഴികള്‍ കുഴിക്കുകയാണ് അന്യോന്യം വീഴ്ത്താന്‍. അത് അവര്‍ക്കിരുവര്‍ക്കുമറിയാം. ഇവിടെ, പക്ഷേ ഔദ്യോഗിക പക്ഷക്കാരനായ പിണറായിക്ക് പരിമിതികള്‍ കുറച്ചു കൂടുതലുണ്ടെന്ന് മാത്രം. ദുര്യോധനനും ഭീമനും തമ്മിലുള്ള ഗദായുദ്ധത്തില്‍ ആര് ജയിക്കുമെന്ന ചോദ്യം സ്വയം ചോദിച്ച് കവി നല്കിയ ഉത്തരം പോലെ- “മുറ്റും പയറ്റരയനൂക്കിഹ ഭീമനേറും”- അടവ് കൂടുതല്‍ അറിയാവുന്നത് ദുര്യോധനന്, പക്ഷേ അടിക്ക് ഊക്ക് കൂടുതല്‍ ഭീമന്.
പിന്കുറിപ്പ്: കൗരവ പാണ്ഡവയുദ്ധത്തിന് പല കാരണങ്ങളിലൊന്ന് ഭീമനും ദുര്യോധനനും തമ്മിലുള്ള ഭിന്നതയും ശത്രുതയുമായിരുന്നുവല്ലൊ. അത് മറ്റ് പലതരത്തിലുള്ള സൗഹാര്‍ദ്ദ ചര്‍ച്ചകള്‍ നടന്നപ്പോഴും വളര്‍ന്നുകൊണ്ടേയിരുന്നു; ഒരാള്‍ മറ്റേയാളുടെ തുടയെല്ലു പൊട്ടിക്കും വരെ. അര്‍ത്ഥശാസ്ത്രകാരന്‍ പറഞ്ഞത് അതാണ് ശത്രുക്കള്‍ തമ്മില്‍ ഒരിക്കലും യോജിക്കുന്നില്ല.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: