കൊച്ചി: അടിക്കടി വൈദ്യുതി മുടങ്ങുന്നതും വോള്‍ട്ടേജ് ക്ഷാമവും മൂലം കൂത്താട്ടുകുളം, പാലക്കുഴ മേഖലകളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതായി പരാതി. പലപ്പോഴും മറ്റു കാരണങ്ങളാല്‍ പമ്പിങ് മുടങ്ങുകയും ചെയ്യുന്നതിനാല്‍ ദിവസങ്ങളായി പല?ഭാഗങ്ങളിലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. പ്രധാന പമ്പിങ് കേന്ദ്രമായ ആരക്കുഴ ട്രീറ്റ്മെന്റ് പ്ലാന്റില്‍ വൈദ്യുതി മുടങ്ങുന്നതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഇവിടെ തുടര്‍ച്ചയായി പമ്പിങ് തടസ്സപ്പെട്ടു. പലപ്പോഴും ആവശ്യത്തിന് വോള്‍ട്ടേജ് ഇല്ലാത്തതാണ് പമ്പിങ് മുടങ്ങുന്നതിന് കാരണമായി അധികൃതര്‍ ചൂണ്ടികാട്ടുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ നാലു ദിവസത്തിലൊരിക്കല്‍ പോലും വെള്ളം കൃത്യമായി നല്കാന് കഴിയുന്നില്ലെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
മൂവാറ്റുപുഴ പെരുമറ്റം ഫീഡറില്‍ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്. ഫീഡറിലുണ്ടാകുന്ന തകരാറുകളും അറ്റകുറ്റപ്പണികളും ലൈനില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് വൈദ്യുതി മുടങ്ങാന്‍ കാരണം. തകരാറുകള്‍ കണ്ടെത്തി പുനസ്ഥാപിക്കാനെടുക്കുന്ന സമയം വളരെകൂടുതലാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ആവശ്യത്തിന് വോള്‍ട്ടേജ് ഇല്ലാതെ പമ്പിങ് നടത്തുന്നതു മൂലം മോട്ടോറിനുണ്ടാകുന്ന തകരാറും പ്രശ്നമാകുന്നുണ്ട്. ടിബി കുന്നില്‍ അനു?വപ്പെടുന്ന പതിവു വോള്‍ട്ടേജ് ക്ഷാമവുംപമ്പിങ്ങിന് തടസ്സം സൃഷ്ടിക്കുന്നത്. പ്ലാന്റിലെ ഒരു മോട്ടോര്‍ അടുത്തയിടെയാണ് തകരാര്‍ പരിഹരിച്ച് പുനഃസ്ഥാപിച്ചത്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ ട്രാന്‍സ്ഫോര്‍മര്‍ വേണമെന്ന കെഎസ്ഇബിയുടെ ആവശ്യത്തെ തുടര്‍ന്ന് 2003ല്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരുന്നു. 330000 രൂപ ഇതിനായി വാട്ടര്‍ അതോറിറ്റി ചെലവഴിച്ചു.
എന്നാല്‍ ഈ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും കൂടുതല്‍ വൈദ്യുതി വിതരണ ലൈനുകള്‍ അനുവദിച്ചതാണ് വോള്‍ട്ടേജ് ക്ഷാമത്തിന് കാരണം എന്നാണ് പരാതി. 200 കുതിരശക്തിയുള്ള പമ്പ് ഉപയോഗിച്ചാണ് ഇവിടെ വെള്ളം പമ്പ് ചെയ്യുന്നത്.
പാലക്കുഴ പഞ്ചായത്തിലെ കരിമ്പന, വടക്കന്‍ പാലക്കുഴ പ്രദേശങ്ങളിലും കൂത്താട്ടുകുളം കുടിവെള്ള പദ്ധതിയില്‍ നിന്നാണ് വെള്ളം എത്തുന്നത്. ആരക്കുഴയില്‍ നിന്നു കൂത്താട്ടുകുളം ടിബി കുന്നിലെത്തിക്കുന്ന വെള്ളം ചെരികുന്നുമല, പുറ്റാനിമല, നിരപ്പുമല എന്നിവിടങ്ങളിലെ ജലസംഭരണികളിലേക്ക് ഉയര്‍ത്തി പമ്പ് ചെയ്താണ് മേഖലയില്‍ എല്ലായിടത്തും വെള്ളമെത്തിക്കുന്നത്. കുടിവെള്ളം മുടങ്ങുന്നത് കോളനികള്‍ ഉള്‍പ്പെടെ മിക്ക ജനവാസ കേന്ദ്രങ്ങളിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. വേനല്‍ രൂക്ഷമായതോടെ ജനങ്ങള്‍ പൈപ്പ്ലൈന് വഴി എത്തുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. പ്രശ്നത്തില്‍ ഉടന്‍ നടപടി ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി കെഎസ്ഇബിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: