ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണത്തില്‍ ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ക്ലീന്‍ ചിറ്റില്ലെന്ന് ദല്‍ഹി പോലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സുനന്ദയുടെ ദുരൂഹമരണത്തേപ്പറ്റിയുള്ള അന്വേഷണം പുതിയ ഘട്ടത്തിലാണെന്നും ദല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൂടുതല്‍ ദിശകളിലേക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ക്രിമിനല്‍ നടപടിക്രമം 174 പ്രകാരമുള്ള അന്വേഷണം കേസില്‍ തുടരുകയാണെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നതിനാല്‍ അന്വേഷണം പുരോഗമിക്കുകയാണ്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ജനുവരി 21 ന് മരണ കാരണം കണ്ടെത്താന്‍ ദല്‍ഹി പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ആന്തരികാവയങ്ങളുടെ രാസപരിശോധനാ ഫലത്തേപ്പറ്റി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ വിശകലനം തേടിയ ശേഷം അന്വേഷണം തുടരുമെന്നും ബി.എസ്. ബാസി കൂട്ടിച്ചേര്‍ത്തു.
അതിനിടെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണ് കേസന്വേഷിക്കുന്ന പോലീസ് സംഘത്തിന് നേരിടേണ്ടി വരുന്നതെന്ന സൂചനകളാണ് പോലീസ് നല്‍കുന്നത്. സുനന്ദ പുഷ്ക്കറിന്റെ മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച ഗുളികകള്‍ കേസന്വേഷണം വഴിതെറ്റിക്കാന്‍ ആരോ മനപ്പൂര്‍വ്വം ഇട്ടതാകാമെന്ന സംശയം പോലീസിന് ബലപ്പെട്ടിട്ടുണ്ട്. വിഷാദരോഗികള്‍ കഴിക്കുന്ന അല്‍പ്രാക്സിന്റെ 15 ഗുളികകള്‍ വീതമുള്ള രണ്ട് സ്ട്രിപ്പാണ് മൃതദേഹത്തിനരികില്‍ നിന്നും കണ്ടെത്തിയിരുന്നത്. ഇതില്‍ ഒരു സ്ട്രിപ്പ് പൂര്‍ണ്ണമായും രണ്ടാമത്തേത് മൂന്ന് ഗുളികകള്‍ ഒഴികെയും കാലിയായിരുന്നു. ഗുളികകള്‍ അമിതമായി ശരീരത്തില്‍ ചെന്നതാണ് മരണകാരണമെന്നായിരുന്നു ശശി തരൂരിന്റെയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിന്റേയും വിശദീകരണം. എന്നാല്‍ രാസപരിശോധനാ ഫലത്തില്‍ സുനന്ദയുടെ ശരീരത്തില്‍ ഗുളികകളുടെ അംശം ഒന്നും ഇല്ലായിരുന്നെന്നും വിഷാംശം അകത്തു ചെന്നല്ല മരണമെന്നും വ്യക്തമാക്കിയതോടെ അല്‍പ്രാക്സ് സ്ട്രിപ്പുകള്‍ മൃതദേഹത്തിന് സമീപം ആരെങ്കിലും നിക്ഷേപിച്ചത് അന്വേഷണം വഴിതിരിക്കാനാകാമെന്ന നിഗമനത്തിലാണ് പോലീസ്.
ദുരൂഹമരണം നടന്നു മാസം രണ്ടായിട്ടും കേസന്വേഷണത്തേപ്പറ്റി ഔദ്യോഗികമായി പ്രതികരിക്കാതിരുന്ന ദല്‍ഹി പോലീസ് നടപടി വലിയ വിവാദമായിരുന്നു. സാധാരണ ഏതെങ്കിലും കേസുണ്ടായാല്‍ നിരവധി തവണ പത്രസമ്മേളനങ്ങള്‍ നടത്തുന്ന ദല്‍ഹി പോലീസ് ഈ കേസില്‍ ഇന്നലെ മാത്രമാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. വിഷാദ രോഗത്തിനു ഗുളികകള്‍ കഴിച്ചതല്ല സുനന്ദയുടെ മരണ കാരണമെന്ന് ബോധ്യമായതോടെ മൃതദേഹത്തില്‍ കാണപ്പെട്ട പതിനഞ്ചോളം പാടുകളേപ്പറ്റിയും വിശദമായ അന്വേഷണം വേണ്ടിവരും. സുനന്ദയുടെ ഇരു കൈകളിലും കവിളിലും മുറിപ്പാടുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 17ന് രാത്രിയിലാണ് സൗത്ത് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാക് മാധ്യമപ്രവര്ത്തകയുമായും ഐഎസ്ഐയുമായും ബന്ധപ്പെട്ട വിവാദ പ്രസ്താവന ട്വിറ്ററിലൂടെ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമാണ് സുനന്ദയുടെ മരണം നടന്നത്. ശശി തരൂരുമായി നിരവധി തവണ വഴക്ക് ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങള്‍ തരൂരിന്റെ മൊഴിയില്‍ തന്നെ പരാമര്‍ശിക്കുന്നുമുണ്ട്. ഐപിഎല്‍ കോഴക്കേസിനെപ്പറ്റിയും സുനന്ദ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. രാസപരിശോധനാഫലം പുറത്തുവന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള മൂന്ന് ദിശകളിലേക്കും അന്വേഷണം ഇനി മുന്നോട്ടു കൊണ്ടുപോകാതിരിക്കാന്‍ പോലീസിനാവില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: