ഇടുക്കി: മതനേതൃത്വത്തിന്റെ അന്ത്യശാസനത്തിന് വഴങ്ങി സ്വന്തം നേതാവിനെ ബലികൊടുത്ത് സംസ്ഥാന കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ കറുത്ത അദ്ധ്യായം എഴുതിച്ചേര്‍ത്തതിലൂടെ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായ മണ്ഡലമാണ് ഇടുക്കി.
ക്രൈസ്തവ മതനേതൃത്വം ജില്ലയുടെ രാഷ്ട്രീയ മേധാവിത്വം കയ്യടക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടുക്കി പാര്‍ലമെന്റ് മണ്ഡലം ഇതിനകം വേദിയായി. മലയോര ജില്ലയ്ക്ക് എന്നും പറയാനുള്ളത് പരാധീനതകളുടെ കഥകളാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അവര്‍ ആവോളം ഉച്ചത്തില്‍ അതാവര്‍ത്തിക്കാറുമുണ്ട്. ഇത്തവണ മലയോര ജില്ലയിലെങ്ങും നിലനില്‍പ്പിന് വേണ്ടിയുള്ള രോദനങ്ങളാണ്. ശരിയും തെറ്റും ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി വര്‍ഗ്ഗീയ മുതലെടുപ്പിന് വേണ്ടി രാഷ്ട്രീയ നേതാക്കന്മാരും, വര്‍ഗ്ഗീയ തീവ്രവാദികളും പരസ്പരം നടത്തുന്ന പോരാട്ടത്തിന്റെ ജീവിക്കുന്ന ഇരകളാണ് ഇടുക്കിയിലെ കര്‍ഷകജനത. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും പശ്ചിമഘട്ട സംരക്ഷണത്തിനായി അതിലെ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള അപകടങ്ങളുടെ ഊതിപ്പെരുപ്പിച്ച ഊഹാപോഹങ്ങളുമാണ് മലയോര മേഖലയുടെ ഉറക്കം കെടുത്തുന്നത്.
സാധാരണ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ജില്ല നേരിടുന്ന വികസന പ്രതിസന്ധിയെക്കുറിച്ചോ, മലയോര കര്‍ഷകരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ ഇത്തവണ ചര്‍ച്ചാവിഷയമാകുന്നില്ല. കേരളത്തിലങ്ങോളമിങ്ങോളം ചര്‍ച്ച ചെയ്യപ്പെടുന്ന ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇടുക്കിയില്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല. ഇവിടെ ഇടതു-വലതു മുന്നണിക്കാരും മത്സരരംഗത്തുള്ള 20ഓളം സ്ഥാനാര്‍ത്ഥികളും പറയുന്ന ഒരേയൊരു കാര്യം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിന്റെ നിയമസാധുതയെക്കുറിച്ചാണ്. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടും അതിനുശേഷം വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. കീറാമുട്ടി പോലെ അവശേഷിക്കുന്ന ഈ പ്രശ്നം തെരഞ്ഞെടുപ്പിന്റെ തലേന്ന് വരെ നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും അവരുടെ പാര്‍ട്ടികളും മുന്നണികളും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് വേണ്ടി മാത്രം ജീവിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സംഘടനയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. ഇടുക്കി ബിഷപ്പിന്റെ അരമനയില്‍ ജനിച്ചു വളര്‍ന്ന് 101 ശതമാനം ക്രിസ്തീയത ഭക്ഷണമായി സ്വീകരിച്ചു വളരുന്ന വിഷ വൃക്ഷമാണ് ഇത്. ഇതിന്റെ കമ്പുകളില്‍ കയറിയിരുന്നും, വൃക്ഷത്തില്‍ അള്ളിപ്പിടിച്ചും, തണലില്‍ കിടന്നുറങ്ങിയും ജീവിതം തള്ളിനീക്കുകയാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതാക്കളും പ്രവര്‍ത്തകരും. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന മനുഷ്യസാദ്ധ്യമായ എല്ലാ കാര്യങ്ങളും നിയമവിധേനയും നിയമവിരുദ്ധമായും ചെയ്തുകഴിഞ്ഞു. പക്ഷേ ഇതുകൊണ്ടൊന്നും തൃപ്തരാകാതെ ഇടുക്കി ജില്ലയെ ക്രിസ്തീയ രാജ്യമായി പ്രഖ്യാപിക്കുമെന്നുള്ള മട്ടിലാണ് ഇടുക്കി ബിഷപ്പും സമിതി ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലും. അരിശം മൂത്തപ്പോള്‍ ഇടുക്കിയില്‍ കാശ്മീര്‍ ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കാനും മടിക്കാത്ത ആളാണ് ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍. ജില്ലയില്‍ 56 ശതമാനം ജനങ്ങളും ഹിന്ദുക്കളാണെങ്കിലും ജില്ലയുടെ ഭരണ നിയന്ത്രണം ഇപ്പോള്‍ 36 ശതമാനമുള്ള ക്രൈസ്തവരുടെ ആധിപത്യത്തിലാണ്. ഇടുക്കി ബിഷപ്പിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ജില്ലാ കളക്ടറും, ജില്ലാ പോലീസ് മേധാവിയും പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു സ്ഥാനാര്‍ത്ഥിയെത്തന്നെ ഇടുക്കി രൂപത പ്രഖ്യാപിച്ചു. അതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്റേതെന്നും, ഹൈറേഞ്ച് സംരക്ഷണ സമിതി സ്വന്തമെന്നും പറയുന്ന അഡ്വ. ജോയിസ് ജോര്‍ജ്ജ്.
പശ്ചിമഘട്ട സംരക്ഷണം ആവശ്യപ്പെടുന്ന മേറ്റ്ല്ലാ സ്ഥാനാര്‍ത്ഥികളേയും പരാജയപ്പെടുത്തുക എന്ന ഏക ലക്ഷ്യം മാത്രമാണ് ഇടുക്കി രൂപതയ്ക്കും ഹൈറേഞ്ച് സംരക്ഷണ സമിതിക്കും ഉള്ളത്. ജോയിസ് ജോര്‍ജ്ജ് ജയിച്ചാല്‍ തങ്ങളുടെ ചാക്കിലാക്കാമെന്ന പ്രതീക്ഷയുമായി ഇടുക്കി രൂപതയുടെ വാലായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പിന്നാലെയുണ്ട്. ഊണിലും ഉറക്കത്തിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ മാത്രമാണ് അവരുടെ ചിന്ത. ‘കരട് വിജ്ഞാപനം അറബിക്കടലില്‍’ എന്നാണവരുടെ മുദ്രാവാക്യം തന്നെ.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് സര്‍ക്കസുകാരന്റെ റോളാണ്. ഇരുമ്പുഞ്ഞാണിന്മേല് അദ്ദേഹം നടത്തം ആരംഭിച്ചുകഴിഞ്ഞു. കരട് വിജ്ഞാപനം നടപ്പാക്കുമെന്ന ഏക പ്രഖ്യാപനമല്ലാതെ ഇടുക്കിയിലെ ജനജീവിതത്തെ ബാധിക്കുന്ന ഒരു കാര്യത്തെക്കുറിച്ചും യുഡിഎഫ്. സ്ഥാനാര്‍ത്ഥിക്ക് മിണ്ടാട്ടമില്ല.
പശ്ചിമഘട്ട സംരക്ഷണത്തിനായി നടപ്പാക്കേണ്ടത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണെന്ന് പറയാന്‍ ധൈര്യം കാണിച്ച ഏക സ്ഥാനാര്‍ത്ഥി ബി.ജെ.പി.യുടെ അഡ്വ. സാബു ജോര്‍ജ്ജാണ്. ജില്ലയിലെ കാര്‍ഷിക മേഖലയുടെ നവോത്ഥാനത്തിനായി ഇടുക്കി പാക്കേജ് പൂര്‍ണ്ണമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മലയോര മേഖലയുടെ സംരക്ഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും പ്രത്യേക സമിതിയെ നിയമിക്കണമെന്നും ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശിക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടല്ലാതെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടുള്ളതും ബിജെപി മാത്രമാണ്. അതുകൊണ്ട് വര്ഗ്ഗീയവല്ക്കരിക്കപ്പെടാത്ത ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യതയും വര്‍ദ്ധിക്കുകയാണ്. ഏതായാലും പശ്ചിമഘട്ട സംരക്ഷണവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, കരട് വിജ്ഞാപനവും, ക്രൈസ്തവവല്‍ക്കരണ നീക്കങ്ങളും ജില്ലയിലെ സമുദായാംഗങ്ങള്‍ക്കിടയില്‍ ഒരു പുനര്‍ചിന്തനത്തിന് വഴിയൊരുക്കുന്നുണ്ട്.
എറണാകുളം, ഇടുക്കി ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് മുവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലം. എറണാകുളം ജില്ലയില്‍പ്പെട്ട മുവാറ്റുപുഴ, കോതമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങളും, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം. 1157419 വോട്ടര്‍മാരാണ് ഇക്കുറി മണ്ഡലത്തിലുള്ളത്. ഇതില്‍ 74815 പേര് പുതിയ വോട്ടര്‍മാരാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം രണ്ടാം ഘട്ടം പിന്നിടുമ്പോഴും ഈ മണ്ഡലത്തില്‍ രാഷ്ട്രീയം ലെവലേശം ചര്‍ച്ചചെയ്യപ്പെടുന്നില്ല. ഏത് ഉന്നത നേതാവ് വന്നാലും ഇടതായാലും വലതായാലും മതേതരത്വത്തെ പ്രീണിപ്പിക്കാനുള്ള തന്ത്രങ്ങളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പൊള്ളയായ അഭിപ്രായ പ്രകടനങ്ങളും മാത്രമാണ് പ്രതിപാദ്യ വിഷയം. ഈ സാഹചര്യത്തില്‍ മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി രാഷ്ട്രീയത്തില്‍ പൊതിഞ്ഞ വര്ഗ്ഗീയതയായിരിക്കും ഈ മണ്ഡലത്തിലെ ജനവിധിയെ സ്വാധീനിക്കുക.
പൂവത്തിങ്കല്‍ ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: