ചെറുവത്തൂരിലെ വഴിയരികില്‍ വാഹനം ഒതുക്കിയിടുമ്പോള്‍ ഹോംഗാര്‍ഡ് രാജീവന് അരികിലെത്തി. സുരേന്ദ്രനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനിടെ ഒരു ചോദ്യം
“ബോഡി ഗാര്ഡൊന്നും ഇല്ലേ, ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ടല്ലോ?”
ആരെയും പേടിയില്ലെന്ന് ചിരിച്ചു കൊണ്ട് സുരേന്ദ്രന്റെ മറുപടി.
“ഇന്ന് എവിടെയാണ് പര്യടനം?”
“കല്ല്യാശ്ശേരിയിലെ സിപിഎം ഗ്രാമങ്ങളില്‍”.
“പാര്‍ട്ടി ഗ്രാമങ്ങളൊക്കെ ഇപ്പോഴുമുണ്ടോ?’ രാജീവന് സംശയം.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഏകാധിപത്യത്തിന്റെ കോട്ടകള്‍ തീര്‍ത്ത കണ്ണൂരിലെ ഗ്രാമങ്ങള്‍ മാറിയോ?. കല്ല്യാശ്ശേരിയില്‍ കെ.സുരേന്ദ്രനൊപ്പം നടന്ന് നമുക്കത് പരിശോധിക്കാം. ഈ പ്രചരണ വാഹനത്തിന് പിന്നാലെ നമുക്കും സഞ്ചരിക്കാം.
….അധികാരത്തിലിരിക്കുന്നവരെ കൂസാതെ നേരിന്റെ ശബ്ദം മുഴക്കി ഒത്തുകളി രാഷ്ട്രീയത്തിന്റെ വക്താക്കളെ തുറന്നു കാട്ടിയ ധീരനായ നേതാവ് കെ.സുരേന്ദ്രന് നിങ്ങളുടെ….
രാവിലെ ഒമ്പത് മണിക്കാണ് കല്ല്യാശ്ശേരിയില്‍ ആദ്യപരിപാടി നിശ്ചയിച്ചിരുന്നത്. ക്ഷേത്ര ദര്‍ശനം നടത്തി പര്യടനം തുടങ്ങുകയാണ് പതിവ് രീതി. കാസര്‍കോട് റെയില്‍വെ സ്റ്റേഷനടുത്തുള്ള ഗൗഡസാരസ്വത ബ്രാഹ്മണരുടെ വരദരാജ വെങ്കിട്ടരമണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന. തുടര്‍ന്ന് ലഘുഭക്ഷണം.
കാസര്‍കോടിനൊരു അതിഥിയുണ്ട്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്. ദേശീയ തലത്തിലെ മാറ്റം കേരളവും ഉള്‍ക്കൊള്ളണമെന്ന് ആഗ്രഹിക്കുന്ന ഹിന്ദു സമുദായ നേതാവിനെ കാണാതെ പോകുന്നതെങ്ങനെ. പാലക്കുന്ന് ബേക്കല്‍ പാലസ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി പിരിയുമ്പോള്‍ കല്ല്യാശ്ശേരിയിലെ രണ്ടു പരിപാടികളില്‍ പങ്കെടുക്കേണ്ട സമയം കഴിഞ്ഞിരുന്നു. രണ്ടേകാല്‍ മണിക്കൂര്‍ വൈകിയാണ് കീച്ചേരിയില്‍ ആദ്യ സ്വീകരണത്തിനെത്തിയത്. നട്ടുച്ച വെയിലില്‍ മണിക്കൂറുകളോളമുള്ള കാത്തിരിപ്പ് പ്രവര്‍ത്തകരെ തെല്ലും തളര്‍ത്തിയതായി കണ്ടില്ല. കെ.സുരേന്ദ്രന് എത്തിയപ്പോള്‍ ആവേശം ഉച്ചസ്ഥായിയിലായി. മുദ്രാവാക്യം വിളികള്‍ക്കും മാലപ്പടക്കത്തിന്റെ ബഹളത്തിനും ശേഷം സുരേന്ദ്രന് സംസാരിച്ചു തുടങ്ങി. കോണ്‍ഗ്രസിന്റെ അഴിമതി ഭരണവും സിപിഎമ്മിന്റെ അവസരവാദ നിലപാടും തുറന്നു കാട്ടുന്ന പ്രസംഗം. തുടര്‍ന്ന് വോട്ടര്‍മാരുടെ സമീപത്തേക്ക്. കടകളില്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥന. ഇനി അടുത്ത വേദി………..
കമ്മ്യൂണിസ്റ്റ് മോസ്കോ എന്നാണ് മൂലക്കീല്‍ എന്ന കൊച്ചു ഗ്രാമത്തിന്റെ വിശേഷണം. പ്രചരണ വാഹനത്തില്‍ സുരേന്ദ്രന് സംസാരിച്ചുകൊണ്ടിരിക്കുന്നു. ദാഹം തീര്‍ക്കാന്‍ അടുത്ത കടയിലേക്കൊന്നു കയറി. പ്രദേശത്തെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ കടക്കാരന് ആദ്യം ഒന്ന് മടിച്ചു. പറഞ്ഞ് തുടങ്ങിയപ്പോള്‍ വാചാലനായി. പാര്‍ട്ടി ഗ്രാമമെന്ന പഴയ പേര് മാത്രമെ ഉള്ളു. പ്രവര്‍ത്തകരില്ലാതെ നിര്‍ജീവമാണിപ്പോള്‍. അവസരവാദ രാഷ്ട്രീയവും ഒത്തുകളിയും അണികള്‍ക്ക് മടുത്തിരിക്കുന്നു. പ്രവര്‍ത്തകര്‍ക്കല്ല, പ്രമാണികള്ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനം. പാര്‍ട്ടി ഗുണ്ടകളെ പേടിച്ച് ആരും പരസ്യമായി ചോദ്യം ചെയ്യുന്നില്ലെന്ന് മാത്രം. സുരേന്ദ്രനെത്തി വോട്ട് ചോദിക്കുമ്പോള്‍ അവരുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിക്കാതിരിക്കാനായില്ല. എതിര് രാഷ്ട്രീയക്കാരെ ശത്രുക്കളായി മാത്രം കണ്ട പ്രദേശങ്ങളില്‍ സുരേന്ദ്രന് ഹൃദയം നിറഞ്ഞ സ്വീകരണം. പരിചയപ്പെടാനെത്തുന്നവരില് ഭൂരിഭാഗവും യുവാക്കളെന്നത് മാറ്റത്തിന്റെ മാറ്റ് കൂട്ടുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെന്ന പരിചയപ്പെടുത്തല്‍ മുഴുമിപ്പിക്കുന്നതിന് മുന്‍പെ പ്രതികരണം. “അറിയാം. നിങ്ങളുടെ നിലപാടുകള്‍ക്കാണ് ഞങ്ങളൂടെ വോട്ട്”. സ്വീകരണ കേന്ദ്രത്തിന് ചുറ്റുമുള്ള വീടുകളില്‍ നിന്നും അഭിവാദ്യം ചെയ്യുന്നവരെ കണ്ടപ്പോള്‍ സുരേന്ദ്രന് അവഗണിക്കാനായില്ല. വീടുകളില്‍ ചെന്ന് അവരുമായി സംസാരം. “അഛന് സിപിഎം ഭാരവാഹിയാണ്. പക്ഷെ എന്റെ വോട്ട് സുരേന്ദ്രന്”. കോളേജ് വിദ്യാര്‍ത്ഥിയുടെ ഉറപ്പ്. ഇരിണാവ്, ചൈനാക്ലേ, താരാപുരം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം എത്തിയത് മുസ്ലീം ലീഗിന് സ്വാധീനമുള്ള മാട്ടൂലില്‍. ഇതിനിടയില്‍ ചില പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. മാറ്റത്തിന്റെ മറുവശമുണ്ട് മാട്ടൂലില്‍. പച്ചഷര്ട്ടിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി സിദ്ദിഖിന്റെ പോസ്റ്ററുകള്‍ക്കൊപ്പം പച്ചനിറത്തിലുള്ള അരിവാള്‍ ചുറ്റിക നക്ഷത്രവുമായി ഇടത് സ്ഥാനാര്‍ത്ഥി കരുണാകരനും വോട്ട് ചോദിക്കുന്നു! അവസരവാദ രാഷ്ട്രീയം പല്ലിളിച്ച് കാട്ടുമ്പോള്‍ ആദര്‍ശ ധീരതയ്ക്ക് നാട്ടുകാരുടെ സ്നേഹ വരവേല്‍പ്പ്. കോഴിബസാറിലെ പരിപാടിക്കു ശേഷം വെങ്ങരയിലെ പി.നാരായണന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനെത്തുമ്പോള് സമയം നാലുമണിയോടടുത്തിരുന്നു.
“നേരിട്ട് കാണണമെന്നത് കുറെ നാളത്തെ ആഗ്രഹമാണ്. ചാനല്‍ ചര്‍ച്ചകളില്‍ എപ്പോഴും കാണാറുണ്ട്. കാര്യങ്ങള്‍ പഠിച്ച് വളച്ചുകെട്ടാതെ അവതരിപ്പിക്കുന്നത് ഇഷ്ടമാണ്. അഭിനന്ദിക്കണമെന്ന ആഗ്രഹം ഇപ്പോള്‍ സാധിച്ചു.” അപ്രതീക്ഷിതമായി സുരേന്ദ്രന് മുന്നിലെത്തിയപ്പോള്‍ വെങ്ങര പ്രിയദര്‍ശിനി യുപി സ്കൂളിലെ പ്രധാനാധ്യാപിക ഗീതാമണി ടീച്ചര്‍ക്ക് സന്തോഷം മറച്ചുവെക്കാനായില്ല. സ്കൂളിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടയിലാണ് സുരേന്ദ്രന് എത്തിയത്. ചെണ്ടമേളം അവതരിപ്പിക്കാനെത്തിയ വനിത വാദ്യസംഘക്കാരോട് വോട്ടഭ്യര്‍ത്ഥിക്കവെ മേളം കേള്‍ക്കണമെന്ന് സുരേന്ദ്രന് ആഗ്രഹം പ്രകിടിപ്പിച്ചു. അല്പനേരം മേളത്തില്‍ മുഴുകി യാത്ര പറഞ്ഞിറങ്ങി.
പഴയങ്ങാടി വ്യാപാരഭവനില്‍ വ്യാപാരികളുമായും റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന് പ്രതിനിധികളുമായും കൂടിക്കാഴ്ച. റെയില്‍വെ അവഗണനയില്‍ എംപിക്കെതിരെ രൂക്ഷവിമര്‍ശനമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി.വി.അബദുള്ളയും റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡണ്ട് കെ.പി.ചന്ദ്രാംഗദനും ഉയര്‍ത്തിയത്. മോദിക്ക് സമര്‍പ്പിക്കുന്ന കാസര്‍കോട് പാക്കേജില്‍ വിഷയം ഉള്‍പ്പെടുത്തുമെന്ന് സുരേന്ദ്രന്റെ ഉറപ്പ്.
കണ്ണൂരിലെ പി.കെ.ശ്രീമതി ടീച്ചറുടെ സ്ഥലമായ നെരുമ്പ്രത്തുനിന്നും ഏതാനും കിലോമീറ്റര്‍ അകലെയുള്ള ശ്രീസ്ഥലയിലേക്കായിരുന്നു പിന്നീടെത്തിയത്. നിറഞ്ഞു കവിഞ്ഞ യുവാക്കളുടെ സാന്നിദ്ധ്യമാണ് സുരേന്ദ്രനെ വരവേറ്റത്. അങ്ങിങ്ങായുള്ള പോസ്റ്ററുകള്‍ക്കിടയില്‍ അസഹിഷ്ണുതയുടെ ബാക്കി പത്രം പോലെ ചിലത് നശിപ്പിക്കപ്പെട്ടിരിക്കുന്നു. സ്വന്തം വീടിന്റെ ചുമരുകളില്‍ പോസ്റ്റര്‍ പതിച്ച് പ്രതികരണത്തിന്റെ മറ്റൊരു രാഷ്ട്രീയവും പ്രവര്‍ത്തകര്‍ കാണിച്ചുതന്നു. സിപിഎം കോട്ടയില്‍ വീടിന്റെ ഉമ്മറത്ത് പോസ്റ്റര്‍ കണ്ട് ഇത്തവണ ഞെട്ടിയത് സ്ഥാനാര്‍ത്ഥി സുരേന്ദ്രനായിരുന്നു.
ബിജെപി സംസ്ഥാന സമിതിയംഗം എന്‍.പി.രാധാകൃഷ്ണനാണ് സുരേന്ദ്രന് എത്തുന്നത് വരെ ശ്രോതാക്കളെ പിടിച്ചിരുത്താനുള്ള ചുമതല. സ്വതസിദ്ധമായ ശൈലിയില്‍ ഇടത് വലത് മുന്നണികളെ കടന്നാക്രമിച്ച് അദ്ദേഹം മുന്നേറുമ്പോള്‍ സുരേന്ദ്രന് എത്തിച്ചേരും. വിവിധ സംഘടനകള്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിക്കും. വൈകിട്ട് ഏഴരയോടെ കുഞ്ഞിമംഗലത്തെത്തിയ സുരേന്ദ്രനെ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി സമീപിച്ചു. സുരേന്ദ്രനെ ഷാള്‍ അണിയിക്കാനായിരുന്നില്ല. സുരേന്ദ്രന് തന്നെ ഷാള്‍ അണിയിക്കണമെന്നായിരുന്നു ആവശ്യം. കടുത്ത ആരാധകനാണ്. മടിച്ചു നില്‍ക്കാതെ സുരേന്ദ്രന് ആഗ്രഹം നിറവേറ്റിയപ്പോള്‍ അവനും വലിയ സന്തോഷം. വൈകിയ വേളയിലും എടാട്ടും ഏഴിലോടും പിലാത്തറയും പിന്നിട്ട് പരിയാരത്ത് ആവേശോജ്വല സമാപനം.
കമ്മ്യൂണിസ്റ്റ് കഥകള്‍ മാത്രമാണ് കല്ല്യാശ്ശേരിയുടെ ഇതുവരെയുള്ള കഥ. എതിര്‍ശബ്ദങ്ങള്‍ പാര്‍ട്ടിയുടെ മുഷ്ടിക്കുള്ളില്‍ എരിഞ്ഞടങ്ങും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ ബിജെപിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാത്ത ഇടതുപക്ഷത്തിന് കല്ല്യാശ്ശേരിയും പയ്യന്നൂരുമാണ് ആശ്രയവും അഭയവും. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 80 ശതമാനം ബൂത്തുകളും ഇടത് സ്ഥാനാര്‍ത്ഥിക്കൊപ്പം നിന്നു. അഞ്ച് വര്‍ഷം മുന്‍പത്തെ പാര്‍ട്ടി ഗ്രാമങ്ങളെ സുരേന്ദ്രന് ഓര്‍ത്തെടുത്തു. “അന്നൊരു ഓട്ടപ്രദക്ഷിണമായിരുന്നു. പ്രചരണം പേരിന് മാത്രം. എടുത്തുപറയത്തക്ക സ്വീകരണ കേന്ദ്രങ്ങളില്ല. നമ്മളെ അകറ്റി നിര്‍ത്തണമെന്നായിരുന്നു അവര്‍ പഠിപ്പിച്ചിരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതായി അറിയാന്‍ പോസ്റ്റര്‍ പോലും കണ്ടിരുന്നില്ല. ഇന്നിപ്പോള്‍ സ്വീകരണം കാണുമ്പോള്‍ അത്ഭുതം തോന്നുന്നു”.
കൊച്ചി പഴയ കൊച്ചിയല്ലെന്ന സിനിമാ ഡയലോഗ് പോലെ കല്ല്യാശ്ശേരിയും ഒരുപാട് മാറിയിരിക്കുന്നു. ഭൂതകാലത്തിലെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് സുരേന്ദ്രന്റെ പര്യടനം കല്ല്യാശ്ശേരിക്ക് നല്‍കിയത്. ഇടത് സ്ഥാനാര്‍ത്ഥിക്കൊപ്പം ഇടം പിടിക്കുന്ന സുരേന്ദ്രന്റെ പോസ്റ്ററുകള്‍, ചെങ്കോടിക്ക് മീതെ ഉയര്‍ന്ന് പറക്കുന്ന ദേശീയതയുടെ കൊടിക്കൂറ, പുതുതലമുറയുടെ പ്രവാഹം…മാറ്റത്തിന്റെ കാറ്റേല്‍ക്കാത്ത ഏത് ജനതയാണ് ഈ മണ്ണിലുള്ളത്!
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: